Ad Code

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആലി മുസ്‌ലിയാർ Mappila malabar samaram 1921

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
ആലി മുസ്‌ലിയാർ 

പിടി തന്നാൽ നിങ്ങളെ മക്കയിലേക്ക് നാടുകടത്തി തരാം എന്ന ബ്രിട്ടിഷ് പട്ടാള മേധാവിയായ ഹിച്കോക്കിന്റെ വാഗ്ദാനത്തോട് വാരിയൻ കുന്നത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു... 

"ഞാൻ പിറന്നത്‌ മക്കയിലല്ല, ഏറനാട്ടിലാണ്. 
പിറന്ന നാടിന് വേണ്ടിയുള്ള ഈ പോരാട്ടം എന്റെ ജീവനെടുക്കുമെങ്കിൽ അതാകും എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം"

ഇരുനൂറിലേറെ വില്ലേജുകളിൽ ഖിലാഫത് പ്രഖ്യാപിച്ചു അദ്ദേഹം നടത്തിയ ആ ജൈത്രയാത്ര വെള്ളപ്പട്ടാളത്തിന് കുറച്ചൊന്നുമല്ല ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചത്.

കേരളത്തിലെ ബ്രിട്ടിഷ് സൈന്യത്തിന്റെ മൂന്നിലൊന്നു അവർക്ക് ഈ സമരപോരാളികളെ നേരിടാൻ ഉപയോഗിക്കേണ്ടി വന്നു. 

എന്നിട്ടും രക്ഷയില്ലാതായപ്പോൾ ബ്രിട്ടീഷുകാർ തങ്ങളുടെ അവസാന അടവ് പുറത്തെടുത്തു. 

സന്ധി സംഭാഷണത്തിനെന്ന വ്യാജേന അവർ വാരിയൻ കുന്നനെ വിളിച്ചുവരുത്തുകയും ബാങ്കുവിളിച്ചപ്പോൾ നിസ്‌ക്കാരത്തിനായി കൈകെട്ടിയ ഉടനെ പട്ടാള ചാരന്മാർ ചാടി വീണു അദ്ധേഹത്തെ പിടികൂടുകയും ചെയ്തു. 

കോട്ടക്കുന്നിന്റെ കിഴക്കേ ചെരുവിൽ തന്നെ വെടിവെച്ചുകൊല്ലാൻ വന്ന പട്ടാള മേധാവി ഹിച്കോക്കിനോട് തൻറെ കൈവിലങ്ങുകൾ അഴിച്ചു മാറ്റാൻ പറയുകയും കണ്ണ് മൂടിക്കെട്ടിയ ശീല ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 
വെടിവെക്കുമ്പോൾ മുന്നിൽ നിന്ന് തന്റെ നെഞ്ചിലേക്ക് വെടിയുതിർക്കണമെന്ന ആ ധീര ദേശാഭിമാനിയുടെ വാക്കുകൾ കേട്ടപ്പോൾ ആ പട്ടാള മേധാവി വിരണ്ടു പോയത്രേ... 

കോട്ടക്കുന്നിന്റെ തെരുവിൽ ആ വീരപുരുഷൻ അന്ന് വെടിയേറ്റ്‌ വീഴുമ്പോൾ പ്രകൃതി പോലും വിറച്ചിട്ടുണ്ടാകണം... 

അവിടെയും തീർന്നില്ല ബ്രിട്ടീഷുകാരന്റെ പക. മറ്റു പോരാളികൾക്ക് അദ്ധേഹത്തിന്റെ ഖബറിടം പോരാട്ടത്തിനുള്ള ഊർജ്ജം നല്കിയേക്കുമെന്ന് ഭയന്ന് ആ നിണമണിഞ്ഞ മയ്യിത്ത് അവർ കത്തിച്ചു കളയുകയാണുണ്ടായത്... 

കാലം മാറി. 
വെള്ളപ്പട്ടാളം പോവുകയും നമ്മുടെ നാട് സ്വാതന്ത്ര്യമാവുകയും ചെയ്തു. 

എന്നിട്ടും സ്വാതന്ത്രത്തിന്റെ നല്ലനാളുകൾക്ക് വേണ്ടി ഒരുപാട് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ആ നായകന്റെ ഓർമ്മകൾ ഇന്നും വിസ്‌മൃതിയുടെ ചാരം മൂടികിടക്കുന്നു... 

വാരിയൻകുന്നത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ സംഘപരിവാറിന് ഇന്ന് ഉള്ളിലൊരു വിറയലാണ്. ജയിൽശിക്ഷ ഒഴിവാക്കി കിട്ടാൻ വേണ്ടി ശിഷ്ടകാലം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിനീത സേവകരായി തുടരാമെന്ന് മാപ്പെഴുതി കൊടുത്തു പുറത്തിറങ്ങിയ പണ്ടത്തെ നേതാക്കന്മാരുടെ പാരമ്പര്യമാണത്. സ്വാതന്ത്ര സമരങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും ഒറ്റുകൊടുത്തവരുടെ ജീനുകൾ. 
സംഘപരിവാർ ചരിത്രത്തെ ഭയക്കുന്നതും അതുകൊണ്ട് തന്നെയാണ്. ചരിത്രം എന്നും അവരെ ഭയപ്പെടുത്തിയിട്ടേ ഉള്ളൂ.

 സ്വാതന്ത്ര്യലബ്ധിയുടെ കാൽനൂറ്റാണ്ട് മുമ്പ് രൂപംകൊണ്ടിട്ടും സ്വാതന്ത്രസമര ചരിത്രത്തിൽ ഒരടയാളവും ബാക്കി വെക്കാനാവാതെ പോയതിന്റെ ജാള്യതയാണ് ഇവരീ കരഞ്ഞു തീർക്കുന്നതും രാജ്യസ്നേഹ പട്ടം സ്വയമെടുത്ത് ചമയുന്നതും. 

 ജീവിതമായാലും അഭിനയമായാലും ചരിത്രത്തിലും വർത്തമാനത്തിലും മായവും മതവും കലർത്താനുള്ള അജണ്ടകൾ സംഘ് പരിവാർ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

കുഞ്ഞഹമ്മദ് ഹാജിയടക്കം നേതൃത്വം നൽകിയ മലബാറിലെ സമര മുന്നേറ്റങ്ങളെ മതവും ജാതിയും വർഗ്ഗീയതയും തേച്ച് പിടിപ്പിച്ച് സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിന്ന് അപരവൽക്കരിക്കാനാണ് ഇവരെന്നും ശ്രമിച്ചിട്ടുള്ളത്...

വാഗൻ ട്രാജഡിയുടെ സ്മരണകളുണർത്തുന്ന ചുമർചിത്രങ്ങൾ തിരൂർ റയിൽവേസ്റ്റേഷനിൽ നിന്ന് നീക്കം ചെയ്തതും സിനിമ നടൻ പ്രിത്വിരാജും കൂട്ടരും കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം നിർമ്മിക്കുന്നതിനെതിരെ ഉറഞ്ഞു തുള്ളുന്നതും ചരിത്രത്തെ ഭയക്കലാണ്.
ഇപ്പോഴിതാ സ്വരാജ്യത്തിന് വേണ്ടി ജീവനും ജീവിതവും പകുത്തുകൊടുത്ത ദേശ സ്നേഹികളുടെ പട്ടികയിൽ നിന്ന് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ സംഘ് പരിവാറിന്റെ ചോറ്റു സേവകർ ഒഴിവാക്കിയിരിക്കുന്നു.

ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ റിസേർച്ചിന്റെ പുതിയ കണക്ക് പ്രകാരം ഐതിഹസികമായ മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ കണക്കിൽ പെടില്ലത്രെ.വാരിയൻ കുന്നത്തും ആലി മുസ്‌ലിയാരും അടക്കമുള്ള 387 സമര പോരാളികൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളല്ലെന്നുമാണ് ഇവരുടെ പുതിയ കണ്ടെത്തൽ.
ചരിത്രത്തിൽ എങ്ങനെ വിഷം ചേർത്ത് മലിനമാക്കാമെന്ന് നാസികളെയും ഫാഷിസ്റ്റുകളെയും പോലെ തന്നെ സംഘ് പരിവാരിനും നന്നായറിയാം...

ചത്തു പോയ ഹിച്ച്കോക്കിന്റെ പ്രേതം വരെ വരെ വാരിയൻ കുന്നത്തിന്റെ പേര് കേട്ടാൽ 
എണീറ്റ് രണ്ട് റൗണ്ട് ഓടും. പിന്നെയാണോ അവരുടെ സാമ്രാജ്യത്തിന്റെ വിനീത ദാസന്മാരായ സംഘികൾ.. 
തിരൂരങ്ങാടി കിഴക്കേ പള്ളിയിൽ നിന്ന് കോയമ്പത്തൂർ ജയിലഴികൾ വരെ ആലി മുസ്‌ലിയാർ കൊളുത്തി വെച്ച ബ്രിട്ടീഷ് വിരുദ്ധ സമര പോരാട്ടങ്ങളെ ഈ മണ്ണിൽ നിന്ന് മായ്ച്ചു കളയാമെന്നത് വെറും വ്യാമോഹം മാത്രമാണ്.

ഗാന്ധിയെ ചെറുതായി ഒന്ന് വെടിവെച്ചു കൊന്നവർ വാരിയൻ കുന്നത്തിനെ യും ആലി മുസ്‌ലിയാരെയുമൊക്കെ ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെങ്കിൽ അഭിമാനിക്കാം. സംഘ് പരിവാറിന് അനിഷ്ടകരമായ എന്തെങ്കിലും ഉണ്ടേൽ അതിൽ യതാർത്ഥ ഇന്ത്യയുടെ ആത്മാവുണ്ടാകും.

 വാരിയൻകുന്നത്തിന്റെ മുന്നിൽ ഹിച്ച്കോക്ക് വിരണ്ടു പോയതുപോലെ ചരിത്രത്തിന്റെ ഓരോ മണ്ണടരുകളും നൂറ്റാണ്ടുകളെത്ര കഴിഞ്ഞാലും അവരുടെ പിൻഗാമികളെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും...

Habeeb kavanur.


Solved Queries

Mappila kalapam 1921
Malabar kalabam
Variyan kunnath kunjahammed haji
Aali musliyar
 മാപ്പിള കലാപം
 മലബാർ കലാപം
 വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
 ആലി മുസ്ലിയാർ

Post a Comment

0 Comments

Close Menu