Ad Code

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി variyamkunnath kunjahammed haji qilafath prasthanam,1921

 

ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി നിർത്തി പുറകിൽ നിന്നും വെടിവെച്ച് കൊല്ലാതെ ആണത്തമുണ്ടെങ്കിൽ നേർക്ക് നേരെ നിന്ന് വെക്കടാ വെടി.എനിക്ക്‌ ഈ നാടിന്റെ മണ്ണ്‌ കണ്ട്‌ മരിക്കണം......' ബ്രിട്ടീഷ്‌ പട്ടാള കമാൻഡർ കേണൽ ഹംഫ്രിയെ വിറപ്പിച്ച  ഈ ശബ്‌ദം ആരുടേതാണെന്നറിയാമോ..?


അതാണു വാരിയൻ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി,

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജീവ ചരിത്രം variyamkunnath kunjahammed haji History 1921

1922 ,ജനുവരി 20 ,സമയം രാവിലെ 10 മണി,മലപ്പുറം കോട്ടക്കുന്നിന്റെ ചരിവിൽ മൂന്ന് വെടിയൊച്ചകൾ ഉയർന്നു, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ആ ധീരദേശാഭിമാനി വെള്ളക്കാരന്റെ വെടിയുണ്ടയേറ്റ് പിടഞ്ഞു, സർവ്വരെയും കണ്ണീരിലാഴ്ത്തി ആ താരകം പൊലിഞ്ഞു..


ആരായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.


ആ മഹാത്മാവിന്റെ ജീവ ചരിത്രത്തിലൂടെ കണ്ണോടിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്ന ചില യാഥാർത്യങ്ങൾ പരിശോധിക്കാം


ജനനവും ബാല്യവും 


1866ൽ മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത് നെല്ലിക്കുത്തിൽ ജനനം. മാതാവ് തുവ്വൂരിലെ പൗരപ്രമുഖൻ പാവറട്ടി ഉണ്ണിമമ്മദ് സാഹിബിന്റെ മകൾ കുഞ്ഞായിശുമ്മ ഹജ്ജുമ്മ. പിതാവ് വാരിയൻകുന്നത്ത് മൊയ്തീൻ കുട്ടി ഹാജി. വള്ളുവങ്ങാട് കുന്നുമ്മൽ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ആലി മുസ്‌ലിയാരുടെ ഇളയ സഹോദരൻ എരിക്കുന്നൻ മമ്മദ് കുട്ടി മുസ്‌ലിയാർ, കാരക്കാടൻ കുന്നുമ്മൽ മമ്മു മൊല്ല തുടങ്ങിയവരിൽ നിന്ന് മതപഠനവും നടത്തി.


ഇംഗ്ലീഷ് വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം 


1894ൽ മണ്ണാർക്കാട് ലഹളയിൽ പങ്കെടുത്തെന്ന കുറ്റത്തിന് പിതാവ് മൊയ്തീൻ കുട്ടി ഹാജി, പിതൃസാല്യൻ പുന്നക്കാടൻ ചേക്കുട്ടി ഹാജി എന്നിവരെ ബ്രിട്ടീഷുകാർ അന്തമാനിലേക്ക് നാടുകടത്തി. ഇതോടെ അധിനിവേശ ശക്തികൾക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്താൻ കുഞ്ഞഹമ്മദ് ഹാജി തീരുമാനിച്ചു. നിരവധി പോത്തുവണ്ടികളുടെ ഉടമസ്ഥനായിരുന്നു ഹാജി. അന്നത്തെ പ്രധാന യാത്രാവാഹനമായിരുന്നു പോത്തുവണ്ടി. വാഹനമുടമകളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ അണിനിരത്താൻ അദ്ദേഹം രഹസ്യനീക്കങ്ങൾ നടത്തി. ചില പണ്ഡിതർക്ക് രഹസ്യക്കത്തുകൾ എഴുതി. ഇത് ബ്രിട്ടീഷ് അധികൃതരുടെ കൈകളിലെത്തി.


മക്കയിലേക്ക് നാടുവിടുന്നു 


ബ്രിട്ടീഷുകാർ അറസ്റ്റു ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ് ഹാജി മക്കയിക്കേ് കടന്നു. മൂന്നു വർഷം മക്കയിൽ കഴിഞ്ഞ അദ്ദേഹം അവിടെ വച്ച് അറബി ഭാഷ പഠിച്ചു. 1921ലെ മലബാർ സമരത്തിന് ആറോ ഏഴോ വർഷം മുമ്പാണ് നാട്ടിൽ തിരികെയെത്തിയത്. മക്കയിൽ നിന്ന് വന്ന ശേഷം ജന്മദേശത്ത് താമസിക്കാൻ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന് അനുമതി നൽകിയില്ല. കുറച്ചുകാലം പോത്തുവെട്ടിപ്പാറയിൽ ആയിരുന്നു അദ്ദേഹത്തിന്റെ താമസം.


ഖിലാഫത്തിന്റെ മുന്നണിയിലേക്ക് 


ഗാന്ധിജി, മൗലാനാ മുഹമ്മദലി, ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകിയ ഖിലാഫത്ത് പ്രസ്ഥാനത്തിൽ തുടക്കം മുതൽ തന്നെ ഹാജി പങ്കാളിയായി. കോൺഗ്രസ് നേതാവായിരുന്ന എം.പി നാരായണമേനോനാണ് അദ്ദേഹത്തിന് ഖിലാഫത്ത് സമിതിയിൽ അംഗത്വം നൽകിയത്. ആലി മുസ്‌ലിയാർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ, എം.പി നാരായണമേനോൻ തുടങ്ങിയവർ ആയിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ.


ബ്രിട്ടീഷുകാർക്കെതിരെ പരസ്യമായി 


1921 ഓഗസ്റ്റിൽ തിരൂരങ്ങാടിയിൽ പട്ടാളം മാപ്പിളമാർക്കു നേരെ നടത്തിയ നരനായാട്ടിനു ശേഷമാണ് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാർക്കെതിരെ പരസ്യമായി രംഗത്തുവന്നത്. ആഗസ്റ്റ് 22ന് ആറായിരത്തിൽ അധികം വരുന്ന ആയുധധാരികളുമായി അദ്ദേഹം ആലിമുസ്‌ലിയാരെ രക്ഷിക്കനായി പുറപ്പെട്ടു. ഇതിൽ അഞ്ഞൂറു പേർ ഹിന്ദു പടയാളികൾ ആയിരുന്നു എന്ന് സർദാർ ചന്ദ്രോത്ത് തന്റെ ആത്മകഥയിൽ വിവരിക്കുന്നു.


ഖിലാഫത്ത് സേനയുടെ കേണൽ 


അക്കാലത്തെ ഡപ്യൂട്ടി കളക്ടറും മാപ്പിള ലഹള എന്ന കൃതിയുടെ കർത്താവുമായ സി. ഗോപാലൻ നായർ വാരിയം കുന്നത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെ;


' മാപ്പിള റിട്ടയേഡ് ഇൻസ്‌പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടിയെ കൊലപ്പെടുത്തിയാണ് അയാൾ തന്റെ സ്ഥാനാരോഹണം നടത്തിയത്. ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായി അയാൾ സ്വയം ചമഞ്ഞു. രോമത്തൊപ്പി, ഖിലാഫത്ത് യൂണിഫോമും ബാഡ്ജും, കൈയിൽ ഒരു വാൾ ഇതായിരുന്നു അയാളുടെ വേഷം. ഏറനാടും വള്ളുവനാടും ഉൾപ്പെടെ തന്റെ രാജ്യത്ത് അയാൾ പൂർണ്ണ സ്വരാജ് നടപ്പാക്കി. കൊള്ളയും കവർച്ചയും മൂലം രാജ്യനിവാസികൾക്ക് വലിയ കഷ്ടത നേരിട്ടതായി താൻ മനസ്സിലാക്കുന്നുവെന്നും അതിനാൽ ഇക്കൊല്ലം (1921) താൻ അവരുടെ മേൽ നികുതി ചുമത്തുന്നതല്ലെന്നും യുദ്ധഫണ്ടിലേക്ക് സംഭാവന വാങ്ങുന്നതും അടുത്തകൊലം നികുതി ഈടാക്കുന്നതുമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. തന്റെ രാജ്യാതിർത്തി വിട്ടു പോകുന്നവർക്ക് അദ്ദേഹം പാസ്‌പോർട്ട് നൽകി. (മലബാർ കലാപം)


ഹിന്ദു-മുസ്‌ലിം സൗഹാർദ്ദം 


മലബാർ സമരത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊള്ളയ്ക്കും കൊലയ്ക്കും അദ്ദേഹം അറുതിയുണ്ടാക്കി. ബ്രിട്ടീഷുകാർക്കും അവരെ സഹായിക്കുന്ന ഹിന്ദു-മുസ്‌ലിം ജന്മിമാർക്ക് എതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്നും തടവുകാരായി പിടിക്കുന്നവരെ തന്റെ അനുമതിയോടെ അല്ലാതെ വധിക്കരുത് എന്നും അദ്ദേഹം ഉത്തരവു പുറപ്പെടുവിച്ചിരുന്നു.


കുഞ്ഞഹമ്മദ് ഹാജിയും സംഘവും മഞ്ചേരിയിൽ താമസിക്കുന്ന വേളയിൽ പുല്ലൂർ വാസുദേവൻ നമ്പൂതിരിപ്പാട് എന്നയാൾ നടത്തിയിരുന്ന ബാങ്ക് കൊള്ളടിക്കാനുള്ള ചിലരുടെ തീരുമാനം നടക്കാതെ പോയി. ബാങ്കു കാക്കുവാൻ സ്വന്തം ഭടന്മാരെയാണ് ഹാജി കാവൽ നിർത്തിയത്. പല ഹിന്ദുക്കളും മാപ്പിളമാരും ബാങ്കിൽ ചെന്ന് പണ്ടങ്ങൾ മടക്കി വാങ്ങിക്കൊണ്ടു പോയിരുന്നു എന്ന് കെ. മാധവൻ നായർ മലബാർ കലാപത്തിൽ എഴുതിയിട്ടുണ്ട്.


പുല്ലൂർ നമ്പൂതിരിക്കുണ്ടായ നഷ്ടം മഞ്ചേരിയിലെ ഖജാന പൊളിച്ചപ്പോൾ കിട്ടിയ പണം കൊണ്ടാണ് കുഞ്ഞഹമ്മദ് ഹാജി നികത്തിക്കൊടുത്തത്.


നിലമ്പൂർ ആസ്ഥാനമായ ഭരണം


പൂക്കോട്ടൂരിൽ യുദ്ധം നടക്കുന്നു എന്ന വാർത്ത കേട്ട് കുഞ്ഞഹമ്മദ് ഹാജിയും അനുയായികളും മഞ്ചേരിയിൽ നിന്ന് പൂക്കോട്ടൂരിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോഴേക്കും പട്ടാളം അവിടെ നിന്ന് പോയിരുന്നു. അവിടെ നിന്ന് കൊണ്ടോട്ടിയിലെത്തി. ബ്രിട്ടീഷ് അനുഭാവി ആയിരുന്ന കൊണ്ടോട്ടി തങ്ങളുമായി പോരടിച്ചെങ്കിലും അതിൽ വിജയം കണ്ടില്ല. പിന്നീട് നിലമ്പൂരിലെത്തി.


നിലമ്പൂരായിരുന്നു പിന്നീട് ഖിലാഫത്ത് ഭരണത്തിന്റെ കേന്ദ്രം. തന്റെ അധീനതയിലുള്ള പ്രദേശങ്ങൾ അദ്ദേഹം പലർക്കായി വിഭജിച്ചു നൽകി.


സഹോദരൻ മൊയ്തീൻ കുട്ടി ഹാജി, പിതൃവ്യപുത്രൻ കുഞ്ഞുട്ടിഹാജി, ചക്കുംപുറത്ത് ആലിക്കുട്ടി, ഉണ്ണിത്തറി, കോയാമു ഹാജി എന്നിവർക്കായിരുന്നു ഇതിന്റെ ചുമതല. ഹിന്ദുക്കളും മുസ്‌ലിംകളും തന്റെ പ്രജകൾ ആണെന്നും അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ് എന്നും അദ്ദേഹം കരുതി. പാറാവ്, നികുതി, പാസ്‌പോർട്ട്്, പട്ടാളക്കോടതി, രജിസ്റ്ററുകൾ, രശീതി തുടങ്ങിയവ അദ്ദേഹത്തിന്റെ നാട്ടുരാജ്യത്തിൽ ഉണ്ടായിരുന്നു. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തി എന്ന കുറ്റത്തിന് മൂന്നു സ്വന്തം പടയാളികൾക്ക് ഈ പട്ടാളക്കോടതി വധശിക്ഷ വിധിച്ചിരുന്നു.



ഗറില്ലായുദ്ധങ്ങൾക്കൊടുവിൽ കീഴടങ്ങുന്നു


പാണ്ടിക്കാട്ടെ ഒരു ഖൂർഖാ ക്യാമ്പിൽ ഹാജിയുടെ ഗറില്ലാ പോരാളികൾ ഒരറ്റ രാത്രി കടന്നു കയറി 75 പേരെ വകവരുത്തി. പാണ്ടിക്കാട്ടെ പട്ടാള ക്യാമ്പ് ആക്രമിക്കാൻ ചെമ്പ്രശ്ശേരി തങ്ങളുമായി ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തു. ഈ സംഘട്ടനത്തിൽ 230 മാപ്പിളമാരും നാലു പട്ടാളക്കാരും കൊല്ലപ്പെട്ടു. പോരാട്ടം രൂക്ഷമായതോടെ ചെമ്പ്രശ്ശേരി തങ്ങളും സംഘവും പൊലീസിൽ കീഴടങ്ങി.


ആയുധം വച്ചു കീഴടങ്ങിയാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് ദൂതന്മാർ മുഖേന ബ്രിട്ടീഷുകാർ ഹാജിയെ അറിയിച്ചു. ഹാജിയുമായി അടുപ്പമുണ്ടായിരുന്ന ഇൻസ്‌പെക്ടർ രാമനാഥ അയ്യരെയും സുബേദാർ കൃഷ്ണപ്പണിക്കരെയും കോൺസ്റ്റബ്ൾ ഗോപാല മേനോനെയുമാണ് ഇതിനായി ഉപയോഗിച്ചത്.

1922 ജനുവരി ആറിന് കുഞ്ഞഹമ്മദ് ഹാജിയും അംഗരക്ഷകരായ 20 പേരും കല്ലാമൂലയിൽ പൊലീസിനു മുമ്പാകെ കീഴടങ്ങി. ആയുധം താഴെ വച്ച് ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോൾ ബ്രിട്ടീഷ് സൈന്യം കൈയിൽ വിലങ്ങു വയ്ക്കുകയായിരുന്നു. ഹാജിയെയും സംഘത്തെയും മഞ്ചേരിയിലേക്ക് കൊണ്ടുപോയി. ഇതു കാണാനായി വണ്ടൂർ മുതൽ മഞ്ചേരി വരെ റോഡിന് ഇരുവശവും ആളുകൾ തടിച്ചു കൂടിയിരുന്നു. മലപ്പുറം തുക്ടി കച്ചേരിയിൽ വച്ച് പട്ടാളക്കോടതി ഹാജിക്ക് വധശിക്ഷ വിധിച്ചു.


ധീരനായി മരണത്തിലേക്ക് 


1922 ജനുവരി 20-ന് രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവിൽ വെച്ചാണ് ഹാജിയുടെ വധശിക്ഷ നടപ്പിലാക്കിയത്. കേണൽ ഹംഫ്രിയോടും ഹിച്ച്കോക്കിനോടും അന്ത്യാഭിലാഷമായി ഹാജി പറഞ്ഞത്. 'കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങൾക്കുണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോൾ കണ്ണുകളിലെ കെട്ടുകൾ അഴിച്ചുമാറ്റണം, ചങ്ങലകൾ ഒഴിവാക്കണം, എനിക്ക് നിവർന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങൾ വെടിവെക്കണം'' -


ഹാജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ നെഞ്ചിൽ തന്നെയാണ് പട്ടാളം വെടിവച്ചത്. അവസാനത്തെ ആഗ്രഹപ്രകാരം രണ്ടു റക്അത്ത് നമസ്‌കരിക്കാൻ ബ്രിട്ടീഷ് പട്ടാളം ഹാജിക്ക് അനുമതി നൽകി. മൃതദേഹത്തോടൊപ്പം ഹാജിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാറിന്റെ എല്ലാ രേഖകളും ബ്രിട്ടീഷുകാർ കത്തിച്ചു കളഞ്ഞു.


ഇന്ത്യയിലെ കൂലി ചരിത്രകാരന്മാരും അല്ലാത്തവരും ഹാജിയേയും അദ്ദേഹം നയിച്ച സമരങ്ങളേയും കാണാതിരുന്നതും കാണായ്‌മ നടിച്ചതും ഖേദകരമായ വസ്‌തുതയാണ്‌...അതൊക്കെ പോട്ടെ...നാം മലപ്പുറത്തെ മാപ്പിള മക്കളെങ്കിലും  അദ്ദേഹത്തെ വിസ്മരിക്കരുത്....ചെഗുവേരക്കും ഫിഡൽ കാസ്‌ട്രോക്കും ഹ്യൂഗോ ചാവെസിനും നെൽസൺ മണ്ടേലക്കും ഒക്കെ കൊടുക്കുന്ന പ്രാധാന്യത്തിൽ നിന്ന് ഒരംശമെങ്കിലും  നമ്മുടെ തന്നെ നാട്ടുകാരനായ ആ ധീര നായകനു നൽകണ്ടേ....ചിന്തിക്കേണ്ടിയിരിക്കുന്നു

വാരിയംകുന്നത്ത്‌ മൊയ്‌തീൻ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866ൽ മഞ്ചേരിക്കടുത്ത്‌ നെല്ലിക്കുത്തിലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം..  അദ്ദേഹത്തിന്റെ പിതാവ്‌ ധീരദേശാഭിമാനിയായിരുന്നു. 1894ൽ ഇംഗ്ലീഷുകാർക്കെതിരേ നടന്ന മണ്ണാർക്കാട്ട്‌ യുദ്ധത്തിൽ പങ്കെടുത്തതിന്‌ പിതാവിനെ ബ്രിട്ടീഷുകാർ ആന്തമാനിലേക്ക്‌ നാടുകടത്തി. പിതൃസ്വത്തായ 200 ഏക്കർ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. അതിനാൽ മാതാവിന്റെ വീട്ടിലാണു ബാല്യകാലം കഴിച്ചുകൂട്ടിയത്‌. വള്ളുവങ്ങാട്‌ കുന്നുമ്മൽ പ്രൈമറി സ്‌കൂളിലെ പഠനശേഷം ആലി മുസ്‌ലിയാരുടെ പിതൃസഹോദരൻ എരിക്കുന്നൻ മമ്മദ്‌ കുട്ടി മുസ്‌ലിയാരിൽ നിന്ന്‌ മതപഠനവും നടത്തി.

പിന്നീട്‌ കൃഷിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞെങ്കിലും മണ്ണാർക്കാട്‌ ലഹള അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായിത്തീർന്നു. ജന്മനാ കൈവന്ന ബ്രിട്ടീഷ്‌ വിരോധം, പിതാവ്‌ നാടുകടത്തപ്പെട്ടതോടെ മൂർച്ഛിച്ചു. പരസ്യമായ ബ്രിട്ടീഷ്‌ വിരുദ്ധ പ്രവർത്തനങ്ങളിലേക്ക്‌ ഇറങ്ങിയതും അതോടെയാണ്‌. സമരങ്ങൾക്ക്‌ നേതൃത്വം നല്‌കണമെന്നാവശ്യപ്പെട്ട്‌ അക്കാലത്തെ പ്രമുഖ പണ്ഡിതന്മാർക്കെല്ലാം അദ്ദേഹം കത്തയച്ചു. ഈ കത്തുകൾ ശ്രദ്ധയിൽ പെട്ടതോടെ ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റുചെയ്യാനൊരുങ്ങി. അവർക്ക്‌ പിടികൊടുക്കാതെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ്‌ ഹാജി നാടുവിട്ടു. ആ യാത്ര ചെന്നവസാനിച്ചത്‌ വിശുദ്ധ മക്കയിലായിരുന്നു. മൂന്നു വർഷത്തെ മക്കാജീവിതം അദ്ദേഹത്തെ നിപുണനായ ഒരു പണ്ഡിതനാക്കി മാറ്റി.


മലബാർ സമരത്തിന്റെ ഏതാനും വർഷങ്ങൾക്കു മുമ്പ്‌ നാട്ടിൽ മടങ്ങിയെത്തിയെങ്കിലും ജന്മനാട്ടിൽ താമസിക്കാൻ ഗവൺമെന്റ്‌ അനുവദിച്ചില്ല. അതുകാരണം മൊറയൂരിനടുത്ത പോത്തുവെട്ടിപ്പാറയിലായിരുന്നു ആദ്യം താമസിച്ചത്‌. മലബാർ കലക്‌ടർ ഇന്നിസിനെ കരുവാരക്കുണ്ട്‌ വെച്ച്‌ പതിയിരുന്ന്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹാജി കുറ്റക്കാരനാണെന്ന്‌ ബ്രിട്ടീഷ്‌ രേഖകളിൽ പറയുന്നുണ്ട്‌. അതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചു.


പോത്തുവെട്ടിപ്പാറയിൽ കുറച്ചുകാലം താമസിച്ച ശേഷം ജന്മനാട്ടിലേക്ക്‌ പോകാൻ അനുവാദം ലഭിച്ചു.

ഹാജിയുടെ മാതാപിതാക്കൾ ഭൂവുടമകളും സമ്പന്നരുമായിരുന്നു. കുറച്ചുകാലം ഹാജിയും മരക്കച്ചവടം നടത്തി. അക്കാലത്ത്‌ അദ്ദേഹത്തിന്‌ അനേകം പോത്തുവണ്ടികളുണ്ടായിരുന്നു. അവയിൽ മരം കയറ്റി കോഴിക്കോട്ടേക്ക്‌ പോകും. ഏറനാട്‌, വള്ളുവനാട്‌, കോഴിക്കോട്‌ എന്നിവിടങ്ങളിലെ വ്യാപാര പ്രമുഖരുമായും സാധാരണ തൊഴിലാളികളുമായും നല്ല ബന്ധമുണ്ടാക്കാൻ ഇത്‌ സഹായമേകി.


മലബാർ സമരകാലത്ത്‌ പോത്തുവണ്ടി, കാളവണ്ടി ഉടമകളെ സംഘടിപ്പിച്ച്‌ ബ്രിട്ടീഷ്‌ ഗവൺമെന്റിനും ജന്മിമാർക്കുമെതിരെ അണിനിരത്താനും എളുപ്പമായി.


ഖിലാഫത്ത്‌ പ്രസ്ഥാനം ശക്തിയാർജിച്ചപ്പോൾ കുഞ്ഞഹമ്മദ്‌ ഹാജി സജീവ പ്രവർത്തകനായി. . ആലി മുസ്‌ലിയാർ, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാർ, എം പി നാരായണമേനോൻ തുടങ്ങിയവരായിരുന്നു ഖിലാഫത്ത്‌ പ്രസ്ഥാനത്തിൽ ഹാജിയുടെ ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരും. ആലി മുസ്‌ലിയാരെയാണ്‌ നേതാവായി ഹാജി അംഗീകരിച്ചത്‌.

1921 ആഗസ്‌തിൽ തിരൂരങ്ങാടിയിൽ പട്ടാളം നടത്തിയ ക്രൂരമായ നരനായാട്ടിനെ തുടർന്നാണ്‌ ഹാജി കൂടുതൽ കർമശക്തിയാർജിച്ച്‌ രംഗത്തുവന്നത്‌.


ആനക്കയത്തു നിന്ന്‌ ആറായിരത്തിലധികം ആയുധധാരികളായ ഖിലാഫത്ത്‌ പോരാളികളോടൊപ്പം അദ്ദേഹം ആഗസ്‌ത്‌ 22ന്‌ പുറപ്പെട്ടു. കുഞ്ഞഹമ്മദ്‌ ഹാജിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടിയിലേക്ക്‌ പുറപ്പെട്ട സംഘം പാണ്ടിക്കാട്‌ പോലീസ്‌ സ്റ്റേഷൻ ആക്രമിച്ച്‌ തോക്കും ആയുധങ്ങളും കൈക്കലാക്കി. മഞ്ചേരിയിൽ കൊള്ള നടക്കുന്നുവെന്നറിഞ്ഞ്‌ സംഘം അങ്ങോട്ടുപോയി.. ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ മാത്രമല്ല, അവരെ സഹായിക്കുന്ന ഹിന്ദു-മുസ്‌ലിം ജന്മിമാർക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.


 1921 ആഗസ്‌ത്‌ 29ന്‌ കുഞ്ഞഹമ്മദ്‌ ഹാജിയും സംഘവും റിട്ടയേർഡ്‌ ഇൻസ്‌പെക്‌ടർ ചേക്കുട്ടിയെ കൊലപ്പെടുത്തി. 1894ലും 1897ലും നടന്ന മാപ്പിളമാരുടെ സായുധസമര കാലത്ത്‌ ഇൻസ്‌പെക്‌ടറായിരുന്ന ചേക്കുട്ടി വാരിയംകുന്നത്തിന്റെ കുടുംബത്തെ അതിക്രൂരമായി മർദിച്ചിരുന്നു.1921 ആഗസ്‌ത്‌ 25ന്‌ നടന്ന പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുക്കാൻ ഹാജിയും അനുയായികളും ശ്രമിച്ചെങ്കിലും അവരെത്തിയപ്പോഴേക്ക്‌ യുദ്ധം കഴിഞ്ഞിരുന്നു. പൂക്കോട്ടൂർ നിവാസികൾക്ക്‌ സാന്ത്വനം നൽകി കുറച്ചുകാലം അദ്ദേഹം അവിടെ താമസിച്ചു. വാരിയംകുന്നത്തിന്റെ സാന്നിധ്യത്തെ ഭയന്ന കൊണ്ടോട്ടി തങ്ങൾ, തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബ്രിട്ടീഷ്‌ പട്ടാള കമാന്റർക്ക്‌ കത്തയച്ചു.


ബ്രിട്ടീഷുകാരുടെ ഒത്താശക്കാരനായിരുന്നു കൊണ്ടോട്ടി തങ്ങൾ. ഈ വിവരമറിഞ്ഞ ഹാജിയും സംഘവും പൂക്കോട്ടൂരിൽ നിന്ന്‌ മഞ്ചേരിയിലേക്കും അവിടെ നിന്ന്‌ അരീക്കോട്ടേക്കും പോയി. അരീക്കോട്‌ നിന്ന്‌ 1921 ഒക്‌ടോബർ 28ന്‌ സായുധ യോദ്ധാക്കളോടൊപ്പം കൊണ്ടോട്ടിയിലെത്തി. വഴിയിൽ വെച്ച്‌ ഒട്ടേറെ മതപണ്ഡിതന്മാരും മുസ്‌ലിം യുവാക്കളും സംഘത്തിൽ ചേർന്നു. കൊണ്ടോട്ടിയിലെത്തിയ ഉടനെ അവർ പോലീസ്‌ സ്റ്റേഷൻ തകർത്തു. രജിസ്‌ട്രാർ ഓഫീസ്‌ കത്തിച്ചു.


അവർ പിന്നീട്‌ പോയത്‌ കൊണ്ടോട്ടി ഖുബ്ബയിലേക്കായിരുന്നു. ഖുബ്ബയിലുണ്ടായിരുന്ന ഹസൻകുട്ടി മൊല്ല നഗാറ അടിക്കാൻ തുടങ്ങി. സഹായത്തിന്‌ ആളെക്കൂട്ടാനായിരുന്നു നഗാറ. അതിനാൽ സംഘം അത്‌ തടഞ്ഞു. അനുസരിക്കാതിരുന്ന ഹസൻകുട്ടി മൊല്ലയെ ആരോ കുത്തിമലർത്തി. ഹാജിയും കൂട്ടരും ഖുബ്ബയിലേക്ക്‌ വരുന്നതു കണ്ട നസ്വ്‌റുദ്ദീൻ തങ്ങൾ, കാര്യസ്ഥൻ കോയ ഹസൻ കോയ അധികാരി, അത്തറക്കാട്ട്‌ കുട്ട്യസ്സൻ എന്നിവർ ഇരട്ടക്കുഴൽ തോക്കെടുത്ത്‌ തുരുതുരാ വെടിയുതിർക്കാൻ തുടങ്ങി.


ഹാജിയുടെ സംഘത്തിലെ കമ്മു കൊല്ലപ്പെട്ടു.അവരെ കീഴ്‌പെടുത്തിയ ഹാജിയും അനുയായികളും കൊണ്ടോട്ടിയിൽ നിന്ന്‌  അരീക്കോട്ടേക്ക്‌ യാത്രയായി. അവിടെ നിന്ന്‌ കുറെ പേരെ കൂട്ടി നിലമ്പൂരിലേക്കും പോയി. പിന്നീട്‌ നിലമ്പൂരായിരുന്നു വാരിയംകുന്നത്തിന്റെ ഖിലാഫത്ത്‌ ആസ്ഥാനം.തന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ പലർക്കായി അദ്ദേഹം ചുമതല നൽകി. സഹോദരൻ മൊയ്‌തീൻകുട്ടിക്ക്‌ നിലമ്പൂർ പുഴയുടെ വടക്കുഭാഗങ്ങളും, ചുങ്കത്തറയും ചുറ്റുമുള്ള സ്ഥലങ്ങളും വാരിയംകുന്നത്ത്‌ കുഞ്ഞുട്ടിഹാജിക്കും എടക്കരയും പരിസര പ്രദേശങ്ങളും ചക്കുംപുറത്ത്‌ ആലിക്കുട്ടിക്കും, കൂറ്റമ്പാറ പ്രദേശങ്ങൾ ഉണ്ണിത്തറിക്കും കരുവാരക്കുണ്ട്‌, കാളികാവ്‌ ദേശങ്ങൾ വാരിയംകുന്നത്ത്‌ കോയാമുഹാജിക്കും നൽകി. നീതിനിർവഹണത്തിൽ അവരെല്ലാം ഹാജിയുടെ കൽപനകൾ പൂർണമായും അനുസരിച്ചു.


സപ്‌തംബർ 20ന്‌ വെള്ളിനേഴിക്കടുത്ത്‌ വെച്ച്‌ മാപ്പിള നേതാക്കളുടെ സമ്മേളനം വാരിയംകുന്നത്ത്‌ വിളിച്ചുചേർത്തു. ഖിലാഫത്ത്‌ പ്രക്ഷോഭത്തെ വിജയകരമായി മുന്നോട്ടുനയിക്കാവുന്ന സുപ്രധാന തീരുമാനങ്ങൾ സമ്മേളനം കൈക്കൊണ്ടു.ഹിന്ദുപ്രജകളുടെ പരാതികൾ കുഞ്ഞഹമ്മദ്‌ ഹാജി ഒത്തുതീർപ്പാക്കി. സമുദായങ്ങൾക്കിടയിൽ സ്‌നേഹവും ഐക്യവും നിലനിർത്താൻ അദ്ദേഹം നിരവധി നിയമങ്ങൾ കൊണ്ടുവന്നു.വാരിയംകുന്നത്ത്‌ സ്ഥാപിച്ച കോടതി മൂന്നുപേരെ വധശിക്ഷയ്‌ക്ക്‌ വിധിച്ചിരുന്നു.


ഹിന്ദു സ്‌ത്രീകളെ മാനഭംഗപ്പെടുത്തിയതായിരുന്നു അവർക്കെതിരെയുണ്ടായിരുന്ന കുറ്റം. റോഡ്‌, കടവുകൾ എന്നിവയിൽ ചുങ്കം പിരിവ്‌ ആരംഭിച്ചത്‌ ഹാജിയായിരുന്നു. സമര ഭടന്മാരുടെ രജിസ്റ്റർ ഉണ്ടാക്കി, . ബ്രിട്ടീഷ്‌ പട്ടാളത്തിൽ നിന്ന്‌ കണ്ടെടുത്ത സിഗ്‌നൽ സിസ്റ്റം ഉപയോഗിച്ച്‌ പട്ടാളക്കാരുടെ പ്രവർത്തനങ്ങൾ സൂക്ഷ്‌മ നിരീക്ഷണത്തിലാക്കി. ബ്രിട്ടീഷ്‌ രീതിയിൽ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. കലക്‌ടർ, ഗവർണർ, വൈസ്രോയി, രാജാവ്‌ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളും അനുസരിച്ചു. വാർത്താ വിനിമയ രീതിയും പകർത്തി.


വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിൽ ബ്രിട്ടീഷുകാർ ക്രൂരമർദനങ്ങൾ പുറത്തെടുത്തപ്പോൾ ഹാജിയും സംഘവും ഗറില്ലായുദ്ധം പരീക്ഷിച്ചു. ബ്രിട്ടീഷുകാരെ ഞെട്ടിച്ച യുദ്ധമുറയായിരുന്നു ഇത്‌. 400 പേരടങ്ങുന്ന ഹാജിയുടെ സംഘം പാണ്ടിക്കാട്ടെ ഒരു ഗൂർഖാ ക്യാമ്പ്‌ ഒരു രാത്രികൊണ്ട്‌ ആക്രമിച്ച്‌ 75 ഗൂർഖകളെ കൊന്നൊടുക്കി. കുപിതരായ ബ്രിട്ടീഷുകാർ മാപ്പിളവീടുകൾ കയ്യേറി ബയണറ്റുകൊണ്ട്‌ പുരുഷന്മാരെ കുത്തിക്കൊന്നു. സ്‌ത്രീകളെ അപമാനിച്ചശേഷം വെട്ടിക്കൊന്നു. ആലി മുസ്‌ല്യാരുടെയും കുഞ്ഞഹമ്മദ്‌ ഹാജിയുടെയും നെല്ലിക്കുത്തിലെ വീടുകൾ കൈബോംബുകൊണ്ട്‌ ചുട്ടെരിച്ചു.


പാണ്ടിക്കാട്ടെ പട്ടാളക്യാമ്പ്‌ ആക്രമിക്കാൻ ചെമ്പ്രശ്ശേരി തങ്ങളുമായി ചേർന്ന്‌ പദ്ധതിയൊരുക്കിയതും കുഞ്ഞഹമ്മദ്‌ ഹാജിയായിരുന്നു. കാളികാവിനടുത്ത കല്ലാമൂലയിൽ വെച്ചു നടന്ന ഏറ്റുമുട്ടലിൽ ഹാജിയുടെ സൈന്യത്തിലെ 35 പേർ കൊല്ലപ്പെട്ടു. അതിനെത്തുടർന്ന്‌ ഗൂഡല്ലൂർ പോലീസ്‌ ട്രയിനിംഗ്‌ ക്യാമ്പ്‌ ആക്രമിച്ച്‌ ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തി.


ഒരു നിലക്കും പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥ സംജാതമായപ്പോൾ മാപ്പിള പോരാളികളോടൊത്ത്‌ രക്തസാക്ഷിത്വം വരെ ഒരവസാന പോരാട്ടം നടത്താൻ ഹാജി തയ്യാറെടുത്തു.ഇത് മനസ്സിലാക്കിയ  അധികാരികൾ എന്തുവിലകൊടുത്തും ഹാജിയെ ജീവനോടെ പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞു. ഇന്റലിജൻസ്‌ മേധാവി മോറിൻ വില്യം മലപ്പുറത്ത്‌

പാഞ്ഞെത്തി .


 മോറിൻ വില്യമിന്റെ ആജ്ഞ പ്രകാരം ഏറനാട്‌, വള്ളുവനാടുകളിൽ

പട്ടാളക്കാർ ചെണ്ടകൊട്ടിയറിയിച്ചു ``കീഴടങ്ങാൻ തയ്യാറുള്ളവർക്ക്‌

ചക്രവർത്തി തിരുമനസ്സ്‌ മാപ്പ്‌ നൽകാൻ തയ്യാർ...'' (ഒരാൾക്കും മാപ്പ്‌

കൊടുത്തില്ല.എന്നുള്ളത് പിന്നീട് നടന്ന ചരിത്രം)


ഹാജിയെ പിടികൂടാൻ ഒരുപാട്‌ ചാരന്മാരെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ കുഞ്ഞഹമ്മദാജിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളും സാത്വികനുമായ ഉണ്യാലി മുസ്‌ല്യാരെ ആമു സൂപ്രണ്ടും ബ്രിട്ടീഷ്‌ ഇന്റലിജൻസുകളും ഇടനിലക്കാരനാക്കി.


കുഞ്ഞഹമ്മദാജിക്ക്‌ മാപ്പ്‌ നൽകി മക്കയിലേക്കയക്കാ'മെന്ന്‌ പറയുന്നത്‌ കേട്ട്‌

പാവം വീണതായിരിക്കണം.പോലീസ്‌ നിർദ്ദേശിച്ച വഴികാട്ടിയുമൊത്ത്‌ താളൻപൂൻ കുഴിമലയിൽ ചെന്ന്‌ ഹാജിയെ കണ്ട്‌ കാര്യം അറിയിച്ചു. അന്നത്തെ അസർ നമസ്‌ക്കാരം ഉണ്യാലി മുസ്‌ല്യാരുടെ നേതൃത്വത്തിലായിരുന്നു.


ഇതിനിടെയാണ്‌ ചെമ്പ്രശ്ശേരി തങ്ങളും സംഘവും പോലീസിന്‌ കീഴൊതുങ്ങിയ വിവരമെത്തിയത്‌. ചെറുത്തുനില്‌പ്‌ അസാധ്യമാണെന്ന്‌ മനസ്സിലാക്കിയതോടെ ഹാജിയുടെ സംഘത്തിലെ ചിലരും കീഴൊതുങ്ങി. ഹാജിയുമായി അടുപ്പമുണ്ടായിരുന്ന ഇൻസ്‌പെക്‌ടർ രാമനാഥ അയ്യരും സുബൈദാർ കൃഷ്‌ണപ്പണിക്കരും കോൺസ്റ്റബിൾ ഗോപാല മേനോനും അദ്ദേഹത്തിന്‌ സുരക്ഷിതത്വം വാഗ്‌ദാനം ചെയ്‌തിരുന്നു. മക്കയിലേക്ക്‌ നാടുകടത്താനാണ്‌ തീരുമാനമെന്നും മറ്റൊരു ശിക്ഷയും നൽകില്ലെന്നും അവർ മുഖേന ഉറപ്പ്‌ കിട്ടിയിരുന്നു. പക്ഷേ, അതൊരു കൊടും ചതിയായിരുന്നു.


1922 ജനുവരി ആറിന്‌ ഹാജിയും 20 അനുയായികളും മുൻനിശ്ചയപ്രകാരം ബ്രിട്ടീഷ്‌ താവളത്തിലെത്തി. ആയുധം വെച്ച്‌ ഹസ്‌തദാനത്തിനായി കൈ നീട്ടിയതോടെ അവർ അദ്ദേഹത്തിന്റെ കയ്യിൽ വിലങ്ങുവെച്ചു. കല്ലാമൂലയിൽ വെച്ചായിരുന്നു ഈ സംഭവം.  ഹാജിയെയും അനുയായികളെയും അവിടെനിന്ന്‌ മഞ്ചേരിയിലേക്ക്‌ കൊണ്ടുപോകുന്നത്‌ കാണാൻ വണ്ടൂർ മുതൽ മഞ്ചേരിവരെ നാനാജാതി മതസ്ഥർ പൊതുനിരത്തിൽ കൂട്ടമായി കാത്തുനിന്നു. മഞ്ചേരിയിൽ നിന്ന്‌ മലപ്പുറത്തേക്ക്‌ കൊണ്ടുവന്ന ഹാജിക്ക്‌ മാർഷ്യൽ കോടതി വധശിക്ഷ വിധിച്ചു. 1922 ജനുവരി 20ന്‌ രാവിലെ മലപ്പുറം കോട്ടക്കുന്നിന്റെ ചരിവിൽ ആ ഇതിഹാസം അസ്‌തമിച്ചു.


ഒരു കാലഘട്ടം നിറയെ മാപ്പിളമാരുടെ ആത്മധൈര്യത്തിന്റെയും അഭിമാനത്തിന്റെയും പേരായിരുന്നു വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. വെള്ളപ്പട്ടാളത്തിന്റെ ഔദാര്യങ്ങൾപറ്റി അവർക്ക്‌ പുറംചൊറിഞ്ഞവർ ആരായിരുന്നോ, അവരായിരുന്നു വാരിയംകുന്നത്തിന്റെ ശത്രുക്കൾ. കോന്തുനായരും കൊണ്ടോട്ടി തങ്ങളും വാരിയംകുന്നത്തിന്‌ സമമായിരുന്നു.


മൃതദേഹത്തോട്‌ ചെയ്‌ത ക്രൂരത ചെറുത്ത്‌നില്‌പിന്റെ കാലത്ത്‌ രൂപപ്പെട്ട വൈരം, വിദ്വേഷത്തിന്റെ അടയാളമായി. മൃതദേഹവും സമാന്തര-സ്വതന്ത്ര മാപ്പിള സർക്കാറിന്റെ വിലപെട്ട അനേകം രേഖകളടങ്ങുന്ന മരപ്പെട്ടിയും വിറകും മണ്ണെണ്ണയും കൊണ്ട്‌ കത്തിച്ച്‌ നശിപ്പിച്ചുവെന്നാണ്‌ ചരിത്രരേഖകളിൽ കാണുന്നത്‌.


മൂന്ന്‌ മണിക്കൂർ നേരത്തെ എരിപൊരിയലിന്‌ ശേഷം അവശേഷിച്ച എല്ലുകൾ പെറുക്കിയെടുത്ത്‌ ഒരു പ്രത്യേക ബാഗിലാക്കി ബാറ്ററി വിംഗ്‌ എന്ന പ്രത്യേക സേന ബാരക്കിലേക്ക്‌ മടങ്ങി.പിന്നീടവിടെ ആനന്ദാഘോഷത്തിന്റെ തിമിരതിമർപ്പായിരുന്നു. മദ്യകുപ്പികൾ കൂട്ടിമുട്ടുന്ന കലപില ശബ്‌ദങ്ങൾ... പട്ടാളക്കാർ മദോന്മത്തരായി നൃത്തം വെച്ചു.


ആഘോഷത്തിനൊടുവിൽ ബാറ്ററി വിംഗിലെ  എല്ലാ അംഗങ്ങൾക്കും 150 രൂപ വീതം പാരിതോഷികം വിതരണം ചെയ്യപ്പെട്ടു. ബാറ്ററി അസി. കമാന്റർക്ക്‌ 500 രൂപയും 15 ഏക്കർ ഭൂമിയും.....


1921 ആഗസ്ത്‌ 20ന്‌ കലക്ടർ തോമസ്‌, ഹിച്ച്‌ കോക്ക്‌ എന്നിവർ തിരൂരങ്ങാടിയിൽ വച്ച്‌ വാരിയൻകുന്നന്റെ സേനയോടു തോറ്റോടിയപ്പോൾ ലണ്ടൻ ടൈംസ്‌ എന്ന ഇംഗ്ലീഷ്‌ പത്രം മലബാറിൽ ഇംഗ്ലീഷ്‌ ഭരണം അവസാനിച്ചെന്നാണ്‌ എഴുതിയത്‌.


വാരിയൻകുന്നന്റെ വിപ്ലവവീര്യത്തിന്റെ അലയൊലികൾ ലണ്ടനിൽ ബ്രിട്ടീഷ്‌ ആസ്ഥാനങ്ങളിൽപ്പോലും കോളിളക്കം സൃഷ്ടിച്ചുവെന്നർഥം. മരണത്തെപ്പോലും നിർഭയമായി നേരിട്ട ആ വിപ്ലവകാരിയുടെ രക്തസാക്ഷിത്വം ചരിത്രവിരോധികൾ വികലമാക്കിയാലും ആ അധ്യായം എന്നും ജ്വലിച്ചുകൊണ്ടിരിക്കും. കാലുഷ്യത്തിന്റെ വർത്തമാനകാലത്ത്‌ നേരിനൊപ്പം നിൽക്കാൻ ആ ഓർമകൾ നമുക്കു കരുത്തുപകരട്ടെ.

കടപ്പാട്: മലബാർ കലാപo  ( കെ.മാധവൻ നായർ ),ആംഗ്ലോ മാപ്പിള യുദ്ധം (എ.കെ.കോഡൂർ )


Keywords

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജീവ ചരിത്രം variyamkunnath kunjahammed haji Jeeva Charithram History, malabar kalabam,valluvanad qilafath prasthanam,1921

Post a Comment

0 Comments

Close Menu