ഖിള്ർ നബി (അ) ചരിത്രം ഭാഗം 3 | Khidr Nabi (A.S) History Part 3 Malayalam

ഖിള്ർ നബി (അ) ചരിത്രം ഭാഗം 3 | Khidr Nabi (A.S) History Part 3 Malayalam

ഖിള്ർ നബി (അ) ചരിത്രം ഭാഗം 3

അടിമച്ചങ്ങലയിൽ

ഖിള്ർ നബി (അ) ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ എവിടെനിന്നോ ഒരു യാചകൻ അദേഹത്തിന്റെ അടുക്കൽ എത്തിയിട്ട് പറഞ്ഞു " നിശ്ചിത ദിവസത്തിനകം ഭാരിച്ച ഒരു സംഖ്യ സ്വരൂപിക്കണം, അതിലേക്കായി അങ്ങ് ഒരു സംഭാവന തരണം അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ".

 ഖിള്ർ നബി (അ)പറഞ്ഞു. "അള്ളാഹു നിങ്ങളുടെ കാര്യങ്ങൾ എളുപ്പമാക്കിത്തരട്ടെ താങ്കള്ക്ക് നല്കാൻ എന്റെ പക്കൽ ഒന്നുമില്ലല്ലോ!"


യാചകൻ വിടാൻ ഭാവം ഇല്ലായിരുന്നു. "അങ്ങനെ പറഞ്ഞാൽ പറ്റില്ല താങ്കൾ ഒരു നല്ല വ്യക്തി ആണെന്ന് താങ്കളുടെ മുഖം വ്യക്തമാകുന്നു. അതുകൊണ്ടാണ് അങ്ങയെ ഞാൻ സമീപിച്ചത്. എന്നെ നിരാശപ്പെടുത്തരുത്".

ഖിള്ർ നബി (അ) പഴയ മറുപടി ആവര്ത്തിച്ചു. അയാൾ പറഞ്ഞു "അല്ലാഹുവിനെ മുൻനിർത്തി ഞാൻ താങ്കളോട് ചോദിക്കുന്നു എനിക്കെന്തെങ്കിലും തന്നേ പറ്റു ".

 ഇത്തവണ ഖിള്ർ നബി (അ) ഞെട്ടുക തന്നെ ചെയ്തു. അല്ലാഹുവിനെ മുൻനിർത്തി ആണ് ചോദിച്ചത് കൊടുക്കാതിരിക്കാൻ നിർവാഹമില്ല. കയ്യിലാണെങ്കിൽ ഒന്നുമില്ല. ഇനി എന്തുചെയ്യും.???

 ഒടുവിൽ ഖിള്ർ നബി (അ) പറഞ്ഞു "അല്ലാഹുവിനെ മുൻനിർത്തിയാണ് നീ ചോദിച്ചത് അതിനാൽ നിന്നെ വെറും കയ്യോടെ തിരിച്ചയക്കാൻ എനിക്കാവില്ല. എന്നാൽ എന്റെപക്കലാവട്ടെ ഒന്നുമില്ല.

അതിനാൽ നീ ഒരു കാര്യം ചെയ്യുക എന്നെ അടിമച്ചന്തയിൽ കൊണ്ടുപോയി വിറ്റ് വില വാങ്ങിക്കൊള്ളുക". യാചകന് വിശ്വാസമായില്ല അയാൾ ചോദിച്ചു "സത്യമാണോ അങ്ങ് പറയു
ന്നത് ". അതെ സത്യമാണ് "ഞാൻ കളവു പറയാറില്ല".

 ഖിള്ർ നബി (അ)നെയാണ് വിൽക്കാൻ പോകുന്നത് എന്നറിയാതെ അയാൾ മുന്നിലും ഖിള്ർ നബി (അ) പിന്നിലുമായി ചന്തയിലേക്ക് നടന്നു... 
പട്ടണത്തിലെത്തി മൃഗങ്ങളെപ്പോലെ മനുഷ്യനെ വിൽക്കുകയും  വാങ്ങുകയും ചെയ്തിരുന്ന കാലം. കയ്യിൽ ചങ്ങലയിൽ  ബന്ധിതനായി ഖിള്ർ നബി (അ)മും അവരിൽ ഒരാളായി.

 എല്ലാം അല്ലാഹുവിൽ അർപ്പിച്ച് അവന്റെ വിധിയിൽ സംതൃപ്തനായി ഖിള്ർ നബി (അ) അടിമ കമ്പോളത്തിൽ നിന്നു. അദേഹം ഇപ്പോൾ അടിമയാണ്.

യാചകൻ പുതിയ അടിമയെ നാന്നൂറ്റി അമ്പതു വെള്ളി നാണയത്തിനു വിറ്റു. കൊതിയനായ അയാൾ കിട്ടിയ പണവുമായി സന്തോഷത്തോടെ സ്ഥലം വിട്ടു.

പണം.. !! അതിനുവേണ്ടി ചിലരെന്തിനും മടിക്കില്ല. ധനമോഹം തലയിൽ കയറിയാൽ പിന്നെ നീതിക്കും നന്മക്കും അവിടെ സ്ഥാനം ഉണ്ടാവില്ല. "എല്ലാ സമുദായത്തിനും ഒരു ഫിത്‌ന  ഉണ്ട് എന്റെ സമുദായത്തിന്റെ ഫിത്‌ന സമ്പത്താണ്‌ " എന്ന നബി (സ) വചനം എന്ത്രയോ പരമാർഥം.

അദേഹത്തെ ചോദിച്ച  പണം കൊടുത്തു വാങ്ങിയ പുതിയ യജമാനനോടൊപ്പം ഖിള്ർ നബി (അ)  ഭവ്യതയോടെ നടന്നു. അല്ലാഹുവിന്റെ വിധി അതു എന്ത് തന്നേ ആയാലും അതു സ്വീകരിക്കുക തന്നേ അതിൽ യഥാര്ത സത്യവിശ്വാസിക്ക് പരിഭാവപ്പെടാൻ ഒന്നും ഇല്ല.അതിൽ വേവലാതിപ്പെടേണ്ട കാര്യവുമില്ല.

ഖിള്ർ നബി (അ)ന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയ അദേഹത്തിന് യജമാനൻ ജോലികൾ ഒന്നും തന്നേ നൽകിയില്ല. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.

 ഒരിക്കൽ ഖിള്ർ നബി (അ) യജമാമാനോട് ചോദിച്ചു " താങ്കൾ കാശുകൊടുത്ത് വാങ്ങിയതാണല്ലോ എന്നെ എന്നിട്ട് താങ്കൾ എനിക്ക് ജോലിയൊന്നും കൽപ്പിക്കാത്തെതെന്താണ് ".

യജമാനൻ പറഞ്ഞു  "അതെ ശരിതന്നേ എന്നാൽ താങ്കൾ ഒരു വൃദ്ധനല്ലേ അതുപോലെ തന്നേ ഭക്തനും. അങ്ങനെയുള്ള താങ്കളെ വിഷമിപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല".

ഖിള്ർ നബി (അ)പറഞ്ഞു "എനിക്കൊരു ബുദ്ധിമുട്ടും ഇല്ല, എന്ത് ജോലിയും ചെയ്യാനുള്ള ആരോഗ്യം എനിക്കുണ്ട്".

"ശെരി എന്നാൽ ഈ കല്ലുകളൊക്കേ വീടിന്റെ മറു ഭാഗത്തേക്ക്‌ കൊണ്ടുപോയി വെക്കുക". ശക്തരായ ആറ് മനുഷ്യർ ഒരു ദിവസം മുഴുവൻ എടുക്കേണ്ട ജോലി അദേഹം ഒരു മണിക്കൂർ കൊണ്ട് ചെയ്തു തീർത്തു. 

അള്ളാഹു ഒരു മലക്കിനെ അയച്ചു സഹായിക്കുക ആയിരുന്നു. തന്റെ ഇഷ്ട ദാസന്മാരെ സഹായിക്കാൻ അള്ളാഹു മലക്കുകളെ നിയമിക്കുമെന്ന് വിശുദ്ധ ഖുർആൻ.

ജോലി കഴിഞ്ഞു എന്ന് ഖിള്ർ നബി (അ) യജമാനനെ അറിയിച്ചപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു.

ഇയാൾ സാധാരണക്കാരൻ അല്ല? യജമാനൻ മനസ്സിൽ ആത്മഗതം ചെയ്തു. പിറ്റേ ദിവസം യജമാനൻ പറഞ്ഞു "നിങ്ങൾ ഒരു വിശ്വസ്തൻ ആണെന്നു എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു, ഞാൻ നാളെ ഒരു യാത്ര പുറപ്പെടുകയാണ്, തിരിച്ചെത്തുന്നത് വരെ വീടും വീട്ടുകാരുടേയും സംരക്ഷണം ഞാൻ താങ്കളെ ഏൽപ്പിക്കുകയാണ്.നന്നായി ശ്രദ്ധിക്കണം ".

ഖിള്ർ നബി (അ) വിനയപൂർവ്വം പറഞ്ഞു "എന്തെങ്കിലും ഒരു ജോലി കൂടിത്തന്നാൽ വലിയ  ഉപകാരമായിരുന്നു ".

"അതു താങ്കൾക്കൊരു ബുദ്ധിമുട്ടല്ലെ.നല്ലവനായ താങ്കളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല". യജമാനൻ പറഞ്ഞപ്പോൾ ഖിള്ർ നബി (അ) പറഞ്ഞു എനിക്കൊരു ബുദ്ധിമുട്ടുമില്ല ജോലി പറഞ്ഞോളൂ ".


"എങ്കിൽ കുറേ ഇഷ്ടികകൾ ഉണ്ടാക്കി വെച്ചോളൂ. തിരിച്ചെത്തിയ ശേഷം ഒരു വീട് നിർമിക്കാനുള്ള ഉദേശം ഉണ്ട്".ഖിള്ർ  നബി (അ) യജമാനനെ സന്തോഷപൂർവ്വം യാത്രയാക്കി.

നീണ്ട യാത്ര  കഴിഞ്ഞ് തിരിച്ചെത്തിയ യജമാനന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇഷ്ടിക ഉണ്ടാക്കുക മാത്രമല്ല കെട്ടിടം പണിയുക കൂടി ചെയ്തിരിക്കുന്നു.
  
അതും താനുദ്ദേശിച്ചതിലും ഗംഭീരമായി !!! ഇതെന്തൊരു മറിമായം !!!.  ഇത്രയും കുറഞ്ഞ ദിവസങ്ങൾകുള്ളിൽ ഇയാൾ എങ്ങനെ ഇത് സാധിച്ചു.

മാസങ്ങൾ കൊണ്ട് അനേകം പേർ  ചെയ്തു തീർക്കേണ്ട ജോലിയാണ് ഇദേഹം ദിവസങ്ങൾ കൊണ്ട് പൂർതിയാക്കിയിരിക്കുന്നത് എന്തായാലും ഇയാൾ സാധാരനക്കരനല്ല. നേരത്തെ സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതുറപ്പായി.

ഇനി തുറന്നു ചോദിക്കുക തന്നേ യജമാനൻ ദൃഢനിശ്ചയം ചെയ്തു. അദേഹം ഖിള്ർ നബി (അ)നെ  അരികിൽ വിളിച്ചു പറഞ്ഞു "അങ്ങൊരു സാധാരണക്കാരൻ അല്ലെന്നു ഇതിനോടകം എനിക്ക് ബോധ്യമായിട്ടുണ്ട് , പറയൂ അങ്ങരാണ്.

"എന്താ സംശയം ?ഞാൻ അങ്ങയുടെ അടിമ" ഖിള്ർ നബി (അ) പറഞ്ഞു. "അതു പറഞ്ഞാൽ പറ്റില്ല അല്ലാഹുവിനെ മുൻനിരത്തി ഞാൻ ചോദിക്കുന്നു. സത്യം പറയണം അങ്ങാരാണ്. എനിക്കതറിഞ്ഞേ പറ്റു".

ഇത്തവണ ഖിള്ർ നബി (അ) കുഴങ്ങി. അല്ലാഹുവിനെ മുൻനിർത്തി ചോദിച്ചാൽ എങ്ങനെ പറയാതിരിക്കും ???

ഖിള്ർ നബി (അ) രഹസ്യം വെളിപ്പെടുത്താൻ തീരുമാനിച്ചു. നബി പറഞ്ഞുതുടങ്ങി. യജമാനരെ ഇതുപോലെ മുൻപൊരിക്കൽ അല്ലാഹുവിനെ മുൻനിർത്തി ഒരാൾ എന്നോട് ദാനം. ചോദിച്ചതാണ് എന്നെ അടിമത്വത്തിൽ എത്തിച്ചത്.

"ഞാൻ ഖിള്ർ നബിയാണ്" യാചകൻ ഭിക്ഷ ചോദിച്ചത് മുതൽ യചമാനന്റെ അടുത്തെതിയത് വരെ പറഞ്ഞുകൊടുത്തു.

"അല്ലാഹുവിനെ മുൻനിരത്തി ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ അതു നൽകാത്തവൻ നാളെ മുന്നിലെത്തുമ്പോൾ മുഖത്ത് തൊലിയോ മാംസമോ ഉണ്ടാകുകയില്ല". ഇത്കേട്ട യജമാനൻ ഖിള്ർ നബി (അ) നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. നബിയെ അറിയാതെ ചെയ്തതാണ് അദേഹം മാപ്പപേക്ഷിച്ചു നബിയുടെ കാൽകൽ വീണു.

ഖിള്ർ നബി (അ) അദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു.താങ്കൾ തെറ്റൊന്നും ചെയ്തിട്ടില്ല  ഇത്രയും കാലം എന്നോട് നല്ലനിലക്കാണല്ലോ പെരുമാറിയത്.

യചമാനൻ പറഞ്ഞു. കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി നമുക്ക് ഒരുമിച്ചു ഇവിടെ കഴിഞ്ഞു കൂടാം. അങ്ങന്റെകൂടെ താമസിക്കണം.എന്റെ സമ്പത്ത് ഞാൻ അങ്ങേയ്ക്കായി സമര്പ്പിക്കുന്നു. താങ്കള്ക്ക് ഇഷ്ടമുള്ളവിധം കൈകാര്യം ചെയ്യാം.

ഖിള്ർ നബി (അ)പറഞ്ഞു "നശ്വരമായ ഇഹലോകതിന്റെ ഒരു സമ്പത്തിലും എനിക്ക് താല്പര്യം ഇല്ല. ഇബാദത്തിൽ മുഴുകിക്കഴിയാനാണ് എനിക്ക് താല്പര്യം. അതിനു കഴിയും വിധം എന്നെ മോചിപ്പിച്ചാൽ വളരെ ഉപകാരം.

യചമാനൻ അദേഹത്തെ മോചിതനാക്കി. യചമാനന് നന്ദി പറഞ്ഞു അദേഹം നടന്നു നീങ്ങി....
$ads={1}

മൂസാനബി(അ) ന്റെ ഗുരു


ഒരിക്കൽ മൂസാ നബി (അ) ബനി ഇസ്രാഈല്യരോട് പ്രസംഗിക്കുകയായിരുന്നു. പ്രസംഗം കേട്ടു പലരുടെയും കണ്ണ് നിറഞ്ഞു കണ്ണീർ ധാര ധാരയായി ഒഴുകി. അത്രമാത്രം അവരുടെ മനസ്സിനെ അത് സ്വാധീനിച്ചുവെന്നർതം.

പ്രസംഗം കഴിഞ്ഞ ഉടനെ മൂസാ നബി (അ)മിനോട് അവരിലൊരാൾ ചോദിച്ചു "അല്ലാഹുവിന്റെ ദൂതരെ അങ്ങയെക്കാൾ അറിവുളളവരായി ഈ ഭൂലോകത്ത് വേറെ ആരെങ്കിലും ഉണ്ടോ??.

മൂസാ നബി (അ) പറഞ്ഞു  "ഇല്ല".  അള്ളാഹു അഅ്‌ലം(അല്ലാഹുവാണ്  ഏറ്റവും അറിവുളളലവൻ)എന്ന് പറയാൻ മൂസാ നബി (അ) വിട്ടുപോയി. 

ഏറ്റവും കൂടുതൽ അറിവുള്ളവൻ അള്ളാഹു ആണല്ലോ. എന്നാൽ യഥാർത്ഥത്തിൽ മൂസാ നബി (അ) നേക്കാൾ അറിവുള്ള ഒരാളും അന്ന് അക്കാലത്തു ഉണ്ടായിരുന്നില്ല. എന്നാലും അങ്ങനെ പറഞ്ഞതിന്റെ പേരിൽ മൂസാ നബി (അ) നെ ഒന്ന് പരീക്ഷിക്കാൻ അള്ളാഹു തീരുമാനിച്ചു.

അള്ളാഹു മൂസാ നബി (അ) ന് വഹിയ്യ്‌ നല്കി "മൂസാ നിന്നെക്കാൾ  വിവരമുള്ള ഒരടിമ എനിക്കുണ്ട്, രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥാനത്താണ് അദേഹം കഴിയുന്നത്‌.

മൂസാ നബി (അ) ചോദിച്ചു "രക്ഷിതാവേ അദേഹത്തെ ഒന്നുകാണാൻ എന്താണ് വഴി". അള്ളാഹു പറഞ്ഞുകൊടുത്തു "താങ്കൾ ഒരു മത്സ്യം വേവിച്ചു കുട്ടയിലാക്കി കടൽ തീരത്ത്കൂടി സഞ്ചരിക്കുക. 

എവിടെവേച്ചാണോ താങ്കള്ക്ക് ആ മത്സ്യം നഷ്ടപ്പെടുന്നത് അവിടെ അദേഹം ഉണ്ടായിരിക്കും".

മൂസാ നബി (അ) അല്ലാഹുവിന്റെ കല്പനപ്രകാരം വേവിച്ച മത്സ്യവുമായി നടക്കാനാരംഭിച്ചു. തന്റെ വിശ്വസ്ത ശിഷ്യൻ യശഉബ്നു നൂരാൻ ഈ യാത്രയിൽ മൂസാ നബി (അ)ന്റെ കൂടെ ഉണ്ടായിരുന്നു. പിൽകാലത്ത് അദേഹത്തിന് പ്രവാചകത്വം ലഭിച്ചിരുന്നു.

കുറെ നേരം നടന്നുതളർന്ന്‌ അവർ ഒരു പാറക്കു സമീപം എത്തി. ക്ഷീണിതനായ മൂസാ നബി (അ) മത്സ്യം സൂക്ഷിക്കാൻ ശിഷ്യനെ ഏല്പിച്ചു പാറയിൽ തലവച്ച്‌ ഒന്ന്‌ മയങ്ങി. ശിഷ്യൻ മത്സ്യത്തിന് കാവലിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ മത്സ്യത്തിന് പുതു ജീവൻ കൈവന്നു. അതു സമുദ്രത്തിലേക്ക് എടുത്തുചാടി ഊളിയിട്ടു പോയി. അതുപോയ വഴി ഒരു ദ്വാരം പോലെ വെള്ളത്തിൽ കാണപ്പെട്ടിരുന്നു.

മൂസാ നബി (അ)ന്റെ ശിഷ്യൻ ആ കാഴ്ചകണ്ട്‌ അമ്പരന്നിരുന്നു. മൂസാ നബി (അ)നെ വിളിച്ചുണർത്തുന്നത് അദബുകേടാണെന്നു മനസ്സിലാക്കിയ ശിഷ്യൻ അദേഹം ഉണർന്നിട്ടു പറയുവാനായി നിശബ്ദനായിരുന്നു.

പക്ഷേ മൂസാ നബി (അ)ഉണർന്നപ്പോൾ പിശാചു ആ കാര്യം പറയുന്നത് ശിഷ്യനെ മറപ്പിച്ചുകളഞ്ഞു. ഉറക്കമുണർന്ന മൂസാ നബി (അ) ആകട്ടെ മത്സ്യത്തിന്റെ വിവരം അന്വേഷിക്കാനും മറന്നു.

ക്ഷീണം തീർന്ന അവർ വീണ്ടും നടത്തമാരംഭിച്ചു.

രാവും പകലും നടന്നു തളർന്ന മൂസാനബി (അ) ശിഷ്യനോട് ഭക്ഷണം എടുക്കാൻ ആവശ്യപ്പെട്ടു. "നിശ്ചയം ഈ യാത്ര നമുക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരിക്കുന്നു". മൂസാനാബി (അ)പറഞ്ഞു.
അപ്പോഴാണ് ശിഷ്യന്  മത്സ്യത്തിന്റെ കാര്യം ഓർമവന്നത്.


അദേഹം പറഞ്ഞു ഗുരോ "നമ്മൾ മുൻപ് ആ പാറക്കല്ലിനു സമീപം വിശ്രമത്തിലായിരുന്നന്നില്ലേ അപ്പോൾ നമ്മുടെ മത്സ്യം കടലിലേക്ക്‌ ചാടിപ്പോയിരുന്നു. ഞാൻ അങ്ങയെ ഓർമപ്പെടുത്താൻ മറന്നു പോയതാണ്. പിശാചു എന്നെ ആ കാര്യം മറപ്പിക്കുകയായിരുന്നു". 

മൂസാ നബി (അ)  ശിഷ്യനോട് കോപിച്ചില്ല ശിക്ഷിച്ചതുമില്ല. ശാന്തനായി അദേഹം പറഞ്ഞു "അതാണല്ലോ നാം ആഗ്രഹിക്കുന്നത് നമുക്ക് അവിടേക്ക് തന്നേ മടങ്ങാം ". അവർ വന്ന വഴിയെ തിരികെ നടന്നു.

മുൻപ് വിശ്രമിച്ച ആ പാറക്കല്ലിനു സമീപം എത്തിയപ്പോൾ അവരാകാഴ്ച കണ്ടു. ഒരു വന്ദ്യവയോധികൻ സമുദ്രതീരത്ത് ഇരിക്കുന്നു, നാവിൽ എന്തോ ഉരുവിടുന്നുണ്ട്. 

 ഖിള്ർ നബി (അ) ആയിരുന്നു അത് .ഖിള്ർ നബി (അ) നെ കണ്ടുമുട്ടിയ ശേഷം യൂഷഅ് നബി (അ)നെ തിരികെ പറഞ്ഞയച്ചു എന്നും അല്ല അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനില്ക്കുന്നു (അതിലേക്കൊന്നും നാം കടക്കേണ്ടതില്ലല്ലോ).

മൂസാനബി (അ) അടുത്തുചെന്ന് സലാം പറഞ്ഞു. ഖിള്ർ നബി (അ)ചോദിച്ചു "വഅലൈക്കു മുസ്സലാം, എവിടെനിന്നാണൊരു സലാം ". മൂസാനബി ഒന്നുകൂടി അടുത്ത് ചെന്ന് പറഞ്ഞു "ഞാൻ മൂസാനബിയാണ്. ഖിള്ർ നബി (അ) ചോദിച്ചു "ബനീ ഇസ്രാഈല്യരിലെ മൂസയാണോ". "അതെ" എന്ന് മൂസാനബി (അ) പ്രതികരിച്ചു.

ഖിള്ർ നബി (അ) ആാഗമനോദ്ദേശം ആരാഞ്ഞു.  മൂസാനബി (അ) പറഞ്ഞു "എനിക്ക് അങ്ങയിൽനിന്നു കുറച്ചു കാര്യങ്ങൾ പഠിക്കാനാണ് ഞാൻ ഇവിടെ എത്തിയത് ".  ഖിള്ർ നബി (അ) പറഞ്ഞു "അതിനു താങ്കള്ക്ക് എന്റെകൂടെ ക്ഷമിക്കാൻ കഴിയില്ലല്ലോ ". 

അദ്ദേഹം വിശദീകരിച്ചു "എനിക്ക് അല്ലാഹു ഒരുതരം വിജ്ഞാനം പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് താങ്കള്ക്ക് അറിയണമെന്നില്ല. നിങ്ങൾക്ക് അള്ളാഹു പഠിപ്പിച്ച അറിവ് വേറെയാണ് അതെനിക്കും അറിയില്ല".

മൂസാനബി (അ) പറഞ്ഞു  "ഇൻഷാ അല്ലാ ഞാൻ ക്ഷമിച്ചു കൊള്ളാം. താങ്കൾക്കെതിരായി ഞാനൊന്നും പ്രവർത്തിക്കുകയില്ല". ഖിള്ർ നബി (അ) പറഞ്ഞു "എങ്കിൽ ശരി പക്ഷെ !!! ഒരു നിബന്ധനയുണ്ട്   ഞാൻ വിശദീകരിച്ചു തരുന്നതുവരെ എന്റെ പ്രവർതിയെക്കുറിച്ച് എന്നോടൊന്നും ചോദിക്കാൻ പാടില്ല. മൂസാനബി (അ) സമ്മതിച്ചു.

ഖിള്ർ നബി (അ) എണീറ്റ് കടൽതീരത്തുകൂടി  നടത്തം ആരംഭിച്ചു. അനുസരണയുള്ള വിദ്യാർത്ഥിയെപ്പോലെ മൂസാനബി അനുഗമിച്ചു.

കപ്പലിലെ യാത്ര


കുറെ ദൂരം ചെന്നപ്പോൾ കടലിൽ അതാ ഒരു കപ്പൽ നിൽക്കുന്നു. തങ്ങളെക്കൂടി കപ്പലിൽ കയറ്റണമെന്ന് ഖിള്ർ നബി (അ) കപ്പൽ ജീവനക്കാരനോട് ആവശ്യപ്പെട്ടു. അവർ ആദ്യം കൂലി ആവശ്യപ്പെട്ടെങ്കിലും ഖിള്ർ നബി (അ)നെ തിരിച്ചറിഞ്ഞപ്പോൾ പ്രതിഭലമൊന്നും വാങ്ങാതെ തന്നെ കപ്പലിൽ കയറ്റി.

മറ്റു യാത്രക്കാർക്കൊപ്പം അവരെയും വഹിച്ചുകൊണ്ട് കപ്പൽ യാത്ര തുടങ്ങി. അധികദൂരം ചെന്നില്ല ഖിള്ർ നബി (അ) കയ്യിലുണ്ടായിരുന്ന ചെറിയ ഒരു മഴു കൊണ്ട് കപ്പലിന്റെ ഒരു പലക വെട്ടിപ്പൊളിച്ചു !!.

 മൂസാനബി (അ) ന് അത് സഹിക്കാനായില്ല.  മുൻപ് ചെയ്ത വാഗ്ദാനം മറന്നുകൊണ്ട് കൊണ്ട് അദേഹം ചോദിച്ചു പോയി "പ്രതിഭലം പോലും വാങ്ങാതെയാണവർ നമ്മെ കപ്പലിൽ കയറ്റിയത്. എന്നിട്ടവരുടെ കപ്പൽ കേടു വരുത്തുകയാണോ താങ്കൾ. കപ്പലിലുളളവരെല്ലാം മുങ്ങി നശിക്കില്ലേ എന്ത് പണിയാണ് താങ്കൾ ചെയ്തത്".

ഖിള്ർ നബി (അ) ശാന്തനായി പ്രതികരിച്ചു "ഞാൻ പറഞ്ഞിരുന്നില്ലേ. താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കാൻ കഴിയില്ലന്ന് ".

മൂസാനബി (അ)ന് താൻ ചെയ്ത വാഗ്ദത്തം ഓർമവന്നു.  അദേഹം പറഞ്ഞു "ഞാൻ അത് മറന്നു പോയതാണ് ഇതിന്റെ പേരിൽ ഒരു നടപടി സ്വീകരിക്കരുതെ".

ഒരു പലക ഇളകിയതു ശ്രദ്ധയിൽപെട്ട കപ്പിത്താൻ കപ്പൽ തീരത്തോടടുപ്പിച്ചു. അവസരം പാഴാക്കാതെ ഖിള്ർ നബി (അ)മും മൂസനബി (അ) കപ്പലിൽനിന്നിറങ്ങി കടൽത്തീരത്ത്കൂടെ വീണ്ടും നടത്തം ആരംഭിച്ചു.

നടക്കുന്നതിനിടയിൽ അവരൊരു കാഴ്ച കണ്ടു. ഒരു ചെറിയ കുരുവി സമുദ്ര ജലം അതിന്റെ കൊച്ചു ചുണ്ടിൽ നിറയ്ക്കുന്നു.

ഖിള്ർ നബി (അ) പറഞ്ഞു  "മൂസാ വിശാലമായ സമുദ്രത്തിൽ നിന്നും ആ ചെറുപക്ഷി കൊക്കിൽ കൊത്തിയെടുത്തത്ര തുച്ഛമാണ് അല്ലാഹുവിന്റെ അറിവുമായി ചേർത്തു നോക്കുമ്പോൾ എന്റെയും താങ്കളുടെയും ജ്ഞാനം ".

 മൂസാനബി (അ)ന് കാര്യം ബോധ്യമായി യാത്രയുടെ ലക്ഷ്യവും അതായിരുന്നല്ലോ.

$ads={2}

ഉടമ്പടികൾ വീണ്ടും ലംഘിക്കുന്നു


വീണ്ടും അവർ യാത്ര തുടർന്നു. കുറേ ദൂരം നടന്നപ്പോൾ കുറച്ച് കുട്ടികൾ കളിക്കുന്നതായി അവർ കണ്ടു.

ഖിള്ർ നബി (അ) അവരിൽ ഒരു കുട്ടിയെ അടുത്തേക്ക് വിളിച്ചു. തന്റെ അടുത്തേക്ക് ഓടിവന്ന കുട്ടിയുടെ തലപിടിച്ച് സ്വന്തം കരങ്ങൾ കൊണ്ടദ്ദേഹം പിഴുതെടുത്തു... !!!!. ഈ ഭീകര ദൃശ്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിനു മുൻപായി അവർ അവിടെ നിന്നും രക്ഷപെട്ടു.

മൂസാനബി (അ)ന് ഇത്തവണയും സഹിക്കാനായില്ല. അദേഹം വീണ്ടും ചോദിച്ചുപോയി "യാതൊരു തെറ്റും ചെയ്യാത്ത കുട്ടിയെ തങ്കൾ വെറുതെ  കൊന്നുകളഞ്ഞല്ലോ. താങ്കൾ ചെയ്തയ്തത് കടുത്ത അപരാധമാണ്".

 ഇത്തവണ ഖിള്ർ നബി (അ) അല്പം ഗൗരവത്തോടെ പറഞ്ഞു "താങ്കളോട് ഞാൻ പറഞ്ഞിരുന്നില്ലേ താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കനാവില്ലന്നു".

മൂസാനബി (അ) ഖേദിച്ചു "ഇത്തവണ കൂടി എനിക്ക് മാപ്പ് തരണം. ഇനി ഞാൻ എന്തെങ്കിലും ചോദിച്ചാൽ എന്നെ കൂട്ടെണ്ടതില്ല. എന്റെ ഭാഗത്തു നിന്നും വന്ന വീഴ്ചകൾ അങ്ങ് മാപ്പാക്കിയാലും ".അവർ വീണ്ടും യാത്ര തുടർന്നു.

ശാമിലെ അന്താക്കിയ ഗ്രാമത്തിലാണ് അവർ എത്തിയത്. ദീർഘമായ കാൽനടയാത്ര കാരണം അവർക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. ഗ്രാമ വാസികളോട് അവർ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷെ ആരും ഒന്നും നൽകിയില്ല.

മൂസാനബി (അ) ന് ദേഷ്യം വന്നുതുടങ്ങി. അതൊന്നും കാര്യമാക്കാതെ ഖിള്ർ നബി (അ) തൊട്ടടുത് കണ്ട പൊളിഞ്ഞു വീഴാറായ മതിൽ നന്നാക്കാൻ തുടങ്ങി. വളരെ വേഗം അദേഹം ആ ജോലി തീർത്തു.
         
ഒന്നും ചോദിക്കരുതെന്ന ഉടമ്പടി മൂസാ നബി (അ) വീണ്ടും മറന്നു. "നമുക്ക് ഭക്ഷണം തരാൻ തയ്യാറാകാത്ത ഇവരുടെ  മതിൽ വെറുതെ നന്നാക്കിക്കൊടുക്കുകയാണോ ? താങ്കൾ ഉദ്ധേഷിക്കുന്ന പക്ഷം അതിനു കൂലി വാങ്ങാമായിരുന്നില്ലേ.

ഖിള്ർ നബി (അ) പറഞ്ഞു "ഇതാ നമുക്ക് പിരിയാൻ സമയമായി.  താങ്കള്ക്ക് എന്നോടൊപ്പം ക്ഷമിക്കാൻ കഴിയാതിരുന്ന കാര്യങ്ങളുടെ അകപ്പൊരുൾ താങ്കള്ക്ക് ഞാൻ വിശദീകരിച്ചു തരാം".


ചെയ്തികളുടെ വിശദീകരണം


മൂസാനബി (അ) കാതോർത്തു  "ആദ്യം നാം കയറിയ കപ്പലുണ്ടല്ലോ അതു ഏതാനും സാധുക്കളായ കടൽ തൊഴിലാളികളുടേതായിരുന്നു. അവരുടെ യാത്ര വഴിയിൽ കപ്പൽ കൊള്ളയടിക്കുന്ന ഒരു രാജാവ്‌ ഉണ്ടായിരുന്നു. നല്ല കപ്പൽ കണ്ടാൽ അയാൾ പിടിച്ചെടുക്കും കേടുപാടുള്ള കപ്പലായാൽ തിരിഞ്ഞു നോക്കുകയില്ല .നാം കയറിയ കപ്പൽ നല്ല കപ്പലായിരുന്നു മുന്നോട്ടു പോയാൽ ആ രാജാവ്‌ അതു പിടികൂടും. അതു കാരണം തൊഴിലാളികൾ പ്രയാസത്തിലാകും.  ആയതിനലാണ് ഞാൻ ആ നല്ല കപ്പൽ കേടു വരുത്തിയത്".

"പിന്നെ ഞാൻ ഒരു കുട്ടിയെ കൊലപ്പെടുത്തിയ സംഭവം. ആ കുട്ടിയുടെ മാതാപിതാക്കൾ നല്ലവരും  സത്യവിശ്വാസികളും ആണ്. ഈ കുട്ടി വളർന്നു വലുതായാൽ ഇവൻ കാരണം അവർ പിഴയ്ക്കാനും അവിശ്വാസികൾ ആകാനും സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടതിനാലാണ് ഞാൻ ആ കുട്ടിയെ വകവരുത്തിയത്. അതുവഴി മാതാപിതാക്കളുടെ  സംരക്ഷിക്കുകയും നരകശിക്ഷയിൽ നിന്നവരെ രക്ഷിക്കുകയുമാണ് ചെയ്തത്. മാത്രമല്ല ആ മാതാപിതാക്കൾക്ക് ഈ കുട്ടിയേക്കാൾ ശുദ്ധനും നല്ലവനുമായ മറ്റൊരു കുട്ടിയെ അള്ളാഹു പകരം കൊടുക്കുമെന്നും എനിക്കറിവു ലഭിച്ചിട്ടുണ്ട്"

   
      ഖിള്ർ നബി (അ) ന്റെ ആ പ്രവചനം യാഥാർഥ്യ വൽക്കരിച്ച്  കൊണ്ട് പിൽക്കാലത്ത് ആ മാതാപിതാക്കൾക്ക് ഒരു കുഞ്ഞ് പിറന്നതായും ആ കുഞ്ഞിന്റെ സന്താനപരമ്പരയിൽ 70 ഓളം   പ്രവാചകന്മാർ ജന്മമെടുത്തതായും ചരിത്രം പറയുന്നു.


          മതിൽ നന്നാക്കിയ കാര്യമാണ് മറ്റൊന്ന്. "ഞാൻ നന്നാക്കിയ ആ മതിൽ 2 അനാഥകുട്ടികളുടെത് ആയിരുന്നു.അസ്റം,സ്വരീം എന്നായിരുന്നു അവരുടെ പേര്. ആ മതിലിനു ചുവട്ടിൽ അവരുടെ പിതാവ് മക്കളുടെ ഭാവിയെക്കരുതി ഒരു നിധിപേടകം സൂക്ഷിച്ചു വച്ചിട്ടുണ്ട്. മതിൽ പൊളിഞ്ഞു വീണാൽ നിധി പുറത്താവുകയും അവകാശികളായ അനാഥക്കുവാക്കാനാണ് മതിൽ നന്നാക്കിയത്.

യതീം മക്കളുടെ സ്വത്തു സംരക്ഷിക്കുക എന്നത് നല്ല കാര്യമാണല്ലോ അതാണ് ഞാൻ ചെയ്തത്. ഈ കാര്യങ്ങളൊന്നും ഞാൻ സ്വന്തം താല്പര്യത്തിനു ചെയ്തതല്ല. അള്ളാഹു എനിക്ക് നൽകിയ ദിവ്യബോധനം അനുസരിച്ച് പ്രവർത്തിച്ചു എന്നെയുള്ളൂ ".

ഖിള്ർ നബി (അ)ന്റെ  വിശദീകരണത്തിൽനിന്നു മൂസാ നബിക്ക് കര്യങ്ങൾ ബോദ്യമായി. വസ്തുതയറിയാതെ അദേഹത്തെ ചോദ്യം ചെയ്തതിലും അദ്ദേഹത്തെ പിരിയുന്നതിലും മൂസാനബി (അ) ന് ദുഖം അനുഭവപ്പെട്ടു.

ഈ അനുഭവം സഹാബികല്ക്ക് വിവരിച്ചു കൊടുത്ത നബി ﷺ ഇങ്ങനെ പറഞ്ഞതായി ഹദീസുകളിൽ കാണാം. "അള്ളാഹു മൂസാ നബി (അ)ന് കാരുണ്യം ചൊരിയട്ടെ  !!. "

"ഖിള്ർ നബി (അ) നോടൊപ്പമുള്ള യാത്ര അദേഹം അല്പം കൂടി തുടർന്നുവെങ്കിലെന്നു നാം ആശിച്ചു പോകുന്നു !!. എങ്കിൽ കൂടുതൽ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാമായിരുന്നു". (ബുഹാരി (റ)

ഖിള്ർ നബി (അ) നോട് ഒപ്പമുള്ള യാത്രയിൽ താൻ  ആർജിച്ച വിജ്ഞാനം മഹാ സാഗരത്തിൽ നിന്നും ഏതാനും തുള്ളികൾ മാത്രമാണെന്ന് മൂസാനബി (അ) ന് ബോധ്യമായി. 

സൂറത്ത് അൽ കഹുഫിലാണ് ഈ യാത്രയെക്കുരിച്ചു ഖുർആൻ വിവരിക്കുന്നത്. വെള്ളിയാഴ്ചകളിൽ അൽ കഹ്ഫ് സൂറത്ത് ഓതൽ സുന്നത്താണ് അങ്ങനെ ഓതിയാൽ രണ്ട് വെള്ളിയാഴ്ചകൾക്കിടയിൽ ചെയ്യുന്ന ചെറു ദോഷങ്ങൾ പോറുക്കപ്പെടും എന്ന് ഹദീസിൽ കാണാം. ജുമുഅക്ക്‌ പോകാൻ കഴിയാത്തവർക്കും സ്ത്രീക്ൾക്കും ഇത് സുന്നത്താണെന്നാണ് പണ്ഡിത അഭിപ്രായം.


You may like these posts