മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 2 | Prophet Muhammed (s) History in Malayalam 2

മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 2 | Prophet Muhammed (s) History in Malayalam 2

മുഹമ്മദ് നബി (സ്വ) ചരിത്രം 

ഭാഗം 2

 Part : 26

പൊന്നോമനകൾ 


വിഅൽ അമീനും ഖദീജയും സ്നേഹവും വിശ്വാസവും നിറഞ്ഞ ദാമ്പത്യജീവിതമാണു നയിച്ചത്. അവർ ഇരുവരും കഠിനാധ്വാനം ചെയ്തു. കച്ചവടത്തിൽ ലാഭമുണ്ടാക്കി. ലാഭത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവർക്കു നൽകി. 


സഹായംതേടിവരുന്ന ആരെയും അവർ നിരാശരാക്കിയിരുന്നില്ല. വിശന്നവർക്ക് ആഹാരം നൽകും. വസ്ത്രമില്ലാത്തവർക്കു വസ്ത്രം നൽകും. ബന്ധുക്കളെ സന്ദർശിക്കും. ചിലപ്പോൾ ഖദീജയുടെ ബന്ധുക്കളുടെ വീട്ടിൽ പോകും. സ്നേഹം പങ്കിടും. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കും...


അബൂത്വാലിബിനെ സന്ദർശിക്കുന്നത് ഇരുവർക്കും ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും.


വിരുന്നുകാരെ സ്വീകരിക്കാനും സൽകരിക്കാനും ഖദീജയ്ക്ക് വലിയ താൽപര്യമായിരുന്നു. രുചികരമായ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കാനും സമർത്ഥയായിരുന്നു.


ഇതിനിടയിൽ ഖദീജ ഗർഭിണിയായി. ആ വലിയ വീട്ടിലെ എല്ലാ അംഗങ്ങൾക്കും എന്തെന്നില്ലാത്ത സന്തോഷം. ഖദീജ നേരത്തെ മറ്റു ഭർത്താക്കന്മാരിൽ നിന്നും ഗർഭം ധരിച്ചിട്ടുണ്ട്. പ്രസവിച്ചിട്ടുമുണ്ട്. അന്നൊക്കെ ഏറെ സന്തോഷിച്ചിട്ടുമുണ്ട്.


അൽഅമീന്റെ കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നു എന്ന ചിന്ത വലിയ ആഹ്ലാദം നൽകി. മറ്റൊരിക്കലുമില്ലാത്ത ആഹ്ലാദം. 


പെൺകുട്ടികൾ പിറക്കുന്നതു ശാപമായി കരുതുന്ന കാലം. പെൺകുട്ടികൾ അപമാനമാണെന്നു ധരിച്ചു കുഴിച്ചുമൂടുന്ന കാലം, എത്രയെത്ര പെൺകുട്ടികൾ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. അക്കാലത്താണു ഖദീജ ഗർഭിണിയായത്.


മാസങ്ങൾ കടന്നുപോയി. പ്രസവത്തിനു സമയമായി. ആകാംക്ഷയോടെ അൽഅമീൻ കാത്തിരുന്നു. ഖദീജ പ്രസവിച്ചു. സന്തോഷവാർത്ത പുറത്തുവന്നു.


ആൺകുട്ടിയാണ്. ഖബീലയിൽ ആഹ്ലാദം പരന്നു...


കുഞ്ഞിനു ഖാസിം എന്നു പേരിട്ടു. ഓമനപ്പേര് ത്വാഹിർ എന്നായിരുന്നു. മാതാപിതാക്കളുടെ കൺമണി. ഈ കുഞ്ഞിന്റെ പേരു ചേർത്തു റസൂലിനു അബുൽ ഖാസിം എന്ന ഓമനപ്പേരുണ്ടായി.


ആൺകുട്ടികളെ പ്രസവിക്കുന്നത് അഭിമാനമായി കരുതുന്ന കാലം. ഖദീജയെ പെണ്ണുങ്ങൾ വാഴ്ത്തിപ്പറഞ്ഞു. ഭാര്യയ്ക്കും ഭർത്താവിനും ആഹ്ലാദം. പക്ഷേ, ആഹ്ലാദം നീണ്ടുനിന്നില്ല. പിതാവിനെയും മാതാവിനെയും അവരുടെ ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു ഖാസിം മരണപ്പെട്ടു...


ഖദീജയുടെ വേദനയ്ക്കതിരില്ല. പൊട്ടിക്കരഞ്ഞുപോയി.

അൽഅമീൻ ദുഃഖം കടിച്ചമർത്തി. കണ്ണുകൾ നിറഞ്ഞൊഴുകി. നെടുവീർപ്പിട്ടു. എന്തൊരു പരീക്ഷണം..! ആഹ്ലാദം നിറഞ്ഞ വീട്ടിൽ ദുഃഖം തളംകെട്ടിനിന്നു.


കാലം പിന്നെയും കടന്നുപോയി. വ്യാപാരത്തിന്റെ ബദ്ധപ്പാടിലാണു ദമ്പതികൾ. തിരക്കേറുമ്പോൾ ദുഃഖം മറക്കുന്നു. ഖദീജ പിന്നെയും ഗർഭിണിയായി. ഒരിക്കലല്ല, പലവട്ടം. ഒരു പുത്രനെക്കൂടി പ്രസവിച്ചു. ബാക്കിയെല്ലാം പുത്രിമാർ. പുത്രനെ കിട്ടിയപ്പോൾ വീണ്ടും ആഹ്ലാദം.

കുട്ടിക്ക് അബ്ദുല്ല എന്നു പേരിട്ടു.


അൽ അമീന്റെ പിതാവിന്റെ പേര്. അഴകുള്ള കുട്ടി...


അബ്ദുല്ല എന്നു വിളിക്കാനൊരു മടി. വിളിക്കാനൊരു ഓമനപ്പേരുണ്ട്. ത്വയ്യിബ്. മാതാപിതാക്കൾക്കു ത്വയ്യിബ് മോൻ സന്തോഷം നൽകി.


ആ സന്തോഷവും നീണ്ടു നിന്നില്ല. കടുത്ത ദുഃഖം നൽകിക്കൊണ്ട് അബ്ദുല്ലയും മരണപ്പെട്ടു. അസഹ്യമായ ദുഃഖം. ഇരുവരും കണ്ണീരൊഴുക്കി...



Part : 27


നബിﷺയുടെ പെൺകുട്ടികളിൽ മൂത്തതു സൈനബ്. മകളെ മാതാപിതാക്കൾ ലാളിച്ചു വളർത്തി. നല്ല സുന്ദരിയായ പെൺകുട്ടി. സൈനബിന്റെ നേരെ അനിയത്തിയാണു റുഖിയ്യ. റുഖിയ്യ മിടുക്കിയാണ്. റുഖിയ്യയുടെ ഇളയതാണ് ഉമ്മുകുൽസൂം. അവസാനം പ്രസവിച്ച മോളാണു ഫാത്വിമ. ഫത്വിമ പിതാവിന്റെ തനിപ്പകർപ്പായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട പൊന്നുമോൾ...


ഖദീജയുടെ സഹോദരിയുടെ മകനായിരുന്നു അബുൽ ആസ് ബ്നു അംറു ബ്നു അബ്ദിശ്ശംസ്. അബുൽ ആസ് പ്രസിദ്ധനായ വ്യാപാരിയായിരുന്നു. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളയാളാണ്, അബുൽ ആസ് വിവാഹാലോചനയുമായി വന്നു...


സൈനബിനെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു. ഖദീജയുടെ സഹോദരീപുത്രനല്ലേ..! എല്ലാവർക്കും ഇഷ്ടമായി. വിവാഹനിശ്ചയം നടന്നു. ഖബീലക്കാരെയും നാട്ടുകാരെയുമൊക്കെ ക്ഷണിച്ചു. നല്ല നിലയിൽ ആ വിവാഹം നടന്നു. സൈനബ് ഭർത്താവിന്റെ വീട്ടിലേക്കു പോയി. അവിടെ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു...


റുഖിയ്യയുടെയും ഉമ്മുകുൽസൂമിന്റെയും നികാഹ് കുട്ടിക്കാലത്തുതന്നെ നടത്തിവച്ചു. അബൂലഹബിന്റെ രണ്ടു പുത്രന്മാരായിരുന്നു ഉത്ബയും ഉതൈബയും. അവർ റുഖിയ്യയെയും ഉമ്മുകുൽസൂമിനെയും

നികാഹ് ചെയ്തു.


അവസാനം പിറന്ന കൊച്ചുമോൾ മാതാപിതാക്കളുടെ ഓമനയായി വളർന്നുവന്നു. സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യജീവിതമാണ് അൽഅമീനും ഖദീജയും നയിച്ചിരുന്നത്...


രണ്ടാൺമക്കൾ മരണപ്പെട്ട വേദന അവരെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും പെൺമക്കളുടെ സാമീപ്യം അവർക്കാശ്വാസം പകർന്നു...


പെൺകുഞ്ഞുങ്ങൾ കടുത്ത അവഗണന അനുഭവിക്കുന്ന കാലം. അക്കാലത്തും ഖദീജയും ഭർത്താവും പെൺമക്കളെ ലാളിച്ചു വളർത്തുകയാണു ചെയ്തത്. അവർക്കു വേണ്ടത്ര സ്നേഹവും വാത്സല്യവും നൽകി. സൈനബിന്റെ വിവാഹം നടന്നപ്പോൾ അവർക്കു വലിയ സന്തോഷമായിരുന്നു. ആശ്വാസവും...


ഖദീജ(റ)യുടെ കൂടെ കുറെ അടിമകളുണ്ടായിരുന്നു. സൈദുബ്നു ഹാരിസ് എന്നു പേരായ ബാലൻ അവരിൽ ഒരാളായിരുന്നു. ഖദീജ (റ) ആ ബാലനെ ഭർത്താവിനു സമ്മാനിച്ചു. അൽ അമീൻ കുട്ടിയെ അടിമത്തത്തിൽ നിന്നും സ്വതന്ത്രനാക്കി.


"സൈദ് എന്റെ മോനാണ്' അൽ അമീൻ പ്രഖ്യാപിച്ചു...


“ഇത് സൈദുബ്നു ഹാരിസ് അല്ല, ഇവന്റെ പേര് സൈദ്ബ്നു മുഹമ്മദ് എന്നാകുന്നു.” മുഹമ്മദിന്റെ മകൻ സൈദ്..! 


നോക്കൂ. ! ഒരു മകനെക്കിട്ടാനുള്ള മോഹം. ഖദീജ (റ) പ്രസവിച്ച ആൺകുട്ടികൾ മരിച്ചുപോയപ്പോൾ ഒരു അടിമക്കുട്ടിയെ സ്വന്തം മകനായി വളർത്തുന്നു. ഒരു മകനു നൽകാവുന്ന സകല സ്നേഹവും സൈദിനു ലഭിച്ചു. ഒരു പിതാവായിട്ടുതന്നെയാണ് സൈദ് നബിﷺതങ്ങളെ കണ്ടത്.


സൈദിനെ ആളുകൾ "സൈദ്ബ്നു മുഹമ്മദ്" എന്നുവിളിച്ചു വന്നു. ഇസ്ലാമിലെ ദത്തവകാശ നിയമം വന്നപ്പോഴാണ് ഈ പേരു മാറിയത്.


ഖദീജയ്ക്കും സൈദിനോടു വലിയ വാത്സല്യമായിരുന്നു. ഉന്നത ഗോത്രത്തിലാണ് സൈദ് പിറന്നത്. ഒരു പോരാട്ടത്തിൽ ശത്രുക്കൾ പിടിച്ചുകൊണ്ടുപോയി ഉക്കാളിലെ അടിമച്ചന്തയിൽ വിറ്റുകളഞ്ഞു. നാനൂറ് ദിർഹം കൊടുത്തു ഖദീജ (റ) ആണു കുട്ടിയെ വാങ്ങിയത്...


കുറേ കാലത്തിനു ശേഷം സ്വന്തം ഗോത്രക്കാർ അന്വേഷിച്ചുവന്നു. അൽഅമീന്റെ കൂടെയാണെന്നറിഞ്ഞു ബന്ധുക്കൾ മക്കയിൽ എത്തിയതാണ്. 


“ഇതെന്റെ മകനാണ്. വർഷങ്ങൾക്കു മുമ്പു ശത്രുക്കൾ പിടിച്ചുകൊണ്ടുപോയതായിരുന്നു. ഇവനെ എനിക്കു വിട്ടുതരണം.” സൈദിന്റെ പിതാവു കണ്ണീരോടെ പറഞ്ഞു.


“ഞാൻ സൈദിനോടു പോകണമെന്നോ പോകരുതെന്നോ പറയില്ല. അവന്റെ ഇഷ്ടംപോലെ ചെയ്യാം. നിങ്ങളുടെ കൂടെ വരുന്നതാണു സന്തോഷമെങ്കിൽ അങ്ങനെ ചെയ്യാം. ഞാൻ തടയില്ല. ഇവിടെ നിൽക്കുന്നതാണു സന്തോഷമെങ്കിൽ അങ്ങനെ ചെയ്യാം. ഞാൻ നിർബന്ധിച്ചു പറഞ്ഞയക്കില്ല.” അൽഅമീൻ തന്റെ നിലപാടു വ്യക്തമാക്കി...


ബാപ്പ മകനെ സമീപിച്ചു. എന്നിട്ടു സ്നേഹപൂർവം പറഞ്ഞു: “പൊന്നുമോനേ, നീ എന്റെ കൂടെ വരൂ..! നിന്റെ ഉമ്മയും നമ്മുടെ ബന്ധുക്കളുമൊക്കെ നിന്നെക്കാണാൻ കൊതിയോടെ കാത്തിരിക്കുന്നു. ബാപ്പയുടെ കൂടെ പോകുന്നതാണ് ഇഷ്ടമെന്ന് അദ്ദേഹത്തോട് പറയൂ മോനേ...”


“ബാപ്പാ.. ഈ മനുഷ്യനോളം സ്നേഹമുള്ള ഒരാളും ഈ ദുനിയാവിലില്ല. ഈ മനുഷ്യനെ വിട്ടു പോരാൻ എനിക്കാവില്ല ബാപ്പാ...” സൈദ് കരഞ്ഞുകൊണ്ടു പറഞ്ഞു.


“നിനക്കെന്തു പറ്റിപ്പോയി കുട്ടീ... നമ്മുടെ വീട്ടിലെ ജീവിതത്തെക്കാൾ ഇവിടത്തെ അടിമത്തമാണോ നിനക്കിഷ്ടം..?”


“ബാപ്പയും മറ്റെല്ലാവർക്കും എപ്പോൾ വേണമെങ്കിലും ഇവിടെ വന്ന് എന്നെ കാണാമല്ലോ? ഇവിടം വിട്ടുവരാൻ എന്നെക്കൊണ്ടാവില്ല.”


ആ പിതാവ് അൽഅമീനോട് ഇങ്ങനെ പറഞ്ഞു: “എന്റെ മോൻ താങ്കളെ എന്തുമാത്രം സ്നേഹിക്കുന്നു എന്നോർത്തു ഞാൻ അതിശയപ്പെടുന്നു. ഞാനവനെ ഇവിടെ നിറുത്തിയിട്ടു പോകുകയാണ്. ഇടക്കിടെ ഞാനിവിടെ വന്ന് അവനെ കണ്ടുകൊള്ളാം." അതും പറഞ്ഞു പിതാവു മടങ്ങിപ്പോയി...



Part : 28


ഇഖ്റഅ് ബിസ്മി.


അൽ അമീന് നാൽപതു വയസ്സു പിന്നിട്ടു. ഹിറാഗുഹയിൽ ദിവസങ്ങളോളം താമസിക്കാൻ തുടങ്ങി. ഗുഹയിലേക്കു പുറപ്പെടുമ്പോൾ ഖദീജ(റ) ഭക്ഷണസാധനങ്ങൾ പൊതിഞ്ഞു കൊടുക്കും. പരിമിതമായ ആഹാരമേ വേണ്ടൂ... 


കൊണ്ടുപോയ ആഹാരം എത്ര ദിവസത്തേക്കു വരുമെന്ന് ഖദീജ (റ) ക്ക് അറിയാം. ആഹാരം തീർന്നാൽ ഭർത്താവു വീട്ടിലേക്കു വരാറുണ്ട്. അവർ കാത്തിരിക്കും.


ആഹാരം തീർന്നാലും ചിലപ്പോൾ വീട്ടിലെത്തില്ല. ഭാര്യക്കു വെപ്രാളമായിരിക്കും. ഭക്ഷണസാധനങ്ങൾ പൊതിഞ്ഞുകെട്ടി വേലക്കാരന്റെ കൈവശം കൊടുത്തയയ്ക്കും.


വളരെ ഉയരമുള്ളതാണ് ജബലുന്നൂർ. കൂറ്റൻ പാറക്കെട്ടുകളാണു നിറയെ. അവയെല്ലാം ചവിട്ടിക്കയറി മുകളിലെത്തണം. കാൽ വഴുതിയാൽ അനേകമടി താഴ്ചയുള്ള മലയടിവാരത്തു ചെന്നു വീഴും. നല്ല ആരോഗ്യമുള്ള ഒരാൾ ഒരു മണിക്കൂറിലേറെ കഠിനശ്രമം നടത്തിയാലേ മലമുകളിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ. അവിടെയാണു ഹിറാഗുഹ. ആ ഗുഹയിലാണു നബി ﷺ തങ്ങൾ ഒറ്റയ്ക്കിരിക്കുന്നത്.


ചിലപ്പോൾ ബീവി തന്നെ ഭക്ഷണ സാധനങ്ങളുമായി മല കയറിച്ചെല്ലും. എന്തൊരു ത്യാഗം..! പ്രായം അമ്പത്തഞ്ചിനോടടുത്ത വൃദ്ധയാണവർ. ഭർതൃസ്നേഹത്തിനും ആദരവിനും പരിചരണത്തിനും വയസ്സും അവശതയും തടസമേ ആയില്ല. ഖദീജ(റ)യെ പോലെ ഒരു സ്ത്രീരത്നം ചരിത്രത്തിനറിയില്ല. റസൂൽ ﷺ ക്ക് അവരോടുള്ള സ്നേഹത്തിന് അതിരില്ലായിരുന്നു.


ആ വർഷത്തെ റമളാൻ മാസം. രാത്രി സമയം. ഗുഹയിൽ ഒറ്റയ്ക്കാണ്. പെട്ടെന്ന് ആരോ ഗുഹയിൽ പ്രവേശിച്ചു..


ആരാണത്..?


പിന്നെ മുഴങ്ങുന്ന ശബ്ദം.

"ഇഖ്റഅ്..!"വായിക്കുക എന്ന് അർത്ഥം.


എഴുത്തും വായനയും പഠിക്കാത്ത ആളാണ് അൽ അമീൻ. പിന്നെങ്ങനെ വായിക്കും. മറുപടി നൽകിയതിങ്ങനെയാണ്.


“മാ അന ബി ഖാരിഇൻ.” (ഞാൻ വായനക്കാരനല്ല)


പെട്ടെന്ന് ആഗതൻ അൽഅമീനെ ആശ്ലേഷിച്ചു. എന്തൊരു അസ്വസ്ഥത! ഞെരിഞ്ഞുപോയി. പിടിവിട്ടു. ആശ്വാസം. വീണ്ടും വന്നു കൽപന..


“ഇഖ്റഅ്..!”


പഴയ മറുപടി ആവർത്തിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.


“ഞാൻ വായനക്കാരനല്ല.”


ആഗതൻ ശക്തിയായി ആശ്ലേഷിച്ചു. കൂടുതൽ ഞെരുക്കം. വല്ലാത്ത അസ്വസ്ഥത. വിഷമിച്ചു പോയി. മൂന്നാം തവണയും കൽപന വന്നു..


"ഇഖ്റഅ്..!"


ഇത്തവണയും പുതിയൊരു മറുപടിയില്ല. ഞാൻ വായനക്കാരനല്ല.

ഇത്തവണ കൂടുതൽ ശക്തമായ ഞെരുക്കം. വാരിയെല്ലുകൾ തകർന്നുപോകുമോ എന്നു തോന്നിപ്പോയി. പേടിച്ചുപോയി. ആഗതൻ തന്നെ വായന തുടങ്ങി.


“ഇഖ്റഅ് ബിസ്മി റബ്ബിക...''  (സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ രക്തപിണ്ഡത്തിൽ നിന്ന് അവൻ സൃഷ്ടിച്ചു. പേന കൊണ്ടു പഠിപ്പിച്ച അത്യുദാരനായ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യന് അവനറിയാത്തത് അവൻ പഠിപ്പിച്ചു കൊടുത്തു.”


ഓതിക്കേട്ട വാക്യങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. കല്ലിൽ കൊത്തിയ ചിത്രം പോലെ. ഒരിക്കലും മറക്കാനാവാത്തവിധം മനസ്സിൽ പതിഞ്ഞു.


ആഗതൻ അപ്രത്യക്ഷനായി. എന്താണു സംഭവിച്ചത്..? ആകെ വിയർക്കുന്നു. മനസ്സും ശരീരവും ക്ഷീണിച്ചിരിക്കുന്നു. ഒരുതരം ഭീതി തന്നെ ബാധിച്ചിരിക്കുന്നു. ഹിറാ ഗുഹയിൽ നിന്നു പുറത്തേക്കിറങ്ങി.

ചക്രവാളത്തിൽ ആ മുഖം. താൻ നേരത്തെ കണ്ട രൂപം. പിന്നെ ഓടി, പരിസരബോധമില്ലാതെ ഓടി...


ഖദീജ(റ) ഭർത്താവിന്റെ ശബ്ദം കേട്ടു. പരിഭ്രമിച്ചു. പുറത്തേക്കു നോക്കി. അതാ ഓടിക്കയറിവരുന്നു...


“സമ്മിലൂനീ.. സമ്മിലൂനീ...” (എന്നെ പുതപ്പിട്ടു മൂടൂ...)


ഖദീജ(റ) ഭർത്താവിനെ സ്നേഹപൂർവം സ്വീകരിച്ചു. കട്ടിലിൽ കിടത്തി. പുതപ്പിട്ടു മൂടിക്കൊടുത്തു. വല്ലാത്ത കിതപ്പും ബദ്ധപ്പാടും. കിടക്കട്ടെ, അൽപം വിശ്രമിക്കട്ടെ. ആശ്വാസം വന്നിട്ടു സംഭവിച്ചതെന്താണെന്നു ചോദിക്കാം.


അൽപം കഴിഞ്ഞപ്പോൾ ചെറിയൊരാശ്വാസം... 


ഖദീജ(റ) ചോദിച്ചു: “എന്താണുണ്ടായത്..?” നടന്ന സംഭവങ്ങളൊക്കെ വിവരിച്ചു. 


“എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചുപോകുമോ എന്നു ഞാൻ ഭയന്നുപോയി.”


“അങ്ങനെയൊന്നും സംഭവിക്കില്ല. അല്ലാഹു ﷻ താങ്കളെ കൈവെടിയുകയില്ല. താങ്കൾ കുടുംബ ബന്ധങ്ങൾ ചേർക്കുന്നു. അഗതികളെ സഹായിക്കുന്നു. മറ്റുള്ളവരെ വിഷമതകൾ തീർക്കുന്നു.”


ഖദീജ(റ)യുടെ മനസ്സിൽ ബേജാറുണ്ടായിരുന്നു. പക്ഷേ,

ഒന്നും പുറത്തു കാണിച്ചില്ല. അങ്ങനെ വേണം. ആശ്വസിപ്പിക്കേണ്ടവർ പരിഭ്രമം കാണിക്കരുത്...



Part : 29


ആരായിരിക്കും തന്റെ ഭർത്താവിനെ സമീപിച്ചിരിക്കുക. പിശാചോ ജിന്നോ..? ഛെ..! അങ്ങനെയുള്ള ശക്തികളൊന്നും അൽഅമീനെ സമീപിക്കില്ല...


സംഭവിച്ചതെന്താണെന്നറിയണം. ആരോടു ചോദിക്കും..? അപ്പോൾ ഒരു മുഖം മനസ്സിൽ തെളിഞ്ഞു. വറഖത് ബ്നു നൗഫൽ. തന്റെ അടുത്ത ബന്ധുവാണ്. പൂർവ വേദങ്ങൾ പഠിച്ച പണ്ഡിതൻ. ഇപ്പോൾ വാർധക്യം ബാധിച്ചിരിക്കുന്നു...


“നമുക്കു വറഖത് ബ്നു നൗഫലിനെ ചെന്നു കാണാം. സംഭവങ്ങൾ വിവരിച്ചുകൊടുക്കാം. എന്താണദ്ദേഹം പറയുന്നത് എന്നു നോക്കാം.” ഖദീജ(റ) പറഞ്ഞു...


നബിﷺതങ്ങൾ സമ്മതിച്ചു. ഇരുവരും കൂടി നടന്നു. വറഖയുടെ സമീപത്തെത്തി. നബിﷺതങ്ങൾ സംഭവങ്ങൾ വിശദീകരിച്ചു. വറഖത് എല്ലാം ശ്രദ്ധിച്ചുകേട്ടു. 


അദ്ദേഹം പറഞ്ഞു: “ഇത് നാമൂസ് തന്നെയാണ്. മൂസാ നബി(അ)നെ സമീപിക്കാറുണ്ടായിരുന്ന അതേ നാമൂസ് തന്നെ.” നാമൂസ് എന്നാൽ ജിബ്രീൽ...


വറഖ തുടർന്നു: “താങ്കൾ ഈ സമുദായത്തിലേക്കുള്ള പ്രവാചകനാണ്. പ്രതീക്ഷിക്കപ്പെട്ട പ്രവാചകൻ. താങ്കളെ ഈ ജനത പുറത്താക്കും.”


ഖദീജ(റ) അതിശയത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. അപ്പോൾ അദ്ദേഹം പറയുന്നു: “താങ്കളുടെ ജനത താങ്കളെ സ്വദേശത്തു നിന്നു പുറത്താക്കുന്ന കാലത്തു ഞാൻ ജീവിച്ചിരുന്നെങ്കിൽ... അന്നു ഞാനുണ്ടെങ്കിൽ താങ്കളെ തീർച്ചയായും സഹായിക്കും .”


“ഈ ജനത എന്നെ പുറത്താക്കുമോ..?'' - അൽ അമീൻ ചോദിച്ചു...


“അതേ..! താങ്കൾ കൊണ്ടുവന്നതുപോലുള്ള സന്ദേശമായി വന്ന ഒരൊറ്റ പ്രവാചകനെയും അവരുടെ ജനത വെറുതെ വിട്ടിട്ടില്ല. അന്നു ഞാൻ ശക്തനായ ഒരു യുവാവായി ജീവിച്ചിരുന്നെങ്കിൽ..!!”


വറഖതിനോടു യാത്ര പറഞ്ഞു രണ്ടുപേരും മടങ്ങി. ഖദീജ(റ) ഭർത്താവിന്റെ മുഖത്തേക്കുറ്റുനോക്കി. ആരുടെ കൂടെയാണു നടക്കുന്നത്..? അല്ലാഹുﷻവിന്റെ പ്രവാചകരുടെ കൂടെയോ..! ഭീതിയും സന്തോഷവും കൂടിക്കുഴയുന്നു. എന്തെല്ലാം പരീക്ഷണങ്ങളായിരിക്കും ഇനി സഹിക്കേണ്ടി വരിക. വറഖതിന്റെ സൂചന അതാണല്ലോ...


ദിവസങ്ങൾ കടന്നുപോയി. ആശങ്കക്കും പ്രതീക്ഷക്കും മധ്യത്തിലാണ് ഇപ്പോഴത്തെ ജീവിതം. സ്വന്തം ജനത തന്നെ വെറുക്കും. തന്നെ ഇന്നാട്ടിൽ നിന്ന് ഓടിക്കും. വെപ്രാളം നിറഞ്ഞ ചിന്തകൾ..!!


അല്ലാഹു ﷻ പ്രവാചകനായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. എല്ലായ്പ്പോഴും അല്ലാഹുﷻവിന്റെ കാവലുണ്ടാകും. ജിബ്രീൽ (അ) എന്ന മലക്കാണു തന്നെ കാണാൻ വന്നത്. ഇനിയും വരും. എന്നാണ് ഇനി വരിക..?  ഒന്നു കണ്ടിരുന്നെങ്കിൽ..! കാണുന്നില്ല. ഇപ്പോൾ ജിബ്രീലിന്റെ വരവിനു കൊതിക്കുന്നു...


ഒരു ദിവസം നബി ﷺ ഭാര്യയോട് ഒരു കാര്യം സംസാരിച്ചു: “ഖദീജാ... എന്റെ പിതൃസഹോദരന്റെ അവസ്ഥ അറിയാമല്ലോ. വീട്ടിൽ വളരെ ബുദ്ധിമുട്ടാണ്. നമുക്ക് ആ കുട്ടിയെ ഇവിടെ കൊണ്ടുവന്നു വളർത്തിക്കൂടേ? അദ്ദേഹത്തിന് അതൊരു സഹായമാകുമല്ലോ..?”


“ഏതു കുട്ടിയുടെ കാര്യം..?”


“അലി എന്ന കുട്ടിയുടെ കാര്യം.”


“അതിൽ എനിക്കു സന്തോഷമേയുള്ളൂ. നമുക്കു വളർത്താം. അദ്ദേഹം ഇങ്ങോട്ടയയ്ക്കുമോ..?”


“ഞാൻ പോയി സംസാരിക്കാം. ഞാൻ നിർബന്ധിക്കും. അപ്പോൾ സമ്മതിക്കും.” നബിﷺതങ്ങൾ അബൂത്വാലിബിനെ കാണാൻ പോയി. 


“ആരാണിത്..? എന്തൊക്കെയുണ്ടുമോനേ വിശേഷം..?”


“ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്. എതിരു പറയരുത്.”


“എന്താ കാര്യം? അതു പറയൂ... കേൾക്കട്ടെ...!”


“അലിയെ വളർത്താനുള്ള ഉത്തരവാദിത്തം എനിക്കു തരണം. ഞാനവനെ വീട്ടിലേക്കു കൊണ്ടുപോകാം.”


“വേണ്ട... വേണ്ട മോനേ...''


“എന്നെ അതിനു സമ്മതിക്കണം. എതിരു പറയരുത്.” 


നിർബന്ധം കൂടിയപ്പോൾ വഴങ്ങേണ്ടതായിവന്നു. അലിയെയുംകൊണ്ട് അൽഅമീൻ പോയി. അലി പ്രവാചകന്റെ വീട്ടിലെ അംഗമായി. വീട്ടിലെ പുതിയ സംഭവങ്ങളൊക്കെ അലിയും അറിയുന്നുണ്ടായിരുന്നു.


ഒരു ദിവസം അൽ അമീനും അലിയും തമ്മിലൊരു സംഭാഷണം. അൽ അമീൻ പറഞ്ഞു: “നാമെല്ലാം അല്ലാഹുﷻവിന്റെ സൃഷ്ടികളാകുന്നു. അവനാണു നമുക്കു ശക്തി നൽകിയത്. അവന്റെ കൽപനകൾ അനുസരിച്ചു ജീവിക്കണം.”


ഉടനെ കുട്ടി ചോദിച്ചു: “ആരാണ് അല്ലാഹുﷻ..?”


“ഈ ലോകത്തിന്റെ സൃഷ്ടാവ്. ഭൂമിയും ആകാശവും പടച്ചത് അല്ലാഹുﷻവാണ്. വെള്ളവും വായുവും സൃഷ്ടിച്ചത് അവൻ തന്നെ. നമ്മെ സൃഷ്ടിച്ചത് അല്ലാഹുﷻവാണ്. നാം അവനെ ആരാധിക്കണം. അവൻ കൽപിച്ചതുപോലെ ജീവിക്കണം. ഞാൻ അവന്റെ റസൂലാകുന്നു. അല്ലാഹു ﷻ ഏകനാണ്. അവനു പങ്കുകാരില്ല. മുഹമ്മദ് അവന്റെ അടിമയും റസൂലുമാകുന്നു. മോനേ... അലീ... നീ ഇതു വിശ്വസിക്കണം.”


“ഞാൻ ഉപ്പയോടു ചോദിച്ചിട്ടു വിശ്വസിക്കാം.” മാതാപിതാക്കളുടെ സമ്മതം വാങ്ങിയിട്ടാണല്ലോ കുട്ടികൾ എന്തും പ്രവർത്തിക്കുക. അതേ രീതിയിൽ പറഞ്ഞു...


“അങ്ങനെയാകട്ടെ.”- അൽഅമീൻ സമ്മതിച്ചു.


പിറ്റേ ദിവസം അലി ബാപ്പയെ കാണാൻ പുറപ്പെട്ടു. ബുദ്ധിമാനായ കുട്ടി നടക്കുന്നതിനിടയിൽ പലതും ചിന്തിച്ചു. അല്ലാഹുﷻ. ലോകത്തെ സൃഷ്ടിച്ച അല്ലാഹുﷻ. തന്നെ സൃഷ്ടിച്ചതും തന്റെ പിതാവിനെ പടച്ചതും അല്ലാഹു ﷻ തന്നെ. തന്നെ പടച്ച അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കണം. ആരാധിക്കണം. അതു തന്റെ കടമ.


അതിനു പിതാവിന്റെ സമ്മതമെന്തിന്..? പിതാവിന്റെ സമ്മതമില്ലാതെത്തന്നെ അല്ലാഹുﷻവിൽ വിശ്വസിക്കാം. പിതാവിനോട് ആലോചിച്ചിട്ടല്ലല്ലോ അല്ലാഹു ﷻ തന്നെ സൃഷ്ടിച്ചത്. അലി വഴിയിൽ നിന്നു മടങ്ങി... 


മടങ്ങിവന്നപ്പോൾ അൽഅമീൻ ചോദിച്ചു: “ഉപ്പ എന്തു പറഞ്ഞു..?”


“ഉപ്പയോടു ചോദിക്കേണ്ട യാതൊരാവശ്യവുമില്ല. അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”



Part : 30


ഖദീജ (റ) ഇസ്‌ലാമിലേക്ക് 


ഒരിക്കൽ കഅ്ബാലയത്തിനടുത്തുവച്ചു വറഖത് ബ്നു നൗഫൽ നബിﷺയെ കണ്ടു. വറഖ പറഞ്ഞു: “മൂസായെ സമീപിച്ച അതേ നാമൂസ് തന്നെയാണത്. ഈ ജനതയുടെ തെറ്റായ വിശ്വാസാചാരങ്ങളെ എതിർക്കുമ്പോൾ ഈ ജനത താങ്കളെ നാട്ടിൽ നിന്നോടിക്കും... അന്നു ഞാനുണ്ടായിരുന്നെങ്കിൽ...”


“എന്റെ സമുദായം എന്നെ കയ്യൊഴിയുമോ..?”- നബി ﷺ ചോദിച്ചു.


“അതേ..! താങ്കൾ കൊണ്ടുവന്നതുപോലുള്ള ദൗത്യവുമായി വന്നവർക്കെല്ലാം അതാണനുഭവം. അന്നു ഞാൻ ജീവിച്ചിരുന്നെങ്കിൽ..!”


ഈ സംഭവം നടന്ന് ഏതാനും നാൾ കഴിഞ്ഞപ്പോൾ വറഖ മരിച്ചുപോയി.


പിന്നെ വഹ് യ് കിട്ടാത്ത ദിവസങ്ങൾ. നബിﷺതങ്ങൾ വീണ്ടും ഹിറായിൽ പോയിരുന്നു. ഒരു ഫലവുമില്ല. ഒരിക്കൽ ഹിറായിൽ നിന്നു മടങ്ങുകയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്നൊരു ശബ്ദം. മേൽപോട്ടു നോക്കി. ജിബ്‌രീൽ...


എന്തൊരു രൂപം. പേടിച്ചുപോയി. പരിഭ്രമത്തോടെ ഓടി. ഖദീജ(റ) ഭർത്താവിന്റെ വെപ്രാളം കണ്ടു ഞെട്ടി. നബി ﷺ കട്ടിലിൽ കയറിക്കിടന്നു. ബീവി പുതപ്പിട്ടു മൂടിക്കൊടുത്തു. വഹ് യ് ഇറങ്ങുന്നു.


يَا أَيُّهَا الْمُدَّثِّرُ ؛ قُمْ فَأَنذِرْ


“പുതപ്പിട്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ... എഴുന്നേൽക്കൂ...!"


പുതപ്പു വലിച്ചെറിഞ്ഞു. എഴുന്നേറ്റിരുന്നു. വെളുത്ത മുഖം ചുവന്നു തുടുത്തു. നെറ്റി വിയർപിൽ കുളിച്ചു. വലിയ ഭാരം ചുമക്കുന്നതുപോലെ വിഷമിക്കുന്നു. വഹ് യ് തുടരുന്നു.


“ജനങ്ങൾക്കു മുന്നറിയിപ്പു നൽകുക. നിന്റെ നാഥനെ മഹത്വപ്പെടുത്തുക. നിന്റെ വസ്ത്രം ശുദ്ധിയാക്കുക. മ്ലേഛകരമായ കാര്യങ്ങൾ ഉപേക്ഷിക്കുക. കൂടുതൽ തിരിച്ചുകിട്ടുവാൻ വേണ്ടി ജനങ്ങൾക്ക് ഔദാര്യ ചെയ്യാതിരിക്കുക. നിന്റെ നാഥനുവേണ്ടി ക്ഷമ കൈക്കൊള്ളുക.”


പ്രവാചക ദൗത്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ദിവ്യസന്ദേശം.

ജനങ്ങൾക്കു മുന്നറിയിപ്പു നൽകാനുള്ള കൽപന.


മ്ലേഛമായ കാര്യങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിക്കണം. എതിർപ്പുണ്ടായാൽ ക്ഷമിക്കണം.


അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ജനങ്ങളെ ക്ഷണിക്കാനുള്ള കൽപനയാണിത്. ആരെയാണു വിളിക്കുക. ആരാണു തന്റെ ക്ഷണം സ്വീകരിക്കുക. എന്തൊരു പരീക്ഷണം..!!


ഭാര്യ സമീപം വന്നുനിന്നു. സ്നേഹപൂർവം പറഞ്ഞു: “ഇവിടെ കിടന്നോളൂ..! ഞാൻ പുതപ്പിട്ടു മൂടിത്തരാം. വിശ്രമിക്കൂ, ഒന്നുറങ്ങിക്കോളൂ...”


പ്രവാചകൻ ﷺ ഭാര്യയുടെ മുഖത്തേക്കു നോക്കി. പതിവില്ലാത്തൊരു നോട്ടം. അതിനുശേഷം വല്ലാത്തൊരു സ്വരത്തിൽ സംസാരിച്ചു: “ഓ, ഖദീജാ... വിശ്രമത്തിന്റെയും ഉറക്കിന്റെയും സമയം കഴിഞ്ഞുപോയി. അല്ലാഹു ﷻ അവന്റെ ദീനിലേക്കു ജനങ്ങളെ ക്ഷണിക്കാൻ എന്നോടു കൽപിച്ചിരിക്കുന്നു. ഖദീജാ.. ആരെയാണു ഞാൻ ക്ഷണിക്കേണ്ടത്..? ആരാണ് എന്റെ വിളി കേൾക്കുക..?”


എന്തൊരു സ്വരം. എന്തൊരു ചോദ്യം. ഖൽബു പൊട്ടുന്ന ചോദ്യം. ഒരു ഭാര്യ ഇതെങ്ങനെ സഹിക്കും. എന്റെ ഭർത്താവിന്റെ ഒരവസ്ഥ. എങ്ങനെയാണു സമാധാനിപ്പിക്കുക. എങ്ങനെയാണ് ആശ്വസിപ്പിക്കുക.


“ഞാൻ... ഈ ഞാൻ... വിളി കേൾക്കുന്നു.''


“ദേ.. എന്താണു നീ പറഞ്ഞത്..!”


“അങ്ങയുടെ വിളിക്കു ഞാനിതാ ഉത്തരം ചെയ്തു കഴിഞ്ഞു.

അല്ലാഹുവിനു ﷻ യാതൊരു പങ്കുകാരുമില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.” പ്രവാചകന്റെ കണ്ണുകൾക്കു തിളക്കം. ആ മുഖം പ്രസന്നമായി...


വീട്ടിലെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കുന്ന ഒരു കുട്ടി അവിടെ ഉണ്ടായിരുന്നു. അലി, അബൂത്വാലിബിന്റെ മകൻ. അബൂത്വാലിബിനു വയസ്സുകാലത്തു പിറന്ന കുട്ടി...


അലിയും ഇസ്ലാംമതം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടുപേരായി... ഉമ്മുഅയ്മൻ എന്ന പരിചാരികയെ ഓർക്കുന്നില്ലേ..? ആറാം വയസ്സിൽ യസ് രിബിലേക്കു പോയപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി. അവൾ പ്രവാചകനെ (ﷺ) വിട്ടുപോയില്ല. ഇപ്പോഴും തന്നാലാവുന്ന സേവനങ്ങൾ ചെയ്തു കൂടെ കഴിയുന്നു.


ഉമ്മു അയ്മൻ ഇന്നു വാർധക്യത്തിന്റെ വക്കിൽ എത്തിനിൽക്കുന്നു. അൽഅമീൻ എന്തു പറഞ്ഞാലും അവർ വിശ്വസിക്കും. അൽഅമീന്റെ ദീനീ പ്രചാരണത്തിന് അവർ സഹകരിക്കും...


അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും ഉമ്മുഅയ്മൻ വിശ്വസിച്ചു. മുഹമ്മദ് റസൂലാണെന്ന് കാര്യത്തിലും അവർക്കു സംശയമില്ല. അവരും ഇസ്ലാം മതത്തിലേക്കു കടന്നുവന്നു...



Part : 31


സയ്ദ്ബ്നു ഹാരിസ് എന്ന കുട്ടിയെ ഓർമയില്ലേ..? ഇപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല. വളർന്നിരിക്കുന്നു. ആ ചെറുപ്പക്കാരനും ഇസ്ലാംമതം വിശ്വസിച്ചു. ഇവരെല്ലാം വട്ടിൽത്തന്നെ ഉള്ളവരാണ്.


തന്റെ ആത്മസുഹൃത്താണ് അബൂബക്കർ. ബാല്യകാല സുഹൃത്ത്. കുടുംബ കാര്യങ്ങൾ കൂടിയാലോചിച്ചു തീരുമാനിക്കും. പരസ്പര വിശ്വാസവും സ്നേഹവും അവരെ കൂടുതൽ അടുപ്പിച്ചു.


അവർ ഒന്നിച്ചു യാത്ര ചെയ്തിട്ടുണ്ട്. ചിലപ്പോൾ കൂറുകച്ചവടം നടത്തിയിട്ടുമുണ്ട്. നബിﷺതങ്ങൾ കൂടെക്കൂടെ സ്നേഹിതന്റെ വീട്ടിൽ പോകാറുണ്ട്. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചിട്ടുണ്ട്.


സ്നേഹിതന്റെ ഭാര്യയാണ് ഉമ്മുറുമാൻ. അൽഅമീനോടു സ്നേഹവും ബഹുമാനവുമാണ്. ഉമ്മയാണ് ഉമ്മുൽ ഖയ്ർ. അവർക്ക് അൽഅമീൻ പുത്രനെപ്പോലെയാണ്. അത്രയ്ക്കു സ്നേഹം.


സ്നേഹിതന്റെ ഓമന മകളാണ് അസ്മാഅ് ബീവി. തന്റെ വീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെയാണ് ഇവരെയെല്ലാം അൽഅമീൻ കണ്ടത്.


അബൂബക്കർ എന്ന കച്ചവടക്കാരൻ കച്ചവടത്തിനു വേണ്ടി ദൂരെദിക്കിൽ പോയിരുന്നു. മടങ്ങിവന്നാലുടനെ സ്നേഹിതനെ ചെന്നു കാണുക പതിവാണ്. പതിവുപോലെ സ്നേഹിതനെക്കാണാൻ വന്നതായിരുന്നു. അപ്പോൾ അൽഅമീൻ അത്ഭുതകരമായ വാർത്തകൾ പറയുന്നു.


അല്ലാഹു തആല തന്നെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു. തനിക്കു വഹ് യ് ഇറങ്ങുന്നു. അടുത്ത ബന്ധുക്കളെ ഇസ്ലാം മതത്തിലേക്കു ക്ഷണിക്കാൻ തന്നോടു കൽപിച്ചിരിക്കുന്നു.


അറബികളുടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കണ്ടു മനംമടുത്ത ആളാണ് അബൂബക്കർ (റ). തന്റെ ജനതയെ എങ്ങനെ രക്ഷപ്പെടുത്താൻ കഴിയുമെന്നു ചിന്തിച്ചു കഴിയുകയായിരുന്നു. അപ്പോഴാണ് ഈ സന്തോഷവാർത്ത കേൾക്കുന്നത്...


കേട്ടുകഴിഞ്ഞപ്പോൾ കോരിത്തരിപ്പ്.


ഹിറാഗുഹയിലെ സംഭവങ്ങൾ വിവരിച്ചു. വറഖത് ബ്നു നൗഫൽ പറഞ്ഞ കാര്യങ്ങളും പറഞ്ഞു. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കണമെന്നു പറഞ്ഞാൽ, ബഹുദൈവ വിശ്വാസികൾ എതിർക്കും. ആ എതിർപ്പിനെ നേരിടേണ്ടിവരും.


പിന്നെ അവർക്കിടയിൽ ജീവിക്കാൻ കഴിയാതെവരും. സ്വദേശം വിടേണ്ടതായി വരും. അതാണു വറഖ പറഞ്ഞതിന്റെ പൊരുൾ...


“ഇസ്ലാം ദീനിൽ ആരൊക്കെ വിശ്വസിച്ചു.” കൂട്ടുകാരന് അതറിയണം.


“എന്റെ പ്രിയപത്നി ഖദീജ”


കൂട്ടുകാരൻ ഖദീജയെക്കുറിച്ചോർത്തു. സൽഗുണ സമ്പന്നയാണവർ. ധനികയായ വിധവ. പാവങ്ങളെ സഹായിക്കും. അഗതികളെ സ്നേഹിക്കും. തന്റെ കൂട്ടുകാരൻ ഇരുപത്തഞ്ചാമത്തെ

വയസ്സിൽ അവരെ വിവാഹം ചെയ്തു. താനവരുടെ വീട്ടിൽ കൂടെക്കൂടെ പോകാറുണ്ട്...


അലി എന്ന കുട്ടിയാണു മറ്റൊരു വിശ്വാസി. തന്റെ കൂട്ടുകാരന്റെ പോറ്റുമ്മയാണ് ഉമ്മുഅയ്മൻ. സ്വന്തം മകനായിക്കരുതി വളർത്തിയതാണ്. ഉമ്മ മരിക്കുമ്പോൾ ഉമ്മു അയ്മന്റെ കയ്യിൽ ഏൽപിച്ചതാണല്ലോ...


വളർത്തുപുത്രൻ സയ്ദും ഇസ്ലാം മതം വിശ്വസിച്ചിട്ടുണ്ട്. അൽഅമീന് ഇനി ഏറ്റവും ബന്ധപ്പെട്ടതു താനും തന്റെ കുടുംബവുമാണ്. ഇസ്ലാം മതം സ്വീകരിക്കാൻ തന്റെ കുടുംബാംഗങ്ങൾ ഇനിയൊട്ടും വൈകിക്കൂടാ. ഉടനെത്തന്നെ അബൂബക്കർ (റ) ഇസ്ലാം വിശ്വസിച്ചു...


അടുത്തൊരു ദിവസം നബിﷺതങ്ങൾ അബൂബക്കർ(റ)വിന്റെ വീട്ടിൽ വന്നു. അന്ന് ഉമ്മുൽ ഖയ്ർ എന്ന വനിതയോടു സംസാരിച്ചു.


“അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കൂ... ഉമ്മാ...”


ഉമ്മുൽഖയ്റിന് അൽഅമീനെ വലിയ വിശ്വാസമാണ്. ഒരു കാര്യം പറഞ്ഞാൽ അതു സത്യമായിരിക്കും. ഇക്കാര്യവും സത്യം തന്നെ.


“അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”


സ്നേഹസമ്പന്നയായ ഉമ്മുറുമാൻ. അബൂബക്കർ(റ)വിന്റെ ഭാര്യയാകാൻ കഴിഞ്ഞതു വളരെ വലിയ സൗഭാഗ്യമായി അവർ കരുതുന്നു. ഉദാരമതിയും ദയാലുവുമാണ് തന്റെ ഭർത്താവ്. അദ്ദേഹത്തിന്റെ മക്കളെ പ്രസവിക്കാൻ കഴിഞ്ഞതു തന്റെ മഹാഭാഗ്യം. അദ്ദേഹത്തിന്റെ കൂട്ടുകാരൻ ഏറ്റവും നല്ല മനുഷ്യനാണ്. ജീവിതത്തിൽ ഒരു കള്ളംപോലും പറയാത്ത മാന്യനായ

കൂട്ടുകാരൻ...


“അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കൂ... ഉമ്മുറുമാൻ.'' - ഭർത്താവ് സ്നേഹപൂർവം ഉപദേശിക്കുന്നു.


ഭർത്താവിന്റെ കാൽപാദങ്ങളെ താനും പിൻതുടരും. അതിൽ ഒരു സംശയവും വേണ്ട. ഉമ്മുറുമാൻ ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു. അതു പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു പ്രകാശം. മാതാപിതാക്കൾക്കു പിറകെ പ്രിയ പുത്രി അസ്മാഉം വിശ്വാസികളുടെ കൂടെ ചേർന്നു...


അബൂബക്കർ(റ)വിന്റെ മുഖത്തു വല്ലാത്ത സംതൃപ്തി. തന്റെ മാതാവും ഭാര്യയും പുത്രിയും ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞു. ഇതൊരു മഹാഭാഗ്യം തന്നെ. പ്രവാചകന്റെ (ﷺ) ആദ്യ സഹായികളാകാൻ കഴിയുന്നതാണല്ലോ മഹാഭാഗ്യം...


കൂട്ടുകാർ അസ്മാഅ് ബീവിയെ മറന്നുകളയരുത്. പ്രസിദ്ധനായ സുബയ്ർ(റ)ആണ് അസ്മാഅ് ബീവി(റ) യെ വിവാഹം കഴിച്ചത്. പിൽക്കാലത്ത് അവർക്കു വളരെയധികം കഷ്ടപ്പാടുകൾ സഹിക്കേണ്ടതായിവന്നു. ഹിജ്റ പോകുമ്പോൾ അവർ ഗർഭിണിയായിരുന്നു.


ഹിജ്റക്കുശേഷം അസ്മാഅ് ബീവി(റ) ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഹിജ്റക്കു ശേഷം മുസ്ലിംകൾക്കിടയിൽ നടന്ന ആദ്യത്തെ പ്രസവം. ആ കുട്ടി വളർന്നുവന്നു. ആ കുട്ടി ഇസ്ലാമിക ചരിത്രത്തിനു മറക്കാനാവാത്ത മഹാപുരുഷനായിത്തീർന്നു.


ആരാണ് ആ മഹാപുരുഷൻ എന്നായിരിക്കും കൂട്ടുകാർ ചിന്തിക്കുന്നത്, പറയാം... അബ്ദുല്ലാഹിബ്നു സുബയ്ർ(റ).



Part : 32


വാ സബാഹാ 


ആദ്യത്തെ മൂന്നു കൊല്ലക്കാലം വളരെ രഹസ്യമായിട്ടായിരുന്നു ഇസ്ലാം മതപ്രബോധനം നടത്തിയത്. മക്കക്കാരുടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെറുത്തിരുന്ന കുറേ ബുദ്ധിജീവികൾ അന്നു മക്കയിലുണ്ടായിരുന്നു. അവർ ഓരോരുത്തരായി ഇസ്ലാമിലേക്കു വന്നു.


ഇസ്ലാം വളരെ മഹത്തായ സന്ദേശമാണെന്ന് അവർക്കു ബോധ്യമായി. അല്ലാഹുﷻവിന്റെ ദീൻ. അതിന്റെ പ്രചാരണത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും അവർ സന്നദ്ധരായി. അവരിൽ പ്രമുഖനാണ് ഉസ്മാൻ(റ).


കോമളനായ യുവാവ്. ധനികൻ. മികച്ച കച്ചവടക്കാരൻ. ഉന്നത കുലത്തിൽ ജനിച്ച വ്യക്തി. അബൂബക്കർ(റ)വിന്റെ കൂട്ടുകാരൻ.

ദീർഘമായൊരു കച്ചവട യാത്ര കഴിഞ്ഞു മക്കയിൽ മടങ്ങിയെത്തിയിരിക്കുകയാണ് ഉസ്മാൻ(റ).


അൽപനേരത്തെ വിശ്രമത്തിനു ശേഷം കൂട്ടുകാരനെ കാണാൻ പോയി. പതിവിൽ കവിഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു.


“ഒടുവിൽ സത്യം നമ്മെത്തേടി എത്തിയിരിക്കുന്നു.” അബൂബക്കർ(റ) കൂട്ടുകാരനോടു പറഞ്ഞു..."


“സത്യം നമ്മെത്തേടി എത്തിയെന്നോ, എന്തായിത്..? വിശദമായിപ്പറയൂ.”


“അല്ലാഹു ﷻ അന്ത്യപ്രവാചകനെ നമ്മിലേക്കയച്ചിരിക്കുന്നു. നാം പ്രവാചകന്റെ പ്രഥമ സഹായികളായിത്തീരണം.” തുടർന്ന് അബൂബക്കർ (റ) വഹിയുടെ കഥ വിവരിച്ചു.


ഉസ്മാൻ(റ) തരിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സന്ദേശത്തിനു വേണ്ടിയാണല്ലോ ഇത്രയുംനാൾ കാത്തിരുന്നത്...


അല്ലാഹുﷻവിന്റെ മാർഗം. രക്ഷയുടെ തീരം. പ്രകാശം പരന്നപാത. മനസ്സു കോരിത്തരിക്കുന്നു. എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കണം. അന്ധവിശ്വാസങ്ങൾ തൂത്തെറിയണം.


“നമുക്കു പ്രവാചകനെ സമീപിക്കാം. സത്യസാക്ഷ്യം വഹിക്കാം. എന്തു പറയുന്നു.” അബൂബക്കർ(റ) ചോദിച്ചു.


“തീർച്ചയായും. ഇനിയൊട്ടും വൈകിക്കൂടാ..”


അവർ പ്രവാചക സന്നിധിയിലെത്തി.


ഉസ്മാൻ (റ) സന്തോഷത്തോടെ കലിമ ചൊല്ലി. “അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു...”


എല്ലാം അല്ലാഹുﷻവിന്റെ മാർഗത്തിൽ അർപ്പിക്കാനുള്ള ത്യാഗ ബോധത്തോടെ ഉസ്മാൻ (റ) ഇസ്ലാംമതം സ്വീകരിച്ചു.


മക്കയിലെ പേരെടുത്ത കച്ചവടക്കാരനാണ് അബുൽ കഅ്ബ് ബ്നു ഔഫ്(റ). ധനികനുമാണ്. മക്കക്കാരുടെ ദുഷിച്ച ആചാരങ്ങളോടു വെറുപ്പാണ്. ഒരു നല്ല ജീവിതരീതി കാണാനാഗ്രഹിച്ചു നടക്കുന്നു. അപ്പോഴാണ് ഇസ്ലാമിന്റെ വിളി കേട്ടത്. പിന്നെ ഒട്ടും താമസിച്ചില്ല. പ്രവാചകന്റെ ക്ഷണം സ്വീകരിച്ചു. ശഹാദത്ത് കലിമ ചൊല്ലി. ഇസ്ലാം മതത്തിൽ പ്രവേശിച്ചു...


ആദ്യത്തെ പേര് നബി ﷺ മാറ്റി അബ്ദുറഹ്മാൻ എന്നാക്കി. അബ്ദുർറഹ്മാന് ബ്നു ഔഫ്...


ഇങ്ങനെ പലരും ഇസ്ലാം മതത്തിൽ ചേർന്നു...


അർഖമിന്റെ വീട്ടിൽ വെച്ചാണ് ആദ്യഘട്ടത്തിൽ സഹാബികൾക്ക് ഇസ്ലാംമത തത്വങ്ങൾ പഠിപ്പിച്ചുകൊടുത്തത്. മൂന്നു വർഷങ്ങൾ അങ്ങനെ കടന്നുപോയി.


ഇസ്ലാംമതത്തിലേക്കു പരസ്യമായി ആളുകളെ ക്ഷണിക്കാനുള്ള കൽപന വന്നു. അടുത്ത ബന്ധുക്കളെ ക്ഷണിക്കുക. അടുത്ത ബന്ധുക്കളെ ഇസ്ലാമിലേക്കു ക്ഷണിക്കുന്നതെങ്ങനെ..?


വീട്ടിൽ വിരുന്നിനു ക്ഷണിക്കാം. അപ്പോൾ എല്ലാവരും വരും. ആ സമയത്ത് അവരോടു കാര്യം പറയാം. ബന്ധുക്കളെയെല്ലാം വിരുന്നിനു ക്ഷണിച്ചു. സദ്യയുണ്ടാക്കി കാത്തിരുന്നു. സമയമായപ്പോൾ എല്ലാവരും വന്നു...


കുടുംബക്കാരെല്ലാം പങ്കെടുത്ത സദസ്സ്. അബൂത്വാലിബും സഹോദരന്മാരും അവരുടെ സന്താനങ്ങളും വന്നിട്ടുണ്ട്. അവരോടു സത്യദീനിനെക്കുറിച്ചു സംസാരിക്കാം.


“എന്റെ പ്രിയപ്പെട്ടവരേ... കുടുംബക്കാരേ.... എനിക്കു നിങ്ങളോടു പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. സൃഷ്ടാവായ അല്ലാഹു ﷻ കൽപിച്ചതനുസരിച്ചാണു ഞാൻ നിങ്ങളോടു സംസാരിക്കുന്നത്. അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു നിങ്ങളെ ക്ഷണിക്കാൻ അവനെന്നോടു കൽപിച്ചിരിക്കുന്നു. അല്ലാഹു ﷻ ഏകനാണെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുവീൻ...''


ആളുകൾ പരസ്പരം നോക്കി. അതിനിടയിൽ തടിയനായ അബൂലഹബ് ചാടിയെഴുന്നേറ്റു. “നാശം... ഇതു പറയാനാണോ നീ ഞങ്ങളെ വിളിച്ചുവരുത്തിയത്. എന്താ നിങ്ങളൊക്കെ ഇവിടെത്തന്നെയിരിക്കുകയാണോ..? ഇറങ്ങിപ്പോകൂ...! ”


സദസ്സിലുളളവർ എഴുന്നേറ്റു. ഓരോരുത്തരായി എല്ലാവരും ഇറങ്ങിപ്പോയി...



Part : 33


ആദ്യശ്രമം പരാജയപ്പെട്ടു. എങ്കിലും നിരാശനായില്ല. ഒരിക്കൽകൂടി വിരുന്നൊരുക്കാം. ഒരിക്കൽകൂടി അവരെ ഇസ്ലാമിലേക്കു ക്ഷണിക്കാം. വീണ്ടും വിരുന്നിനു ക്ഷണിച്ചു. എല്ലാവരും വന്നുചേർന്നു.


“എന്റെ പ്രിയപ്പെട്ട ബന്ധുക്കളേ... സർവശക്തനായ അല്ലാഹുﷻവിന്റെ കൽപനപ്രകാരം ഞാൻ വീണ്ടും നിങ്ങളെ ക്ഷണിക്കുകയാണ്. ഏകനായ അല്ലാഹുﷻവിനെ മാത്രമേ നിങ്ങൾ ആരാധിക്കാവു. അവനു പങ്കുകാരില്ല. അവനല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. ഞാൻ കൊണ്ടുവന്നതിനേക്കാൾ ഉത്തമമായ ഒരു കാര്യം ഈ ജനതയ്ക്കുവേണ്ടി കൊണ്ടുവന്ന ഒരു അറബിയെയും ഞാൻ കണ്ടിട്ടില്ല...


ഈ ലോകത്തെ വിജയത്തിനും പരലോക വിജയത്തിനും ഉപകരിക്കുന്ന സന്ദേശമാണു ഞാൻ കൊണ്ടുവന്നത്. അതാണു ദീനുൽ ഇസ്ലാം. അതിലേക്കു നിങ്ങളെ ക്ഷണിക്കാൻ എന്റെ റബ്ബ് എന്നോടു കൽപിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ആരാണ് എന്നെ സഹായിക്കുക? പറയൂ. ദീനുൽ ഇസ്ലാമിനെ സഹായിക്കാനാരുണ്ട്..?”


“ഹ...ഹ..ഹ... ഈ തമാശ കേൾക്കാനാണോ നാമിവിടെ വന്നത്, എണീറ്റു പോകൂ...” ആരൊക്കെയോ വിളിച്ചുപറഞ്ഞു. അവർ പരിഹാസപൂർവം ചിരിക്കുന്നു.


“ഇവനെന്തു പറ്റിപ്പോയി..? പാവം..” ചിലർ സഹതപിച്ചു.


അപ്പോൾ ഒരു കൊച്ചു കുട്ടിയുടെ ശബ്ദം കേട്ടു. എല്ലാവരും തിരിഞ്ഞുനോക്കി. ആ കുട്ടിയുടെ വാക്കുകൾ കൗതുകം പരത്തി.


“അല്ലാഹുﷻവിന്റെ റസൂലേ... അങ്ങയെ സഹായിക്കാൻ ഞാനുണ്ട്. അങ്ങയുടെ കൂടെ ഞാനുറച്ചുനിൽക്കും.” അബൂത്വാലിബിന്റെ മകൻ അലിയായിരുന്നു അത്...


ആളുകൾ അലിയെയും അബൂത്വാലിബിനെയും മാറിമാറി

നോക്കി. അവർ പരിഹാസപൂർവം ചിരിക്കുന്നു. വൃദ്ധനായ അബൂത്വാലിബ് തലയും താഴ്ത്തി നടന്നുപോയി.


ഒരു ദിവസം പ്രവാചകൻ ﷺ സ്വഫാ മലയുടെ മുകളിൽ കയറി. "വാ സബാഹാ വാ സബാഹാ" സഫാമലയിൽ നിന്നും പ്രവാചകന്റെ ശബ്ദം. എന്തെങ്കിലും ആപത്തു വരുമ്പോഴാണു മലയിൽ കയറി ഇങ്ങനെ വിളിച്ചു പറയുക...


ഖുറയ്ശികൾ സഫാമലയിലേക്കോടി. അതാ നിൽക്കുന്നു മുഹമ്മദ്. എന്തെങ്കിലു ആപത്ത് നേരിട്ടിരിക്കും. ധാരാളം ആളുകൾ തടിച്ചുകൂടി. ഖുറയ്ശി ഗോത്രത്തിന്റെ കൈവഴികളായ പല കുടുംബക്കാരും അക്കൂട്ടത്തിലുണ്ട്.


അബ്ദുൽ മുത്വലിബ് വംശം

അബ്ദുമനാഫ് കുടുംബം

ബനൂസുഹ്റാ

ബനൂതൈം

ബനൂമഖ്സൂം

ബനൂഅസദ്


എല്ലാവരും ആകാംക്ഷയോടെ അൽഅമീനെ നോക്കുന്നു. അൽഅമീൻ ചോദിച്ചു: “ഈ മലയുടെ പിന്നിൽ നിങ്ങളെ ആക്രമിക്കാൻ ഒരു കുതിരപ്പട നിലയുറപ്പിച്ചിട്ടുണ്ടെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..?”


“ഞങ്ങൾ വിശ്വസിക്കും. വിശ്വസിക്കാതിരിക്കാൻ ഞങ്ങൾക്കൊരു കാരണവുമില്ല. നീ അൽഅമീനാണ്. ഒരു കള്ളം പറഞ്ഞതായി ഞങ്ങൾക്ക് അനുഭവമില്ല.”


“എങ്കിൽ കേട്ടുകൊള്ളൂ. എന്റെ അടുത്ത കുടുംബങ്ങൾക്കു പരലോക ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പു നൽകാൻ എന്നോടു കൽപിച്ചിരിക്കുന്നു. അബ്ദുൽ മുത്വലിബു കുടുംബമേ, അബ്ദുമനാഫു കുടുംബമേ! ....ബനൂസുഹ്റാ ... ബനൂതൈം, ബനൂമഖ്സൂം... ബനൂഅസദ്... നിങ്ങളെ ഞാൻ അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ക്ഷണിക്കുന്നു.


'ലാഇലാഹ ഇല്ലല്ലാഹ്' എന്നു നിങ്ങൾ പ്രഖ്യാപിക്കുക. അങ്ങനെ പ്രഖ്യാപിക്കുന്നില്ലെങ്കിൽ ഈ ലോകത്തോ പരലോകത്തോ എന്തെങ്കിലും ഗുണം നിങ്ങൾക്കു നൽകാൻ എന്നെക്കൊണ്ടാവില്ല.” വളരെ ആവേശപൂർവമാണു നബിﷺതങ്ങൾ സംസാരിച്ചത്.


അനുകൂലമായ എന്തെങ്കിലും പ്രതികരണമുണ്ടാകുമെന്നു

പ്രതീക്ഷിച്ചു. അബൂലഹബിന്റെ ശബ്ദം ആ മലഞ്ചെരുവിൽ മുഴങ്ങിക്കേട്ടു:


“നിനക്കു നാശം..! ഇതിനുവേണ്ടിയാണോ ഈ മാന്യന്മാരെ നീ വിളിച്ചുകൂട്ടിയത്... നശിച്ചവൻ... നാണമില്ലാത്തവൻ...”


പ്രവാചകൻ ﷺ അതുകേട്ടു വിഷമിച്ചുപോയി. തനിക്കുനേരെ എത്ര ക്രൂരമായ പരിഹാസം. മുഖം തണുത്തുപോയി. ദുഃഖംകൊണ്ടു കണ്ണുകൾ നിറഞ്ഞു. നിസ്സഹായനായി നിന്നു. എന്തൊരു നിരാശ. മലഞ്ചരുവിൽ തടിച്ചുകൂടിയവർ പിരിഞ്ഞുപോയി.


ജിബ്രീൽ (അ) വരുന്നു. വഹ് യ് ഇറങ്ങുന്നു...


تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ


അബൂലഹബിന്റെ ഇരുകരങ്ങളും നശിച്ചുപോകട്ടെ. അവ നശിച്ചു. അവന്റെ സമ്പത്തോ സമ്പാദ്യങ്ങളോ അവന് ഉപകരിക്കുകയില്ല. കത്തിക്കാളുന്ന നരകാഗ്നിയിൽ അവൻ പ്രവേശിക്കുകതന്നെ ചെയ്യും.


ഇസ്ലാംമതത്തിന്റെ പ്രചാരണം തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്കെതിരാണെന്നു ഖുറയ്ശികൾ നേരത്തെത്തന്നെ മനസ്സിലാക്കി. തങ്ങൾ ആരാധിക്കുന്ന ബിംബങ്ങൾ കയ്യൊഴിക്കപ്പെടും...


ശിർകിന്റെ സകല കവാടങ്ങളും അടയ്ക്കപ്പെടും. അതു സഹിക്കാൻ അവരുടെ അഹങ്കാരം അനുവദിച്ചില്ല. ശക്തി ഉപയോഗിച്ച് ഇസ്ലാമിനെ തകർക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു. കടുത്ത മർദ്ദനങ്ങൾ തുടങ്ങി...


ഇസ്ലാംമതം സ്വീകരിച്ചവരെ കഠിനമായി മർദ്ദിക്കാൻ ആരംഭിച്ചു. ഈ മർദനം മറ്റുള്ളവർക്കു പാഠമായിത്തീരണം. ഇനിയൊരാൾക്കും ഇസ്ലാം സ്വീകരിക്കാൻ കൊതി തോന്നരുത്. വേദനാജനകമായ ശിക്ഷാനടപടികൾ സ്വീകരിച്ചു.


കഠിന മർദ്ദനത്തിന്റെ കഥകളുമായിട്ടാണ് ഓരോ പ്രഭാതവും വിടർന്നത്. ത്യാഗത്തിന്റെ ഇതിഹാസങ്ങൾ രചിക്കപ്പെടുകയായി.



Part : 34


ഭീഷണി 


ഖുറയ്ശി പ്രമുഖന്മാരിൽ ചിലർ അബൂ ത്വാലിബിനെ കാണാൻ വന്നു. അവരുടെ ആഗമനത്തിൽ എന്തോ ഒരു പന്തികേടുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ അവർ ഇരുന്നു.


“എന്താണ് എല്ലാവരുംകൂടി ഇറങ്ങിയത്, വല്ല വിശേഷവും...?” അബൂത്വാലിബു പതിയെ ചോദിച്ചു...


“വിശേഷങ്ങൾ താങ്കൾ അറിയുന്നുണ്ടല്ലോ? സഹോദരപുത്രൻ നാട്ടിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ.” അബൂത്വാലിബിനു കാര്യം മനസ്സിലായി...


“ഞങ്ങൾ ഗൗരവമായി ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതു താങ്കളെ അറിയിക്കുകയാണ്. നമ്മുടെ പൂർവികർ ആരാധിച്ചുവന്ന ബിംബങ്ങളെ മുഹമ്മദ് തള്ളിപ്പറയുന്നു. അവൻ പുതിയൊരു മതവുമായി വന്നിരിക്കുന്നു. ഇങ്ങനെ പോയാൽ നാട്ടിൽ കുഴപ്പങ്ങളുണ്ടാകും. ഈ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ അനുവദിക്കരുത്. അവനെ തടയാൻ നിങ്ങളെക്കൊണ്ടാവുകയില്ല എന്നാണെങ്കിൽ, ഞങ്ങൾക്കു വിട്ടുതരിക. വേണ്ടതു പോലെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം. എന്തു പറയുന്നു താങ്കൾ..?”


“ഞാനവനോടു പറഞ്ഞുനോക്കാം” അബൂത്വാലിബ്.


“പറഞ്ഞുനോക്കിയതുകൊണ്ടായില്ല. പറഞ്ഞു പിന്തിരിപ്പിക്കണം. അതാണു നിങ്ങൾ ചെയ്യേണ്ടത്. പിന്മാറുന്നില്ലെങ്കിൽ അവനെ ഞങ്ങൾക്കു വിട്ടുതരണം. ഞങ്ങൾ തൽകാലം പോകുന്നു. പിന്നീടുവരാം.” ഖുറയ്ശി നേതാക്കൾ ഇറങ്ങിപ്പോയി. മനസ്സമാധാനമില്ലാത്ത നിലക്കാണു പോയത്...


അബൂത്വാലിബ് വിഷമിച്ചു. സഹോദരപുത്രനെ ഈ പ്രവൃത്തിയിൽ നിന്നെങ്ങനെ പിന്തിരിപ്പിക്കും. പറഞ്ഞാൽ കേൾക്കുമോ? കേട്ടില്ലെങ്കിൽ എന്തായിരിക്കും ഫലം? ഖുറയ്ശികൾ ആക്രമിക്കും. അവരുടെ ആക്രമണത്തിൽ നിന്ന് അവനെ രക്ഷിക്കാൻ തന്നെക്കൊണ്ടാകുമോ..?


“മോനേ..'' അബൂത്വാലിബ് നബിﷺതങ്ങളെ വിളിച്ചു. വിളികേട്ടു വേഗം വന്നു...


“മോനോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. മോൻ മനസ്സുവെച്ചു കേൾക്കണം. ഞാൻ വൃദ്ധനാണ്. നിന്നെ രക്ഷിക്കാനുള്ള കഴിവ് എനിക്കില്ല. നിന്റെ ഇപ്പോഴത്തെ ഈ പ്രവർത്തനം നിറുത്തിയില്ലെങ്കിൽ

ഖുറയ്ശികൾ നിന്നെ ഉപദ്രവിക്കും. അവരുടെ ആക്രമണത്തിൽ നിന്നു നിന്നെ രക്ഷിക്കാൻ എന്നെക്കൊണ്ടാവുകയുമില്ല. നീയതു മനസ്സിലാക്കണം.”


അബൂത്വാലിബിന്റെ വാക്കുകൾ നബിﷺതങ്ങളെ വേദനിപ്പിച്ചു. വൃദ്ധനായ പിതൃവ്യൻ താൻ കാരണം ആശങ്കയിലാണ്. ഖുറയ്ശികൾ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണ്. എന്നുവച്ചു തന്റെ ദൗത്യം അവസാനിപ്പിക്കാൻ പറ്റുമോ..?


പരസ്യമായി ഇസ്ലാംമത പ്രചാരണം നടത്തുവാൻ തന്നെ നിയോഗിച്ചതു സർവശക്തനായ അല്ലാഹുﷻവാകുന്നു. ജനങ്ങൾക്കു സന്മാർഗത്തിന്റെ പ്രകാശം കാണിച്ചുകൊടുക്കണം. അവരെ സത്യദീനിലേക്കു ക്ഷണിക്കണം. ഇത് അല്ലാഹുﷻവിന്റെ കൽപനയാണ്.


അബൂത്വാലിബിനു പ്രയാസമുണ്ടാകുമെന്നതുകൊണ്ട് പ്രവാചകത്വ ദൗത്യം നിറുത്തിവയ്ക്കാൻ പറ്റുമോ. തന്റെ കടമ താൻ തന്നെ നിർവഹിക്കണമല്ലോ. വികാരഭരിതനായിപ്പോയി. അതൊരു ഉറച്ച നിലപാടായിരുന്നു. അബൂത്വാലിബിന്റെ മുമ്പിൽ നിന്നുകൊണ്ടു സഹോദരപുത്രൻ പ്രഖ്യാപിച്ചു...


“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ടു സത്യം..! സൂര്യനെ എന്റെ വലതു കയ്യിലും ചന്ദ്രനെ ഇടതു കൈയ്യിലും വച്ചുതന്നാൽ പോലും ഞാൻ ഈ ദൗത്യത്തിൽ നിന്നു പിന്തിരിയുകയില്ല.”

അബൂത്വാലിബ് ഞെട്ടിപ്പോയി..!!


എന്തൊരു ധീരമായ മറുപടി. തന്റെ സഹോദര പുത്രനെ ഈ ശ്രമത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്ന് ബോധ്യമായി. വികാരാവേശത്തോടെ അബൂത്വാലിബ് പറഞ്ഞു:


“വേണ്ട... വേണ്ട മോനേ... നിനക്കു നന്മയെന്നു തോന്നിയതു നീ പ്രവർത്തിച്ചുകൊള്ളൂ. നിന്നെ ഒരാൾക്കും പിന്തിരിപ്പിക്കാനാവില്ല. നിന്നെ ഞാനാർക്കും വിട്ടുകൊടുക്കുകയുമില്ല. എന്റെ ശരീരത്തിൽ ജീവനുള്ള കാലത്തോളം നിന്നെ ഞാൻ സംരക്ഷിക്കും. ഈ വൃദ്ധൻ നിന്റെ പിന്നിലുണ്ടാകും...”


നബിﷺതങ്ങൾക്കു ഏറെ ആശ്വാസം തോന്നി. ഇതു വളരെ ബലമുള്ള ഒരത്താണിതന്നെ. സഹോദരപുത്രൻ വീട്ടിൽ നിന്നിറങ്ങിപ്പോയി. എന്നിട്ടും ആ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു. അവനെ പിന്തിരിപ്പിക്കാൻ ഒരാൾക്കുമാവില്ല.


ഖുറയ്ശികൾ ഏതാനും ദിവസങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. അബൂത്വാലിബിന്റെ വാക്കുകൾ സഹോദരപുത്രൻ അനുസരിക്കുമെന്നു പ്രതീക്ഷിച്ചു. പ്രതീക്ഷ തെറ്റി. മുഹമ്മദ് മതപ്രചരണം തുടരുകയാണ്...



Part : 35


ഖുറയ്ശികൾ ഏതാനും ദിവസങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. അബൂത്വാലിബിന്റെ വാക്കുകൾ സഹോദരപുത്രൻ അനുസരിക്കുമെന്നു പ്രതീക്ഷിച്ചു. പ്രതീക്ഷ തെറ്റി. മുഹമ്മദ് മതപ്രചരണം തുടരുകയാണ്.


പലരും ഇസ്ലാംമതത്തിൽ ചേർന്നുകൊണ്ടിരിക്കുന്നു.

ചേർന്നവരാരും മടങ്ങുന്നില്ല. മർദനങ്ങൾകൊണ്ടു പ്രയോജനം കാണുന്നില്ല. അബൂത്വാലിബിന്റെ മേൽ സമ്മർദം ചെലുത്തിയിട്ടും പ്രയോജനം വന്നില്ല. ഇനിയെന്തു വഴി..?


ഒന്നുകിൽ പണം കൊടുത്തു പിന്തിരിപ്പിക്കുക. അല്ലെങ്കിൽ മറ്റു രീതിയിൽ സ്വാധീനിക്കുക.


അതിനുവേണ്ടി സമർത്ഥനായ ഒരാളെ വിടാം. സമർത്ഥനായ ഉത്ബത് ബ്നു റബീഅയെ അയയ്ക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു.


വേണ്ട ഉപദേശങ്ങൾ നൽകി ഖുറയ്ശികൾ ഉത്ബതിനെ പറഞ്ഞയച്ചു. കാര്യം നേടുമെന്ന പ്രതീക്ഷയിൽ ഉത്ബത് പ്രവാചകനെ (ﷺ) കണ്ടു.


“എന്തൊക്കെയുണ്ട് മുഹമ്മദ് വിശേഷങ്ങൾ..?” ഉത്ബത് വളരെ സ്നേഹഭാവത്തിൽ ചോദിച്ചു.


“സന്തോഷം തന്നെ. ഉത്ബതിനു സുഖം തന്നെയോ..?”


“എനിക്കു സുഖം തന്നെ.”


“ഇപ്പോൾ ഈ വരവിനു പ്രത്യേകിച്ചു വല്ല ലക്ഷ്യവുമുണ്ടോ..?”


“ങാ... അൽപം സംസാരിക്കണമെന്നുണ്ട്.”


“പറഞ്ഞാളൂ...”


“ഖുറയ്ശി നേതാക്കൾ പറഞ്ഞയച്ചിട്ടാണു ഞാൻ വന്നത്. നമ്മുടെ നാട്ടിൽ സമാധാനം നിലനിൽക്കണം. പരസ്പരം വെറുപ്പും മത്സരങ്ങളും വേണ്ട. അതിനു താങ്കൾ ഈ പുതിയ മതപ്രവർത്തനം നിറുത്തണം. അതിനു ഞങ്ങൾ ചില വ്യവസ്ഥകൾ അംഗീകരിക്കാം.”


“വ്യവസ്ഥകളോ, അതെന്താണ്..?”


“താങ്കൾ എന്തു കാര്യം ആവശ്യപ്പെട്ടാലും ഖുറയ്ശികൾ അതു നിർവഹിച്ചുതരും. പറഞ്ഞോളൂ എന്തു വേണം?


ധാരാളം പണം വേണമോ? തരാം. അതിസുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യണമോ? ചെയ്തുതരാം.


ഇവിടെ ഒരു ഭരണാധികാരിയാകണമെന്നുണ്ടോ? ഞങ്ങൾ താങ്കളെ രാജാവായി അംഗീകരിക്കാം.


ഈ പുതിയ തത്വങ്ങൾ പറഞ്ഞുനടക്കുന്നതു വല്ല അസുഖങ്ങളും പിടിപെട്ടതുകൊണ്ടാണോ? എങ്കിൽ രോഗത്തിനു ചികിത്സ നടത്താം. പറഞ്ഞോളൂ, എന്തുവേണം..?”


ഉത്ബത് പറഞ്ഞുനിറുത്തി. പ്രതികരണത്തിനു കാത്തിരുന്നു.


“സഹോദരാ, താങ്കൾ എന്താണു പറഞ്ഞത്? അല്ലാഹു ﷻ ഇസ്ലാം ദീനിലേക്കു ജനങ്ങളെ ക്ഷണിക്കാൻ കൽപിച്ചു. ഞാനതു നിർവഹിക്കുന്നു. അവൻ എനിക്കു വഹ് യ് ഇറക്കുന്നു. ദീനിനു പകരം താങ്കൾ പറഞ്ഞ സംഗതികൾ സ്വീകരിക്കണമെന്നോ? സാധ്യമല്ലതന്നെ. അല്ലാഹുﷻവിന്റെ വചനങ്ങൾ ശ്രദ്ധിക്കൂ...”


നബിﷺതങ്ങൾ വിശുദ്ധ ഖുർആനിൽ നിന്ന് ഏതാനും ആയത്തുകൾ ഓതിക്കേൾപിച്ചു.


എന്താണിത്..? എന്താണീ കേൾക്കുന്നത്..? ഇതു മനുഷ്യവചനങ്ങളല്ല, ഇതു കവിതയല്ല, ഇത് ഗദ്യവുമല്ല..! ഉത്ബത് കിടുകിടുത്തുപോയി. എന്തൊരു സാഹിത്യം..! എന്തൊരു കരുത്ത്..!


മനുഷ്യമനസ്സിനെ ആടിയുലക്കാൻ പോന്ന വചനങ്ങൾ..!


ഇതു വളരെ മഹത്തായതാണെന്നു ഖുറയ്ശികളോടു പറയണം. അവരും ഇതു വന്നു കേൾക്കട്ടെ. ഇതുൾക്കൊള്ളട്ടെ. ഇതുവരെ മുഹമ്മദിനെപ്പറ്റി പറഞ്ഞതൊന്നും ശരിയല്ല. അതു ഖുറയ്ശികൾ അറിയട്ടെ..!


ഉത്ബത് പെട്ടെന്നു മടങ്ങിപ്പോയി.


ഖുറയ്ശികൾ കാത്തിരിക്കുകയായിരുന്നു. ഉത്ബതിനെ കണ്ടപ്പോൾത്തന്നെ ഖുറയ്ശികളുടെ ആവേശം തണുത്തു. പോയ മുഖഭാവവുമായിട്ടല്ല മടങ്ങിവരുന്നത്...


“ഖുറയ്ശി സഹോദരന്മാരേ..! ഞാൻ പറയുന്നത് വിശ്വസിക്കൂ. മുഹമ്മദ് പാരായണം ചെയ്യുന്നതു കവിതയല്ല. അതിനേക്കാൾ വളരെ മഹത്തായതാണ്. മുഹമ്മദിനെ വെറുതെവിട്ടേക്കൂ..!”


“നീയൊരു ബുദ്ധിമാനാണെന്നു കരുതിയാണു നിന്നെ പറഞ്ഞയച്ചത്. നീയൊരു മണ്ടനായിപ്പോയല്ലോ. അവന്റെ വാക്കുകളിൽ നീ കുടുങ്ങിപ്പോയല്ലോ. പാവം...”


ബുദ്ധിമാനായ ഉത്ബത്തിനെ ഖുറയ്ശികൾ തള്ളിക്കളഞ്ഞു. തങ്ങൾ സ്വീകരിച്ച രണ്ടു മാർഗങ്ങളും വിജയിച്ചില്ല. ഇനി ശക്തിയുടെ മാർഗം മാത്രമേ ബാക്കിയുള്ളൂ.


ഇസ്ലാംമതം സ്വീകരിക്കുന്നവരെ ശക്തികൊണ്ടു നേരിടുക. ഏകനായ അല്ലാഹുﷻവിലും അവന്റെ റസൂലിലും വിശ്വസിച്ചവരെ തകർത്തു തരിപ്പണമാക്കാൻ ഖുറയ്ശി പ്രമുഖന്മാർ പദ്ധതികൾ തയ്യാറാക്കി.


അബുൽ ഹകം എന്നു പേരുള്ള അബൂജഹ്ൽ. കുപ്രസിദ്ധനായ നേതാവ്. സത്യവിശ്വാസികളെ അടിച്ചൊതുക്കാനുള്ള ഒരുക്കം.

മർദനത്തിന്റെ നാളുകൾ വരവായി...



Part : 36


സനീറ(റ)യും സഫിയ(റ)യും


സനീറ എന്ന പെൺകുട്ടി. അടുക്കളയിൽ തളച്ചിടപ്പെട്ട ജീവിതം. യജമാനന്റെ സമ്മതമില്ലാതെ പുറത്തിറങ്ങാനാവില്ല. എല്ലാ യജമാനന്മാരുടെയും സൃഷ്ടാവിനെക്കുറിച്ചു കേട്ടപ്പോൾ സനീറയുടെ ഖൽബു തുടിച്ചു.


ഏകനായ അല്ലാഹുﷻ. മനുഷ്യരെല്ലാം അവന്റെ സൃഷ്ടികൾ. ആ നിലയിൽ എല്ലാവരും സഹോദരങ്ങൾ. സാഹോദര്യത്തിന്റെ സന്ദേശവുമായി വന്ന പ്രവാചകൻ. ആ പ്രവാചകൻ ഉരുവിടുന്ന വിശുദ്ധ ഖുർആൻ ആയത്തുകൾ. അതു കേട്ടാൽ മനുഷ്യൻ കോരിത്തരിക്കും. മനുഷ്യമനസ്സിൽ കൊടുങ്കാറ്റടിക്കും.


എല്ലാം പറഞ്ഞുകേട്ട കാര്യങ്ങൾ. കേട്ടപ്പോൾ ആ പ്രവാചകനെ കാണാൻ മോഹം. ഉപദേശം കേൾക്കാൻ കൊതിയാകുന്നു. വിശുദ്ധ ഖുർആനിലെ ആയത്തുകൾ കേൾക്കണം. എപ്പോഴും ആ ഒരൊറ്റ ചിന്തമാത്രം.


അടുക്കളയിൽ റൊട്ടി ചുടുമ്പോഴും ഇറച്ചി പൊരിക്കുമ്പോഴുമെല്ലാം ആ ഒരൊറ്റ ചിന്തമാത്രം. പ്രവാചകൻ അർഖമിന്റെ വീട്ടിലാണെന്നറിയാം. കാണണമെങ്കിൽ അവിടെപ്പോകണം. യജമാനന്മാരുടെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ പോകും..? പോകാതിരിക്കാൻ വയ്യ. മനസ്സു തുടിക്കുന്നു.


ഒരുനാൾ ആരുമറിയാതെ വീട്ടിൽനിന്നിറങ്ങി ഒറ്റ നടത്തം. ആരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രവാചക സന്നിധിയിലെത്തി. പ്രവാചകനെ കണ്ടു. ആ വചനങ്ങൾ കേട്ടു. വിശുദ്ധ ഖുർആനിലെ ആയത്തുകൾ കേട്ടു. സനീറയുടെ ഖൽബ് ആടിയുലഞ്ഞു. വയ്യ... സഹിച്ചുനിൽക്കാനാവില്ല. സത്യസാക്ഷ്യം വഹിക്കാൻ ഇനി വൈകിക്കൂടാ.


ഉടനെ പ്രഖ്യാപിച്ചു: “അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”


സനീറ സത്യവിശ്വാസം കൊണ്ടു. ഇനിയൊരു ശക്തിക്കും സനീറയെ പിന്തിരിപ്പിക്കാനാവില്ല. “സൂക്ഷിക്കണം. വിശ്വസിച്ച കാര്യം പരസ്യമാക്കരുത്.” സമ്മതിച്ചു. തിരിച്ചുപോന്നു. ആരും കണ്ടില്ല. പിടിക്കപ്പെട്ടില്ല.


പതിവുപോലെ ജോലികൾ തുടർന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും മോഹം. പ്രവാചക സന്നിധിയിൽ പറന്നെത്തണം. സഹിക്കുന്നില്ല. ആയത്തുകൾ കേൾക്കണം. തൗഹീദിന്റെ മഹാശക്തി തന്നെ നയിക്കുന്നു.


വീട്ടിൽ നിന്നിറങ്ങി. വഴിയിൽ നോക്കി. ഒരാൾക്കും സംശയം നൽകാതെ നടന്നു. പ്രവാചക സന്നിധിയിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം. വിശുദ്ധ ഖുർആൻ വചനങ്ങൾ. ദിവ്യമായ അനുഭൂതി. അതിൽ ലയിച്ചിരുന്നുപോയി...


വീണ്ടും മടക്കം...


പിടിക്കപ്പെടാതിരിക്കാൻ സൂക്ഷിച്ചു.പലതവണ ഇതാവർത്തിച്ചു. ആവർത്തനം ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ പിന്തുടർന്നു. പിടിയിലായി. സനീറ പിടിക്കപ്പെട്ടു.


സനീറയുടെ സത്യവിശ്വാസം ചോദ്യം ചെയ്യപ്പെട്ടു. കഠിനമായ പരീക്ഷണം.


യജമാനന്മാർ ഉറച്ച സ്വരത്തിൽ പറഞ്ഞു: “നീ അവനെ തള്ളിപ്പറയണം. അവന്റെ ദീനിൽനിന്നു മടങ്ങണം. നിന്നെ ശിക്ഷിക്കില്ല.”


“ഞാൻ സത്യമതം സ്വീകരിച്ചു. സത്യത്തിൽനിന്നു മടക്കമില്ല. എന്നെ വെറുതെവിടൂ...”


“നിന്നെ വെറുതെവിടില്ല. നീ അവന്റെ മതത്തിൽ നിന്നു മടങ്ങുന്നതുവരെ വേദന അനുഭവിക്കും.''


“എനിക്കിനിയൊരു മടക്കമില്ല.” അടിയുടെ ശബ്ദം. മുഖത്തും ശിരസ്സിലും കരങ്ങളിലും.


“മടങ്ങും എന്നു പറയൂ...”


“ലാഇലാഹ... ഇല്ലല്ലാഹ്...”


ക്രൂരന്മാരുടെ കരങ്ങൾ ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്നു. വിശ്വാസത്തിനു നേരെയുള്ള അതിക്രമം.


മക്കാപട്ടണത്തിൽ പലവിധ വിശ്വാസക്കാരുമുണ്ട്. യഹൂദന്മാർ, മജൂസികൾ, ക്രിസ്ത്യാനികൾ, ബിംബാരാധകർ, ഒന്നിലും ചേരാത്തവർ അവർക്കൊന്നും പ്രശ്നമില്ല.


അല്ലാഹു ﷻ അല്ലാതെ ആരാധനക്കർഹനായി മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും വിശ്വസിച്ചാൽ

മർദിക്കും...


അബൂജഹ്ൽ വരുന്നു. ക്ഷീണിച്ചവശയായ സനീറയെ അവൻ നോക്കി. തീപാറുന്ന കണ്ണുകൾ. “നീ അവന്റെ മതത്തിൽ നിന്നു പിന്മാറുന്നുണ്ടോ..?” ഇടിവെട്ടും പോലുള്ള ശബ്ദം.


“ഇല്ല”


“ഇല്ലേ?”


“ഇല്ല”


കൈ ആഞ്ഞുവീശി ഒറ്റ അടി. ലാ ഇലാഹ്... ഇല്ലല്ലാഹ് കറങ്ങിക്കറങ്ങി താഴെ വീണു. വിരലുകൾ കണ്ണിൽ പതിഞ്ഞു. ഇരുട്ട്! കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നു സനീറയ്ക്ക് തോന്നി. അല്ലാഹ്. അല്ലാഹ്...


ശക്തനായ അബൂജഹ്ൽ ദുൽബലയായ ഒരു പെൺകുട്ടിയുടെ വിശ്വാസത്തിനു മുമ്പിൽ പരാജയപ്പെടുന്ന അത്ഭുതകരമായ കാഴ്ചയാണു ചരിത്രം കണ്ടത്.


ഇതുപോലെ എത്രയെത്ര പെൺകൊടിമാർ. അബ്ദുൽ മുത്വലിബിന്റെ മകൾ സഫിയ. പ്രവാചകന്റെ കുടുംബാംഗം. തിരുമേനിയുടെ അമ്മായി...


സഫിയ ബുദ്ധിമതിയായിരുന്നു. തന്റെ സഹോദരപുത്രന്റെ വാക്കുകളിൽ അവർക്കൊരു സംശയവും ഉണ്ടായിരുന്നില്ല. സഫിയ(റ) ഇസ്ലാം മതം സ്വീകരിച്ചു. അതോടെ കൊടിയ മർദനങ്ങളും ആരംഭിച്ചു. കുടുംബ മഹിമയൊന്നും അക്കാര്യത്തിൽ പരിഗണിക്കപ്പെട്ടില്ല.


ശത്രുക്കളുടെ ആക്രമണം കാരണം അവർക്കു സ്വസ്ഥമായി ജീവിക്കാൻ തന്നെ പറ്റാതായി...



Part : 37


കറുത്തമുത്ത് 


ബിലാൽ ബ്നു റബാഹ്... അബ്സീനിയക്കാരനായ അടിമ. നല്ല സ്വരമാണ്. കേട്ടുനിന്നുപോകും. ക്രൂരനായ ഉമയ്യത്ത് ബ്നു ഖലഫിന്റെ അടിമയായി ജീവിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. എത്ര ജോലിചെയ്താലും മർദനം. പിന്നെ തെറിവിളി. മടുത്തു...


അപ്പോഴാണ് ആ സുന്ദര ശബ്ദം കേട്ടത്. ഏകനായ അല്ലാഹുﷻവിലേക്കുള്ള ക്ഷണം. ഈ ലോകത്തുവച്ചു ചെയ്യുന്ന സകല കർമങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്ന പരലോകത്തെക്കുറിച്ചുള്ള അറിവ്. അത്ഭുതം തോന്നി.


പ്രവാചകന്റെ (ﷺ) മുഖം കണ്ടു. നോക്കിനോക്കി നിന്നു. ഇത് സത്യത്തിൽ അല്ലാഹുﷻവിന്റെ റസൂൽ തന്നെ. ഒരു സംശയവുമില്ല. ബിലാൽ തന്റെ യജമാനനെ മറന്നു. ബിംബാരാധകരെ മറന്നു. അല്ലാഹുﷻവിലും അന്ത്യപ്രവാചകരിലും വിശ്വസിച്ചു. വിശ്വാസം കുറെനാൾ രഹസ്യമായി വച്ചു. പിന്നെ രഹസ്യം ചോർന്നുപോയി...


ഉമയ്യത്ത് ബ്നു ഖലഫ് തന്റെ അടിമയെ പിടികൂടി. “ഇസ്ലാംമതം കൈവെടിയണം. ഞാനാണ് കൽപിക്കുന്നത്, നിന്റെ യജമാനൻ.”


“യജമാനൻ കൽപിക്കുന്ന എന്തു ജോലിയും ഞാൻ ചെയ്യുന്നുണ്ട്. വിശ്വസ്തനായ അടിമയാണു ഞാൻ. എന്നെ സൃഷ്ടിച്ച അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കുന്നു. അല്ലാഹുﷻവിന്റെ റസൂലിലും. എന്നെ വെറുതെ വിട്ടേക്കൂ..! എന്റെ വിശ്വാസം കൊണ്ടു നിങ്ങൾക്കൊരു നഷ്ടവും വരില്ല, തീർച്ച."


“എടാ ധിക്കാരീ..! നിന്റെ വിശ്വാസം ഞാൻ തകർക്കും. നീ ഇസ്ലാം ദീൻ വിശ്വസിക്കാൻ പാടില്ല. നീലാത്തയിൽ വിശ്വസിക്കണം. തയ്യാറുണ്ടോ?”


“ഏകനായ അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കുന്നു.”


“പാടില്ല. നീ ബിംബങ്ങളിൽ വിശ്വസിക്കണം.”


“ഞാൻ അല്ലാഹുﷻവിൽ വിശ്വസിക്കുന്നു.''


മർദനം. ശരീരമാസകലം മർദനം. ക്ഷീണിച്ചവശനായി താഴെവീണു. അപ്പോൾ ചോദ്യം. “നീ മടങ്ങാൻ തയ്യാറുണ്ടോ..?”


“അല്ലാഹു അഹദ്. അല്ലാഹു അഹദ്' അല്ലാഹു ഒരുവൻ.


ക്രൂരന്മാർ ബിലാലിനെ വലിച്ചിഴച്ചു കൊണ്ടുപോയി. നട്ടുച്ച നേരം. മണൽക്കാടു ചുട്ടുപൊള്ളുന്നു. ബിലാലിന്റെ ശരീരത്തിലെ വസ്ത്രങ്ങൾ പറിച്ചെറിഞ്ഞു. ആ മനുഷ്യശരീരം പതയ്ക്കുന്ന മണലിൽ മലർത്തിക്കിടത്തി. കിടന്നു പുളയാൻ തുടങ്ങി പുഴുവിനെപ്പോലെ...


“അനങ്ങാതെ കിടക്കെടാ..!”- ക്രൂരമായ കൽപന.


വലിയ കല്ലുകൾ കൊണ്ടുവന്നു. അവ ബിലാലിന്റെ മാറിൽ കയറ്റിവച്ചു. ഭാരംകൊണ്ട് അനങ്ങാൻ വയ്യ. ശരീരം ചുട്ടുപൊള്ളുന്നു. മരുഭൂമിയിൽ കരിഞ്ഞ മാംസത്തിന്റെ ഗന്ധം പരന്നു. ആരോഗ്യവാനായ ബിലാൽ തളരുന്നു.


അല്ലാഹു അഹദ്... അല്ലാഹു അഹദ്...


മർദനം കാണാൻ ധാരാളമാളുകൾ കൂടിയിട്ടുണ്ട്. അവർ മർദകരെ പ്രോത്സാഹിപ്പിക്കുന്നു. ആ ജനക്കൂട്ടത്തിനിടയിലേക്ക് ഒരാൾ തിക്കിത്തിരക്കി കടന്നുവരുന്നു. അബൂബക്കർ(റ) ഈ മർദനം കണ്ടു സഹിക്കാനാവുന്നില്ല...


ഉമയ്യത്തിനെ സമീപിച്ചു ചോദിച്ചു: “ഈ അടിമയെ എനിക്കു വിൽക്കുമോ..?”


“വിൽക്കാം, നല്ല വില തരണം.''


“വില പറഞ്ഞോളൂ”


വില പറഞ്ഞു. കച്ചവടം ഉറപ്പിച്ചു. ബിലാലിനെ വിലയ്ക്കു വാങ്ങി. ഇപ്പോൾ ബിലാൽ (റ) അബൂബക്കർ(റ)വിന്റെ അധീനതയിലാണ്.


“ബിലാൽ, താങ്കൾ ഇന്നുമുതൽ അടിമയല്ല. താങ്കളെ ഞാൻ സ്വത്രന്തനാക്കിയിരിക്കുന്നു..!”


അൽഹംദുലില്ലാഹ്..


സർവ സ്തുതിയും അല്ലാഹുﷻവിനാകുന്നു. ഈ സൽകർമത്തിനു മതിയായ പ്രതിഫലം അല്ലാഹു ﷻ നൽകട്ടെ...


ബിലാലിന് ഇസ്ലാം മതത്തിൽ ഉന്നത സ്ഥാനമുണ്ട്. നബിﷺതങ്ങളുടെ മുഅദ്ദിൻ എന്ന പേരിൽ ബിലാൽ (റ) അറിയപ്പെട്ടു...



Part : 38



ഖബ്ബാബ് (റ)..


ത്യാഗത്തിന്റെ ഇതിഹാസമാണ് ഖബ്ബാബിന്റെ ജീവിതം. ഉമ്മു അൻമാർ എന്ന ക്രൂരയായ സ്ത്രീയുടെ അടിമ. പകലന്തിയോളം പണിയെടുക്കണം മൃഗത്തെപ്പോലെ. അവകാശങ്ങളൊന്നുമില്ല. അടിമയല്ലേ..?


അല്ലാഹുﷻവിന്റെ ദീനിലേക്കുള്ള വിളി കേട്ടു. സാഹോദര്യത്തിന്റെ മതം. സമത്വത്തിന്റെ മതം. തന്നെ സൃഷ്ടിച്ച അല്ലാഹുﷻവിൽ വിശ്വസിക്കുക. അല്ലാഹുﷻവിന്റെ റസൂലിൽ വിശ്വസിക്കുക. ഖബ്ബാബ് സത്യമതം സ്വീകരിച്ചു. ഉമ്മുഅൻമാർ ആ വിവരം അറിഞ്ഞു. ഖബ്ബാബിനെ വിളിച്ചു.


“ഞാൻ നിന്റെ യജമാനയാണ്, നീ മുഹമ്മദിന്റെ മതം ഉപേക്ഷിക്കണമെന്നു ഞാൻ കൽപിക്കുന്നു. സ്വീകരിക്കുന്നുണ്ടോ..?”


ഖബ്ബാബ്(റ) വിനീതമായി മറുപടി നൽകി. “നിങ്ങൾ പറഞ്ഞതു ശരിയാണ്, നിങ്ങൾ ജയമാനത്തി. ഞാൻ അടിമ. നിങ്ങൾ കൽപിക്കുന്ന ജോലി ഞാൻ ചെയ്യും. എന്നെ സൃഷ്ടിച്ച അല്ലാഹുﷻവിലും അവന്റെ റസൂലിലും വിശ്വസിക്കാൻ എന്നെ അനുവദിക്കണം.”


“ഫ... ധിക്കാരി, നിന്നെ അടിച്ചു തകർത്തുകളയും.” അടിയുടെ ശബ്ദം. തൊഴിയുടെ ശബ്ദം...


ലാഇലാഹ... ഇല്ലല്ലാഹ്... അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല.


“നീ മടങ്ങുന്നുണ്ടോ..?”


“ഇല്ല”


ഖുറയ്ശി പ്രമുഖന്മാർ ഒരുമിച്ചുകൂടി. കടുത്ത ശിക്ഷ നൽകുന്നതിനെക്കുറിച്ചു ചിന്തിച്ചു ഒരു തീരുമാനത്തിലെത്തി...


കൽക്കരി കൊണ്ടുവരിക. കത്തിക്കുക. ആ കനലിൽ മലർത്തിക്കിടത്തുക. ശരീരം തീക്കനലിൽ കിടന്ന് ഉരുകുമ്പോൾ ഇസ്ലാം ദീനിൽ നിന്നു മടങ്ങിക്കൊള്ളും...


കൽക്കരി കൊണ്ടുവന്നു. നിരത്തിയിട്ടു തീക്കത്തിച്ചു. നല്ല കനൽ. അടുത്തു നിൽക്കാൻ വയ്യ. എന്തൊരു ചൂട്. ഖബ്ബാബിനെ പിടിച്ചുകൊണ്ടുവന്നു തീക്കനലിൽ കിടത്തി. ഒരു ഭീകരൻ ഓടിവന്നു. ഖബ്ബാബിനെ മാറിടത്തിൽ കയറി നിന്നു. അനങ്ങാൻ വയ്യ. മനുഷ്യമാംസം വെന്തുകരിയുന്ന ഗന്ധം പരന്നു..


ലാഇലാഹ് ഇല്ലല്ലാഹ്...


ആരാധനക്കർഹനായി അല്ലാഹുﷻവല്ലാതെ മറ്റാരുമില്ല...


ശരീരം വെന്തുരുകി നീരൊഴുകുന്നു. ആ നീരുതട്ടി തീക്കനൽ അണയുന്നു.

പൊള്ളി വ്രണമായ ശരീരവുമായി ഖബ്ബാബ്(റ) എഴുന്നേറ്റു. പിന്നീട് മുറിവുകൾ ഉണങ്ങി. വലിയ വെളുത്ത പാട് ശരീരത്തിന്റെ പിൻവശത്തു കാണാം. ത്യാഗത്തിന്റെ മുദ്രകൾ.


ഖബ്ബാബ് (റ) ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന നാമം. പിൽക്കാലത്തു സത്യവിശ്വാസികൾ അത്ഭുതത്തോടെ ഖബ്ബാബിനെ നോക്കുമായിരുന്നു. ഖബ്ബാബ്(റ)വിന്റെ കരുത്തോർത്തു കാലഘട്ടം വിസ്മയം കൊള്ളുന്നു.


പീഡനങ്ങളും മർദനങ്ങളും നടത്തുമ്പോൾ ശത്രുക്കൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മരണം സംഭവിക്കാതിരിക്കാൻ. അടിമകൾ മരിച്ചുപോയാൽ അതു സാമ്പത്തിക നഷ്ടമുണ്ടാക്കും.


സ്വതന്ത്രരാണു കൊല്ലപ്പെടുന്നതെങ്കിൽ അവരുടെ ഖബീലക്കാർ കലഹത്തിനു വരും. അത് ആഭ്യന്തര കുഴപ്പങ്ങൾക്കു കാരണമാകും. ഇസ്ലാമിനും മുഹമ്മദിനും ഗുണമായി ഭവിക്കുകയും ചെയ്യും. എല്ലാം വളരെ ശ്രദ്ധാപൂർവമായിരുന്നു.



Part : 39


നിങ്ങൾക്കു സ്വർഗം


ബനൂ മഖ്സൂം ഗോത്രം...


ആ ഗോത്രക്കാർ ബിംബാരാധകരാണ്.


ഏതൊരു കാര്യത്തിനിറങ്ങുമ്പോഴും അവർ ബിംബങ്ങളെ കണ്ടു വണങ്ങുമായിരുന്നു. ആ ഗോത്രക്കാരുടെ അടിമകളായിരുന്നു യാസിറും കുടുംബവും...


യാസിർ യമൻ സ്വദേശിയാണ്. മക്കത്തുവന്നു താമസമാക്കി. യാസിറിന്റെ ഭാര്യ സുമയ്യ. മക്കൾ അമ്മാർ, അബ്ദുല്ല. എല്ലാവരും അടിമകൾ. ഗോത്രത്തിനുവേണ്ടി പണിയെടുക്കുക. അതാണവരുടെ ജീവിതലക്ഷ്യം. ദാരിദ്യം തന്നെ. അതിൽനിന്നു മോചനമില്ല. അടിമകളല്ലേ..?


അപ്പോഴാണ് പ്രവാചകരുടെ (ﷺ) വിളി വരുന്നത്. ഇസ്ലാം ദിനിലേക്കുള്ള ക്ഷണം. ഇഹലോകത്തും പരലോകത്തും വിജയം. സൃഷ്ടാവായ അല്ലാഹുﷻവിൽ വിശ്വസിക്കുക. അവന്റെ പ്രവാചകനിലും വിശ്വസിക്കുക. അതിനെന്തു തടസ്സം..!


യാസിർ കുടുംബം ചർച്ച ചെയ്തു. ഇസ്ലാം സ്വീകരിക്കാൻ തീരുമാനിച്ചു.

എല്ലാവരും ശഹാദത്തു കലിമ ചൊല്ലി മുസ്ലിംകളായി. പ്രകാശം മൂടിവയ്ക്കാനാവില്ലല്ലോ..? യാസിർ കുടുംബം ഇസ്ലാം ദീൻ സ്വീകരിച്ച കാര്യം ബനൂ മഖ്സൂം ഗോത്രം അറിഞ്ഞു. അവർ എല്ലാവരെയും പിടികൂടി. യാസിറും കുടുംബവും ഇസ്ലാം ദീനിൽ നിന്നു മടങ്ങണം.


“ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുﷻവിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവന്റെ പ്രവാചകനിലും ഞങ്ങൾക്കു സത്യം വ്യക്തമായി. ഞങ്ങൾ വിശ്വസിച്ചു. സത്യം വ്യക്തമായിട്ടും വിശ്വസിക്കാതിരിക്കൽ വലിയ ധിക്കാരമായിരുന്നു."


“ഈ ധിക്കാരമൊന്നും ഇവിടെ കേൾക്കേണ്ട. അടിമകളായ നിങ്ങൾ എന്തു വിശ്വസിക്കണമെന്നും എന്തു വിശ്വസിക്കരുതെന്നും തീരുമാനിക്കേണ്ടതു യജമാനന്മാരായ ഞങ്ങളാണ്. ബനൂ മഖ്സൂം അതു തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ ലാത്തയിലേക്കും മനാത്തയിലേക്കും മടങ്ങണം. ബനൂ മഖ്സൂമിന്റെ കൽപനയാണിത്...”


“ബനൂമഖ്സൂമിനോടു ഞങ്ങൾ യാതൊരു നന്ദികേടും കാണിച്ചിട്ടില്ല. വിശ്വാസവഞ്ചന നടത്തിയിട്ടില്ല. മനുഷ്യരെ മുഴുവൻ സൃഷ്ടിച്ചത് അല്ലാഹുﷻവാണ്. ഈ സത്യം ഞങ്ങൾ അംഗീകരിക്കുന്നു. അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിക്കും.


ഇതിൽ എവിടെയാണു തെറ്റ്..?”


പെട്ടെന്ന് അടിപൊട്ടി. “പറഞ്ഞത് അനുസരിച്ചാൽ മതി, തയ്യാറുണ്ടോ..?”


ലാഇലാഹ്... ഇല്ലല്ലാഹ്... അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹ് ഇല്ല.


“ധിക്കാരികൾ, നിങ്ങളെ മര്യാദ പഠിപ്പിച്ചുതരാം..!”


അടിയും തൊഴിയും. ബോധംകെടും വരെ യാസിർ(റ)വിനെ മർദിച്ചു. ഭാര്യയായ സുമയ്യ(റ)ക്കും മർദനം ലഭിച്ചു. മക്കൾ അമ്മാറിനെയും അബ്ദുല്ലയെയും വെറുതെവിട്ടില്ല...


ബോധം തിരിച്ചുകിട്ടിയപ്പോൾ വീണ്ടും ക്രൂരമായ മർദനം. ഇരുമ്പിന്റെ കവചം കൊണ്ടുവന്നു. യാസിർ (റ) വിനെ അതുധരിപ്പിച്ചു. ചുട്ടുപൊള്ളുന്ന മണൽക്കാട്ടിൽ കൊണ്ടിട്ടു.


ഇരുമ്പിന്റെ കവചം ചൂടുപിടിച്ചു. അതിനകത്തെ മനുഷ്യശരീരം ചൂടുകൊണ്ടു കരിയാൻ തുടങ്ങി..! തൊലി കരിഞ്ഞ മണം.

ലാഇലാഹ... ഇല്ലല്ലാഹ്... പിന്നെ, ആ ശരീരം പുറത്തെടുത്തു. തളർന്നുപോയിരുന്നു. നേരെനിൽക്കാനാകുന്നില്ല...


“നീ മുഹമ്മദിന്റെ മതം കൈവെടിയുമോ..?”


“കാരുണ്യവാനായ അല്ലാഹുവേ, എന്റെ വിശ്വാസം ശക്തിപ്പെടുത്തേണമേ..! വിശ്വാസം പതറിപ്പോകാതെ കാത്തുരക്ഷിക്കേണമേ..! എല്ലാ പരീക്ഷണങ്ങളും തരണം ചെയ്യാൻ കഴിവു നൽകേണമേ.” ഉള്ളുരുകിയ പ്രാർത്ഥന...


“എന്നിട്ടും നിന്റെ ധിക്കാരം അവസാനിച്ചില്ല.”


വെള്ളത്തിൽ തലപിടിച്ചു താഴ്ത്തി.


ശ്വാസം കിട്ടുന്നില്ല. പിന്നെ ശിരസ്സുപിടിച്ചുയർത്തി മുഖത്തടിച്ചു.


സന്ധ്യാനേരത്തു യാസിർ കുടുംബം താമസിക്കുന്ന കൊച്ചു കൂരയുടെ സമീപത്തുകൂടെ പ്രവാചകൻ ﷺ നടന്നുവന്നു. ദുഃഖം കൊണ്ട് ആ മുഖം വാടിയിരുന്നു.


“യാസിർ കുടുംബമേ... ക്ഷമ കൈക്കൊള്ളുക. നിങ്ങളുടെ വാഗ്ദത്ത ഭൂമി സ്വർഗമാകുന്നു... ക്ഷമ. ക്ഷമ...” പ്രവാചകൻ ﷺ അത്രയും പറഞ്ഞു നടന്നുപോയി.....



Part : 40


സ്വർഗലോകം...


അതു ലഭിക്കാൻ ക്ഷമ കൈക്കൊള്ളുക. ബനൂമഖ്സൂം ദിവസങ്ങളോളം മർദനം തുടർന്നു.


അടിയും ഇടിയുംകൊണ്ടു ശരീരം തകർന്നു. ശ്വാസതടസം നേരിട്ടു. മുറിവുകളിലൂടെ രക്തം ഒഴുകിപ്പോയി...


ഒടുവിൽ.., മർദനത്തിനിടയിൽ യാസിർ (റ) മരിച്ചു..!


ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ...


എല്ലാവരും അല്ലാഹുﷻവിനുള്ളതാകുന്നു.

അവനിലേക്കു മടക്കപ്പെടുകയും ചെയ്യും...


അടുത്ത ഇര സുമയ്യാ ബീവിയാണ്..!!


ബനൂമഖ്സൂം അബൂജഹലിനോടു പറഞ്ഞു: “ധിക്കാരിയായ യാസിറിന്റെ ഭാര്യയാണിവൾ. ഇവളെ മര്യാദ പഠിപ്പിക്കാൻ നിങ്ങളെ ഏൽപിക്കുകയാണ്. ഇവളുടെ പേര് സുമയ്യ. അവന്റെ മതത്തിൽനിന്ന് ഇവളെ മടക്കിക്കൊണ്ടുവരാൻ നിങ്ങൾക്കു കഴിയുമോ..?”


“അക്കാര്യം ഞാനേറ്റു. ഇവളെ ഞാൻ ലാത്തയിലേക്കു മടക്കും .” സുമയ്യയെയും കൊണ്ട് അബൂജഹ്ൽ പോയി...


അബൂജഹലിന്റെ കരുത്തേറിയ കരങ്ങൾ സുമയ്യ(റ)യുടെ ശരീരത്തിൽ ആഞ്ഞുപതിച്ചു. എന്നിട്ടു ചോദിച്ചു.


“നീ ഇസ്ലാമിൽ നിന്നു മടങ്ങുന്നുണ്ടോ?”


“ഞാൻ ഏകനായ അല്ലാഹുﷻവിൽ വിശ്വസിക്കുന്നു. അവന്റെ റസൂലിലും വിശ്വസിക്കുന്നു. ഇനിയൊരു മടക്കമില്ല.”


വീണ്ടും മർദനം. അബലയായ പെണ്ണിന്റെ മുമ്പിൽ തോൽക്കുകയില്ല.

മൂർച്ചയേറിയ കുന്തവുമായി വന്നു.


സുമയ്യ(റ)യെ വലിച്ചിഴച്ചു താഴെയിട്ടു. ശരീരം മലർത്തിയിട്ടു. കരങ്ങൾ കുന്തത്തിൽ പിടിമുറുക്കി. കുന്തം ഉയർന്നു. ശക്തിയായ ഒരു കുത്ത്..! നാഭിയുടെ താഴ്ഭാഗത്ത് ഉന്നംവച്ചു. കുന്തം ആ ശരീരത്തിലേക്കു താഴ്ന്നിറങ്ങി. ചോര തെറിച്ചു...


മണൽത്തരികൽ ചുവന്നു.


ലാഇലാഹ ഇല്ലല്ലാഹ്. ലാഇലാഹ ഇല്ലല്ലാഹ്.


തളർന്ന ചുണ്ടുകളുടെ മന്ത്രം. ആത്മാവു പറന്നുപോയി. ചലനമറ്റ ശരീരം മണൽപരപ്പിൽ അനാഥമായിക്കിടന്നു.


ഇസ്ലാമിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ വനിതയാണു സുമയ്യ(റ)... 


അബ്ദുല്ലയും ക്രൂരമായ മർദനത്തിനിടയിൽ മരണപ്പെട്ടു...


അമ്മാർ എങ്ങനെയോ മരണത്തിൽ നിന്നു രക്ഷപ്പെട്ടു. പിൽക്കാല ഇസ്ലാമിക ചരിത്രത്തിൽ അമ്മാറിന്റെ സേവനങ്ങൾ വളരെ മഹത്തായതാണ്...


ലുബയ്ന (റ) ഒരു അടിമപ്പെൺകുട്ടിയാണ്. ഉമർ(റ) ഇസ്ലാമിലേക്കു വരുന്നതിനു മുമ്പുള്ള നാളുകളിലാണു സംഭവം. ശക്തനായ ഉമർ ലുബയ്നയെ കഠിനമായി മർദിച്ചു. തളർന്ന ചുണ്ടുകൾ മന്ത്രിച്ചതിങ്ങനെയായിരുന്നു:


“യജമാനൻ, താങ്കൾ ഇസ്ലാമിലേക്കു വരൂ..!”


ഞെട്ടിപ്പോയി. ധീരനായ ഉമറിന്റെ മനസ്സു കൂടുതൽ ക്രൂരമായി. വീണ്ടും മർദനം...



Part : 41


ഒരു ജൂത സ്ത്രീയുടെ കഥ 


നബിﷺതങ്ങൾ എന്നും അതുവഴി സഞ്ചരിക്കും. ശ്രതുക്കളും മിത്രങ്ങളും ആ പാതയുടെ ഇരുവശത്തും താമസിക്കുന്നുണ്ട്. കൂട്ടത്തിൽ ഒരു ജൂത സ്ത്രീയുടെ കാര്യം പ്രത്യേകം എടുത്തുപറയണം...


ഇസ്ലാംമതം എന്നു കേട്ടാൽ അവൾക്കു കലികയറും. പ്രവാചകനെ (ﷺ) കണ്ണടുത്താൽ കണ്ടുകൂടാ. ജൂതസ്ത്രീയെ കാണാൻ ആരെങ്കിലും വന്നാൽ ഉടനെ അന്വേഷിക്കും; ആരെങ്കിലും പുതുതായി ഇസ്ലാംമതത്തിൽ ചേർന്നോ..?


ഇസ്ലാംമതം സ്വീകരിച്ചവരുടെ പേരു വിവരങ്ങൾ ആഗതർ വ്യക്തമാക്കും. കേൾക്കേണ്ട താമസം ആ സ്ത്രീ കലിതുള്ളാൻ തുടങ്ങും. പിന്നെ തെറിയാഭിഷേകം തന്നെ. ഇസ്ലാംമതം സ്വീകരിച്ചവരെ തെറിവിളിക്കും. പുളിച്ച ചീത്ത പറയും. സംസ്കാരമുള്ളവർക്കു കേട്ടിരിക്കാനാവില്ല.


കണ്ണുകൾ എപ്പോഴും വഴിയിൽ തന്നെ. പ്രവാചകൻ (ﷺ) അതു വഴി വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണ്. മനസ്സിൽ പ്രവാചകനോടുള്ള (ﷺ) വെറുപ്പും രോഷവം പതഞ്ഞു പൊങ്ങുന്നു. നല്ല നല്ല മനുഷ്യരെ പ്രവാചകൻ (ﷺ) വഴിതെറ്റിക്കുന്നുവെന്നാണു ജൂതസ്ത്രീ ആരോപിക്കുന്നത്..!


പ്രവാചകന്റെ (ﷺ) വാക്കുകൾ ശ്രദ്ധിക്കാൻ തയ്യാറില്ല. പറയുന്നതു മനസ്സിലാക്കാൻ ശ്രമിക്കില്ല. വല്ലാത്തൊരു മർക്കടമുഷ്ടി. നോക്കിനിൽക്കെ ആ കാഴ്ച കണ്ടു. ഒരാൾ നടന്നുവരുന്നു. വിനയാന്വിതനായ ഒരാൾ. ഏതോ ചിന്തകളിൽ മുഴുകിയാണു നടപ്പ്. റസൂൽ ﷺ...


ജൂത സ്ത്രീ കോപാകുലയായി മാറി.


കുറേ മലിന വസ്തുക്കൾ ശേഖരിച്ചു. ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ. അവ ചുമന്നുകൊണ്ട് ഓടി. പ്രവാചകന്റെ (ﷺ) സമീപത്തെത്തി. മലിന വസ്തുക്കൾ ആ ശരീരത്തിലേക്കെറിഞ്ഞു.


ശരീരവും വസ്ത്രവും വൃത്തികേടായി. പ്രവാചകൻ ﷺ ഒന്നും പറഞ്ഞില്ല. കോപം പ്രകടിപ്പിച്ചില്ല. ആ കുടില മനസ്കയെ ശപിച്ചില്ല. സാവധാനം ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും മാലിന്യങ്ങൾ തുടച്ചുകളഞ്ഞു. ഒന്നും സംഭവിക്കാത്തതുപോലെ മുമ്പോട്ടു നടക്കാൻ തുടങ്ങുകയായിരുന്നു.


ജൂത സ്ത്രീയുടെ കോപം ഇരട്ടിച്ചു.


ഇത്രയൊക്കെ ചെയ്തിട്ടും ഈ മനുഷ്യനു കോപം വരാത്തതെന്ത്..? കോപം വരുമോ എന്നൊന്നു നോക്കട്ടെ. ജൂത സ്ത്രീ പ്രവാചകന്റെ (ﷺ) ശരീരത്തിൽ തുപ്പി.


എന്നിട്ടും പ്രവാചകനു (ﷺ) പ്രതിഷേധമില്ല. തുപ്പൽ തുടച്ചു കൊണ്ടു നടന്നുപോയി. പിന്നെ വായിൽ വന്നതെല്ലാം വിളിച്ചുപറഞ്ഞു. പ്രവാചകൻ ﷺ അകലെയെത്തുമ്പോൾ ജൂത സ്ത്രീ വീട്ടിലേക്കു മടങ്ങി.


അടുത്ത ദിവസമാകട്ടെ. കൂടുതൽ മാലിന്യങ്ങൾ എറിയണം. മുഖത്തുതന്നെ തുപ്പണം. അടുത്ത അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. മിക്ക ദിവസവും ഇത് ആവർത്തിക്കുന്നു...


പ്രവാചകൻ ﷺ പ്രതികരിക്കാതെ കടന്നു പോകും. ജൂതസ്ത്രീ തന്റെ ക്രൂരവിനോദത്തിന് ആനന്ദം കണ്ടെത്തുകയും ചെയ്തു.


പതിവുപോലെ അന്നും പ്രവാചകൻ ﷺ അതുവഴി നടന്നുവരികയായിരുന്നു. ജൂതസ്ത്രീയുടെ വീടിന്റെ പരിസരത്തെത്തി. തന്റെ ശരീരത്തിൽ മാലിന്യങ്ങളൊന്നും വന്നുവീണില്ല. എന്തൊരത്ഭുതം..!!


പിന്നീടു നബിﷺതങ്ങൾ ആ സ്ത്രീയെക്കുറിച്ച് അന്വേഷിച്ചു.


“ആ സഹോദരിക്ക് എന്തുപറ്റി. അവരെ കാണുന്നില്ലല്ലോ..?”


“അവർക്കു സുഖമില്ല, കിടപ്പിലാണ്”


നബിﷺതങ്ങൾക്കു ദുഃഖം തോന്നി.


പ്രവാചകൻ ﷺ ജൂത സ്ത്രീയുടെ വീട്ടിലേക്കു കയറിച്ചെന്നു...


“സഹോദരീ, എന്താണ് അസുഖം..?” ജൂതസ്ത്രീ ഞെട്ടിപ്പോയി.


ആരാണിത്..? തന്റെ രോഗം അറിയാൻ വന്ന ഈ മനുഷ്യൻ..! മനസ്സാകെ ഇളകി മറിഞ്ഞു. എന്തെല്ലാം ദ്രോഹങ്ങൾ ചെയ്തു, എന്നിട്ടും തന്നെ വെറുത്തില്ല...


സ്നേഹസമ്പന്നനായ ഒരു സഹോദരനായി തന്റെ മുമ്പിൽ വന്നുനിൽക്കുന്നു. ഇതു സാധാരണ മനുഷ്യനല്ല. ഇതു പ്രവാചകൻ ﷺ തന്നെയാണ്. സംശയമില്ല. പിന്നെ പിടിച്ചുനിൽക്കാനായില്ല. ആ സഹോദരിയുടെ ചുണ്ടുകൾ മന്ത്രിച്ചു:


“അല്ലാഹു അല്ലാതെ ആരാധനക്കർഹനായി ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”


ഇസ്ലാമിന്റെ ബദ്ധശത്രുവായിരുന്ന ആ ജൂത സ്ത്രീ ഇസ്ലാം മതത്തിന്റെ വിനീത അനുയായി ആയി മാറി. പ്രവാചകരുടെ (ﷺ) സ്വഭാവഗുണങ്ങളാണ് അവരുടെ മനസ്സു മാറ്റിയത്. സൽസ്വഭാവത്തിനു മനുഷ്യമനസ്സുകളെ മാറ്റിമറിക്കാൻ കഴിയുമെന്നതിന് ഇതിൽ കൂടുതൽ തെളിവു വേണോ..?!



ഇനി ഈ ജൂത സ്ത്രീയുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ വസ്തുത പരിശോധിക്കാം  


ഒരു ജൂതസ്ത്രീ തിരുനബിയുടെ ശരീരത്തിലേക്ക് ചപ്പുചവറുകൾ വാരിയിടാറുണ്ടായിരുന്നുവെന്നും അവൾ രോഗിയായപ്പോൾ അവിടന്ന് സന്ദർശിച്ചുവെന്നും നബി (സ്വ)യുടെ സൽ സ്വഭാവത്തിലാകൃഷ്ടയായി ആ സ്ത്രീ  ഇസ്ലാം സ്വീകരിച്ചുവെന്നും ഒരു കഥ ജനങ്ങൾക്കിടയിൽ കാലങ്ങളായി പ്രചാരത്തിലുണ്ട്. കൂടുതലും പ്രഭാഷകരാണ് നബി (സ്വ)യുടെ സൽസ്വഭാവത്തിനും അയൽവാസിയോടുള്ള സൽസമീപനത്തിനുമുള്ള ഉത്തമ മാതൃകയായി ഈ സംഭവം വിവരിക്കാറുള്ളത്. ചിലർ ജൂത സ്ത്രീ എന്നതിന് പകരം ജുതൻ എന്നും ചപ്പുുചവറുകൾ ശരീരത്തിലേക്ക് വലിച്ചെറിയുമായിരുന്നുവെന്നതിന് പകരം നബി(സ്വ)യുടെ വീട്ടുപടക്കൾ വലിച്ചെറിയുമായിരുന്നുവെന്നുമാണ് പറയാറുള്ളത്. എന്നാൽ ഇവ്വിധം ഒരു സംഭവത്തിന് നബി (സ്വ) യുമായി യാതൊരു ബന്ധവുമില്ലെന്നും മറ്റു ചില സംഭവങ്ങൾ എടുത്തുദ്ധരിക്കുന്നതിൽ പണ്ടെന്നോ ഉണ്ടായ തെറ്റിദ്ധാരണയാകാം ഇങ്ങനെ പ്രചരിക്കാൻ കാരണമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.



ഒന്നാമതായി, നബി (സ്വ)യുടെ കാലത്ത് അറേബ്യൻ ഉപഭൂഖണ്ഡത്തിൽ യമനിലും ശാമിലും മദീനയിലുമായിരുന്നു ജൂതന്മാർ വസിച്ചിരുന്നത്. മക്കിയിൽ ജൂത സാന്നിധ്യം പരഗണനീയമായ അളവിൽ ഉള്ളതായി അറിയില്ല.



രണ്ടാമതായി, മദീനയിൽ ജൂതന്മാരുണ്ടായിരുന്നുവെങ്കിലും നബി (സ്വ)യും സ്വഹാബത്തും താമസിക്കുന്ന പ്രദേശങ്ങളിൽ നിന്നകന്ന് മറ്റു പല പ്രദേശങ്ങളിലും പ്രത്യേക ജനവിഭാഗമായിട്ടായിരുന്നു അവർ പൊതുവേ താമസിച്ചിരുന്നത്. ഒറ്റപ്പെട്ട ചിലർ മുസ്ലിം മഹല്ലുകളിൽ താമസിച്ചിരുന്നവെന്ന് ചില റിപ്പോർട്ടുകളുണ്ട്.  എന്നാൽ അവർ അവിടെ പ്രബലരോ മുസ്ലിംകൾക്ക് ഭീഷണിയോ ഉപദ്രവകാരികളോ ആയിരുന്നുവെന്ന ഒരു സൂചനയും ആ റിപ്പോർട്ടുകളിൽ നിന്നും ലഭ്യമല്ല.



മൂന്നാമതായി, മദീനയിൽ നബി (സ്വ)യുടെ പത്നിമാരുടെ വീടുകൾ ജനവാസ കേന്ദ്രത്തിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. ആൾപ്പാർപ്പില്ലാത്ത സ്ഥലത്തായിരുന്നില്ല. മാത്രവുമല്ല ഉമർ (റ), അലീ (റ) തുങ്ങിയ വീര ശൂരന്മാരായ സ്വഹാബികൾ നിറഞ്ഞു നിന്നിരുന്ന ആ പ്രദേശത്ത് നിത്യവും നബി (സ്വ)യെ ചപ്പു ചവറുകൾ കൊണ്ട് അഭിശേകം ചെയ്യാൻ ധൈര്യപ്പെടുന്നവരാരും ഉണ്ടായിരുന്നില്ല.


നാലാമതായി, ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കാണ്ടാൽ കഴിയുമെങ്കിൽ അയാളെ തന്റെ കൈകൊണ്ടും അതിന് കഴിയില്ലെങ്കിൽ നാവു കൊണ്ടും അതിനും കഴിയില്ലെങ്കിൽ ഹൃദയത്തിൽ വെറുത്തു കൊണ്ടും അതിനോട് പ്രതികരിക്കണം എന്ന് പഠിപ്പിച്ച നബി (സ്വ)യോട് ഒരു ജൂത സ്ത്രി ഈ വൃത്തികേട് കാണിക്കുന്നതിന് നിത്യവും അനുഭവ സാക്ഷിയായിട്ടും അതിനോട് കൈ കൊണ്ടും നാവു കൊണ്ടും പ്രതികരിക്കാൻ സാഹചര്യമുണ്ടായിരിക്കേ അത് ചെയ്യാതെ തുടർന്നും ചെയ്യാൻ പ്രേരിപ്പിക്കും വിധം ആ ദുർവൃത്തിയെ അനുവദിക്കുമായിരുന്നുവെന്ന് പറയുന്നത് അദബ് കേടാണ്.


അഞ്ചാമതായി, ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാ:. ‘ഒരു ജൂതനായ ചെറുപ്പക്കാരൻ നബി (സ്വ)യുടെ പരിചാരകനായി കുറച്ചു കാലം പ്രവർത്തിച്ചിരുന്നു. അദ്ദേഹം ഒരിക്കൽ രോഗിയായപ്പോൾ നബി (സ്വ) അദ്ദേഹത്തെ സന്ദർശിക്കാൻ പോകുകയും അദ്ദേഹത്തിന്റെ തലയുടെ അടുത്ത് ഇരുന്ന് സമാധാനിപ്പിക്കുകയും മുസ്ലിമാകാൻ ഉപദേശിക്കുകയും ചെയ്തു. തദവസരത്തിൽ അദ്ദേഹം തന്റെ പിതാവിനെ നോക്കി. നീ അബുൽ ഖാസിം പറയുന്നത് അനുസരിച്ചോളൂ (ഉപ്പാക്ക് വിരോധമില്ല) എന്ന് പിതാവ് പറഞ്ഞപ്പോൾ അദ്ദേഹം ശഹാദത്ത് ഉച്ചരിച്ച് മുസ്ലിമാകുകയും ചെയ്ത. ആ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നബി (സ്വ) പറഞ്ഞു: അവനെ നരകത്തിൽ നിന്ന് രക്ഷിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും”. (സ്വഹീഹുൽ ബുഖാരി, മുസ്നദ് അഹ്മദ്, അബൂദാവുദ്). ഒരു അഭിപ്രായ പ്രകാരം ഈ യുവാവിന്റെ പേര് അബ്ദുൽ ഖുദ്ദൂസ് എന്നായിരുന്നു (ഫത്ഹുൽ ബാരി). ഈ സംഭവം സത്യമാണ്. എന്നാൽ ഇവിടെ രോഗിയായപ്പോൾ നബി (സ്വ) സന്ദർശിച്ച ജൂതൻ നബി തങ്ങളെ ഉപദ്രവിച്ചയാളായിരുന്നില്ല. നബി(സ്വ)യുടെ പരിചാരകനും സഹായിയുമായിരുന്നു.


ആറാമതായി, നബി(സ്വ) ഇപ്രകാരം രോഗ സന്ദർശനം നടത്തിയതും നബി (സ്വ)യുടെ ഉപദേശത്തോടെയും പിതാവിന്റെ സമ്മതത്തോടെയും ഇസ്ലാം സ്വീകരിച്ചതും നബി (സ്വ)യുടെ അയൽക്കാരനായ ജൂതനായിരുന്നു വെന്ന് ചില റിപ്പോർട്ടുകളുണ്ട് (മുസ്വന്നഫ് അബ്ദിർറസ്സാഖ്, കിതാബുൽ ആസാർ). ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ആ ജുതൻ നബി (സ്വ)യേയോ സ്വഹാബത്തിനേയോ ഉപദ്രവിച്ചതായി പറയപ്പെടുന്നില്ല. മാത്രമല്ല അയാൾ സൽസ്വഭാവിയായിയരുന്നുവെന്ന് മുസ്വന്നഫ് അബ്ദിർറസാഖിൽ വ്യക്തമാക്കിയിട്ടുമുണ്ട്.


ചുരുക്കത്തിൽ ഈ സംഭവത്തിന്റെ നിജസ്ഥിതി ഇപ്രകാരമാണെന്നാണ് വ്യക്തമാകുന്നത്. والله أعلم بالصواب




Part : 42


പലായനം


അല്ലാഹു ﷻ ഏൽപിച്ച ദൗത്യം. എന്തു പ്രതിബന്ധമുണ്ടെങ്കിലും ധീരമായി മുന്നേറുക... സഹിക്കുക, ക്ഷമിക്കുക...


നബിﷺതങ്ങൾ ആദ്യം രഹസ്യമായും പിന്നീടു പരസ്യമായും ജനങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു...


ഇസ്ലാംമതം സ്വീകരിച്ചവരെ ശ്രതുക്കൾ കഠിനമായി മർദിച്ചുകൊണ്ടുമിരുന്നു. മർദനം ദുസ്സഹമായിരുന്നു.


ഉസ്മാനുബ്നു അഫ്ഫാൻ ഇസ്ലാംമതം സ്വീകരിച്ചപ്പോഴും മർദിക്കപ്പെട്ടു. പ്രസിദ്ധനായ കച്ചവടക്കാരനാണ്. ധനികനും ഉദാരനും. സ്വാധീനമുള്ള ചെറുപ്പക്കാരൻ. എന്നിട്ടുപോലും രക്ഷയില്ല.


നബി ﷺ തങ്ങളുടെ രണ്ടു പുത്രിമാരെ അബൂലഹബിന്റെ രണ്ടു മക്കൾ വിവാഹം കഴിച്ചിരുന്നല്ലോ.


تبت يدا ابي لهب


" അബൂലഹബിന്റെ രണ്ടു കരങ്ങൾ നശിച്ചു. ഇങ്ങനെ തുടങ്ങുന്ന സൂറത്ത് ഇറങ്ങിയപ്പോൾ അബൂലഹബ് തന്റെ പുത്രന്മാരോടു പറഞ്ഞു: “മക്കളേ.., മുഹമ്മദിന്റെ പുത്രിമാരെ വിവാഹമോചനം നടത്തുക” ഉത്ബയും ഉതയ്ബയും പ്രവാചക പുത്രിമാരെ ഉപേക്ഷിച്ചു..!!


റുഖിയ്യയും ഉമ്മുകുൽസൂമും വിവാഹമോചിതരായി. ഉതയ്ബ ഒരു കടുംകൈ കൂടി ചെയ്തു. അയാൾ നബിﷺയോടു പറഞ്ഞു: “മുഹമ്മദേ, നിന്റെ മതത്തെ ഞാൻ നിരാകരിക്കുന്നു. നിന്റെ മക്കളെ ഞാൻ ഉപേക്ഷിക്കുന്നു.” പിന്നെ

ദുഷ്ടൻ തിരുമേനിﷺക്കു നേരെ ആഞ്ഞു തുപ്പി..!


അബൂലഹബ് എല്ലാം കണ്ടുനിൽക്കുകയാണ്. ഉത്ബയുടെ പ്രവൃത്തി നബിﷺയെ പ്രകോപിപ്പിച്ചു. അവിടുന്നു (ﷺ) പറഞ്ഞു

പോയി: “നിന്നെ നരി പിടിക്കും..!!”


തിരുവചനമല്ലേ, പുലരും... അബൂലഹബും മകനും പരിഭാന്തരായി. എന്തു കാര്യം..? സിറിയയിലേക്കുള്ള ഒരു കച്ചവട സംഘത്തോടൊപ്പം യാത്ര ചെയ്യവെ സുഹൃത്തുക്കൾക്കു നടുവിൽ കിടന്നുറങ്ങുകയായിരുന്നു. ഒരു നരി മണംപിടിച്ചു വന്നു ഉത്ബയെ കടിച്ചുകൊന്നു..!


റുഖിയ്യ(റ)യെ ഉസ്മാൻ(റ)വിനു വിവാഹം ചെയ്തുകൊടുക്കുവാൻ നബിﷺതങ്ങൾ തീരുമാനിച്ചു. ഖദീജ(റ)ക്കും മറ്റു കുടുംബാംഗങ്ങൾക്കും അത് ഇഷ്ടമായിരുന്നു...


ഉസ്മാൻ (റ) അതൊരു വലിയ പദവിയായിട്ടാണു കരുതിയത്. ആ വിവാഹം നടന്നു. ഉസ്മാൻ(റ)വും റുഖിയ്യ(റ)യും സന്തോഷം നിറഞ്ഞ ദാമ്പത്യം നയിച്ചുവന്നു...


അവരുടെ സന്തോഷത്തിൽ ദുഃഖം കലർന്നിരുന്നു. ഈ വിവാഹം ഖുറയ്ശികൾ ഇഷ്ടപ്പെട്ടില്ല. ഉസ്മാൻ (റ) ഇസ്ലാം സ്വീകരിച്ചതു തന്നെ സഹിക്കാൻ വയ്യ. കൂട്ടത്തിൽ മുഹമ്മദിന്റെ മകളെ വിവാഹം നടത്തുകയും ചെയ്തു.


 റുഖിയ്യ (റ) ഗർഭിണിയായി. മാതാപിതാക്കളുടെ പരിചരണം വളരെയേറെ ആവശ്യമുള്ള സന്ദർഭം. വീട്ടിൽ നിറുത്താൻ ധൈര്യമില്ല. ശത്രുക്കൾ ഗർഭിണിയെ ഉപദ്രവിക്കുമെന്ന ഭീതി..!


“നമുക്ക് ഇന്നാടു വിട്ടുപോകേണ്ടതായി വരും” ഉസ്മാൻ (റ) ഭാര്യയോടു സ്വകാര്യം പറഞ്ഞു.


മകൾ ഉമ്മയോടു പറഞ്ഞു. ഉമ്മ നബി ﷺ തങ്ങളോടു പറഞ്ഞു. എല്ലാവരും ദുഃഖിതരാണ്. റുഖിയ്യ(റ)യുടെ കാര്യം എല്ലാവരെയും ആശങ്കാകുലരാക്കി. മർദനം സഹിക്കവയ്യാതായപ്പോൾ ഏതാനും സ്വഹാബികൾ നാടുവിടാൻ സന്നദ്ധരായി. അവരുടെ കൂട്ടത്തിൽ ഉസ്മാൻ(റ)വും ഭാര്യ റുഖിയ്യ(റ)യും പോകാൻ തീരുമാനിച്ചു...



Part : 43


ഖുറയ്ശികൾ അറിയാതെ വേണം യാത്ര പോവാൻ. അറിഞ്ഞാൽ പോക്കു നടക്കില്ല. ജിദ്ദാ തുറമുഖത്തു കപ്പൽ വരുന്ന സമയം രഹസ്യമായി അറിഞ്ഞു.


അബ്സീനിയായിലേക്കാണു പോകുന്നത്. ആ രാജ്യം ഭരിച്ചിരുന്നതു നജ്ജാശി രാജാവായിരുന്നു. അബ്സീനിയൻ രാജാക്കന്മാർ നജ്ജാശി എന്ന പേരിൽ അറിയപ്പെട്ടു. അക്കാലത്തെ നജ്ജാശിയുടെ ശരിയായ പേര് "അസഹമത്ത് " എന്നായിരുന്നു.


ഖുറയ്ശികളറിയാതെ രക്ഷപ്പെടണം. ഇരുട്ടിന്റെ മറവിൽ യാത്ര. റുഖിയ്യ ബീവി(റ) ഖദീജ(റ)യുടെ സമീപം വന്നുനിന്നു. ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ യാത്ര പറഞ്ഞിറങ്ങി. മകളുടെ പോക്കു നോക്കി മാതാപിതാക്കൾ നിൽക്കുന്നു. ഉസ്മാൻ (റ) കൂടെ നടക്കുന്നു. ഇരുട്ടിൽ നടന്നുനീങ്ങുന്ന നിഴൽരൂപങ്ങൾ...


ആ സംഘത്തിനു നേതൃത്വം നൽകുന്നത് ഉസ്മാനുബ്നു മള്ഊൻ (റ) ആണ്.


അബ്ദുർറഹ്മാനുബ്നു ഔഫ്(റ), ആമിർ ബ്നു റബീഅത്ത്(റ), ആമിറിന്റെ ഭാര്യ ലയ്ല(റ), അബൂസലമത്ത്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മു സലമത്ത്(റ), അബീ സബ്റത്ത്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുകുൽസൂം(റ), അബൂഹുദയ്ഫ(റ), അദ്ദേഹത്തിന്റെ ഭാര്യ സഹ് ലത്ത് (റ), മിസ്അബ് ബ്നു ഉമയ്ർ(റ), സുബയ്റുബ്നുൽ അവ്വാം(റ), ജഅ്ഫറുബ്നു അബീത്വാലിബ്(റ) ഇങ്ങനെ പതിനൊന്നു പുരുഷന്മാരും നാലു സ്ത്രീകളും അബ്സീനിയയിലേക്കു പുറപ്പെട്ടു.


ജിദ്ദയിലെത്തിയപ്പോൾ കപ്പൽ കിടക്കുന്നു. കൂലി നൽകി കപ്പലിൽ കയറി. ഖുറയ്ശികൾ എങ്ങനെയോ വിവരം അറിഞ്ഞു. അവർ ജിദ്ദാതുറമുഖത്ത് ഓടിയെത്തി. കപ്പൽ വിട്ടുപോയി. നിരാശരായി മടങ്ങി. ഖുറയ്ശികൾ രോഷാകുലരായി.


മുസ്ലിംകൾ അബ്സീനിയായിലെത്തി. നീതിമാനായ നജ്ജാശി രാജാവിന്റെ നാട്ടിൽ അവർ സമാധാനത്തോടെ ജീവിച്ചു. ഖുറയ്ശികൾക്കതു തീരെ സഹിച്ചില്ല. മുസ്ലിംകളെ തിരികെ കൊണ്ടുവരണം. അതിനെന്തുവഴി..?

ഖുറയ്ശികൾ ചർച്ച നടത്തി.


വാചാലമായി സംസാരിക്കാൻ കഴിവുള്ള ബുദ്ധിമാന്മാരായ രണ്ടുപേരെ അബ്സീനിയായിലേക്കയയ്ക്കാൻ തീരുമാനിച്ചു.


അബ്ദുല്ലാഹിബ്നു റബീഅ, അംറ്ബ്നുൽ ആസ്. ഇരുവരും അബ്സീനിയായിൽ പോകണം. ആദ്യം പാതിരിമാരെ കാണണം. പാരിതോഷികങ്ങൾ നൽകി അവരെ സ്വാധീനിക്കണം. അവരുടെ സഹായത്തോടുകൂടി നജ്ജാശിയെ

കാണണം. വിഷയം അവതരിപ്പിക്കണം. കാര്യം നേടണം.


ഇരുവരും പുറപ്പെട്ടു. അബ്സീനിയായിലെത്തി. നേരെ പുരോഹിതന്മാരെ കാണാൻ ചെന്നു. പാരിതോഷികങ്ങൾ കൈമാറി.


“ഞങ്ങളുടെ നാട്ടിൽനിന്നു കുറെയാളുകൾ ഇന്നാട്ടിലേക്കു വന്നിട്ടുണ്ട്. അവർ വലിയ കുഴപ്പക്കാരാണ്. ഇവിടെ പല കുഴപ്പങ്ങളും അവരുണ്ടാക്കും. അവരെ ഞങ്ങൾക്കു വിട്ടുതരണം. നിങ്ങളുടെ രാജാവിനെ കാണാനും ഇക്കാര്യങ്ങൾ ഉണർത്താനും ഞങ്ങൾക്കു സൗകര്യം ചെയ്തുതരണം.”


“അക്കാര്യം ഞങ്ങളേറ്റു.”


പുരോഹിതന്മാർ രാജാവുമായി ബന്ധപ്പെട്ടു. ഖുറയ്ശി പ്രതിനിധികൾ മഹാരാജാവിനെ മുഖം കാണിക്കാൻ വേണ്ടി എത്തിയിട്ടുണ്ടെന്നും അവർക്കു സങ്കടം പറയാൻ അവസരം നൽകണമെന്നും അപേക്ഷിച്ചു.


പിറ്റേദിവസം രാജസദസ്സിലേക്കു ഖുറയ്ശി പ്രമുഖന്മാരെവിളിപ്പിച്ചു. അവർ ഇപ്രകാരം ബോധിപ്പിച്ചു: “മഹാരാജാവേ, ഞങ്ങളുടെ നാട്ടിൽനിന്നു കുഴപ്പക്കാരായ കുറെയാളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ഞങ്ങളുടെ നാട്ടിൽ ജനങ്ങളെ അവർ ഭിന്നിപ്പിച്ചു. കുടുംബബന്ധങ്ങൾ തകർത്തു. ഇവിടെയും അതൊക്കെ സംഭവിക്കും. അതിനുമുമ്പ് അവരെ ഞങ്ങൾക്ക് ഏൽപിച്ചുതരണം.”


“നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്നതിനുമുമ്പ് അവരുമായി സംസാരിക്കണം.”


മുസ്ലിംകളെ രാജസദസ്സിലേക്കു വിളിക്കാൻ ഉത്തരവായി. മുസ്ലിംകളുടെ പ്രതിനിധിയായി സംസാരിക്കാൻ വന്നത് ജഅ്ഫറുബ്നു അബീത്വാലിബ് (റ) ആയിരുന്നു. അദ്ദേഹം രാജസദസ്സിലെത്തി...



Part : 44


മുസ്ലിംകളെ രാജസദസ്സിലേക്കു വിളിക്കാൻ ഉത്തരവായി. മുസ്ലിംകളുടെ പ്രതിനിധിയായി സംസാരിക്കാൻ വന്നത് ജഅ്ഫറുബ്നു അബീത്വാലിബ് (റ) ആയിരുന്നു. അദ്ദേഹം രാജസദസ്സിലെത്തി...


“നിങ്ങൾ ഒരു പുതിയ മതം കണ്ടുപിടിച്ചതായി കേട്ടു. എന്താണ് ആ മതം..?” - രാജാവ് ചോദിച്ചു.


“ഞങ്ങൾ ദീർഘകാലമായി അജ്ഞതയുടെ അന്ധകാരത്തിലായിരുന്നു. ഞങ്ങൾ ചെയ്യാത്ത പാപങ്ങളില്ല. ഏകനായ സൃഷ്ടാവിനെ ആരാധിക്കുന്നതിനു പകരം ഞങ്ങൾ എണ്ണമറ്റ ബിംബങ്ങളെ ആരാധിച്ചു.


കൊള്ളയും അക്രമവും വ്യഭിചാരവും ഞങ്ങൾ  തൊഴിലാക്കി. കയ്യൂക്കുള്ളവൻ ദുർബലനെ അധീനപ്പെടുത്തി. കുടുംബ ബന്ധങ്ങൾ മുറിച്ചു. അയൽവാസിയെ ഉപദ്രവിച്ചു.


അങ്ങനെ അക്രമവും അനാചാരവും നിറഞ്ഞ കാലത്ത് സൃഷ്ടാവായ അല്ലാഹു ﷻ ഒരു പ്രവാചകനെ നിയോഗിച്ചു. ഞങ്ങൾക്കിടയിലെ ഏറ്റവും നല്ല മനുഷ്യൻ, ഉന്നത കുലജാതൻ, സൽസ്വഭാവങ്ങൾക്കു പേരുകേട്ട ആൾ. അൽഅമീൻ. വിശുദ്ധനും വിശ്വസ്തനും...


ആ പ്രവാചകൻ ഞങ്ങൾക്കു വഴികാട്ടിത്തന്നു. ഏകദൈവ

വിശ്വാസത്തിലേക്കു ക്ഷണിച്ചു. സത്യത്തിലേക്കും നീതിയിലേക്കും ക്ഷണിച്ചു. ഞങ്ങളതു സ്വീകരിച്ചു...


പ്രവാചകൻ ഞങ്ങളോടു കൽപിച്ച കാര്യങ്ങൾ ഇവയാണ്. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുക,സത്യം പറയുക, കൊള്ളയും കൊലയും അവസാനിപ്പിക്കുക, അയൽക്കാരെയും അനാഥരെയും സഹായിക്കുക, മ്ലേച്ഛമായ കാര്യങ്ങൾ ഉപേക്ഷിക്കുക...


ഞങ്ങൾ ബഹുദൈവാരാധന ഉപേക്ഷിച്ചു. എല്ലാ ദുർവൃത്തികളും കൈവെടിഞ്ഞു. ഇതുമാത്രമാണു ഞങ്ങൾ ചെയ്തത്. അപ്പോഴേക്കും ഞങ്ങളുടെ ജനത ഞങ്ങളെ അക്രമിച്ചു. ഞങ്ങളെ ബഹിഷ്കരിച്ചു.

ക്രൂരമായി മർദിച്ചു...


ഇസ്ലാംമതം കൈവെടിയാൻ വേണ്ടി അവർ ഞങ്ങളെ നിർബന്ധിച്ചു. മർദനം സഹിക്കവയ്യാതെയാണു ഞങ്ങൾ ഇവിടേക്കു പോന്നത്. ഞങ്ങളെ സ്വതന്ത്രമായി ജീവിക്കാൻ വിട്ടിരിന്നുവെങ്കിൽ ഞങ്ങൾ ഒരിക്കലും മക്ക വിട്ടു പോരുമായിരുന്നില്ല.”


ഇത്രയും കേട്ടപ്പോൾ നജ്ജാശി രാജാവ് പറഞ്ഞു: “നിങ്ങൾക്കു ലഭിച്ച വേദഗ്രന്ഥത്തിൽ നിന്നു ചിലതു പാരായണം ചെയ്തു തരിക.''


ജഅ്ഫർ (റ) സൂറത്ത് മർയമിലെ ചില ആയത്തുകൾ ഓതി. ഈസാ നബി(അ)നെയും മാതാവു മർയമിനെയും പറ്റി വിവരിക്കുന്ന ചില വചനങ്ങൾ...


ഇതു കേട്ടപ്പോൾ നജ്ജാശി പറഞ്ഞു: “ഈ കേട്ടതും യേശുവിനു അവതരിച്ചുകിട്ടിയതും ഒരേ പ്രകാശ കേന്ദ്രത്തിൽ നിന്നുതന്നെയാണ്. ഖുറയ്ശി പ്രതിനിധികൾക്കു മടങ്ങിപ്പോകാം. മുസ്ലിംകൾ ഇവിടെ സുരക്ഷിതരായിരിക്കും. അവർ സമാധാനത്തോടുകൂടി നമ്മുടെ നാട്ടിൽ കഴിയട്ടെ...”


ഖുറയ്ശികൾ പുറത്തുകടന്നു.


കടുത്ത നിരാശ. പിറ്റേദിവസം ഒരു ശ്രമംകൂടി നടത്തിനോക്കാൻ അവർ തീരുമാനിച്ചു...


യേശുക്രിസ്തു ദൈവപുത്രനാണെന്നാണു ക്രൈസ്തവരുടെ വിശ്വാസം. മുസ്ലിംകളാകട്ടെ യേശു അല്ലാഹുﷻവിന്റെ അടിമയാണെന്നും ദൈവദൂതനാണെന്നും പറയുന്നു. ദൈവപുത്രൻ എന്നുപറയുന്നില്ല. ഇക്കാര്യം രാജാവിനെ അറിയിക്കാം...


യേശുവിനെ ദൈവപുത്രനായി അംഗീകരിക്കാത്തവരെ നാട്ടിൽനിന്നു പുറത്താക്കുമെന്ന് അവർ പ്രതീക്ഷിച്ചു. പിറ്റേ ദിവസവും സംഘം രാജസദസ്സിലെത്തി...


“യേശുക്രിസ്തുവിനെക്കുറിച്ചു മുസ്ലിംകൾക്കു വളരെ മോശമായ അഭിപ്രായമാണുള്ളത്. മഹാരാജാവ് അതുംകൂടി അന്വേഷിക്കണം...”


രാജാവ് വീണ്ടും മുസ്ലിംകളെ വിളിപ്പിച്ചു...


“യേശുക്രിസ്തുവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്..?”


ജഅ്ഫർ (റ) തന്നെയാണ് അന്നും സംസാരിച്ചത്.


“ഈസാ നബി (അ) അല്ലാഹുﷻവിന്റെ ദാസനും റസൂലുമാകുന്നു. ഇങ്ങനെയാണ് ഞങ്ങളുടെ പ്രവാചകൻ ﷺ പഠിപ്പിച്ചത്..."


നജ്ജാശി രാജാവ് രണ്ടാം തവണയും ഖുറയ്ശി പ്രതിനിധികളെ തിരിച്ചയച്ചു. അവർ നിരാശരായി മക്കയിലേക്കു മടങ്ങി...


ജഅ്ഫർ(റ)വിന്റെ സംസാരം രാജാവിനെ വല്ലാതെ ചിന്തിപ്പിച്ചു. ഈമാന്റെ പ്രകാശം ആ മനസ്സിലേക്കരിച്ചുകയറി. പിന്നീട് നജ്ജാശി(റ) ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു. മുസ്ലിംകൾ വളരെ സമാധാനത്തോടുകൂടി അവിടെ ജീവിച്ചു...


രണ്ടു തവണ മുസ്ലിംകൾ അബ്സീനിയായിലേക്കു പലായനം ചെയ്തിട്ടുണ്ട്. അവരിലൂടെ ഇസ്ലാംമത തത്വങ്ങൾ അബ്സീനിയായിൽ പ്രചരിച്ചു...


നജ്ജാശി മരിച്ച വിവരമറിഞ്ഞപ്പോൾ നബിﷺതങ്ങൾ അദ്ദേഹത്തിനുവേണ്ടി മയ്യിത്തു നിസ്കരിച്ചു. അസാന്നിധ്യത്തിലുള്ള മയ്യിത്തു നിസ്കാരം...



Part : 45


ഗുസ്തിക്കാരൻ റുക്കാന


ഒരു മല്ലന്റെ കഥയാണിത്. മല്ലയുദ്ധത്തിൽ പേരെടുത്ത ആൾ.

മക്കക്കാർക്കു സുപരിചിതൻ. പേര് റുക്കാന. ജോലി ഗുസ്തി...


നല്ല ആരോഗ്യവാന്മാരും മെയ് വഴക്കം വന്നവരും റുക്കാനയെ വെല്ലുവിളിക്കും. റുക്കാന വെല്ലുവിളി സ്വീകരിക്കും. അതോടെ ജനശ്രദ്ധയാകർഷിക്കും. ആകാംക്ഷ പരക്കും. ജനം ഉൽക്കണ്ഠയോടെ കാത്തിരിക്കും. ഗുസ്തിയുടെ സമയം വരുമ്പോൾ കണക്കില്ലാത്ത ജനം വന്നുചേരും...


പോർവിളി ഉയരുകയായി. കാഴ്ചക്കാർ ശ്വാസമടക്കിപ്പിടിച്ചിരിക്കും. നിമിഷങ്ങൾക്കകം ഗുസ്തി തുടങ്ങും.


ജനം നോക്കിനിൽക്കെ റുക്കാന എതിരാളിയെ എടുത്തെറിയും. പ്രതിയോഗി നിലംപരിശായി. റുക്കാന വിജയം വരിക്കുന്നു...


ജനം ആർത്തു ചിരിക്കുന്നു. ആഹ്ലാദത്തിന്റെ ആരവം. റുക്കാനയെ തോൽപിക്കാനാവില്ല. ഒരു മല്ലനും റുക്കാനയോടു വിജയിക്കില്ല. മക്കക്കാർ അങ്ങനെ വിശ്വസിച്ചു.


ഒരു ദിവസം നബിﷺതങ്ങൾ ഒരു മലഞ്ചരിവിലൂടെ നടന്നുവരികയായിരുന്നു. മനം നിറയെ ചിന്തകൾ, വിനയം നിറഞ്ഞ മുഖം. പതിയെ നടക്കുന്നു...


എതിർ ദിശയിൽ നിന്നു മറ്റൊരാൾ നടന്നുവരുന്നു. ഗുസ്തിക്കാരൻ റുക്കാന. ആ നടപ്പു തന്നെ കാണണം. നെഞ്ചു വിരിച്ചു നീണ്ട കൈകൾ വീശി അങ്ങനെ പോരാളിയെപ്പോലെ നടന്നുവരികയാണ്.


റുക്കാന നടന്നുവരുന്ന വഴിയിൽ ആരും നിൽക്കില്ല. പെട്ടെന്നു മാറിക്കളയും. റുക്കാന അടുത്തെത്തി. മുഖത്തു ധിക്കാരഭാവം. പ്രവാചകൻ ﷺ മല്ലന്റെ മുഖത്തേക്കു നോക്കി മന്ദഹസിച്ചു.

മല്ലൻ തികഞ്ഞ ഗൗരവത്തിൽ തന്നെ...


നബിﷺതങ്ങൾ വിനയത്തോടെ സംസാരിക്കാൻ തുടങ്ങി. “റുക്കാന, താങ്കൾ അല്ലാഹുﷻവിനെ ഭയപ്പെടുക. സൃഷ്ടാവായ അല്ലാഹുﷻവിൽ വിശ്വസിക്കുക. ഞാൻ അല്ലാഹുﷻവിന്റെ ദൂതനാണെന്നു താങ്കൾ സാക്ഷ്യം വഹിക്കുക...”


റുക്കാന ഗൗരവത്തിൽ തന്നെ സംസാരിച്ചു. അൽപനേരത്തെ സംവാദം. സംവാദം ഗുസ്തിയിലെത്തി എന്നു പറഞ്ഞാൽ മതിയല്ലോ...


“ഞാൻ ഗുസ്തി പിടിക്കാം. തയ്യാറുണ്ടോ..?”  - നബിﷺചോദിച്ചു...


“ശരി..! ഗുസ്തിക്കു തയ്യാർ” - റുക്കാന പ്രഖ്യാപിച്ചു...


“ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുമോ..?”


-നബിﷺതങ്ങൾ ചോദിച്ചു.


“ഗുസ്തിയിൽ താങ്കൾ ജയിക്കുകയാണെങ്കിൽ ഞാൻ

സാക്ഷ്യം വഹിക്കാം.” - റുക്കാന പ്രഖ്യാപിച്ചു.


പ്രവാചകനും (ﷺ) റുക്കാനയും തമ്മിൽ ഗുസ്തി..! കേട്ടവർക്കെല്ലാം അതിശയം, ശ്രതുക്കൾക്കു തമാശ...


ആളുകൾ കൂടി. ഗോദ ഒരുങ്ങി. മൽപിടുത്തം തുടങ്ങി. പ്രതിയോഗികൾ ഏറ്റുമുട്ടി...


ഇതു വിചാരിച്ചതുപോലെയല്ല. അൽഅമീൻ ചില്ലറക്കാരനല്ലല്ലോ..! നല്ല മല്ലൻ തന്നെ, ശക്തൻ. നിമിഷങ്ങൾ കടന്നുപോയി. അൽഅമീൻ തകർന്നുവീഴുന്നതു കാണാൻ ശ്രതുക്കൾ കാത്തിരുന്നു...


ആഹ്ലാദിക്കാനും പൊട്ടിച്ചിരിക്കാനും കാത്തിരുന്നവർ ഞെട്ടിപ്പോയി.

റുക്കാന മലർന്നിടിച്ചു വീണുകിടക്കുന്നു..!!


വീണുകിടന്നേടത്തുനിന്ന് എഴുന്നേറ്റു റുക്കാന് പറഞ്ഞു: “ഒരു പരാജയം. അതു സാരമില്ല. ഒരിക്കൽകൂടി ഗുസ്തിക്കു തയ്യാറുണ്ടോ..? ഈ വെല്ലുവിളി സ്വീകരിക്കാമോ..?”


“ഒരിക്കൽകൂടി ആവാം.” - നബിﷺതങ്ങൾ സമ്മതിച്ചു.


വീണ്ടും ഗുസ്തി. ശക്തമായ ഏറ്റുമുട്ടൽ. ശതുക്കൾ ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു. വീണ്ടും ഞെട്ടൽ. റുക്കാന വീണ്ടും തളർന്നുവീണു..!!


“ഈ പരാചയം കാര്യമാക്കേണ്ട,   ഒരിക്കൽകൂടി ഗുസ്തിക്കു

തയ്യാറുണ്ടോ..?” - റുക്കാന ഉച്ചത്തിൽ വിളിച്ചുചോദിച്ചു...


“ഞാൻ തയ്യാർ” - നബിﷺതങ്ങൾ സമ്മതിച്ചു.


മൂന്നാം തവണയും ഏറ്റുമുട്ടി. ഉഗ്രമായ ഗുസ്തി. ആളുകൾ നോക്കിനിന്നു. റുക്കാന വീണ്ടും പരാജയപ്പെട്ടു. ഇത്തവണ റുക്കാന നിശബ്ദനായി...


“റുക്കാനാ... നിങ്ങൾ സത്യസാക്ഷ്യം വഹിക്കുന്നില്ലേ..?” - നബി ﷺ ചോദിക്കുന്നു.


റുക്കാനയുടെ ചുണ്ടുകൾ ചലിച്ചു: “ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചുകൊള്ളുന്നു.”


റുക്കാന (റ) എന്ന മല്ലയുദ്ധവീരൻ ഇസ്ലാമിന്റെ വിനീതിനായ അനുയായി ആയിത്തീർന്നു...



Part : 46


മക്കയിലെ യുവത്വങ്ങൾ 


മക്കയിലെ ധീരനായ ചെറുപ്പക്കാരനാണ് ഹംസ. അബ്ദുൽ മുത്വലിബിന്റെ മകൻ. അബൂത്വാലിബിന്റെയും അബ്ദുല്ലയുടെയും സഹോദരൻ...


ഇടക്കിടെ നായാട്ടിനു പോകും.


ധീരനായ യോദ്ധാവും നായാട്ടുകാരനും. ഒരു ദിവസം നായാട്ടിനുപോയി. വൈകുന്നേരം മടങ്ങിവരികയാണ്. വഴിയിൽ വച്ച് ഒരു പരിചാരികയെ കണ്ടു. അവരുടെ മുഖം ദുഃഖംകൊണ്ടു വാടിയിരുന്നു. ഹംസ അവരുടെ മുഖത്തേക്കു നോക്കി. എന്തുപറ്റി എന്ന അർത്ഥത്തിൽ...


പരിചാരിക ദുഃഖം കലർന്ന സ്വരത്തിൽ പറഞ്ഞു: “താങ്കൾ ധീരനാണ്, യോദ്ധാവാണ്. എന്നിട്ടെന്തു കാര്യം..?”


“എന്താ കാര്യം?” - ഹംസ ചോദിച്ചു.


“താങ്കളുടെ സഹോദരപുത്രനല്ലേ മുഹമ്മദ്..? അബൂജഹ്ൽ ഇന്ന് എന്തൊക്കെയാണു ചെയ്തുകൂട്ടിയത്...” ഹംസ ഒന്നു ഞെട്ടി..!!


മക്കയിലെ സംഭവങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്. സഹോദരപുത്രന്റെ വാക്കുകൾ കേട്ടിട്ടുണ്ട്. അതൊക്കെ ശരിയല്ലേ എന്നു തോന്നിയിട്ടുമുണ്ട്. പക്ഷേ, അതിൽ ചേർന്നിട്ടില്ല... “അബൂജഹ്ൽ എന്തു ചെയ്തു..?”


“വല്ലാതെ ചീത്ത പറഞ്ഞു. ആക്ഷേപിച്ചു. പിന്നെ തലയിൽ മണ്ണുവാരിയിട്ടു. താങ്കൾ അതു കാണണമായിരുന്നു...”


“നീ കണ്ടോ..?”


“ഞാൻ കണ്ടു. എനിക്കു വലിയ ദുഃഖം തോന്നി. ഞാനൊരു അബലയല്ലേ, കണ്ടു സഹിക്കാനല്ലേ കഴിയൂ..!”


ഹംസയുടെ മുഖത്തേക്കു കോപം ഇരച്ചുകയറി. ഈ ധിക്കാരം പൊറുപ്പിച്ചുകൂടാ. തന്റെ സഹോദരപുത്രന്റെ തലയിൽ മണ്ണുവാരിയിടാൻ ഇവന് എന്തധികാരം..?


കയ്യിൽ അമ്പും വില്ലുമാണ്. നേരെ കഅ്ബയുടെ അടുത്തേക്കു കുതിച്ചു. പ്രമുഖന്മാർ പലരും ഇരിക്കുന്നു...


“അബുൽഹകം.” ഇടിവെട്ടുംപോലൊരു വിളി.


“നീയെന്റെ സഹോദരപുത്രനെ ആക്രമിച്ചുവല്ലേ..?” വില്ലുകൊണ്ടുതന്നെ കിട്ടി ഒരടി.


“അബുൽഹകം... നീയെന്തിന് എന്റെ സഹോദര പുത്രനെ ആകമിച്ചു. ഏകനായ അല്ലാഹുﷻവിലേക്കു ജനങ്ങളെ ക്ഷണിച്ചതിനാണോ? മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നു പ്രഖ്യാപിച്ചതിനോ? എന്തൊരു തെറ്റിനാണു നീ മുഹമ്മദിനെ ആക്രമിച്ചത്..?


അബുൽഹകം... എന്നാൽ ഇതാ കേട്ടോളൂ...  അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും അവനു യാതൊരു പങ്കുകാരുമില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു..!!”


ഖുറയ്ശി പ്രമുഖന്മാർ ഞെട്ടിപ്പോയി.

എന്തൊരു പ്രഖ്യാപനം..!


ഹംസയെ ആക്രമിക്കാൻ ചിലർ ചാടിയെണീറ്റു. അബൂജഹ്ൽ അവരെ തടഞ്ഞു. “ഞാൻ ഹംസയുടെ സഹോദരനെ ആക്രമിച്ചത് ശരിയാണ്. അതിലുള്ള രോഷം കൊണ്ടാണ് എന്നെ അടിച്ചത്. സാരമില്ല. ഹംസയുടെ കോപം ഒന്നടങ്ങട്ടെ...”


ഹംസയെ ആക്രമിച്ചാൽ, അതൊരു ആഭ്യന്തര കലഹമായി മാറുമെന്ന് അബൂജഹ്ലിനറിയാം. അങ്ങനെ സംഭവിച്ചാൽ അതു മുഹമ്മദിനു സഹായമാകും. അതൊഴിവാക്കണം...


ഹംസ നേരെ പ്രവാചകന്റെ സമീപത്തെത്തി. താൻ ഇസ്ലാം മതം സ്വീകരിച്ച കാര്യം അറിയിച്ചു. ദാറുൽ അർഖമിൽ സന്തോഷം...


ഹംസ(റ)വിന്റെ സ്നേഹിതനാണ് ഉമർ(റ). ഉമർ(റ) നേരത്തെ ഇസ്ലാമിന്റെ ശത്രുവായിരുന്നു. ജാഹിലിയ്യാ കാലത്ത് എഴുത്തും വായനയും ശീലിച്ചവർ വളരെ കുറവായിരുന്നു. അക്കാലത്ത് എഴുതാനും വായിക്കാനും പഠിച്ച ആളായിരുന്നു ഉമർ(റ). അതികായനും ധീരനും. ഇസ്ലാമിന്റെ ശത്രുക്കൾ വട്ടംകൂടിയിരുന്നു ചർച്ച നടത്തി...


ഇസ്ലാംമതം തുടച്ചുനീക്കാൻ ഒറ്റ മാർഗമേയള്ളൂ. മുഹമ്മദിനെ വധിക്കുക. അനന്തരഫലങ്ങൾ ഇപ്പോൾ നോക്കേണ്ട. കാര്യം നടക്കട്ടെ. ആർക്കാണ് അവനെ വധിക്കാൻ കഴിയുക..?


ആളുകൾ പരസ്പരം നോക്കി. ആരും മുന്നോട്ടു വരുന്നില്ല. കരുത്തനായ ഉമറിനു സഹിക്കാനായില്ല. ചാടിയെണീറ്റു വിളിച്ചുപറഞ്ഞു: “ഞാൻ മുഹമ്മദിനെ വധിക്കും” ഊരിയ വാളുമായി ഉടനെ പുറപ്പെട്ടു...


വഴിയിൽ വച്ചു സ്നേഹിതനെ കണ്ടുമുട്ടി.  നഈം ബ്നു അബ്ദില്ല.

 “ഉമർ..! താങ്കൾ എങ്ങോട്ടാണ്..?”  നഈം ചോദിച്ചു.


“പുതിയ മതവുമായി വന്ന മുഹമ്മദിനെ വധിക്കാൻ പോകുകയാണ്” ധീരമായ മറുപടി.


“മുഹമ്മദിനെ വധിക്കുന്നതിനുമുമ്പ് ഒരു കാര്യം ചെയ്യണം.” - നഈം പറഞ്ഞു.


“അതെന്താ ... പറയൂ” - ഉമർ


“താങ്കളുടെ കുടുംബത്തെ ശരിയാക്കണം.”


“കുടുംബത്തിലെന്താണു കുഴപ്പം..?”


“താങ്കളുടെ സഹോദരി ഫാത്വിമയും ഭർത്താവ് സഈദും മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു.”


“എങ്കിൽ അവരെ ആദ്യം കാണാം.” - ഉമർ ഓടി...



Part : 46


ഉമർ ഫാത്വിമയുടെ വീടിനടുത്തത്തി. അകത്തുനിന്ന് എന്തോ ശബ്ദം കേൾക്കുന്നു. ശ്രദ്ധിച്ചു. വിശുദ്ധ ഖുർആൻ പാരായണം.


കോപത്തോടെ വാതിലിൽ മുട്ടി "വാതിൽ തുറക്കൂ..!”


ഫാത്വിമക്കു കാര്യം മനസ്സിലായി. ഖുർആൻ എഴുതിയ ഏട് ഒളിപ്പിച്ചുവച്ചു. വാതിൽ തുറന്നു.


“നിങ്ങൾ മുഹമ്മദിന്റെ മതത്തിൽ ചേർന്നുവോ..?” അതും ചോദിച്ചുകൊണ്ടു സഈദിനെ ആക്രമിച്ചു. ഫാത്വിമ ഇടയിൽ ചാടിവീണു. ഫാത്വിമ(റ)ക്കും അടികിട്ടി. നെറ്റി പൊട്ടി രക്തം ഒലിച്ചു. കണ്ണീരും വിയർപ്പും രക്തത്തുള്ളികളും ഒന്നു ചേർന്നു.


ഫാത്വിമയുടെ മുഖം മാറി. ഉമറിനെ തുറിച്ചുനോക്കി. താൻ കണ്ടുപരിചയിച്ച ഫാത്വിമയല്ലല്ലോ ഇത്. ഇതാ ഒരു ധീരവനിത. ഫാത്വിമ സംസാരിച്ചു: “ഉമർ..! ഞങ്ങൾ ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞു. ഇനി

ഒരു ശക്തിക്കും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാം.” ധീരമായ പ്രഖ്യാപനം.


ഉമർ ഞെട്ടി. ഇത്ര ശക്തമാണോ ആ വിശ്വാസം. ഉമർ തളരുകയാണ്.


“ഫാത്വിമാ... എന്താണു നിങ്ങൾ വായിച്ചുകൊണ്ടിരുന്നത്. എന്നെക്കൂടി കാണിക്കൂ..! ഞാനതൊന്നു വായിക്കട്ടെ.” ചഞ്ചലനായ ധീരൻ...


“കുളിച്ചു ശുദ്ധിയായി വരൂ..!”


ഉമർ പോയി കുളിച്ചു ശുദ്ധിയായി വന്നു. ഏട് കയ്യിൽ വാങ്ങി. ആയത്തുകൾ ഓതാൻ തുടങ്ങി. മനസ്സിലേക്കു തൗഹീദിന്റെ പ്രകാശം ശക്തമായി കടന്നുവരുന്നു.


ഉമറിന്റെ നയനങ്ങൾ നിറഞ്ഞൊഴുകി, അല്ലാഹുﷻവിന്റെ വചനങ്ങൾക്ക് എന്തൊരു വശ്യത..! വായിക്കുന്തോറും വിശ്വാസം ശക്തമാകുന്നു...


“ഫാത്വിമാ... എവിടെയാണു പ്രവാചകൻ..? എനിക്കൊന്നു കാട്ടിത്തരൂ..! ആ മുഖമൊന്നു കാണണം. ഉപദേശം കേൾക്കണം...”


ഉമർ ആകെ മാറിപ്പോയി. അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും വിശ്വസിച്ചുകഴിഞ്ഞു...


“പ്രവാചകൻ ദാറുൽ അർഖമിലാണുള്ളത്. നമുക്ക് അങ്ങോട്ടു പോകാം.”


വികാരഭരിതമായ മനസ്സുമായി ഉമർ നടന്നു. അകലെ അർഖമിന്റെ വീടു കാണാം. അവിടെയാണു പ്രവാചകൻ. കൂടെ സത്യ വിശ്വാസികളും. അങ്ങെത്താൻ ധൃതിയായി. നടത്തത്തിനു വേഗം കൂടി...


ദാറുൽ അർഖമിൽ ഇരിക്കുന്നവർ ആ കാഴ്ച കണ്ടു. ഉമർ ധൃതിയിൽ വരുന്നു. കയ്യിൽ വാളുമുണ്ട്. ഹംസ (റ) എഴുന്നേറ്റുനിന്നു പ്രഖ്യാപിച്ചു: “ഉമർ നല്ല ഉദ്ദേശ്യവുമായിട്ടാണു വരുന്നതെങ്കിൽ കൊള്ളാം. കുഴപ്പത്തിനാണു വരുന്നതെങ്കിൽ ആ വാളുകൊണ്ടുതന്നെ ഞാനവന്റെ കഥ കഴിക്കും...”


ഉമർ വാതിൽക്കലെത്തി. പ്രവാചകൻ ﷺ അടുത്തേക്കു ചെന്നു. വസ്ത്രത്തിൽ പിടിച്ചുകൊണ്ടു ചോദിച്ചു: “എന്ത് ഉദ്ദേശ്യത്തിലാണ് ഈ വരവ്..?”


“ഇസ്ലാം സ്വീകരിക്കാൻ”


നബി ﷺ തങ്ങൾ ശഹാദത്തു കലിമ ചൊല്ലിക്കൊടുത്തു. സത്യവിശ്വാസികൾ ആഹ്ലാദപൂർവം തക്ബീർ മുഴക്കി.


“അല്ലാഹു അക്ബർ...

അല്ലാഹു അക്ബർ...”


ഹംസ(റ) ഇസ്ലാംമതത്തിൽ വന്നതിന്റെ മൂന്നാംദിവസമാണ് ഈ സംഭവം...


“അല്ലാഹുﷻവിന്റെ റസൂലേ നാം സത്യദീനിന്റെ അനുയായികളല്ലേ? ഇസ്ലാം പരസ്യമായി പ്രചരിപ്പിക്കണം. നമുക്കു കഅ്ബയുടെ അടുത്തേക്കു പോകാം.”


ആ അഭിപ്രായം സ്വീകരിക്കപ്പെട്ടു. രണ്ടുവരിയായി അവർ പുറപ്പെടുന്നു. ഒരു വരിയുടെ മുമ്പിൽ ഹംസ(റ). മറ്റേ വരിയുടെ മുമ്പിൽ ഉമർ(റ). സത്യവിശ്വാസികൾ നീങ്ങി.


തക്ബീർ ധ്വനികൾ മുഴങ്ങി. അവർ കഅ്ബാലയത്തിനടുത്തെത്തി. ശിർകിന്റെ ശക്തികൾ പകച്ചുനോക്കുകയാണ്. അവർക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം...


മുഹമ്മദിന്റെ തലയെടുക്കാൻ പോയആൾ, ആ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായി തിരിച്ചുവന്നിരിക്കുന്നു.


ഇതെന്തൊരതിശയം..! ഖുറയ്ശികൾ പരസ്പരം നോക്കി...


ഇതേവരെ സ്വീകരിച്ച മാർഗങ്ങൾ പോര. മക്കയുടെ യുവത്വങ്ങളാണു മുഹമ്മദിന്റെ ഇരുവശത്തും നിലയുറപ്പിച്ചിരിക്കുന്നത്. എങ്ങനെ നേരിടും..?


ഖുറയ്ശികളുടെ മനസ്സിൽ വെപ്രാളം. അപ്പോഴും തക്ബീർ ധ്വനികൾ കാതുകളിൽ അലയടിക്കുന്നു.


അല്ലാഹു അക്ബർ...

അല്ലാഹു അക്ബർ...



Part : 48


ഒരു ബഹിഷ്കരണത്തിന്റെ കഥ


ഇസ്ലാമിന്റെ പ്രചാരണത്തിനു വേഗം കൂടി. മർദ്ദനങ്ങൾകൊണ്ടാന്നും അതു തടയാനായില്ല. പുതിയൊരു മാർഗത്തെക്കുറിച്ച് അവർ ഗൗരവമായി ചിന്തിച്ചു. മുഹമ്മദിനെ (ﷺ) വധിക്കണം. അതിനു തങ്ങളെ ഏൽപിക്കണം. അതുവരെ ബഹിഷ്കരണം...


ബനൂഹാശിം കുടുംബത്തെ ബഹിഷ്കരിക്കുക. ശ്രതുപക്ഷത്തെ ഗോത്രങ്ങളെല്ലാം യോജിച്ചു. അവർ ഒരു കരാർ പ്രതം എഴുതിയുണ്ടാക്കി കഅ്ബാലയത്തിൽ പ്രദർശിപ്പിച്ചു. ബനൂഹാശിം കുടുംബക്കാരുമായി സംസാരിക്കുകയില്ല. ഒരു സാധനവും അവർക്കു കൊടുക്കില്ല. അവരിൽനിന്നു യാതൊന്നും സ്വീകരിക്കില്ല. വിവാഹബന്ധമില്ല, ചടങ്ങുകൾക്കു ക്ഷണിക്കില്ല.


ബനൂഹാശിം ഒറ്റപ്പെട്ടു. പ്രശസ്തയായ ഖദീജ(റ) പോലും...


"ശിഅ്ബ് അബീത്വാലിബ് " എന്നു പേരുള്ള ഒരു മലഞ്ചരിവുണ്ട്.


പരമ്പരാഗതമായി ഹാശിം കുടുംബത്തിന്റെതാണത്. തന്റെ പ്രധാന അഭയ കേന്ദ്രങ്ങളായ അബൂത്വാലിബും ഖദീജ(റ)യും മറ്റും കുടുംബാംഗങ്ങളുമൊന്നിച്ചു നബി ﷺ ആ മലഞ്ചെരിവിലേക്കു പോയി.



എന്താണ്  ശിഅ്ബ് അബീത്വാലിബ് 



((( തിരുമേനിയുടെ (സ) വിശുദ്ധ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലമായിരുന്നു പ്രവാചകത്വലബ്ധിയുടെ പത്താം വര്‍ഷം.


തുടര്‍ച്ചയായി മൂന്നു വര്‍ഷത്തോളം ഖുറൈശി ഗോത്രങ്ങള്‍ ഒറ്റക്കെട്ടായി, ഹാശിം വംശത്തിനും മുസ്‌ലിംകള്‍ക്കും എതിരെ സമ്പൂര്‍ണമായ ഊരുവിലക്ക് കല്‍പിച്ചിരിക്കുകയായിരുന്നു. തിരുമേനിയും (സ) കുടുംബവും ശിഷ്യന്മാരും ശിഅ്ബു അബീത്വാലിബില്‍ (താഴ്‌വര എന്നാണ് ശിഅ്ബ് എന്ന അറബി പദത്തിന്റെ അര്‍ഥം. 'ശിഅ്ബു അബീത്വാലിബ്' എന്നത് മക്കയിലെ ഒരു പാര്‍പ്പിട പ്രദേശത്തിന്റെ പേരാണ്. അവിടെയാണ് ഹാശിം വംശക്കാര്‍ താമസിച്ചിരുന്നത്.


ഈ പ്രദേശം അബൂഖുബൈസ് മലയുടെ താഴ്‌വരയിലൊന്നിലാണ് സ്ഥിതിചെയ്തിരുന്നതെങ്കിലും ഹാശിം വംശത്തിന്റെ തലവന്‍ അബൂത്വാലിബായിരുന്നതിനാല്‍ ഇതിനെ ശിഅ്ബു അബീത്വാലിബ് എന്ന് വിളിച്ചുവന്നു.


പ്രാദേശിക കഥകളില്‍ നബി(സ)യുടെ ജന്മസ്ഥലമായി ഇന്ന് അറിയപ്പെടുന്ന സ്ഥലത്തിനടുത്തായിട്ടാണ് ഈ താഴ്‌വര സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ പ്രദേശത്തെ ശിഅ്ബ് അലി എന്നും ശിഅ്ബ് ബനീഹാശിം എന്നും വിളിച്ചുവരുന്നു.


യാതൊരു വസ്തുവും അകത്തേക്ക് കൊണ്ടുപോകാൻ കഴിയാത്ത വിധം ഖുറൈശികള്‍ ഈ പ്രദേശത്തിന്റെ നാനാവശങ്ങളിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ഹജ്ജുകാലത്ത് മാത്രമേ ഈ ഉപരോധത്തെ മറികടന്ന് അവര്‍ക്ക് വല്ലതും വാങ്ങാന്‍ സാധിച്ചിരുന്നുള്ളൂ. പക്ഷേ, അപ്പോഴും അബൂലഹബ് മുസ്‌ലിംകളില്‍ വല്ലവരും ചന്തയിലേക്കോ കച്ചവടസംഘങ്ങളുടെ അടുത്തേക്കോ പോകുന്നതായി കണ്ടാല്‍ ഇങ്ങനെ വിളിച്ചു പറയുമായിരുന്നു:


ഇവര്‍ വല്ല സാധനവും വാങ്ങാനൊരുങ്ങിയാല്‍, അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര വിലകൂട്ടി പറയുക. എന്നിട്ട് അതവര്‍ വാങ്ങുന്നെങ്കില്‍ വാങ്ങിക്കൊള്ളട്ടെ. നിങ്ങള്‍ക്ക് നഷ്ടമില്ലല്ലോ.


തികച്ചും മൂന്ന് സംവല്‍സരക്കാലം ഖുറൈശികള്‍ മുസ്‌ലിംകളേയും ഹാശിം വംശത്തേയും ഈ വിധം നിസ്സഹായതയുടെ നീര്‍ച്ചുഴിയില്‍ അകപ്പെടുത്തി. അക്കാലത്ത് അവര്‍ക്ക് പുല്ലും ഇലകളും തിന്നേണ്ട സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായി. ദൈവാധീനത്താല്‍ ഈ ഉപരോധം റദ്ദാക്കപ്പെട്ട അതേ വര്‍ഷംതന്നെ, പത്തുകൊല്ലത്തോളമായി തിരുമേനിയുടെ (സ) സംരക്ഷകനായി നിലകൊണ്ടിരുന്ന പിതൃവ്യന്‍ അബൂത്വാലിബ് മരണപ്പെട്ടു. ഈ അത്യാഹിതം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതേയുള്ളൂ. അപ്പോഴേക്കും തിരുമേനിയുടെ (സ) ജീവിതസഖിയും പ്രവാചകത്വത്തിന്റെ ആരംഭം മുതല്‍ അന്നുവരെ അദ്ദേഹത്തിന്റെ സാന്ത്വനവും സമാശ്വാസവുമായി വര്‍ത്തിച്ചവരുമായ ഖദീജ(റ) യും വഫാത്തായി.


അടിക്കടിയുണ്ടായ ഈ ആഘാതങ്ങളെ ആസ്പദമാക്കി തിരുമേനി (സ) ഈ വര്‍ഷത്തെ 'ദുഃഖവര്‍ഷം' എന്നായിരുന്നു വിളിച്ചിരുന്നത്. ഖദീജ(റ)യുടെയും അബൂത്വാലിബിന്റെയും മരണാനന്തരം മക്കാ കാഫിറുകള്‍ തിരുമേനിയുടെ നേരെ പൂര്‍വോപരി ക്രുദ്ധരായിത്തീര്‍ന്നു. അവരദ്ദേഹത്തെ കൂടുതല്‍ ഞെരുക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും പ്രയാസമായിത്തീര്‍ന്നു. എത്രത്തോളമെന്നാല്‍ അക്കാലത്ത് അങ്ങാടിയുടെ മധ്യത്തില്‍വെച്ച് ഒരു ഖുറൈശിത്തെമ്മാടി തിരുമേനിയുടെ (സ) ശിരസ്സില്‍ മണ്ണുവാരി എറിഞ്ഞ സംഭവംപോലും ഇബ്‌നുഹിശാം ഉദ്ധരിച്ചിട്ടുണ്ട്. )))



സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമെല്ലാമുണ്ട്. ദുരിതം നിറഞ്ഞ ജീവിതം. കുറെ നാളുകൾ കടന്നുപോയപ്പോൾ ഭക്ഷണ പാനീയങ്ങൾ തീർന്നു. മരത്തിന്റെ ഇലകൾ വരെ ഭക്ഷിച്ചു.


ആടിന്റെയും ഒട്ടകത്തിന്റെയും ഉണങ്ങിയ തുകൽക്കഷ്ണങ്ങൾ വെള്ളത്തിലിട്ടു പാകപ്പെടുത്തി കടിച്ചു തിന്നു. കുഞ്ഞുങ്ങൾ വിശന്നു കരഞ്ഞു. ഉമ്മമാർ ചെറിയ ഉരുളൻ കല്ലുകൾ കരുതിവച്ചു. കരയുന്ന കുഞ്ഞുങ്ങളുടെ വായിലിട്ടു കൊടുക്കും. കുഞ്ഞുങ്ങൾ വെറുതെ അത് ഉറുഞ്ചി ഉമിനിരു കുടിക്കും...


നാട്ടിലെവിടെയും ഇറങ്ങാൻ നിവൃത്തിയില്ല. പരിചയക്കാർ കണ്ടാൽ മിണ്ടില്ല. മുഖംതിരിച്ചുകളയും. ഇങ്ങനെ മൂന്നു വർഷങ്ങൾ..! സങ്കടം നിറഞ്ഞ കാലം. കയ്യിൽ പണമുണ്ടായിട്ടു കാര്യമില്ല. പണം കൊടുത്താൽ ഒരാളും സാധനങ്ങൾ തരില്ല. എന്തൊരു ജീവിതം...


മൂന്നു വർഷം കഴിഞ്ഞപ്പോൾ ചിലർക്കു മനസ്സലിഞ്ഞു. ബഹിഷ്കരണക്കരാർ ദുർബലപ്പെടുത്തണമെന്നു ചിലർ വാദിച്ചു. അവരിൽ ഒരാളാണു സുഹയർ.


ഒരു പ്രഭാതത്തിൽ സുഹയർ കഅ്ബാലയത്തിൽ വന്നു. അബൂജഹലും മറ്റു നേതാക്കളും ഇരിക്കുന്നു. “ഈ കരാർ എഴുതിയപ്പോൾതന്നെ ഞങ്ങൾക്കതിനോടു യോജിപ്പുണ്ടായിരുന്നില്ല. ഞാനിതാ ആ കരാർ പത്രം കീറിക്കളയാൻ പോകുന്നു..!” മുത്ഇം ബ്നു അദിയ്യ് വിളിച്ചുപറഞ്ഞു. ചെന്നുനോക്കുമ്പോൾ കരാർപത്രം ചിതൽ തിന്നുതീർത്തിരിക്കുന്നു.


കീറിക്കളയാനൊന്നുമില്ല. ബഹിഷ്കരണം ദുർബലപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു. മലഞ്ചരുവിൽ നിന്നു വരുന്ന മനുഷ്യരുടെ രൂപം..! എല്ലും തൊലിയും മാത്രം. മൂന്നുവർഷത്തെ ജീവിതം അവരെ തളർത്തിയിരുന്നു. ഖദീജ(റ)യുടെ ആരോഗ്യം തകർന്നുപോയി. അവരും മക്കളും മലഞ്ചെരുവിൽ നിന്നു വീട്ടിലേക്കു വന്നു...


കണ്ടാൽ മിണ്ടാതെ മുഖം തിരിച്ചിരുന്ന പലരും ഇപ്പോൾ സംസാരിക്കുന്നു, ചിരിക്കുന്നു. പലർക്കും സഹതാപം. ധനികയായ ഖദീജ (റ) തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം ഇസ്ലാംമതം സ്വീകരിച്ച അടിമകൾക്കും പാവങ്ങൾക്കും വേണ്ടി ചെലവാക്കിക്കഴിഞ്ഞിരുന്നു...


മലഞ്ചരുവിൽനിന്നു വന്നശേഷം അവർ രോഗിയായി. ജീവിതത്തിന്റെ സായംസന്ധ്യയിലാണവർ. കടന്നുപോയ ജീവിതത്തിലേക്കവർ തിരിഞ്ഞുനോക്കി.


കുബേര കുടുംബത്തിൽ പിറന്നു. കൺമണിയായി വളർന്നു. അല്ലാഹുﷻവിന്റെ പ്രവാചകരുടെ പത്നിയാകാൻ കഴിഞ്ഞു. പ്രവാചകരുടെ സന്താനങ്ങളെ പ്രസവിച്ചു. പുത്രന്മാർ ജീവിച്ചില്ല. പുത്രിമാരെ നല്ലനിലയിൽ വളർത്തി.


സയ്നബിനെ കെട്ടിച്ചയച്ചു. റുഖിയ്യയെയും കെട്ടിച്ചയച്ചു. ഉമ്മു കുൽസൂം വിവാഹമോചിതയായി. ഫാത്വിമയെന്ന പൊന്നോമന...


പ്രവാചകനെ (ﷺ) കാണുംപോലെയാണ് - പൊന്നുമോൾ - കെട്ടിച്ചയക്കണം. എല്ലാം ഇസ്ലാമിനുവേണ്ടി ത്യജിച്ചു. പ്രവാചകനോടൊപ്പം (ﷺ) നിന്നു. എല്ലാ സുഖങ്ങളും ദുഃഖങ്ങളും പങ്കുവച്ചു. പ്രവാചകനോടൊപ്പം (ﷺ) ഖദീജ(റ)യും പരിഹസിക്കപ്പെട്ടു. ചോദ്യം ചെയ്യപ്പെട്ടു. പലവിധ ഉപദ്രവങ്ങൾ സഹിച്ചു. ഒടുവിൽ ബഹിഷ്കരണവും...


പട്ടിണികിടന്ന് ആരോഗ്യം പോയി. കുബേരപുത്രി രോഗിയായി..!!



Part : 49


ദുഃഖവർഷം


വൃദ്ധനായ അബൂത്വാലിബ്. മൂന്നുവർഷത്തെ കഷ്ടപ്പാടുകൾ അദ്ദേഹത്തെ തീർത്തും അവശനാക്കിയിരിക്കുന്നു...


അബൂത്വാലിബ് കിടപ്പിലായി. എന്തെല്ലാം അനുഭവങ്ങൾ, മറക്കാനാവാത്ത സംഭവങ്ങൾ..! എല്ലാം ഓർമയിൽ തെളിയുകയാണ്. പിതാവ് അബ്ദുൽ മുത്വലിബ് ജീവിച്ചിരുന്ന കാലം. ഓർമയിലെ സുവർണനാളുകൾ...


പ്രിയപ്പെട്ട സഹോദരൻ അബ്ദുല്ല, ആമിനയുമായുള്ള വിവാഹം. ശാമിലേക്കുള്ള കച്ചവടയാത്ര. യസ് രിബിൽവച്ചുള്ള മരണം. ആമിനയുടെ അന്ത്യം...


ബാപ്പയുടെ വസ്വിയ്യത്ത്. സഹോദരപുത്രനെ സംരക്ഷിക്കണം. ആ വസ്വിയ്യത്ത് പാലിക്കാൻ ആവുംവിധം ശ്രമിച്ചു. ബാപ്പാ... അങ്ങയുടെ വസ്വിയ്യത്ത്. അതു പാലിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു... മക്കക്കാർ എന്നെ ബഹിഷ്കരിച്ചു ബാപ്പാ... മൂന്നു വർഷം ഞങ്ങൾ മലഞ്ചരുവിൽ കഴിഞ്ഞു...


ബാപ്പയുടെ ബന്ധുക്കൾ ആഹാരപാനീയങ്ങളില്ലാതെ കഷ്ടപ്പെട്ടു. എന്റെ ശരീരം തകർന്നുപോയി ബാപ്പാ... ഞാൻ കിടപ്പിലായി. ഇനി ഏറെനാൾ ജീവിച്ചിരിക്കില്ല. മരണത്തിന്റെ കാലൊച്ച കാതോർത്തിരിക്കുകയാണ് ഞാൻ...


അവസാനം ആ നിമിഷങ്ങളെത്തിപ്പോയി.  മരണത്തിന്റെ മാലാഖ വന്നു. അനുവദിക്കപ്പെട്ട ശ്വാസങ്ങൾ വലിച്ചുതീർത്തു. എല്ലാം നിശ്ചലമായി. കണ്ണുകളടഞ്ഞു. മക്കക്കാർ ദുഃഖവാർത്ത കേട്ടു. അബൂത്വാലിബ് മരണപ്പെട്ടു. അൽഅമീൻ കരഞ്ഞു...


ഖുറയ്ശികളിൽ നിന്നു തന്നെ രക്ഷപ്പെടുത്തിയ കോട്ട തകർന്നിരിക്കുന്നു. തനിക്കുവേണ്ടി എന്തുമാത്രം ത്യാഗം സഹിച്ചു. എന്നിട്ടും ശഹാദത്തു കലിമ ചൊല്ലിയില്ല. എത്ര കൊതിച്ചതാണ്, ഒന്നു ചൊല്ലിക്കേൾക്കാൻ. മരണത്തിന്റെ ആവരണം വീഴുംവരെ കാത്തിരുന്നു. പലതവണ പറഞ്ഞുനോക്കി. ഫലിച്ചില്ല...


“മുഹമ്മദിന്റെ ദീൻ അത്യുത്തമമാണെന്നനിക്കറിയാം. എന്നാലും, മക്കക്കാരുടെ ആക്ഷേപത്തെ ഞാൻ ഭയക്കുന്നു.”


ആ നിലയിൽ മരിച്ചുപോയല്ലോ..? അബൂത്വാലിബിന് പകരം മറ്റൊരാളില്ല. ആലംബമില്ലാത്ത ദിനങ്ങൾ വരികയായി. ഖുറയ്ശികൾക്കു ദുഃഖവും സന്തോഷവും ഒന്നിച്ചായിരുന്നു. തങ്ങളുടെ നേതാവായ അബൂത്വാലിബ് മരിച്ചു. ദുഃഖമുണ്ട്.


അന്ത്യനിമിഷത്തിൽ പോലും ഇസ്ലാംമതം സ്വീകരിച്ചില്ല, അതിൽ സന്തോഷവും...


ഖുറയ്ശികളെ അത്യധികം ആഹ്ലാദിപ്പിച്ചത് അതല്ല. അബൂത്വാലിബ് ഒരു കോട്ടപോലെയായിരുന്നു മുഹമ്മദിന്. ആ കോട്ടയിൽ കയറി ആക്രമിക്കാൻ പ്രയാസമാണ്. ആ കോട്ട തകർന്നുപോയിരിക്കുന്നു. ഇനി ആക്രമണത്തിനു വേഗം കൂട്ടാം. തടസ്സങ്ങളൊന്നുമില്ലല്ലോ. മുഹമ്മദിനു കടുത്ത ദുഃഖം കാണും. ഖുറയ്ശികൾ അതോർത്ത് സന്തോഷിച്ചു...


ഖദീജ(റ)യും അവശയാണ്. നബി ﷺ അസ്വസ്ഥനായി. തന്റെ രണ്ടാമത്തെ അഭയ കേന്ദ്രമാണിത്. എല്ലാ പ്രയാസങ്ങളും പങ്കുവയ്ക്കാൻ തയ്യാറായ വിലമതിക്കാനാവാത്ത മഹിളാരത്നം. അവരുടെ വാക്കുകൾ തനിക്കാശ്വാസം നൽകി. സമ്പത്തു തുണയായി. പ്രയാസങ്ങൾ നേരിടാൻ പ്രചോദനമായി. ഇന്നിതാ വീണുകിടക്കുന്നു...


സമ്പാദ്യമെല്ലാം ദീനിന്റെ മാർഗത്തിൽ ചെലവാക്കി. ഇപ്പോൾ ദരിദ്രയായി, രോഗിയായി. മലഞ്ചരിവിൽ പട്ടിണി കിടന്നു. ഭാര്യയുടെ ആരോഗ്യനില പ്രവാചകനെ (ﷺ) വേദനിപ്പിച്ചു. അബൂത്വാലിബിന്റെ മരണം, ഭാര്യയുടെ രോഗം, ഖുറയ്ശികൾക്ക് ആഹ്ലാദം...


ഒടുവിൽ അതും സംഭവിച്ചു. ഇഷ്ടജനങ്ങളെയെല്ലാം ദുഃഖത്തിലാഴ്ത്തി ഖദീജ (റ) കണ്ണടച്ചു. പ്രവാചക പത്നി വഫാത്തായി...


ഖുറയ്ശികൾ മതിമറന്നാഹ്ലാദിച്ചു. മുസ്ലിംകൾ ദുഃഖഭാരത്തോടെ ഖബറടക്കൽ കർമ്മം നിർവഹിച്ചു...


മണ്ണിൽനിന്നുവന്നു. മണ്ണിലേക്കു മടങ്ങി. സത്യവിശ്വാസികൾക്കെല്ലാം അവർ ഉമ്മയായിരുന്നു. ഉമ്മ പരലോകത്തേക്കു യാത്രയായി. മക്കൾ ദുഃഖത്തിലമർന്നു...


 ദുഃഖവർഷം...


അബൂത്വാലിബും ഖദീജ(റ)യും മരണപ്പെട്ട വർഷത്തെ ദുഃഖ വർഷം എന്നു വിളിക്കുന്നു...



Part : 50


കല്ലേറും കൂക്കുവിളിയും


ഖുറയ്ശികൾ പ്രവാചകനെ (ﷺ) നോക്കി നടക്കുന്നു. ഒരു ദ്രോഹി വിളിച്ചുപറഞ്ഞു. അതാ പോകുന്നു മുഹമ്മദ്. കാണേണ്ട താമസം അവർക്ക് ആവേശം വന്നു. ഓടിച്ചെന്നു മണ്ണുവാരി തലയിലിട്ടു...


നബിﷺതങ്ങളുടെ പുണ്യം നിറഞ്ഞ ശിരസ്സിൽ മണ്ണ്. ശരീരത്തിലും വസ്ത്രത്തിലുമെല്ലാം മണ്ണ്..!


സഹിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. ശപിച്ചില്ല. വേഗം നടന്നുപോയി. വീട്ടിൽ ചെന്നു കഴുകിക്കളഞ്ഞു. ബാപ്പയുടെ അവസ്ഥ കണ്ടു മക്കൾ കണ്ണു തുടച്ചു. ഇനിയിങ്ങനെ പലതും സംഭവിക്കും. അബൂത്വാലിബ് ഇല്ലല്ലോ.., ഖദീജ(റ)യും ഇല്ല...


നബി ﷺ കഅ്ബയുടെ സമീപം നിൽക്കുന്നു. ഒരു കൂട്ടം ഖുറയ്ശി നേതാക്കൾ വന്നു. ഒരാൾ നബിﷺയുടെ കുപ്പായം പിന്നിൽ നിന്നു പിടിച്ചു വലിച്ചു. മറ്റൊരാൾ മുന്നോട്ടു തള്ളി. പിടിവലിയായി. റസൂൽ ﷺ വിഷമിച്ചുപോയി. 


ദുർബലരായ വിശ്വാസികൾ അകലെ നോക്കിനിൽക്കുകയാണ്. ഇടപെടാൻ പറ്റില്ല. ഖുറയ്ശി പ്രമുഖരാണ്. അവർ ആശങ്കാകുലരായി. അതാ, ഒരാൾ ഓടിവരുന്നു. അബൂബക്കർ(റ). അദ്ദേഹം കുതിച്ചെത്തി. അക്രമികളെ നേരിട്ടു. ഒരാളെ പിടിച്ചു തള്ളി. മറ്റൊരാളെ തൊഴിച്ചുമാറ്റി. ചിലർ വീണു...


അബൂബക്കർ(റ) ചോദിക്കുന്നുണ്ടായിരുന്നു: “അല്ലാഹു ഏകനാണെന്നു പറഞ്ഞ കാരണത്താൽ ഒരാളെ നിങ്ങൾ കൊല്ലാൻ നോക്കുകയാണോ..?”


അക്രമികൾ പിരിഞ്ഞുപോയി. ഖുറയ്ശികളുടെ മർദനം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ആരുടെയെങ്കിലും സഹായം ലഭിക്കണം. ത്വാഇഫിലെ ബന്ധുക്കളെക്കുറിച്ചോർത്തു. സഖീഫ് ഗോത്രക്കാർ. അവരെ ചെന്നു കാണാം. വല്ല സഹായവും ലഭിച്ചേക്കും...


നബിﷺതങ്ങളും സയ്ദ്(റ)വും കൂടി ത്വാഇഫിലേക്കു പുറപ്പെട്ടു. പ്രതീക്ഷയോടെയാണു ത്വാഇഫിലെ നേതാക്കളെയും ധനികരെയമൊക്കെ കണ്ടത്. ഇസ്ലാംമതത്തെ പരിചയപ്പെടുത്തി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർ പരിഹസിച്ചു ചിരിക്കാൻ തുടങ്ങി:


“നിന്നയല്ലാതെ മറ്റാരെയും കിട്ടിയില്ലേ പ്രവാചകനാക്കാൻ.” 


പരിഹാസപൂർവമുള്ള ചോദ്യം, കൂട്ടച്ചിരി. അവർ ഗുണ്ടകളെ വിളിച്ചുകൂട്ടി. “ഇവനെ കല്ലെറിഞ്ഞ് ഓടിക്കണം.”


തെമ്മാടികൾ കൂട്ടത്തോടെ ഓടിവന്നു. കൂക്കിവിളിക്കാനും എറിയാനും തുടങ്ങി. രക്ഷപ്പെടാൻ വേണ്ടി പ്രവാചകനും (ﷺ) സയ്ദ്(റ)വും ഓടി. നബിﷺയുടെ കാലിൽ കല്ലുകൊണ്ടു മുറിഞ്ഞു. രക്തം ഒഴുകി. സയ്ദ്(റ)വിന്റെ ശിരസ്സിൽ കല്ലേറുകൊണ്ടു രക്തം ഒഴുകി. മക്കക്കാരായ മുശ്രിക്കുകളാണ് ഉത്ബയും ശയ്ബയും. രണ്ടു പേരും ഇസ്ലാമിന്റെ ശത്രുക്കളുമാണ്...


അവരുടെ മുന്തിരിത്തോട്ടത്തിലേക്കു നബിﷺയും സയ്ദും ഓടിക്കയറി. തെമ്മാടികൾ പിൻമാറി. ഇരുവരും അവശരായി ഇരുന്നുപോയി. ഈ രംഗമൊക്കെ അകലെ നിന്നു നോക്കിക്കാണുകയായിരുന്നു തോട്ടം ഉടമകൾ. അവർക്കു വിഷമം തോന്നി. അവരുടെ വേലക്കാരനുമുണ്ടായിരുന്നു. പേര് അദ്ദാസ്, ക്രൈസ്തവനാണ്...


തോട്ടം ഉടമകൾ അദ്ദാസിനോടു പറഞ്ഞു: “ഒരു കുല മുന്തിരി മുഹമ്മദിനു കൊണ്ടുപോയി കൊടുക്കുക...”


മുന്തിരിക്കുലയുമായി അദ്ദാസ് നബി ﷺ തങ്ങളുടെ സമീപത്തെത്തി. ക്ഷീണിതനായ പ്രവാചകൻ മുന്തിരിക്കുല വാങ്ങി.


"ബിസ്മില്ലാഹി" ചൊല്ലി ഒരെണ്ണം വായിലിട്ടു.


“ഇന്നാട്ടുകാരാരും പറയാത്ത വാക്കാണല്ലോ ഇത്?” അദ്ദാസ് അത്ഭുതത്തോടെ ചോദിച്ചു...


നബിﷺതങ്ങൾ തിരിച്ചു ചോദിച്ചു. “നിന്റെ നാടെവിടെ?”


“നീനവെ.”


“ഓഹോ... യൂനുസ് നബിയുടെ നാട്ടുകാരൻ.”


“ങേ.. എന്ത്? യൂനുസ് നബിയെ താങ്കൾക്കെങ്ങനെ അറിയാം..?”


“യൂനുസ് എന്റെ സഹോദരനാണ്. അല്ലാഹുﷻവിന്റെ പ്രവാചകൻ. ഞാനും അല്ലാഹുﷻവിന്റെ പ്രവാചകനാണ്.”


അദ്ദാസ് അമ്പരന്നുപോയി..! താനൊരു പ്രവാചകന്റെ മുമ്പിലാണോ നിൽക്കുന്നത്..!!


നബി ﷺ ഇസ്ലാംമതത്തെ പരിചയപ്പെടുത്തി. അദ്ദാസിന്റെ മനസ്സിൽ സത്യവിശ്വാസത്തിന്റെ പ്രകാശം. ഉടനെ മുട്ടുകുത്തി. അവിടുത്തെ ശിരസ്സിലും പാദങ്ങളിലും കരങ്ങളിലും ചുംബിച്ചു...


നബിﷺതങ്ങൾ ത്വാഇഫുകാർക്കു വേണ്ടി പ്രാർത്ഥിച്ചു. “അല്ലാഹുവേ..! ഈ ജനത അറിവില്ലാത്തവരാണ്. അവർക്കു നീ പൊറുത്തു കൊടുക്കേണമേ..!”


കുറെ നേരത്തെ വിശ്രമത്തിനുശേഷം അവിടെ നിന്നെഴുന്നേറ്റു മക്കയിലേക്കു യാത്രയായി.


ത്വാഇഫിലെ സംഭവങ്ങൾ ഇതിനകം മക്കയിൽ അറിഞ്ഞിരുന്നു. ഖുറയ്ശികൾ മതിമറന്നാഹ്ലാദിച്ചു.


“വേണം, അവനതു കിട്ടണം” ചിലർ തുള്ളിച്ചാടി.


“അവനിങ്ങു വരട്ടെ. മക്കാപട്ടണത്തിലേക്കു കയറ്റില്ല.” 


നബിﷺതങ്ങളും സയ്ദ്(റ)വും മക്കയുടെ അതിർത്തിയിലെത്തി. ഖുറയ്ശികൾ തടഞ്ഞു...


“പോ... നീ ഇനി ഇങ്ങോട്ടു വരേണ്ട.” ശക്തമായ ഉപരോധം..!!


അബ്ദുമനാഫിന്റെ സന്തതികളിൽ പെട്ട മുത്ഇം ബ്നു അദിയ്യ് രംഗത്തുവന്നു. ആയുധങ്ങളണിഞ്ഞുകൊണ്ടാണു വന്നത്.


“മുഹമ്മദിനെ തടയാൻ നിങ്ങൾക്കെന്തവകാശം?” - മുത്ഇം

കയർത്തു.


ഒരു ഏറ്റുമുട്ടലിന്റെ വക്കിലേക്കു കാര്യങ്ങൾ നീങ്ങി. ഉപരോധം വേണ്ടെന്നുവച്ചു. നബി ﷺ തങ്ങൾ മക്കയിൽ പ്രവേശിച്ചു. തളർന്നുപോയി, അവശനായി...


പ്രവാചകനെ (ﷺ) കണ്ട സത്യവിശ്വാസികൾക്കു സഹിക്കാനായില്ല. ദുഃഖംകൊണ്ടു പലരും കരഞ്ഞു. മർദ്ദനം അസഹ്യമാവുകയാണ്. മക്കാജീവിതം ദുസ്സഹമായിരിക്കുന്നു. ഒരു മാർഗം തുറന്നുകിട്ടാൻ അവർ കാത്തിരുന്നു...




മുഹമ്മദ് നബി (സ്വ) ചരിത്രം|Prophet Mohammed (s) History in Malayalam story in malayalam pdf download muth nabi charithram malayalam history

You may like these posts