മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 4 | Prophet Muhammed (s) History in Malayalam 4

മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 4 | Prophet Muhammed (s) History in Malayalam 4

മുഹമ്മദ് നബി (സ്വ) ചരിത്രം 

ഭാഗം 4

 

Part : 76

കപട വിശ്വാസികളുടെ നേതാവായിരുന്നു അബ്ദുല്ലാ ഹിബ്നു ഉബയ്യ്. മദീനയിൽ വളരെ സ്വാധീനമുള്ള നേതാവാണ്. മദീനക്കാർ അയാളെ രാജാവാക്കണമെന്നുവരെ തീരുമാനിച്ചതാണ്. അപ്പോഴാണു പ്രവാചകന്റെ (ﷺ) ആഗമനം. രാജാവാക്കാമെന്നു പറഞ്ഞ പലരും ഇസ്ലാംമതം സ്വീകരിച്ചു. രാജാവാകാൻ കൊതിച്ച അയാൾക്ക് എല്ലാ പ്രതീക്ഷകളും തകർന്നു.


പ്രതികാരത്തിനു ദാഹിച്ച് നടക്കുകയാണയാൾ. ഖുറയ്ശികളെ കൂട്ടുപിടിച്ചു പ്രവാചകനെ (ﷺ) എതിർക്കണമെന്ന ലക്ഷ്യമാണു മനസ്സിൽ. എന്നാൽ പ്രത്യക്ഷത്തിൽ മുസ്ലിമും... 


മൂന്നുതരം വിപത്തുകളെ പ്രവാചകൻ ﷺ നേരിടുന്നു.


- ഇസ്ലാമിനോടു ശ്രതുതയുള്ള ഗോത്രങ്ങൾ.

- ജൂതന്മാർ.

- കപട വിശ്വാസികൾ.


ഈ മൂന്നു കൂട്ടരുടെയും സഹകരണത്തോടെ പ്രവാചകനെ (ﷺ) നശിപ്പിക്കണമെന്നു ഖുറയ്ശികൾ തീരുമാനിച്ചു. ഇനിയൊന്നു ചോദിക്കട്ടെ... 


ഈ സാഹചര്യത്തിൽ പ്രവാചകൻ ﷺ എന്തു നിലപാടു സ്വീകരിക്കണം..? ബുദ്ധി ഉപയോഗിച്ചു ചിന്തിക്കണം. യുദ്ധത്തിനു മുതിർന്നില്ല. പ്രതികാരത്തെക്കുറിച്ചു ചിന്തിച്ചില്ല. അപ്പോഴും സഹനം, ക്ഷമ.

പ്രവാചകന്റെ (ﷺ) തീരുമാനം അതായിരുന്നു... 


ഖുറയ്ശികളുമായി സന്ധിയുണ്ടാക്കുക. പ്രവാചകൻ (ﷺ) പറഞ്ഞതുകൊണ്ടു സന്ധിയുണ്ടാവില്ല. ഖുറയ്ശികൾകൂടി തീരുമാനിക്കണം. പ്രവാചകനെയും (ﷺ) അനുയായികളെയും നശിപ്പിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമേ ഖുറയ്ശികളുടെ മനസ്സിലുള്ളൂ. മുസ്ലിംകളുമായി ഒരു സന്ധിക്കും അവർ തയ്യാറല്ല...


ഇനിയെന്തു ചെയ്യും..? സന്ധിക്കു ഖുറയ്ശികളെ പ്രേരിപ്പിക്കണം. മുസ്ലിംകൾ ഒരു ശക്തിയാണെന്നു ഖുറയ്ശികൾക്കു തോന്നണം. അപ്പോൾ സന്ധിയെക്കുറിച്ചു ചിന്തിച്ചേക്കും...


ഉഷ്ണകാലത്തു ഖുറയ്ശികൾ സിറിയയിലേക്കു കച്ചവട യാത്ര നടത്തും. തണുപ്പുകാലത്തു യമനിലേക്കും. സിറിയയിലേക്കുള്ള യാത്രയുടെ പാത മദീനയുടെ അടുത്തു കൂടിയാണ്. സിറിയയിലേക്കുള്ള കച്ചവടസംഘത്തെ ആക്രമിക്കുക. അപ്പോൾ അവർ സന്ധിക്കു നിർബന്ധിതരാകും. ഇതല്ലാതെ സന്ധിക്കു പ്രേരിപ്പിക്കാൻ മറ്റൊരു മാർഗമില്ല.


തങ്ങളുടെ കച്ചവട സംഘത്തെ ആക്രമിക്കാൻ മാത്രം മുസ്ലിംകൾ വളർന്നിരിക്കുന്നു എന്നു ഖുറയ്ശികൾ മനസ്സിലാക്കും. അപ്പോൾ അവർ സന്ധിക്കു തയ്യാറാകും.


ഇതാണു പ്രതീക്ഷ. മുസ്ലിംകളുടെ സ്വത്തു മുഴുവൻ മക്കയിൽ തടഞ്ഞു വച്ചിരിക്കുകയാണ്. അവ തിരിച്ചുകിട്ടാൻ മാർഗമില്ല. ഖുറയ്ശികളുമായി സന്ധിയായാൽ അതിനെപ്പറ്റി സംസാരിക്കാനെങ്കിലും സാധ്യത തെളിയും. 


മുസ്ലിംകൾ മദീനയിൽ ശക്തി പ്രാപിക്കുക. മുസ്ലിംകളെ തകർക്കാൻ വേണ്ടി ഖുറയ്ശികൾ ശക്തി സംഭരിക്കുക. എങ്ങനെ..? സിറിയയിൽ ചെന്നു കച്ചവടം നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കാനും യുദ്ധ ആവശ്യങ്ങൾക്ക് ഈ നേട്ടം ഉപയോഗപ്പെടുത്താനുമാണു ഖുറയ്ശികളുടെ നീക്കം. ഇതു കാണാതിരുന്നാലും ആപത്തല്ലേ..?


ഏതു സമയത്തും ഖുറയ്ശികളുടെ ആക്രമണമുണ്ടാകാം. അതു രാത്രിയുടെ ഏതെങ്കിലുമൊരു യാമത്തിലാകാം. മുസ്ലിംകൾക്കു പേടിയില്ലാതെ ഉറങ്ങാൻ തന്നെ കഴിഞ്ഞിരുന്നില്ല. ചിലർ ആയുധവുമായി മറ്റുള്ളവർക്കു കാവലിരിക്കും. അവർക്ക് ഉറങ്ങണമെന്നു തോന്നുമ്പോൾ വേറെ ചിലർ കാവലിരിക്കും...


റസൂലുല്ലാഹി ﷺ തങ്ങൾക്കും കാവലേർപ്പെടുത്തിയിരുന്നു. നബിﷺയുടെ സുരക്ഷ അല്ലാഹു ﷻ ഏറ്റെടുത്തതായി ഖുർആൻ ആയത്ത് ഇറങ്ങിയപ്പോഴാണു സുരക്ഷാ സൈനികരെ പിൻവലിച്ചത്...


ബയ്തുൽ മുഖദ്ദസിൽ നിന്നു കഅ്ബയിലേക്കു ഖിബ് ല മാറ്റിയതോടെ ജൂതന്മാർ ഇസ്ലാമിനെ വളരെ നിന്ദിച്ചു സംസാരിക്കാൻ തുടങ്ങി. ഖുറയ്ശികളാകട്ടെ, ഈ തക്കം ഉപയോഗപ്പെടുത്താൻ മിടുക്കന്മാരുമാണ്.


സിറിയയിലേക്കു പോകുന്ന ഖുറയ്ശികളുടെ സംഘത്തെ തടയാൻ പ്രവാചകൻ ﷺ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്...



Part : 77


പ്രതിരോധ തന്ത്രങ്ങൾ


മക്കയിൽ നിന്ന് ഒരു കച്ചവടസംഘം ശാമിലേക്കു പോയിട്ടുണ്ടെന്നു പ്രവാചകനു (ﷺ) വിവരം കിട്ടി. അതിന്റെ വലിപ്പമൊന്നും അറിയില്ല. അവർ ശാമിൽനിന്നു മടങ്ങിവരുമ്പോൾ നേരിടണം. വെറുതെ ഒന്നു പേടിപ്പിക്കുക, ഒരു തന്ത്രം...


ഖുറയ്ശികൾക്കു സ്വതന്ത്രമായി കച്ചവടയാത്ര നടത്താം. മുസ്ലിംകൾക്കു സ്വതന്ത്രമായി മതപ്രചരണവും നടത്താം. ഇങ്ങനെ ഒരു സന്ധിയാണു വേണ്ടത്...


മുപ്പതു മുഹാജിറുകളെ അയയ്ക്കാൻ തീരുമാനിച്ചു. അവരുടെ നേതാവായി ഹംസ(റ)വിനെയും നിയോഗിച്ചു.


ഖുറയ്ശി സംഘത്തിൽ മുന്നൂറോളം ഒട്ടകങ്ങളുണ്ടായിരുന്നു. സംഘത്തിന്റെ നേതൃത്വം അബൂജഹലിനായിരുന്നു. 


കച്ചവടസംഘം അടുത്തെത്തി. അവർ വെളുത്ത കൊടികണ്ടു. അബൂ മർസദ്(റ) ആയിരുന്നു കൊടി പിടിച്ചത്. മുസ്ലിംസംഘം കച്ചവട സംഘത്തെ തടഞ്ഞു...


കടൽക്കരയിലുള്ള ഒരു പ്രദേശത്തുവച്ചാണ് ഇരു സംഘങ്ങളും കണ്ടുമുട്ടിയത്. ഐസ് എന്നാണു പ്രദേശത്തിന്റെ പേര്.

ഇരുകൂട്ടരും ഏറ്റുമുട്ടലിന്റെ വക്കത്തെത്തി.


ഇരുകൂട്ടർക്കും സുപരിചിതനായ ഒരാൾ ഇടപെട്ടു. മജ്ദിയ്യ് ബ്നു അംറുൽ ജുഹനിയ്യ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം സംഘർഷം ഒഴിവാക്കി വിട്ടു. ഹംസ(റ)വും സംഘവും മടങ്ങിപ്പോന്നു.


ഒരു സംഘർഷം ഒഴിവായിക്കിട്ടിയതിൽ നബിﷺതങ്ങൾ സന്തോഷിച്ചു. ഒരു മുന്നറിയിപ്പു നൽകുക. അതാണല്ലോ ഉദ്ദേശ്യം. ഹിജ്റയുടെ ഏഴാം മാസത്തിലാണ് ഇതു നടന്നത്...


ഇതേ കൊല്ലംതന്നെ ഇതുപോലെ മറ്റൊരു സംഭവംകൂടി നടന്നു. അതു ശവ്വാൽ മാസത്തിലായിരുന്നു. ഇതും ഒരു മുന്നറിയിപ്പിനു വേണ്ടിത്തന്നെ.


സമുദ്രതീരത്തുള്ള ഒരു പ്രദേശമാണ് റാബഗ്. അവിടേക്കാണു മുസ്ലിംകൾ നീങ്ങിയത്. അമ്പത് മുഹാജിറുകൾ, വെള്ളക്കൊടി പിടിച്ചത് മിസ്തഹ് ബ്നു ഉസാസത്ത്(റ) ആയിരുന്നു. മുസ്ലിംകൾ റാബഗിൽ എത്തി...


അബൂസുഫയാന്റെ ഇരുനൂറോളം ഒട്ടകങ്ങൾ ചരക്കു ചുമക്കുന്നു. ഇരു സംഘങ്ങളും അകലെ നിന്നു പരസ്പരം അമ്പെയ്ത്ത് നടത്തി. അബൂസുഫ്യാൻ തന്റെ സംഘത്തെയുംകൊണ്ട് ഓടിമറയുകയാണു ചെയ്തത്. 


മുസ്ലിംകൾ അവരെ പിന്തുടർന്നില്ല. മുസ്ലിംകൾ കൂടുതൽ ശക്തരാണെന്ന ധാരണ ഖുറയ്ശികൾക്കുണ്ടായി. അതുകൊണ്ടു മുസ്ലിംകൾക്കെതിരെ കൂടുതൽ ശക്തമായ നിലപാടു സ്വീകരിക്കണമെന്ന് അവർ തീരുമാനിച്ചു. സന്ധിയെക്കുറിച്ചുള്ള ചിന്തതന്നെ അവർക്കില്ല. 


ഇസ്ലാമിക ചരിത്രത്തിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും ക്ഷമയുടെയും അനേകം രംഗങ്ങൾ കാണാം. അബവാഅ് എന്ന സ്ഥലം കൂട്ടുകാർ മറന്നില്ലല്ലോ..? അവിടെ നിന്ന് ആറു മൈൽ അകലെയുള്ള ഒരു പ്രദേശമാണ് വദ്ദാൻ...


ഹിജ്റയുടെ രണ്ടാം വർഷം സഫർ പ്രന്തണ്ടിനു നബിﷺതങ്ങളും അറുപതു മുഹാജിറുകളുംകൂടി റദ്ദാനിലേക്കു പുറപ്പെട്ടു. ഖുറയ്ശികളുടെ ഒരു കച്ചവട സംഘത്തെ ലക്ഷ്യം വെച്ചാണു പുറപ്പെട്ടത്...


നബിﷺതങ്ങളും സ്വഹാബത്തും അവിടെ എത്തുന്നതിനുമുമ്പായി ഖുറയ്ശികളുടെ കച്ചവടസംഘം കടന്നുപോയിരുന്നു. ഈ യാത്രകൊണ്ടു മറ്റൊരു നേട്ടമുണ്ടായി. ബനൂസംറത്ത് ഗോത്രക്കാരുമായി സംസാരിക്കാനും ഒരു സന്ധിയിൽ എത്തിച്ചേരാനും കഴിഞ്ഞു...



Part : 78


ബനൂ സംറത്ത് ഗോത്രത്തലവൻ മഖ്ശിയ്യുബ്നു അംറ് ആയിരുന്നു.

ഇരുകൂട്ടരും പല കാര്യങ്ങളും സംസാരിച്ചു. സഹകരണത്തോടെ പ്രവർത്തിക്കാമെന്നു സമ്മതിച്ചു.


മുസ്ലിംകൾ ബനൂസംറത്തിനെ ആക്രമിക്കുകയില്ല. ബനൂ സംറത്ത് മുസ്ലിംകളെ ആക്രമിക്കുകയില്ല.


മുസ്ലിംകളുടെ ശത്രുക്കളെ ബനീസംറത്ത് സഹായിക്കുകയില്ല. ബനൂ സംറത്തിന്റെ ശ്രതുക്കളെ മുസ്ലിംകളും സഹായിക്കുകയില്ല. ഇതാണു വ്യവസ്ഥ... 


ഇതെല്ലാം കഴിഞ്ഞു മദീനയിൽ തിരിച്ചെത്തുമ്പോൾ പതിനഞ്ചു ദിവസം കഴിഞ്ഞു. ഈ ദിവസങ്ങളിൽ മദീനയിലെ കാര്യങ്ങൾ നോക്കിയിരുന്നത് സഅ്ദ് ബ്നു ഉബാദ്(റ) ആയിരുന്നു.


അതേ വർഷം റബീഉൽ അവ്വൽ മാസത്തിൽ മറ്റൊരു സംഭവം കൂടി നടന്നു. രണ്ടായിരത്തി അഞ്ഞൂറ് ഒട്ടകങ്ങളുമായി ഖുറയ്ശികളുടെ

വൻസംഘം വരികയാണ്. നൂറു യോദ്ധാക്കൾ അകമ്പടിക്കാരായുണ്ട്. 


നബിﷺതങ്ങളും ഇരുനൂറ് മുഹാജിറുകളും കൂടി ബുവാത്തിലേക്കു യാത്ര ചെയ്തു. ഒരു മലയുടെ പേരാണ് ബുവാത്ത്. മുസ്ലിംസംഘം എത്തുന്നതിനു മുമ്പു ഖുറയ്ശികൾ സ്ഥലം വിട്ടിരുന്നു. മുസ്ലിംകൾ മദീനയിലേക്കു മടങ്ങി.


ഇത്രയൊക്കെയായിട്ടും മുസ്ലിംകളുമായി ഏതെങ്കിലും രീതിയിൽ സഹകരിക്കാനുള്ള ഒരു നീക്കവും ഖുറയ്ശികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇനിയെന്ത്..? അടുത്ത നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. ജമാദുൽ ഊലാ മാസത്തിലാണു സംഭവം.


മക്കയിലെ എല്ലാ സ്ത്രീകളും പുരുഷന്മാരും ഷെയർ എടുത്തിട്ടുള്ള വൻ കച്ചവടസംഘം വരുന്നു. മക്കയിൽ നിന്നു പുറപ്പെട്ടിട്ടു കുറച്ചു നാളുകളായി. ഈ കച്ചവടം വൻലാഭം നേടും. അമ്പതിനായിരം ദീനാർ

അവരുടെ കയ്യിലുണ്ട്.


ഇത്തവണത്തെ ലാഭം മുഴുവൻ യുദ്ധഫണ്ടിലേക്കാണ്. ഒരു യുദ്ധം നടത്തി മുസ്ലിംകളെ ഇല്ലാതാക്കുക. ഇടയ്ക്കിടെ തങ്ങളെ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിംകളെ തങ്ങളുടെ മാർഗത്തിൽ നിന്നും തുടച്ചുനീക്കുക. അതാണു ഖുറയ്ശികളുടെ പരിപാടി. അബൂസുഫ്യാൻ സംഘത്തെ നയിക്കുന്നു. സായുധരായ യോദ്ധാക്കൾ അകമ്പടിയായുണ്ട്...


എല്ലാ വീട്ടുകാർക്കും ഈ കച്ചവടസംഘത്തിന്റെ കാര്യത്തിൽ

ഉൽക്കണ്ഠയുണ്ട്. കാരണം എല്ലാവരുടെയും ധനം ഇതിലുണ്ട്. അബൂസുഫ്യാൻ ബുദ്ധിമാനാണ്.


മുസ്ലിംകളുടെ ഭാഗത്തു നിന്ന് ഇട പെടലുണ്ടാകാമെന്നറിയാം. അതീവ ജാഗ്രതയോടെയാണു യാത്ര.


ഈ സംഘത്തെ തടയാനായി നബി ﷺ തങ്ങൾ നൂറ്റമ്പത് സ്വഹാബികളുമായി പുറപ്പെട്ടു. അവർ ഉശയ്റ എന്ന സ്ഥലത്തെത്തി. അബൂസുഫ്യാനും സംഘവും ശാമിലേക്കു പോയിക്കഴിഞ്ഞുവെന്നാണ് അവർ അറിയുന്നത്. ശാമിൽനിന്നു മടങ്ങിവരുമ്പോൾ തടയാം. ആ തീരുമാനത്തിൽ അവർ മടങ്ങി.


ബനൂ മുദ്ലിജ് ഗോത്രക്കാരുമായി ഒരു കരാറുണ്ടാക്കാൻ ഈ യാത്രയിൽ അവസരം കിട്ടി. കച്ചവടസംഘം കടന്നുപോകുന്ന മാർഗത്തിൽ താമസിക്കുന്ന ഗോത്രക്കാരുമായി കരാറുണ്ടാക്കണം. അതു നിലനിൽപിന്റെ പ്രശ്നമായിരുന്നു...


അബൂസുഫ്യാനും സംഘവും ശാമിലെത്തി. ധാരാളം സാധനങ്ങൾ വാങ്ങിക്കൂട്ടി. മടക്കയാത്രയ്ക്ക് സമയമായി. ഓർക്കുക..! ഈ കച്ചവടസംഘമാണു ബദർ യുദ്ധത്തിന്റെ കാരണക്കാർ...



Part : 79


കത്തിലെ രഹസ്യം 


ഉശയ്റൽ നിന്നു നബിﷺതങ്ങളും സ്വഹാബത്തും മദീനയിൽ മടങ്ങിയെത്തി. ശാമിൽനിന്ന് അബൂസുഫ്യാൻ മടങ്ങി വരുമ്പോൾ നേരിടണം എന്ന തീരുമാനത്തിലാണ്.


ഇതിനിടയിൽ മറ്റൊരു സംഭവം നടന്നു. മുസ്ലിംകളെ പ്രകോപിപ്പിക്കാൻ വേണ്ടിയാണതു നടത്തിയത്...


ഖുർസുബ് ജാബിറിൽ ഹിഫ് രി. ഇസ്ലാമിന്റെ ഒരു ശത്രുവിന്റെ പേരാണത്. ഖുറയ്ശികളുമായി സഖ്യത്തിൽ ഏർപ്പെട്ടിട്ടുള്ള ആളാണ്. അയാൾ മദീനയുടെ താഴ്ഭാഗങ്ങളിൽ വന്നു. മദീനക്കാരുടെ ധാരാളം ഒട്ടകങ്ങളെയും ആടുമാടുകളെയും കൊള്ളയടിച്ചു കടന്നുകളഞ്ഞു.

മദീനക്കാരെ രോഷം കൊള്ളിച്ച സംഭവം.


നബിﷺതങ്ങൾ തന്നെ ആ ദ്രോഹിയെ നേരിടാൻ ഇറങ്ങി. മദീനയുടെ ഭരണകാര്യങ്ങൾ നോക്കാൻ സയ്ദ് ബ്നു ഹാരിസ്(റ)വിനെ നിയോഗിച്ചിട്ടാണു പ്രവാചകനും (ﷺ) അനുയായികളും പുറപ്പെട്ടത്. 


ബദ്റിനു സമീപമുള്ള ഒരു പ്രദേശമാണു സഫ് വാൻ. സഫ് വാൻ താഴ് വര വരെ മുസ്ലിംകൾ ചെന്നെങ്കിലും ഖുർസിബിനെയോ കൊള്ളയടിക്കപ്പെട്ട മൃഗങ്ങളെയോ കണ്ടത്താനായില്ല. അവർ മദീനയിലേക്കുതന്നെ മടങ്ങി.


ബദ്റിനു സമീപംവരെ ചെന്നതുകൊണ്ടാവാം. ചരിത്രകാരന്മാർ ഈ സംഭവത്തെ ഒന്നാം ബദ്ർ എന്നു വിളിക്കുന്നു. 


ഇനി സുപ്രധാനമായ മറ്റൊരു സംഭവം പറയാം. അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വിനോടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: 


“താങ്കളെ ഞാനൊരു ദൗത്യം ഏൽപിക്കുന്നു. താങ്കൾ ഒരു സംഘത്തിന്റെ നേതാവാണ്. താങ്കളും സംഘവും രണ്ടു ദിവസം തുടർച്ചയായി സഞ്ചരിക്കണം. അതിനുശേഷം ഈ കത്തു പൊട്ടിച്ചു വായിക്കണം. എന്നിട്ട് കത്തിൽ പറഞ്ഞതുപോലെ പ്രവർത്തിക്കണം.”


അത്ഭുതകരമായ നിർദേശം. ഈ സംഘം എങ്ങോട്ടു പോകുന്നു എന്നു മദീനയിലെ ജൂതന്മാരോ മുനാഫിഖുകളോ അറിയരുത്. സംഘത്തിലുള്ളവർക്കുതന്നെയും അറിയരുത്. കത്ത് സംഘം നേതാവിന്റെ കയ്യിൽ കൊടുത്തു. 


“ഏതു ഭാഗത്തേക്കാണു റസൂലേ ഞങ്ങൾ യാത്ര ചെയ്യേണ്ടത്..?” സംഘത്തലവൻ ചോദിച്ചു.


“റകിയ്യയുടെ ഭാഗത്തേക്കു നീങ്ങുക. എന്നിട്ടു നജ്ദിയ്യയിലേക്കു പ്രവേശിക്കുക” നബി ﷺ പറഞ്ഞു.


നബി ﷺ നിർദേശിച്ച മലമ്പാതയിലൂടെ അവർ സഞ്ചരിച്ചു. രണ്ടു ദിവസത്തെ യാത്രക്കുശേഷം അവർ കത്തു തുറന്നു വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.


“എഴുത്തു വായിച്ചുകഴിഞ്ഞാൽ മക്കയ്ക്കും ത്വാഇഫിനും ഇടക്കുള്ള നഖ്ലവരെ പോകുക. അവിടെനിന്നു ഖുറയ്ശികളുടെ നീക്കങ്ങൾ നിരീക്ഷിക്കുക. നമുക്കു റിപ്പോർട്ട് എത്തിക്കുക.”


കത്തിലെ നിർദേശം വളരെ വ്യക്തമാണ്. ഖുറയ്ശികളുടെ നീക്കം നിരീക്ഷിച്ചു റിപ്പോർട്ടു ചെയ്യുക. അതു മാത്രമാണ് അവരുടെ ദൗത്യം. കൂടെ വരാൻ ആരെയും നിർബന്ധിക്കരുതെന്നും എഴുതിയിട്ടുണ്ടായിരുന്നു.


അബ്ദുല്ലാഹിബ്നു ജഹ്ശും സംഘവും നഖ്ലയിലെത്തി. ഖുറയ്ശി സംഘങ്ങൾ വരുന്നുണ്ടോയെന്നു നിരീക്ഷണം നടത്തി. ഒരു ചെറിയ വ്യാപാരസംഘം അതുവഴി വരുന്നുണ്ടായിരുന്നു...


അംറ് ബ്നു ഹള്റമിയാണു നേതാവ്. ഇരുകൂട്ടരും പരസ്പരംകണ്ടു. അവർ വികാരഭരിതരായി. മക്കയിൽ വച്ചു മുസ്ലിംകളെ ക്രൂരമായി മർദിച്ചവർ അക്കൂട്ടത്തിലുണ്ട്. തങ്ങളുടെ ഭാര്യമാരെയും സന്താനങ്ങളെയും തടഞ്ഞുവച്ചവർ, തങ്ങളുടെ സ്വത്തു സ്വന്തമാക്കിയവർ.


അബ്ദുല്ലാഹിബ്നു ജഹ്ശും കൂട്ടരും വല്ലാതെ അസ്വസ്ഥരായി. ആക്രമണത്തിന്റെ വക്കിലാണ് ഇരുകൂട്ടരും. പെട്ടെന്ന് ആരോ ഒരാൾ അമ്പെയ്തു. അത് അംറ് ബ്നു ഹള്റമിയെ താഴെ വീഴ്ത്തി. അൽപം കഴിഞ്ഞ് അയാൾ അന്ത്യശ്വാസം വലിച്ചു..!


ഖുറയ്ശികളിൽ രണ്ടുപേരെ തടവുകാരാക്കി. ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. കുറച്ചു ചരക്കും കൈവശമാക്കി. തുകലും മദ്യവും മുന്തിരിയും മറ്റുമായിരുന്നു ചരക്കുകൾ. കുറച്ച് ഒട്ടകങ്ങളുണ്ട്...


ചരക്കും തടവുകാരുമായി മുസ്ലിംസംഘം മദീനയിലെത്തി. അവർ പ്രവാചകനോടു (ﷺ) വിവരം പറഞ്ഞു.


പ്രവാചകൻ ﷺ അസന്തുഷ്ടി പ്രകടിപ്പിച്ചു. കൽപിക്കാത്ത കാര്യം ചെയ്തിരിക്കുന്നു. യുദ്ധം നിഷിദ്ധമായ മാസമായിരുന്നു അത് എന്നും അഭിപ്രായമുണ്ട്.


“ഇതൊന്നും ചെയ്യാൻ ഞാൻ നിങ്ങൾക്ക് അനുവാദം തന്നിട്ടില്ല.” പ്രവാചകൻ ﷺ ഗൗരവത്തോടെ പറഞ്ഞു...



Part : 80


കൽപിക്കാത്ത കാര്യം ചെയ്തതുപോയതിൽ സംഘത്തിനു വലിയ സങ്കടം തോന്നി. പ്രവാചകൻ ﷺ കൽപിച്ചതിനപ്പുറം ചെയ്തു പോയല്ലോ... 


മക്കയിലെ കൊടുംക്രൂരതകളുടെ പഴയ ഓർമ മനസ്സിൽ തെളിഞ്ഞുവന്നതാണ് ഇതിനൊക്കെ കാരണം.


അല്ലാഹുﷻവിന്റെ തീരുമാനംവരെ നബി ﷺ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. വഹ് യ് വന്നു. അനുചരന്മാർക്കു മാപ്പു ലഭിച്ചു. ബന്ദികളുടെ കാര്യത്തിൽ തീരുമാനമുണ്ടായി...


“ഇവരെ ഉടനെ വിട്ടയയ്ക്കുക.” ബന്ദികളാക്കിയ രണ്ടുപേരെയും വിട്ടയയ്ക്കാൻ കൽപിച്ചു.


നേരത്തെ ഒരുപാടു ദ്രോഹം ചെയ്തവർ ഇപ്പോഴും ദ്രോഹിക്കുന്നു. മക്കയിൽ തിരിച്ചെത്തിയാൽ ഇനിയും അതു തുടരും. എന്നിട്ടും ശത്രുക്കളെ തടഞ്ഞുവച്ചില്ല. അവരെ മോചിപ്പിച്ചു. അക്രമം ഒരളവോളവും അനുവദനീയമല്ല.


ഈ സംഭവം മക്കയിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. തങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരാളെ മുസ്ലിംകൾ വധിക്കുകയോ..? ഖുറയ്ശികൾക്കത് ഓർക്കാൻ കൂടി വയ്യ...


ഒരു യുദ്ധം അനിവാര്യമാണ്. മദീനയെ ആക്രമിക്കുക. ജൂതന്മാരും മുനാഫിഖുകളും സഹായിക്കും. ഇസ്ലാമിനെ തൂത്തെറിയുകതന്നെ, ഖുറയ്ശികൾ ഉറച്ചു... 


ശാമിലേക്കു പോയ അബൂസുഫ്യാനും സംഘവും തിരിച്ചുവരാൻ സമയമായി. കച്ചവട സംഘത്തെ വഴിയിൽ തടയണം. അതിനൊരു സംഘം പുറപ്പെടണം.


ഉശയ്റയിൽ വച്ചു അവരെ തടയാൻ കഴിഞ്ഞില്ല. ഇത്തവണ തടയണം. ശാമിൽനിന്ന് അവർ പുറപ്പെട്ടതായി വാർത്ത കിട്ടി. അബുസുഫ്യാന്റെ മനസ്സിൽ ചില സംശയങ്ങൾ കടന്നു കൂടി.


മുസ്ലിംകൾ വഴിക്കുവച്ചു തടയും. നാൽപതു യോദ്ധാക്കൾ തന്റെ കൂടെയുണ്ട്. അവരെക്കൊണ്ടു മുസ്ലിംകളെ തോൽപിക്കാനാവില്ല. മക്കയിൽനിന്നു സഹായ സേന ഉടനെ എത്തിച്ചേരണം... 


കച്ചവടസംഘം യാത്ര മറ്റൊരു വഴിക്കു തിരിച്ചുവിടുകയും വേണം. മക്കയിലേക്ക് ഒരു ദൂതനെ വിടാം.


ളംളം ബ്നുൽ ഗിഫാരി. മക്കയിലേക്കയയ്ക്കാൻ തിരഞ്ഞെടുത്ത ദൂതൻ. ആൾ വലിയ തന്ത്രശാലിയാണ്. ഖുറയ്ശികളെ ഇളക്കിവിടാനുള്ള തന്ത്രമൊക്കെ കൈവശമുണ്ട്. നല്ല പ്രതിഫലം നൽകി ളംളമിനെ മക്കയിലേക്കയച്ചു... 


ളംളം വളരെ വേഗം യാത്ര ചെയ്തു. മക്കയുടെ അതിർത്തി കടന്നതോടെ അയാൾ തന്റെ ഉടുപ്പിന്റെ മുൻഭാഗവും പിൻഭാഗവും പിച്ചിച്ചീന്തി. ഒട്ടകത്തിന്റെ മൂക്കും ചെവിയും മുറിച്ചു. രക്തം ഒഴുകിക്കൊണ്ടിരുന്നു. അയാൾ ഒരുതരം അട്ടഹാസം പുറപ്പെടുവിച്ചു... 


മക്കക്കാർ അട്ടഹാസം കേട്ട് ഓടിക്കൂടി. എന്തൊരു കാഴ്ച..? ഒട്ടകത്തിന്റെ ചെവികളും മൂക്കും മുറിച്ചിരിക്കുന്നു. രക്തം ഒഴുകുന്നു. വസ്ത്രം പിച്ചിച്ചീന്തയിരിക്കുന്നു. പാവം, ആർത്തട്ടഹസിച്ചു കരയുന്നു... 


“എന്തുപറ്റിയെടോ തനിക്ക്..?”


ഖുറയ്ശികളേ...! നിങ്ങളുടെ കച്ചവടസംഘം അപകടത്തിലാണ്. മുഹമ്മദിന്റെ പിടിയിലാണ്. അബൂസുഫ്യാൻ അപകടത്തിലാണ്... രക്ഷിക്കൂ... രക്ഷിക്കൂ...”


അപകടം..! ഖുറയ്ശികൾ ഞെട്ടി. ഖാഫിലയ്ക്കു നേരെയുള്ള ഭീഷണി മക്കയുടെ സാമ്പത്തിക സുസ്ഥിരതക്കെതിരായ ഭീഷണിയാണ്. നേരിടണം.

നേതാക്കൾ കൂടിയാലോചിച്ചു...


ഒരുക്കങ്ങൾ പെട്ടെന്നായിരുന്നു.

അബൂജഹല് നേതൃത്വം ഏറ്റെടുത്തുകഴിഞ്ഞു.  “ആയുധമണിയുക... യുദ്ധത്തിനു തയ്യാറാവുക...”


അബൂജഹലിന്റെ കൽപന. പിശാചിനെപ്പോലെ അട്ടഹസിക്കുന്ന അബൂജഹ്ൽ... 


മുഹമ്മദിന്റെ അന്ത്യം..!


അതിനു സമയമായിരിക്കുന്നു... ഘോരയുദ്ധം. അതിൽ എല്ലാം നശിക്കും. നശിക്കണം. എല്ലാ ശല്യവും തീരണം...



Part : 81 


സംഘർഷത്തിന്റെ വക്കിൽ 


അബൂസുഫ്യാന്റെ സംഘത്തെ തടയാൻ വേണ്ടി നബിﷺ തങ്ങൾ ഏതാനും അനുയായികളുമായി പുറപ്പെട്ടു. നാൽപതു യോദ്ധാക്കൾ സംരക്ഷണം നൽകുന്ന ഒരു കച്ചവട സംഘത്തെ നേരിടാനാണ് അവർ പുറപ്പെട്ടത്...


മുസ്ലിംകളുടെ കൈവശം രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലരുടെ കൈവശം വാളും ഉണ്ടായിരുന്നു. ദേഹ രക്ഷയ്ക്കു വേണ്ടി അക്കാലത്തു യാത്രക്കാർ വാൾ കരുതുമായിരുന്നു...


നബിﷺ തങ്ങളും സ്വഹാബത്തും പുറപ്പെട്ടിട്ടുണ്ടെന്ന വിവരം എങ്ങനെയോ അബൂസുഫ്യാൻ അറിഞ്ഞു. ഉടനെ യാത്രയുടെ ദിശ മാറ്റി. കടൽക്കരയിലൂടെ രഹസ്യമായി ഖാഫില രക്ഷപ്പെട്ടു...


ഈ സമയത്തു മക്കയിൽ യുദ്ധത്തിന്റെ ആരവം മുഴങ്ങുകയായിരുന്നു. “മുഹമ്മദ് (ﷺ) കച്ചവടസംഘത്തെ തടഞ്ഞു. ഉടനെ യുദ്ധത്തിനൊരുങ്ങുക...” മക്കയിലുടനീളം മുഴങ്ങിക്കേട്ട ശബ്ദം...


എല്ലാ കുടുംബക്കാർക്കും കച്ചവടത്തിൽ പങ്കുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവർക്കും ആശങ്കയുണ്ട്. മുഹമ്മദിന്റെ (ﷺ) പിടിയിൽ നിന്ന് അതു വീണ്ടെടുക്കൽ എല്ലാവരുടെയും ബാധ്യതയാണ്...


ആയിരത്തോളം യോദ്ധാക്കൾ അണിനിരന്നുകഴിഞ്ഞു. എഴുന്നൂറ് ഒട്ടകങ്ങൾ, നൂറ് കുതിരകൾ, യുദ്ധോപകരണങ്ങൾ വേണ്ടത്. ഭക്ഷണത്തിനു വേണ്ടതൊക്കെ കരുതി. തുണിത്തരങ്ങളും മരുന്നും വെട്ടേറ്റു വീഴുന്നവരെ പരിചരിക്കാൻ വിദഗ്ധരും കൂടെയുണ്ട്...


ധാരാളം അടിമപ്പെൺകുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്തും ആവേശം പകരുന്നു. ഖുറയ്ശികളുടെ ധീരതയെ പുകഴ്ത്തുന്ന പാട്ടുകൾ. മുസ്ലിംകളെ ആക്ഷേപിക്കുന്ന പാട്ടുകൾ.പുരുഷന്മാരുടെ രക്തം ചൂടുപിടിപ്പിക്കുന്ന ഗാനങ്ങൾ...


എല്ലാ പ്രമുഖ നേതാക്കളും അണിനിരന്നിട്ടുണ്ട്. ഉത്ബത്, ശയ്ബത്, നൗഫൽ, സംഅത്, അബൂജഹ്ൽ, നള്റ്, അബുൽ ബഹ്ത്തരി, ഉമയ്യത് ബ്നു ഖലഫ്, വലീദ്... അങ്ങനെ എത്രയെത്ര നേതാക്കൾ..!


അബൂജഹലും പ്രമുഖ നേതാക്കളും കഅ്ബയുടെ അടുത്തെത്തി. കഅ്ബയുടെ നാഥനെ വിളിച്ച് അവർ പ്രാർത്ഥിച്ചു: “ദൈവമേ... ഇവിടെ രണ്ടു പക്ഷമുണ്ട്. ഇവരിൽ സത്യത്തിന്റെ പക്ഷം ഏതാണെന്നു നിനക്കറിയാം. അവരെ നീ വിജയിപ്പിക്കണേ... കാത്തുകൊള്ളണേ...” ഖുറയ്ശിപ്പട പുറപ്പെടുകയായി...


അബൂസുഫ്യാൻ തന്ത്രപൂർവം രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. മക്കക്കാരുടെ സൈന്യം മുസ്ലിംകളെ നശിപ്പിക്കാൻ മുന്നേറുന്നു.


നബി ﷺ തങ്ങളും സ്വഹാബത്തും അബൂസുഫ്യാനെ തടയാൻ വേണ്ടി യാത്ര തുടർന്നു. മദീനയിൽ നിന്ന് നാൽപതുനാഴിക യാത്ര ചെയ്തു കഴിഞ്ഞു. റൗഹാഅ് എന്ന സ്ഥലത്ത് അവർ എത്തിച്ചേർന്നു. അപ്പോഴാണ് അവർ ആ വിവരം അറിഞ്ഞത്.


അബൂജഹലിന്റെയും മറ്റും നേതൃത്വത്തിൽ സുശക്തമായ സൈന്യം പുറപ്പെട്ടിരിക്കുന്നു..!


ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലല്ല മുസ്ലിംകൾ പുറപ്പെട്ടിരിക്കുന്നത്. മുഹാജിറുകൾ ദരിദ്രരാണ്. പടച്ചട്ടയ്ക്കുപോലും പണമില്ല. രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമാണ് ആകെയുള്ളത്...


നബി ﷺ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും നേതാക്കളെ വിളിച്ചുവരുത്തി. ഗൗരവമായ ചർച്ച നടന്നു...


“അബൂസുഫ്യാന്റെ കച്ചവട സംഘത്തിനുവേണ്ടി യാത്ര തുടരണമോ? അതോ സൈന്യത്തെ നേരിടണമോ..?”


ചിലർ അബൂസുഫ്യാനെ നേരിടണമെന്ന അഭിപ്രായം പറഞ്ഞു. പക്ഷേ, പ്രവാചകനിൽ (ﷺ) നിന്ന് അനുകൂലമായ പ്രതികരണമില്ല.


മുഹാജിറുകളോടും അൻസ്വാറുകളോടും മാറിമാറി ചോദിച്ചു. അബൂബക്കർ(റ) എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു: “നാം ഖുറയ്ശികളുമായി യുദ്ധത്തിനു തയ്യാറാകണം.”


ഉടനെ ഉമർ(റ) എഴുന്നേറ്റുനിന്ന് ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു. “നാം ഖുറയ്ശിപ്പടയെ നേരിടണം, ധീരമായി പോരാടണം. ഇതാണ് എന്റെ അഭിപ്രായം.”



Part : 82


അബൂബക്കർ(റ)വിന്റെയും ഉമർ(റ)വിന്റെയും അഭിപ്രായത്തിന് ശേഷം മിഖ്ദാദ്(റ) പറഞ്ഞു:  “തീർച്ചയായും നാം ഖുറയ്ശികളെ നേരിടുകതന്നെ വേണം.”


അവർ ഇങ്ങനെ തുടർന്നു:


“അല്ലാഹുﷻവിന്റെ റസൂലേ,


എങ്ങോട്ടു നീങ്ങാനാണോ അല്ലാഹു ﷻ കൽപിക്കുന്നത്, അവിടേക്കു ഞങ്ങളെ നയിക്കുക. ഇസ്റാഈലി സന്തതികൾ പറഞ്ഞതു പോലെ 'നീയും നിന്റെ രക്ഷിതാവും ചെന്നു യുദ്ധം ചെയ്യുക. ഞങ്ങൾ ഇവിടെ ഇരിക്കാം' എന്നു ഞങ്ങൾ പറയില്ല. അല്ലാഹുﷻവും റസൂലും (ﷺ) നയിക്കുന്ന വഴിയിൽ ഞങ്ങൾ വരും. യുദ്ധംചെയ്യും.” വളരെ ധീരമായ മറുപടി.  ഇതു പ്രവാചകനെ (ﷺ) സന്തോഷിപ്പിച്ചു...


അവർ വീണ്ടും തുടർന്നു:  “ഹബ്ശയിൽപെട്ട 'ബർകുൽ ഇമാദ്' എന്ന പ്രദേശമുണ്ടല്ലോ, ഭയങ്കര വിപത്തുകൾ പതിയിരിക്കുന്ന പ്രദേശം. അവിടെച്ചെന്നു യുദ്ധം ചെയ്യാൻ കൽപിച്ചാൽ ഞങ്ങൾ അതിനും സന്നദ്ധരാണ്. ആ കടലിലേക്കു ചാടി യുദ്ധം ചെയ്യാൻ കൽപിക്കു..! ഒരു സംശയവും വേണ്ട, ഞങ്ങൾ കടലിൽ ചാടും.”


അഭിപ്രായം പറയുന്നതെല്ലാം മുഹാജിറുകളാണ്. നബി ﷺ വീണ്ടും വീണ്ടും പറഞ്ഞു: “നിങ്ങൾ അഭിപ്രായം പറയുക.” അൻസ്വാറുകളുടെ അഭിപ്രായം അറിയണമായിരുന്നു റസൂലിന് (ﷺ).


നബിﷺതങ്ങൾ അൻസ്വാറുകൾ ഇരിക്കുന്ന ഭാഗത്തേക്കുനോക്കി. “നാം എന്തു ചെയ്യണമെന്നാണു നിങ്ങൾ പറയുന്നത്..?” നബിﷺതങ്ങളുടെ ചോദ്യം അവരെ ഉണർത്തി...


അവരുടെ നേതാക്കളിൽ ഒരാളായ സഅ്ദ് ബ്നു മുആദുൽ ഔസി(റ) എഴുന്നേറ്റുനിന്നു. എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി.


അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അല്ലാഹുﷻവിന്റെ റസൂലേ(ﷺ), ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുകയും ഉടമ്പടി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ അങ്ങയെ അനുസരിക്കും. ഈ മഹാസമുദ്രത്തിലേക്ക് എടുത്തുചാടാൻ പറഞ്ഞാൽ ഞങ്ങൾ അതും ചെയ്യും. അല്ലാഹു ﷻ എങ്ങോട്ടു നീങ്ങാൻ കൽപിക്കുന്നുവോ അങ്ങോട്ടു നീങ്ങിയാലും, ഞങ്ങൾ പിന്മാറുകയില്ല. അങ്ങയുടെ കണ്ണു കുളിർപ്പിക്കുന്ന കാഴ്ചകൾ ഞങ്ങളിൽ നിന്നുണ്ടാകും. അല്ലാഹുﷻവിന്റെ അനുഗ്രഹത്തോടുകൂടി മുന്നോട്ടു നീങ്ങുക.”


ആ വാക്കുകൾ എല്ലാവരെയും ആവേശഭരിതരാക്കി. നബി ﷺ വല്ലാത്തൊരു ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: “സത്യമാണ്, ഞാനെന്റെ കണ്ണുകൊണ്ടു കാണുന്നു. ശ്രതുക്കളുടെ പരാജയം.”


യുദ്ധം നടക്കുമെന്നു ബോധ്യപ്പെട്ടു.


ഖുറയ്ശികളുടെ വൻ സൈന്യത്തോടു പട വെട്ടാൻ പോകുന്ന കൊച്ചു മുസ്ലിം സൈന്യം...


എല്ലാം അല്ലാഹുﷻവിൽ അർപ്പിക്കുക.


ജീവിതവും മരണവും. ജയവും തോൽവിയും. അവന്റെ കരുണയും രക്ഷയും ചോദിക്കുക...


അല്ലാഹുﷻവിന്റെ സഹായം ലഭിക്കണം. അതു ലഭിച്ചാൽ മറ്റാരുടെയും സഹായം വേണ്ട. ജൂതന്മാർ സഹായിക്കേണ്ട, ഗോത്രങ്ങൾ സഹായിക്കേണ്ട, അല്ലാഹു ﷻ സഹായിച്ചവരെ ആർക്കാണു

തോൽപിക്കാനാവുക..?


നബി ﷺ തങ്ങളുടെ കൽപനകളെ പൂർണമായി അനുസരിക്കുക. ആകാശത്തിനു താഴെ അതാ പോകുന്നു അനുസരണയുള്ളവരുടെ ഒരു സമൂഹം. മുന്നൂറ്റിപ്പതിമൂന്നുപേർ...


ലോകാവസാനം വരെയുള്ളവർക്ക് അവർ മാതൃകയാണ്.


മുന്നൂറ്റിപ്പതിമൂന്നുപേർ രണ്ടു കുതിരകളുമായിട്ടാണു പോകുന്നത്. നൂറു കുതിരകളുമായി വരുന്നവരെ അവർ നേരിടും. വിശ്വാസത്തിന്റെ ദാർഢ്യം. ജീവിതവും മരണവും അല്ലാഹുﷻവിനുവേണ്ടി. രക്തസാക്ഷിത്വം മഹാപദവിയാണ്. ആ പദവിയാണവർ കൊതിക്കുന്നത്.


ഇസ്ലാമിന്റെ വിജയം. അതാണവർ കൊതിക്കുന്നത്. ജീവൻ നൽകി ഇസ്ലാമിനെ രക്ഷിക്കുക...


സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും അവസാനിച്ചു. ഇനി ഒരേയൊരു മാർഗം യുദ്ധം. മുസ്ലിംകൾ യുദ്ധത്തിനു മുൻകയ്യെടുത്തില്ല. ആത്മരക്ഷാർത്ഥം യുദ്ധമുഖത്തേക്കു നീങ്ങുന്നു. ഇതാണു സത്യം, ഇതാണു ചരിത്രം...


സത്യവിശ്വാസികൾ ഐക്യത്തോടെ നീങ്ങിയാൽ അല്ലാഹുﷻവിന്റെ സഹായം ലഭിക്കും. സംശയം വേണ്ട. അത് ഇതാ കാണാൻ പോകുന്നു...



Part : 83


ബദ്റിന്റെ ആരവം 


അബ്ദുല്ലാഹ് ബ്നു ഉമ്മി മക്തൂമിനെ മദീനയുടെ ഭരണച്ചുമതല ഏൽപിച്ചാണു റസൂൽ ﷺ പോന്നത്.


പോരുമ്പോൾ റുഖിയ്യ(റ) തീരെ അവശനിലയിലായിരുന്നു. രോഗം ബാധിച്ചിട്ടു കുറച്ചുനാളായി. അതു കൂടിക്കൂടി വന്നു. മകളുടെ കൂടെ ഇരിക്കാനോ പരിചരിക്കാനോ പ്രവാചകനു (ﷺ) സമയമില്ല.


മദീന വിടുന്നതിനു മുമ്പ് ഉസ്മാൻ(റ) പ്രവാചകനെ (ﷺ) കാണാൻ വന്നു. പ്രവാചകനോടൊപ്പം (ﷺ) പോകണോ, അതോ ഭാര്യയുടെ സമീപം തന്നെ നിൽക്കണമോ..?


വേദനയിൽ കുതിർന്ന നിമിഷങ്ങൾ. “ഉസ്മാൻ, താങ്കൾ റുഖിയ്യയെ പരിചരിച്ചുകൊണ്ടു മദീനയിൽ തന്നെ നിന്നോളൂ” - നബി ﷺ തങ്ങൾ അരുളി.


മുന്നൂറ്റിപ്പതിമൂന്നുപേർ ഇരുനൂറ്റി നാൽപത് അൻസ്വാറുകൾ ബാക്കി മുഹാജിറുകൾ. എല്ലാവർക്കും വാഹനമില്ല. അവർ ഊഴം വച്ചു വാഹനം കയറുന്നു...


മുസ്ലിംകളുടെ പതാക വഹിച്ചിരുന്നത് മുസ്തഅബ് ബ്നു ഉമയ്ർ(റ) ആയിരുന്നു. തെക്കുപടിഞ്ഞാറു ഭാഗത്തുകൂടി ആ പട നീങ്ങി. റമളാൻ മാസം പതിനാറിനു മുസ്ലിംകൾ ബദറിനു സമീപമെത്തി...


ശ്രതുസൈന്യത്തിന്റെ വാർത്തകൾ അറിയണം. അതിനുവേണ്ടി രണ്ടുപേരെ അയയ്ക്കാൻ തീരുമാനിച്ചു. അലിയ്യ് ബ്നു അബീത്വാലിബ്(റ). സുബൈർ ബ്നുൽ അവ്വാം(റ).


ശത്രുക്കളുടെ നീക്കങ്ങളെക്കുറിച്ചറിയാൻ നിയോഗിക്കപ്പെട്ടവർ. അവർ അന്വേഷണം തുടങ്ങി. തോൽപാത്രങ്ങളുമായി സഞ്ചരിക്കുന്ന ചിലരെ അവർ കണ്ടുമുട്ടി. അവരിൽ രണ്ടുപേരെ പിടികൂടി ബന്ധിച്ചു നബി ﷺ തങ്ങളുടെ ക്യാമ്പിലേക്കു കൊണ്ടുവന്നു. പെട്ടെന്ന് അവരെ ഹാജരാക്കാൻ കഴിഞ്ഞില്ല. പ്രവാചകൻ ﷺ നിസ്കരിക്കുകയായിരുന്നു. 


അലി(റ) അവരോടു ചോദിച്ചു: “നിങ്ങൾ ആരാണ്..? അബൂസുഫ്യാന്റെ സംഘത്തിൽ പെട്ടവരല്ലേ..? സത്യം പറയൂ.'' 


“ഞങ്ങൾ അബൂസുഫ്യാന്റെ സംഘത്തിൽ പെട്ടവരല്ല. ഞങ്ങൾ ഖുറയ്ശികൾക്കു വെള്ളം ശേഖരിക്കുന്നവരാണ്.”


അവർ അബൂസുഫ്യാന്റെ ഭൃത്യന്മാരായിരുന്നില്ല. ഖുറയ്ശികൾക്കു വെള്ളം ശേഖരിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടവരായിരുന്നു.


“ഖുറയ്ശികളുടെ സംഘത്തിൽ എത്രപേരുണ്ട്..?” - നബി ﷺ

തങ്ങൾ ചോദിച്ചു.


“അതു ഞങ്ങൾക്കു പറയാൻ കഴിയില്ല.” അവർ കൈമലർത്തി.


“ഭക്ഷണത്തിനുവേണ്ടി ഒരു ദിവസം എത്ര ഒട്ടകത്തെ അറുക്കും.'' നബി ﷺ ചോദിച്ചു.


“ഒരു ദിവസം പത്ത്, അടുത്ത ദിവസം ഒമ്പത്.” - അവർ പറഞ്ഞു.


“എങ്കിൽ ആ സംഘത്തിൽ തൊള്ളായിരത്തിനും ആയിരത്തിനും ഇടയിൽ ആളുകളുണ്ടാകും.” പ്രവാചകൻ ﷺ പറഞ്ഞു.


“അവരുടെ കൂട്ടത്തിൽ ഖുറയ്ശി പ്രമുഖരായി ആരൊക്കെയുണ്ട്..?”


അവർ പ്രമുഖ നേതാക്കളുടെ പേരുകൾ പറഞ്ഞു. അവരുടെ പേരുകൾ കേട്ടപ്പോൾ നബി ﷺ അതിശയത്തോടെ

പറഞ്ഞു: “കണ്ടോ, മക്ക അതിന്റെ കരളിന്റെ കഷ്ണങ്ങളെ നമുക്ക്

എറിഞ്ഞുതന്നിരിക്കുന്നു.”


അബൂസുഫ്യാനും സംഘവും യാതൊരു അപകടവും കൂടാതെ കടൽതീരംവഴി രക്ഷപ്പെട്ട വിവരം ഇതിനിടയിൽ ഖുറയ്ശിപ്പട അറിഞ്ഞു. അതോടെ എല്ലാവർക്കും സമാധാനമായി.


മുഹമ്മദ് കച്ചവടസംഘത്തെ തടഞ്ഞുവെച്ചു എന്നു പറഞ്ഞതു ശരിയല്ല. കച്ചവട സംഘത്തെ ആരും തടഞ്ഞിട്ടില്ല. പിന്നെന്തിനു യുദ്ധം..?


“യുദ്ധം വേണ്ട, മടങ്ങിപ്പോകാം. നമ്മുടെ ചരക്കുകൾ സ്വീകരിക്കാൻ പോകാം.” -കുറെയാളുകൾ പറഞ്ഞു...


“ഇനി മടങ്ങാൻ പാടില്ല. അവന്റെ ശക്തി തകർത്തിട്ടേ മടക്കമുള്ളൂ.” - അബൂജഹ്ൽ  പ്രഖ്യാപിച്ചു.


ധിക്കാരിയായ അബൂജഹലിന്റെ പ്രേരണമൂലം സംഘം മുമ്പോട്ടു തന്നെ നീങ്ങി. അവർ ബദ്റിലേക്ക് അടുത്തുവരുന്നു...


മുസ്ലിംകൾ പിന്നെയും നടന്നു. ഒരു താഴ് വരയിൽ താവളമടിച്ചു. ഒരു മണൽപ്രദേശം. നടക്കുമ്പോൾ പാദങ്ങൾ താഴ്ന്നു പോകുന്നു. അന്നു രാത്രി മുസ്ലിംസൈനികർ നന്നായി ഉറങ്ങി. പിറ്റേന്നു രാവിലെ അവർക്കു നല്ല ആവേശമായിരുന്നു.


ആ രാത്രിയിൽ മഴ പെയ്തു. മണൽഭൂമി ഉറച്ചു. ഇപ്പോൾ നടക്കാൻ വളരെ സൗകര്യം. മൃഗങ്ങൾക്കും ആളുകൾക്കും മഴ വലിയ അനുഗ്രഹമായി. വെള്ളം ശേഖരിച്ചുവച്ചു. ശ്രതുക്കൾക്കു മഴ വലിയ ശല്യമായിത്തീർന്നു...



Part : 84


മുസ്ലിംകൾ കേന്ദ്രീകരിച്ചത് ഉയർന്ന സ്ഥലവും ഖുറയ്ശികൾ അകലെ താഴ്ന്ന സ്ഥലത്തുമാണ്. മഴപെയ്തപ്പോൾ മുകളിലെ ചെളി കുത്തിയൊലിച്ചു താഴെ വന്നു തളംകെട്ടി നിന്നു. ചെളിവെള്ളത്തിൽ ആ പ്രദേശമാകെ കുതിർന്നുപോയി. നടക്കാൻ വയ്യ. വഴുതിപ്പോകുന്നു...


ഹുബാബ് ബ്നു മുൻദിർ(റ). അദ്ദേഹത്തിന് ആ പ്രദേശത്തെ ഭൂമിശാസ്ത്രം നന്നായി അറിയാം. താവളമടിച്ച സ്ഥലത്തെപ്പറ്റി അദ്ദേഹത്തിനൊരു സംശയം. സ്ഥലം ഒന്നുകൂടി മുമ്പോട്ടല്ലേ നല്ലത്..?


പ്രവാചകനെ (ﷺ) സമീപിച്ച് ഇങ്ങനെ ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, അല്ലാഹുﷻവിൽ നിന്നുള്ള നിർദേശപ്രകാരമാണോ ഇവിടെ തമ്പടിച്ചത്..? അതോ, ഒരു യുദ്ധതന്ത്രം എന്ന നിലക്കോ..?”


“ഒരു യുദ്ധതന്ത്രം എന്ന നിലക്കാണ്.” നബി ﷺ പറഞ്ഞു.


“പ്രവാചകരേ, നാം ഇവിടെയല്ല തമ്പടിക്കേണ്ടത്. ശത്രുക്കളുടെ ഏറ്റവും അടുത്ത ജലാശയത്തിനടുത്തേക്കു നീങ്ങണം. ജലാശയം നാം അധീനപ്പെടുത്തണം. നാം വേണ്ടത്ര വെള്ളം ശേഖരിച്ചുവയ്ക്കണം. ജലാശയം മൂടണം.”


“ഇതു നല്ല അഭിപ്രായം.” - നബി ﷺ പറഞ്ഞു.


ഹുബാബ് ബ്നു മുൻദിർ(റ) നിർദേശിച്ച ഭാഗത്തേക്കു നീങ്ങി. ഒരു കുഴിയുണ്ടാക്കി വെള്ളം നിറച്ചുവച്ചു. യുദ്ധവേളയിൽ മുസ്ലിംകൾക്ക് ശുദ്ധജലത്തിന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുകയില്ല.


ഔസ് ഗോത്രത്തലവനായ സഅദ് ബ്നു മുആദ്(റ) ഇങ്ങനെ അഭിപ്രായപ്പെട്ടു:  “ഉയർന്ന പ്രദേശത്തു നബി ﷺ തങ്ങൾക്കു വേണ്ടി പ്രത്യേകം പന്തൽ വേണം...” 


റസൂലിനുവേണ്ടി (ﷺ) ഒരു നെടുമ്പുര പണിതു. ഹരീശ് എന്ന പേരിൽ അത് അറിയപ്പെട്ടു. റമളാൻ മാസം പതിനേഴു പുലർന്നു. തലേന്നു രാത്രി പുലരുംവരെ നബി ﷺ തങ്ങൾ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു. സുബഹി നിസ്കാരം കഴിഞ്ഞു. സ്വഹാബികൾ അണിനിരന്നു. പ്രവാചകൻ (ﷺ) അണികൾ പരിശോധിച്ചു. 


നബി ﷺ തങ്ങൾ ദുആ ചെയ്തു: “അല്ലാഹുവേ, നിന്റെ ദീനിനെ നശിപ്പിക്കാൻ ശത്രുക്കൾ വമ്പിച്ച സന്നാഹത്തോടെ എത്തിയിരിക്കുന്നു. ഈ ചെറിയ സംഘം മുസ്ലിംകൾ നശിപ്പിക്കപ്പെട്ടാൽ പിന്നെ നിന്നെ ആരാധിക്കാൻ ഈ ഭൂമിയിൽ ആരാണുള്ളത്..? റബ്ബേ... നീ വാഗ്ദത്തം ചെയ്ത സഹായം ഉടനെ നൽകേണമേ..!” ലോകാനുഗ്രഹിയായ പ്രവാചകന്റെ (ﷺ) ഖൽബു തുറന്നുള്ള തേട്ടം...


ഉത്ബത് ബ്നു റബീഅ. ഒരു ഖുറയ്ശി നേതാവിന്റെ പേരാണ്. പക്വമതിയും വിവേകമുള്ളവനുമാണ്. യുദ്ധമൊഴിവാക്കണമെന്ന ആഗ്രഹമുള്ളവനുമാണ്.


മുസ്ലിംകൾ ധീരന്മാരാണ്. മരണഭയമില്ലാത്തവർ. അവരോടാണ് ഏറ്റുമുട്ടുന്നത്. ഖുറയ്ശികളുടെ പ്രധാന നേതാക്കളെല്ലാം എത്തിയിട്ടുണ്ട്. അവർക്കു ജീവഹാനി സംഭവിച്ചാൽ..!


“നമുക്കു യുദ്ധം ഒഴിവാക്കാം, മടങ്ങാം.” ഉത്ബത് ബ്നു റബീഅ ഒരിക്കൽകൂടി അബുജഹലിനോട് അപേക്ഷിച്ചു...


അബൂജഹ്ൽ അട്ടഹസിച്ചു...


അവൻ ആമിർ ബ്നു ഹള്റമിയെ വിളിച്ചു. ആരാണ് ആമിർ ബ്നു ഹള്റമി..? അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു മുസ്ലിം സംഘം അമ്പെയ്തു കൊന്ന അംറ് ബ്നു ഹളറമിയെക്കുറിച്ചു നേരത്തെ പറഞ്ഞത് ഓർമയില്ലേ..? അന്നു കൊല്ലപ്പെട്ട അംറ് ബ്നു ഹള്റമിയുടെ സഹോദരനാണ് ആമിർ ബ്നു ഹള്റമി...


ഹള്റമിയോട് അബുജഹ്ൽ വിളിച്ചു പറഞ്ഞു: “ഉണരൂ, ആവേശഭരിതനാകൂ..! നിന്റെ സഹോദരന്റെ മരണത്തിനു പ്രതികാരം ചെയ്യൂ... ഈ മനുഷ്യൻ ആളുകളെ തിരിച്ചു പോകാൻ പ്രേരിപ്പിക്കുന്നു...”


എല്ലാവരും ഇപ്പോൾ അബൂജഹലിന്റെ പക്ഷത്താണ്. ഇനി യുദ്ധംതന്നെ. ഉത്ബതും യുദ്ധരംഗത്തുതന്നെ... 


അസ് വദ് ബ്നു അബ്ദിൽ അസദ്. ഖുറയ്ശി പക്ഷത്തുള്ള ഒരു ധീരൻ. മുസ്ലിംകളുടെ ജലം സംഭരണി തകർക്കാൻ അസ് വദ് കുതിച്ചുവന്നു. ഒരൊറ്റ കുതിപ്പ്. മിന്നൽ വേഗതയിൽ ഹംസ(റ) വാൾചുഴറ്റി. ശ്രതുവിനു മാരകമായ വെട്ടേറ്റു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കഥ കഴിഞ്ഞു...


ഉത്ബത്, ശയ്ബത്, വലീദ്...


നേരത്തെ യുദ്ധം ഒഴിവാക്കണമെന്ന പക്ഷക്കാരനായിരുന്നു ഉത്ബത്. യുദ്ധം നടക്കുമെന്നുറപ്പായപ്പോൾ ഇസ്ലാമിനെ തകർക്കാൻ തന്നെ തയ്യാറായി. ശയ്ബത് സഹോദരനാണ്. വലീദ് മകനും...


മൂന്നുപേരും മുമ്പോട്ടു വന്നു. പടവാൾ ചുഴറ്റിക്കൊണ്ടു വെല്ലുവിളി തുടങ്ങി. “ആണുങ്ങളുണ്ടെങ്കിൽ ഇറങ്ങിവാ... ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവാ... ദ്വന്ദ്വയുദ്ധത്തിനു മിടുക്കുള്ളവർ ഇറങ്ങിവരട്ടെ...” വെല്ലുവിളി സ്വീകരിച്ചുകൊണ്ടു മൂന്ന് അൻസ്വാരികൾ ഇറങ്ങിച്ചെന്നു...


“നിങ്ങളെ വേണ്ട... നിങ്ങൾ ഞങ്ങൾക്കു തുല്യരല്ല. മക്കയിൽനിന്ന് ഒളിച്ചോടിപ്പോന്നവരില്ലേ, അവരെവിടെ..? ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവരട്ടെ...”


“ഇതാ എത്തിപ്പോയി. ഞങ്ങളിതാ വരുന്നു...”


ഉഗ്രഗർജനം - ധീര യോദ്ധാക്കൾ ചാടിയിറങ്ങി. അലി(റ), ഹംസ(റ), ഉബയ്ത് ബ്നു ഹാരിസ്(റ). വാൾമുനകൾ ഏറ്റുമുട്ടി. യുദ്ധമുറകൾ അരങ്ങേറി. വാളും പരിചയും മിന്നിമറിയുന്നു. വെട്ടിത്തിളങ്ങുന്നു. പൊടിപടലങ്ങളുയരുന്നു. ചാടിവെട്ടുന്നു. വെട്ട് തടുക്കുന്നു...


ഹംസ(റ)വും ശയ്ബതും തമ്മിൽ പൊരിഞ്ഞ പോരാട്ടം. ആർ ആരെജയിക്കും. ഇരുപക്ഷവും ശ്വാസമടക്കി കാത്തിരിക്കുന്നു...


ഇത്ര കാലവും സഹിച്ചു. നാടുവിടേണ്ടിവന്നിട്ടും സഹിച്ചു. അന്യനാട്ടിലും രക്ഷയില്ല. യുദ്ധത്തിലേക്കു വലിച്ചിഴച്ചതാണ്. ഇനി ജീവൻമരണ പോരാട്ടം.

ഒന്നുകിൽ ജയം. അല്ലെങ്കിൽ മരണം, വീരചരമം...


ഹംസ(റ) എടുത്തൊരു ചാട്ടം. ഒരു തട്ട് - ഒരു വെട്ട്. അതാ കിടക്കുന്നു ശയ്ബത്. ഇസ്ലാമിന്റെ ശത്രു വെട്ടേറ്റു വീണു. കിടന്നു പിടഞ്ഞു; പിന്നെ ചലനങ്ങൾ നിലച്ചു...


ധനികനും, ധീരനും, ഇസ്ലാമിന്റെ ബദ്ധവൈരിയുമായ ശയ്ബത് വധിക്കപ്പെട്ടു...



Part : 85


സത്യത്തിന്റെ വിജയക്കൊടി 


ധീരയോദ്ധാവായ അലി(റ)വിന് വലീദ് ഒരു പ്രശ്നമേ ആയിരുന്നില്ല. അൽപനേരം യുദ്ധം തുടർന്നു. യുവാവായ അലി ഒരൊറ്റ ചാട്ടം. പിന്നെ പിൻവലിഞ്ഞു. ആഞ്ഞു വീശി. ഒരൊറ്റ വെട്ട്. അത്രയേ വേണ്ടിവന്നുള്ളൂ. അതാ കിടക്കുന്നു വലീദ്. പിടഞ്ഞു മരിച്ചു...


ഉത്ബത് ചില്ലറക്കാരനല്ല. ഒന്നാംതരം യോദ്ധാവാണ്. ഉബയ്ദത്ത്(റ) ഉത്ബതിനെ വകവരുത്താൻ ശ്രമിക്കുന്നു. കഴിയുന്നില്ല. അലി(റ)വും ഹംസ(റ)വും ഉൽകണ്ഠയോടെ നോക്കിനിൽക്കുകയാണ്.

ഉബയ്ദത്(റ)വിനു വെട്ടേറ്റു..!


ഹംസ(റ)വിനു സഹിച്ചില്ല. അലി(റ)വിനും സഹിച്ചില്ല. അവർ സഹായത്തിനെത്തി. ഉത്ബത് വധിക്കപ്പെട്ടു. ഖുറയ്ശികളുടെ മൂന്നു നേതാക്കൾ വധിക്കപ്പെട്ടു... 


ഉബയ്ത്(റ)വിനെ എടുത്തുമാറ്റി. നബിﷺതങ്ങൾ ഉബയ്ദത് (റ)വിന്റെ സമീപം വന്നു.


“അല്ലാഹുവിന്റെ റസൂലേ... ഞാൻ വധിക്കപ്പെട്ടില്ല. മറിവേറ്റതേയുള്ളൂ. എനിക്കു ശഹീദിന്റെ പ്രതിഫലമുണ്ടോ..?”


“ഉണ്ട്, ആദരണീയനായ രക്തസാക്ഷിയാണു താങ്കൾ.”


ഉബയ്ദത്(റ) യുദ്ധം കഴിഞ്ഞു മടങ്ങുമ്പോൾ സഫ്റാ എന്ന സ്ഥലത്തുവച്ചു മരണപ്പെട്ടു...


“ക്ഷമിക്കുക. ക്ഷമ കൈവെടിയരുത്. സഹനം വേണം.” നബി ﷺ അണികൾക്കിടയിൽ നടക്കുന്നു, ഉപദേശിക്കുന്നു..."


“നിങ്ങൾ ശ്രതുക്കളെ അക്രമിക്കരുത്. ശത്രുക്കൾ നിങ്ങളെ

വളഞ്ഞാൽ അമ്പെയ്യുക. അവരെ തുരത്തിയോടിക്കുക. അവർ നിങ്ങളുടെ വളരെ സമീപത്തെത്തിയാൽ മാത്രം വാൾ ഉപയോഗിക്കുക.”


“ഞാൻ പറയുമ്പോൾ വാൾ ഉപയോഗിക്കുക.” പ്രതിരോധത്തിനു മാത്രമേ ആയുധം ഉപയോഗിക്കാവൂ. ആക്രമണം പാടില്ല. യുദ്ധരംഗത്തും ധർമം വേണം...


വേണ്ട ഉപദേശങ്ങൾ നൽകിയശേഷം നബി ﷺ തങ്ങൾ തന്റെ തമ്പിലേക്കു മടങ്ങി. അബൂബക്ർ സ്വിദ്ദീഖ്(റ) കൂടെയുണ്ട്. നബി ﷺ കഅ്ബക്കു നേരെ തിരിഞ്ഞുനിന്നു. ഇരു കരങ്ങൾ ആകാശത്തേക്കുയർത്തി പ്രാർത്ഥിക്കാൻ തുടങ്ങി...


ദുആ വളരെ നീണ്ടുപോയി. സ്വിദ്ദീഖ്(റ) ബേജാറായിപ്പോയി. ഇതെന്തൊരു വിളിയാണ്. “അല്ലാഹുവിന്റെ റസൂലേ... അങ്ങയുടെ നാഥൻ വാഗ്ദത്തം പാലിക്കുക തന്നെ ചെയ്യും... ഇങ്ങനെ കരയരുതേ...”


ഒരു സന്നാഹവുമില്ലാതെ, ഓർക്കാപ്പുറത്താണ് ഒരു യുദ്ധത്തെ നേരിടേണ്ടിവന്നത്. അല്ലാഹുﷻവിന്റെ സഹായമില്ലാതെ മറ്റെന്തു പ്രതീക്ഷയാണുള്ളത്..? പ്രാർത്ഥന നീണ്ടു. വല്ലാത്ത ക്ഷീണം. മയക്കം...


യുദ്ധം കൊടുമ്പിരികൊള്ളുന്നു. ഇസ്ലാമിനെ നശിപ്പിക്കാനുള്ള ആവേശത്തോടെ ശത്രുക്കൾ മുസ്ലിംകളെ പൊതിയുന്നു. മുസ്ലിംകൾ ശത്രുക്കളെ അമ്പെയ്തു തുരത്തുന്നു. അവരെ പൊതിയുമ്പോൾ വാളെടുത്തു വെട്ടുന്നു. അട്ടഹാസങ്ങൾ, ആർത്തനാദം, വെല്ലുവിളി, അലർച്ച..!


അതിനിടയിൽ പ്രവാചകന്റെ (ﷺ) ശബ്ദം. എല്ലാവരും ചെവിയോർത്തു. “മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ടു സത്യം..! പിന്തിരിഞ്ഞാടാതെ, അല്ലാഹുﷻവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടു ശ്രതുക്കളോടു ധീരമായി പൊരുതി രക്തസാക്ഷിയാവുന്നവർക്ക് അല്ലാഹു ﷻ സ്വർഗം വാഗ്ദാനം ചെയ്യുന്നു.” എന്തൊരു പ്രഖ്യാപനം..!

രക്തസാക്ഷിത്വത്തിന്റെ മഹത്വം.


ഉമയ്ർ(റ) ക്ഷീണം തീർക്കാൻ വേണ്ടി ഈത്തപ്പഴം തിന്നുകയായിരുന്നു. അപ്പോഴാണു നബിﷺയുടെ വാക്കുകൾ കേട്ടത്. സ്വർഗാവകാശിയാവാൻ ഇതിനേക്കാൾ പറ്റിയ അവസരമുണ്ടോ..? ഉമയ്ർ(റ) ബാക്കിയുള്ള ഈത്തപ്പഴം വലിച്ചെറിഞ്ഞു. പടവാൾ വീശിക്കൊണ്ടു യുദ്ധക്കളത്തിലേക്കു കുതിച്ചു...



Part : 86


ശ്രതുക്കൾ ആ യോദ്ധാവിനെ പൊതിഞ്ഞു. മിന്നൽ വേഗതയിൽ വാൾ വീശുന്നു. നിരവധി പേർക്കു വെട്ടേറ്റു... 


ശത്രുക്കളുടെ വാളുകൾ ആ ധീരസേനാനിയുടെ ശരീരത്തിലും പതിച്ചുകൊണ്ടിരുന്നു. രക്തം വാർന്നൊഴുകി. ക്ഷീണം വന്നു. ശരീരം തളർന്നു. ഉമയ്ർ(റ) യുദ്ധക്കളത്തിൽ വീണു ശഹീദായി...


യുദ്ധം മുറുകി. ഗതിയാകെ മാറി. പൊടുന്നനെ ഗതിമാറ്റം. മലക്കുകൾ ഇറങ്ങി..! പടക്കുതിരകളുടെ പടപട ശബ്ദം. പടവാളുകളുടെ കിലുകില ശബ്ദം. പടക്കളം ഇളകിമറിയുന്നു. ശത്രുനിരകൾ തകിടംമറിയുന്നു.

ധിക്കാരിയായ അബൂജഹലിനു വെട്ടേറ്റു. യുദ്ധത്തലവൻ മറിഞ്ഞുവീണു. പ്രമുഖ നേതാക്കൾ ഓരോരുത്തരായി വധിക്കപ്പെട്ടു...


ശത്രുക്കൾ മുസ്ലിം പക്ഷത്തെ ശ്രദ്ധിച്ചു. ചെറിയൊരു ജനക്കൂട്ടം. ഉടനെ കഥ തീർക്കാമെന്നവർക്കു തോന്നൽ. മുന്നേറുന്നവർ തലയറ്റു വീഴുന്നു..! അത്ഭുതം. തളർച്ച.പരാജയ ഭീതി. ഇനി ആർക്കുവേണ്ടി യുദ്ധം..? രക്തം എന്തിനുവേണ്ടി..? ശത്രുക്കൾ പിന്തിരിഞ്ഞോടാൻ തുടങ്ങി. മുസ്ലിം സേന അവരെ പിന്തുടർന്നു. പലരെയും പിടിച്ചുകെട്ടി. ഖുറയ്ശി പ്രമുഖരെ കയറിൽ ബന്ധിച്ചു...


ധർമവും അധർമവും തമ്മിലുള്ള യുദ്ധം അവസാനിച്ചു. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. സത്യം ജയിച്ചു. ധർമം ജയിച്ചു. അധർമം തോറ്റു...


ഇപ്പോൾ അട്ടഹാസങ്ങളില്ല. പോർവിളികളില്ല. മരണവുമായി

മല്ലിടുന്നവരുടെ ഞരക്കം മാത്രം. കരളലിയിക്കുന്ന ദീനരോദനങ്ങൾ.

വിലപിക്കുന്ന ചുണ്ടുകൾ. ദാഹജലത്തിനു വേണ്ടി കേഴുന്നവർ...


ഖുറയ്ശികളുടെ പക്ഷത്ത് എഴുപതു പേർ വധിക്കപ്പെട്ടു.

അത്രയും പേർ ബന്ധനത്തിലായി.  നബി ﷺ തങ്ങളുടെ ഓമനമകൾ സയ്നബ് (റ)യുടെ ഭർത്താവും തടവുകാരുടെ കൂട്ടത്തിലുണ്ടായിരുന്നു.


മുസ്ലിംകളുടെ പക്ഷത്ത് ആറു മുഹാജിറുകളും എട്ട് അൻസ്വാറുകളും രക്തസാക്ഷികളായി... 


മക്കയിൽ വച്ചു മുസ്ലിംകളെ ക്രൂരമായി മർദിച്ച രണ്ടുപേർ പിന്നീടു വധിക്കപ്പെട്ടു. അവർ പ്രവാചകന്റെ കൊടിയ ശത്രുക്കളായിരുന്നു.

ഉഖ്ബത് അബീമുഅയ്ത്വ്, നള്റ് ബ്നു ഹാരിസ്. ഇവരാണു വധിക്കപ്പെട്ടവർ.


വിജയം കൊതിച്ചുവന്ന വൻ സൈന്യത്തിനു ദയനീയമായി

പരാജയം. മുസ്ലിംകളുടെ കൊച്ചു സൈന്യത്തിനു വൻ വിജയം.


അന്ത്യനാൾവരെയുള്ളവർക്ക് ഇതിൽ പാഠമുണ്ട്. റമളാൻ പതിനേഴിനു ബദ്ർ ദിനം. ബദ്റിന്റെ ഓർമ. ബദ്രീങ്ങളുടെ ഓർമ. ആ ഓർമ പുതുക്കാൻ ഓരോ വർഷവും ബദ്ർ ദിനം വരുന്നു.


മദീനയിൽ ജൂതന്മാരും കപടവിശ്വാസികളും പല കുപ്രചരണങ്ങളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. മുസ്ലിംകളെ ഖുറയ്ശികളുടെ സൈന്യം നശിപ്പിക്കുമെന്ന കാര്യത്തിൽ അവർക്കു സംശയമില്ലായിരുന്നു. ആ സന്തോഷവാർത്തയ്ക്ക് കാതോർക്കുകയായിരുന്നു അവർ...


നബി ﷺ തങ്ങൾ രണ്ടു സ്വഹാബികളെ മദീനയിലേക്കയച്ചു. ബദ്ർ യുദ്ധത്തിന്റെ വിജയം മദീനയിൽ അറിയിക്കുകയായിരുന്നു ലക്ഷ്യം...


ബദ്റിൽ യുദ്ധം നടക്കുമ്പോൾ മദീനയിൽ നബിﷺയുടെ പുത്രിയുടെ അസുഖം വർധിച്ചു. റുഖിയ്യ(റ) അത്യാസന്ന നിലയിലായി. എല്ലാവരും ഉൽക്കണ്ഠയിലാണ്. പിതാവു മടങ്ങിയെത്തുമ്പോഴേക്കും മകൾ യാത്രയാകുമോ..?


ഭയപ്പെട്ടതുതന്നെ സംഭവിച്ചു. റുഖിയ്യ(റ) മരണപ്പെട്ടു. ഉസ്മാൻ(റ) അതീവ ദുഃഖിതനായി. മദീനയിലുണ്ടായിരുന്ന സ്വഹാബികൾ ഒത്തുകൂടി. റുഖിയ്യ(റ)യുടെ മരണാനന്തര കർമങ്ങൾ നിർവഹിച്ചു...


റുഖിയ്യ(റ)യുടെ മയ്യിത്തു ഖബറടക്കി. ഉസ്മാൻ(റ)വും കൂട്ടരും മടങ്ങുമ്പോൾ മദീനയിലൂടെ ദൂതന്മാർ ഓടിയെത്തുന്നു. ബദ്റിൽ വിജയം... ബദ്റിൽ ജയിച്ചു. അല്ലാഹുﷻവിന്റെ റസൂലും സ്വഹാബത്തും വിജയിച്ചു.


അബൂജഹ്ൽ കൊല്ലപ്പെട്ടു. ജൂതന്മാർ അന്തംവിട്ടു. കപടവിശ്വാസികൾ ഞെട്ടി...



Part : 87


യുദ്ധാനന്തരം


യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒരു വലിയ കുഴിയിൽ മുശ്രിക്കുകളെ ഖബറടക്കി. മൂന്നു ദിവസം അവിടെത്തന്നെ ചെലവഴിച്ചു. യുദ്ധമുതലുകൾ ശേഖരിച്ചു. മരിച്ചവരെയെല്ലാം ഖബറടക്കി. തടവുകാരെ സ്വഹാബികൾക്കിടയിൽ വീതിച്ചു...


“തടവുകാരോടു നല്ലനിലയിൽ പെരുമാറണം. അവരെ ബുദ്ധിമുട്ടിക്കരുത്. സഹോദരസ്നേഹം പ്രകടിപ്പിക്കണം.” നബി ﷺ തന്റെ അനുയായികളെ ഉണർത്തി.


സ്വഹാബികൾ അനുസരിച്ചു. ഇതു തടവുകാരുടെ മനസ്സിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു...


കൊല്ലപ്പെട്ട മുശ്രിക്കുകളുടെ പേരുവിളിച്ചു. നബി ﷺ ചില കാര്യങ്ങൾ ചോദിച്ചതു സ്വഹാബികളെ ആശ്ചര്യപ്പെടുത്തി. മൂന്നു ദിവസങ്ങൾക്കുശേഷം, മുശ്രിക്കുകളെ മൂടിയ കുഴിയുടെ കരയിൽ നിന്നുകൊണ്ടു പ്രവാചകൻ ﷺ ചോദിച്ചു:


“അല്ലാഹു ﷻ ഞങ്ങളോടു ചെയ്ത വാഗ്ദത്തം ഞങ്ങൾക്കു സത്യമായി പുലർന്നിരിക്കുന്നു. അല്ലാഹുﷻവും റസൂലും (ﷺ) നിങ്ങളോടു ചെയ്ത വാഗ്ദത്തം നിങ്ങൾക്കു സത്യമായി പുലർന്നുവോ..? 


അബൂജഹ്ൽ... ഉത്ബത്... ശയ്ബത്... സംഅത്. ഉമയ്യത്... നിങ്ങളോടു വാഗ്ദത്തം ചെയ്തത് നിങ്ങൾക്കു കിട്ടിയോ?” - നബി ﷺ വിളിച്ചു ചോദിച്ചു... 


ഉമർ(റ) ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, അവർ കേൾക്കുമോ..?”


നബി ﷺ ഇങ്ങനെ മറുപടി നൽകി: “അതേ, ഞാൻ പറയുന്നത് അവർ കേൾക്കുന്നതിനെക്കാൾ കൂടുതലായി നിങ്ങൾ കേൾക്കുന്നില്ല. അവർ മറുപടി പറയാൻ കഴിയാത്തവരാണ്.”


മദീനയിലെ മുസ്ലിംകൾ പ്രവാചകനെ (ﷺ) സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നു. കുട്ടികൾ ദഫ് മുട്ടിയും പാട്ടുപാടിയും

പ്രവാചകനെ (ﷺ) സ്വീകരിച്ചു. മദീനയിലെത്തിയശേഷം തടവുകാരെ എന്തു ചെയ്യണമെന്ന കാര്യം ചർച്ച ചെയ്തു...


“ഇവർ സത്യവിശ്വാസികളെ മർദിച്ചു. ദ്രോഹിച്ചു. വിശ്വസികൾ പിറന്ന നാട് ഉപേക്ഷിക്കേണ്ടതായി വന്നു. ഇവരെ ഇനിയും വച്ചേക്കരുത്. എല്ലാവരെയും വധിക്കണം.” - ഉമർ(റ) പറഞ്ഞു. മറ്റു ചിലർ ഈ അഭിപ്രായത്തെ പിന്താങ്ങി.


അപ്പോൾ അബൂബക്ർ സ്വിദ്ദീഖ് (റ) ഇങ്ങനെ പറഞ്ഞു: “അവർ അങ്ങയുടെ ബന്ധുക്കളാണ്. അവരെ മോചനധനം വാങ്ങി വിട്ടയക്കണം. അവരിൽ ആരെയെങ്കിലും അല്ലാഹു ﷻ സന്മാർഗത്തിലെത്തിച്ചേക്കാം...”


പ്രവാചകൻ ﷺ പ്രസന്നവദനനായിക്കൊണ്ടു പറഞ്ഞു: “അബൂബക്കർ, താങ്കൾ ഇബ്റാഹീം നബി(അ)നെപ്പോലെയാകുന്നു. ഇബ്റാഹീം (അ) ഇങ്ങനെ പ്രാർത്ഥിച്ചു: 


“എന്റെ രക്ഷിതാവേ, ആര് എന്നെ പിൻപറ്റുന്നുവോ അവൻ എന്റെ മാർഗത്തിൽ പെട്ടവനാകുന്നു. ആരൊക്കെ എനിക്കു വിരോദം പ്രവർത്തിക്കുന്നുവോ, അപ്പോൾ നീ പാപമോചകനും കരുണാനിധിയും ആകുന്നു...”


“ഉമർ, താങ്കൾ നൂഹ് നബി(അ)യെപ്പോലെയാകുന്നു. നൂഹ് നബി(അ) ഇങ്ങനെ പ്രാർത്ഥിച്ചു: "നീ ഒരു അവിശ്വാസിയെയും ഇവിടെ ബാക്കിയാക്കരുതേ...”


നബി ﷺ തങ്ങൾ രണ്ടുപേരെയും പ്രശംസിച്ചു. അബൂബക്കർ(റ)വിന്റെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തു...



Part : 88


കണ്ണീരു നനഞ്ഞ മാല


ബദർ യുദ്ധത്തിൽ ബന്ദികളായവരെ പിഴയടച്ചു സ്വതന്ത്രമാക്കാൻ കൽപിച്ചു.


ആദ്യമായി മോചനദ്രവ്യവുമായി വന്നതു മുത്വലിബ് എന്ന ആളായിരുന്നു. നാലായിരം വെള്ളിയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ മോചനദ്രവ്യം. പിതാവ് അബൂവിദാഅ ബന്ധിയായിരുന്നു. മുത്വലിബ് നാലായിരം വെള്ളി നൽകി പിതാവിനെ മോചിപ്പിച്ചു. എല്ലാവരും നോക്കിനിൽക്കെ പിതാവും പുത്രനും മക്കയിലേക്കു യാത്രയായി...


പിന്നീടു മക്കയിൽ നിന്നു പലരും വന്നുതുടങ്ങി. അവർ തങ്ങളുടെ ബന്ധുക്കളെ സ്വതന്ത്രരാക്കി കൊണ്ടുപോയി.


 ചിലർ തീരെ ദരിദ്രരായിരുന്നു. പത്തു മുസ്ലിം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ അവരോടു നിർദേശിച്ചു. ബന്ദികൾ നേടിയ വിജ്ഞാനം ഇവിടെ ആദരിക്കപ്പെട്ടു...


പത്തു കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുക എന്ന കർമം മോചനദ്രവ്യമായി പരിഗണിക്കപ്പെട്ടു...


അബൂസുഫ്യാന്റെ പുത്രൻ അംറ് ബന്ദിയായിരുന്നു. മുസ്ലിംകൾ അംറിനോടു ദയാപൂർവം പെരുമാറി. അബൂസുഫ്യാൻ മോചനദ്രവ്യം നൽകിയില്ല...


ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ സഅ്ദ് ബ്നു നുഅ്മാൻ(റ) എന്ന അൻസ്വാരിയെ അബൂസുഫ്യാൻ മക്കയിൽ ബന്ദിയാക്കി. “എന്റെ മകനെ മോചിപ്പിച്ചാൽ നിന്നെയും മോചിപ്പിക്കാം.” അബൂസുഫ്യാൻ അറിയിച്ചു...


വിവരം മദീനയിലെത്തി.


അബൂസുഫ്യാന്റെ മകനെ വിട്ടയച്ചു. അൻസ്വാരിയെയും വിട്ടയച്ചു...


'അബുൽ ആസ്വ്' എന്ന ആളിനെ ഓർമയുണ്ടോ..? നബി ﷺ തങ്ങളുടെയും ഖദീജ(റ)യുടെയും ഓമന മകൾ സയ്നബിന്റെ കഥ നേരത്തെ പറഞ്ഞിട്ടുണ്ട്...


സയ്നബ്(റ)യെ വിവാഹം ചെയ്തത് അബുൽ ആസ് ആയിരുന്നു. സയ്നബ്(റ) ഇസ്ലാം മതം സ്വീകരിച്ചു. ഭർത്താവ് ഇസ്ലാമിന്റെ ശത്രുവാണ്. എങ്കിലും അവർ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്നു...


അബുൽ ആസ്വ് ബദർ യുദ്ധത്തിൽ പങ്കെടുത്തു ബന്ദിയായി. മോചനദ്രവ്യം നൽകി മോചിപ്പിക്കേണ്ടതു ഭാര്യയാണ്... 


സയ്നബ്(റ) ദുഃഖിച്ചു. തന്റെ ഭർത്താവു ഗോത്രത്തിലെ പ്രമുഖ വ്യക്തിയാണ്. ഗോത്രക്കാരുടെ അഭിമാനഭാജനം. തന്നോടു വളരെ സ്നേഹമാണ്. തന്നെപ്പിരിയാൻ ഇഷ്ടമില്ല. ഇസ്ലാംമതം സ്വീകരിച്ചിട്ടും തന്നെ വെറുത്തില്ല. അദ്ദേഹത്തെ മോചിപ്പിക്കണം. കൊടുത്തയയ്ക്കാൻ എന്താണുള്ളത്..? 


ഒരു മാലയുണ്ട്, സ്വർണമാല. സ്വർണമാല കയ്യിലെടുത്തു. 


സൂര്യപ്രകാശത്തിൽ അതു വെട്ടിത്തിളങ്ങി. സയ്നബ് (റ)യുടെ കണ്ണുകൾ നനഞ്ഞു. ഏറെ പ്രിയപ്പെട്ട മാലയാണിത്. വിവാഹസമ്മാനമായി ലഭിച്ചതാണ്. പ്രിയപ്പെട്ട മാതാവ് ഖദീജ(റ) സമ്മാനിച്ചത്. ഉമ്മയുടെ ഓർമയ്ക്കുവേണ്ടി സൂക്ഷിച്ചുവച്ചത്.


റബ്ബേ... ഇതല്ലാതെ മറ്റൊന്നും നൽകാനില്ലല്ലോ..? വേദനയോടെ ആ മാല കൊടുത്തയച്ചു...


മോചനദ്രവ്യത്തിന്റെ പൊതി പ്രവാചകരുടെ (ﷺ) കയ്യിലെത്തി. ഞെട്ടിപ്പോയി..!! ആ മുഖത്തു ദുഃഖം. തന്റെ പ്രിയപ്പെട്ട പത്നി പൊന്നോമന മകൾക്കു വിവാഹസമ്മാനമായി നൽകിയ മാല..!


സ്വഹാബികൾ ആ ദുഃഖം മനസ്സിലാക്കി. മാല തിരിച്ചുകൊടുക്കാം. മോചനദ്രവ്യമായി മറ്റെന്തെങ്കിലും വേണം. സ്വഹാബികൾ നിർദേശിച്ചു...


“സയ്നബിനെ മദീനയിലേക്കയയ്ക്കണം, മോചനദ്രവ്യമായി.” നബി ﷺ അബുൽ ആസ്വിനോടു പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. അബുൽ ആസ്വിനെ മോചിപ്പിച്ചു...


സയ്നബിനെ പിരിയാൻ വിഷമമായിരുന്നു. വാക്കു പാലിക്കണമല്ലോ. ഭാര്യാഭർത്താക്കന്മാർ അക്കാര്യം സംസാരിച്ചു. വിശ്വാസമാണു വലുത്. അതിന്റെ സംരക്ഷണത്തിന് എന്തു ത്യാഗത്തിനും തയ്യാറാകണം.


വിശ്വാസത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഭർത്താവിനെ ഉപേക്ഷിക്കാൻ സയ്നബ്(റ) സന്നദ്ധയായി...


ഖുറയ്ശികൾ നോട്ടമിട്ടു നടക്കുകയാണ്. സയ്നബ് രക്ഷപ്പെടരുത്. സയ്നബിന്റെ ചലനങ്ങൾ വീക്ഷിക്കപ്പെടുന്നു.

പ്രവാചകൻ ﷺ മകളുടെ വരവും കാത്തിരുന്നു. ആകാംക്ഷയോടെ...


ഒടുവിൽ സയബ്(റ) വന്നുചേർന്നു. ഖുറയ്ശികൾ ഏൽപിച്ച പരുക്കുകളുമായി...



Part : 89


ഖയ്നുഖാഇന്റെ ധിക്കാരം


ബദർ യുദ്ധത്തിൽ മുസ്ലിംകൾക്കുണ്ടായ വിജയം ജൂതന്മാരെ നിരാശരാക്കി. മുസ്ലിംകളെ കാണുമ്പോൾ അവരുടെ മനസ്സിൽ രോഷം തിളയ്ക്കും. പ്രവാചകന്റെ (ﷺ) പേരു കേൾക്കാൻ വയ്യ... 


ഖയ്നുഖാഅ്. ഒരു ജൂത ഗോത്രത്തിന്റെ പേരാണിത്. അവരുടെ മാർക്കറ്റിൽ കുറേ സ്വർണാഭരണശാലകളുണ്ട്. മദീനക്കാർ അവിടെച്ചെന്ന് ആഭരണങ്ങൾ വാങ്ങും.


ഒരു മുസ്ലിം യുവതി ആഭരണം വാങ്ങാൻ വേണ്ടി ഒരു ജൂതന്റെ കടയിൽ ചെന്നു. മുഖാവരണം ധരിച്ചാണു വന്നത്. അവർ ഇരിപ്പിടത്തിൽ ഇരുന്നു. മുസ്ലിം സ്ത്രീയെ കണ്ടപ്പോൾ ജൂതന്മാരുടെ രോഷം പതച്ചു. ആ സ്ത്രീയെ അപമാനിക്കാൻ തന്നെ അവർ തീരുമാനിച്ചു.


“ആ മുഖാവരണം ഒന്നുയർത്തിയാട്ടെ, ഞങ്ങൾ ആ മുഖംഒന്നു കാണട്ടെ.” ഒരാൾ പരിഹാസപൂർവം പറഞ്ഞു.


സ്ത്രീവല്ലാതെ വിഷമിച്ചു. ഇവിടെ വന്നു കയറിയത് അബദ്ധമായി. പോകാൻ അനുവദിക്കുന്നുമില്ല. ജൂതന്മാർ ചുറ്റും കൂടി. മുഖാവരണം ഉയർത്താൻ നിർബന്ധിക്കുന്നു. അവർ അനുസരിച്ചില്ല.


ഒരു ജൂതൻ അവരുടെ വസ്ത്രത്തിന്റെ ഒരറ്റം ചരടുകൊണ്ടു പിന്നിൽ കെട്ടിയിട്ടു. ആ പൂവാലന്മാരുടെ ശല്യത്തിൽനിന്നു രക്ഷപ്പെടാൻ വേണ്ടി അവർ ധൃതിയിൽ എഴുന്നേറ്റു. വസ്ത്രം ഉയർന്നുപോയി. പൂവാലന്മാർ ഉറക്കെ ചിരിക്കാൻ തുടങ്ങി.


സ്ത്രീയുടെ ദൈന്യത കണ്ട് അവർ നിർത്താതെ ചിരിക്കുന്നു. സ്ത്രീ ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് ഒരു പുരുഷൻ അങ്ങോട്ടു ശ്രദ്ധിച്ചു. ഒരു കൂട്ടം ജൂതന്മാർ ചേർന്നു അബലയായ ഒരു മുസ്ലിം സ്ത്രീയെ അപമാനിക്കുന്ന കാഴ്ച കണ്ടുനിൽക്കാനായില്ല.


ആ സ്വഹാബി കടയുടമയുടെ മേൽ ചാടിവീണു. വമ്പിച്ച മൽപിടുത്തം. ഏറ്റുമുട്ടലിൽ കടയുടമ വധിക്കപ്പെട്ടു..! ജൂതന്മാർ സ്വഹാബിയെയും വധിച്ചു... 


ജൂതന്മാർ മുസ്ലിംകളെ പോർവിളിച്ചു. “ബദ്റിലെ വിജയം ഒരു വിജയമല്ല. യുദ്ധം ചെയ്യാനറിയാത്ത വിഡ്ഢികളോടു വിജയിച്ചതു കാര്യമാക്കേണ്ട. ജൂതന്മാരോടു യുദ്ധം ചെയ്യാനുണ്ടോ, മുഹമ്മദിനു ചുണയുണ്ടോ..?''


ജൂതഗോത്രക്കാർ പരസ്യമായി വെല്ലുവിളിക്കുന്നു. ധിക്കരിക്കുന്നു. പരിഹസിക്കുന്നു. കപടവിശ്വാസികൾ അവരോടു ചേർന്നുനിൽക്കുന്നു. മദീനയിൽ മുസ്ലിംകളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടു... 


ഖയ്നുഖാഅ് ഗോത്രക്കാർ യുദ്ധത്തിനു വെല്ലുവിളിച്ചു. മുസ്ലിംകൾ യുദ്ധത്തിനു നിർബന്ധിതരായി. അവർ ആയുധമെടുത്തു. 


മുസ്ലിംകൾ ഖയ്നുഖാഇന്റെ കോട്ടകൾ വളഞ്ഞു. ഉപരോധം ഏർപെടുത്തി. വലിയ യുദ്ധതന്ത്രം പ്രയോഗിച്ചു. കോട്ടയ്ക്കകത്തേക്കോ പുറത്തേക്കോ പോകാൻ ആരെയും അനുവദിച്ചില്ല. പതിനഞ്ചു ദിവസം ഇതേ നില തുടർന്നു.


ഹംസ(റ)വായിരുന്നു പതാക വഹിച്ചിരുന്നത്. ശവ്വാൽ മാസത്തിലായിരുന്നു നബിﷺതങ്ങൾ സൈന്യസമേതം ഖയനുഖാഇനു നേരെ പുറപ്പെട്ടത്.


അബൂ ലുബാബതുൽ അൻസ്വാരി (റ)വിനെ മദീനയുടെ ഉത്തരവാദിത്തം ഏൽപിച്ചിട്ടാണു പുറപ്പെട്ടത്...



Part : 90


പതിനഞ്ചു ദിവസം ഉപരോധം നീണ്ടുനിന്നപ്പോൾ ജൂതന്മാർ തളർന്നു. അവർ കീഴടങ്ങി. അവർ ഇങ്ങനെ അപേക്ഷിച്ചു:


“ഞങ്ങളെ വധിക്കരുത്. ഞങ്ങൾ മദീനവിട്ടു പൊയ്ക്കൊള്ളാം. ഞങ്ങളുടെ സകല സ്വത്തും ആയുധങ്ങളും അടിയറവയ്ക്കാം. സ്ത്രീകളെയും കുട്ടികളെയും ഞങ്ങൾക്കു വിട്ടുതരണം.”


ദയാലുവായ പ്രവാചകൻ ﷺ അവരുടെ അപേക്ഷ സ്വീകരിച്ചു. അവരുടെ ആയുധങ്ങളും സ്വത്തുക്കളും സ്വീകരിച്ചു. ജൂതന്മാരെ മദീന വിട്ടു പോകാൻ അനുവദിച്ചു. 


ഉബാദത് ബ്നു സാമിത്(റ). ആ സ്വഹാബീവര്യനായിരുന്നു ജൂതന്മാരെ നാടുകടത്താനുള്ള ചുമതല. സിറിയയുടെ അതിർത്തിയിൽപെട്ട 'അദ് രിആത്' എന്ന പ്രദേശത്തേക്ക് അവർ താമസം മാറ്റി.


ബദർ യുദ്ധത്തിൽ മുസ്ലിംകൾക്കുണ്ടായ വിജയം അബൂസുഫ്യാനെ തളർത്തിയിരുന്നു. മിക്കനേതാക്കളും കൊല്ലപ്പെട്ടിരിക്കുന്നു. ഇനിയുള്ള വലിയ നേതാവ് അബൂസുഫ്യാൻ തന്നെ... 


തന്റെ പുത്രനും പല ബന്ധുക്കളും ബദറിൽ വധിക്കപ്പെട്ടു. തന്റെ പത്നി ഹിന്ദിന്റെ പിതാവും സഹോദരനും വധിക്കപ്പെട്ടു. “ഇതിനു പ്രതികാരം ചെയ്യാതെ ഞാൻ തലയിൽ വെള്ളം ഒഴിക്കില്ല.” അബൂസുഫ്യാന്റെ പ്രതിജ്ഞ വളരെ പ്രസിദ്ധമായി... 


എങ്ങനെ പ്രതികാരം ചെയ്യുന്നു എന്നറിയാൻ എല്ലാവരും കാത്തിരുന്നു. ബദറിലെ പരാജയം അവരെ ദുഃഖിപ്പിച്ചിരുന്നു. ഓരോ വീട്ടിലും കൂട്ടക്കരച്ചിൽ. ഒരു മാസത്തോളം അവർ കരഞ്ഞു... 


അബൂസുഫ്യാനു നല്ല പേടിയുണ്ട്. മുസ്ലിംകളെ നേർക്കു നേരെ ആക്രമിക്കാൻ ധൈര്യമില്ല. രഹസ്യമായി ഒരാക്രമണം നടത്താം. അതും മദീനയുടെ അതിർത്തിയിൽ എവിടെയെങ്കിലും... 


ഇരുനൂറു പേരെ സംഘടിപ്പിച്ചു. വളരെ രഹസ്യമായി സഞ്ചരിച്ചു. മദീനയിൽ നിന്നു മൂന്നു മൈൽ അകലെയുള്ള ഒരു സ്ഥലമാണ് ഉറയ്ള്. അബൂസുഫ്യാനും കൂട്ടരും അവിടെയെത്തി... 


അവിടെ മഅ്ബദ് ബ്നു അംറ്(റ) എന്ന അൻസാരി കുടുംബം താമസിച്ചിരുന്നു. നല്ലൊരു ഈത്തപ്പനത്തോട്ടം അദ്ദേഹം അവിടെ വളർത്തിയിരുന്നു.


അബൂസുഫ്യാനും ഇരുനൂറു പേരും ചേർന്ന് അൻസ്വാരിയെ വധിച്ചു. അൻസ്വാരിയുടെ കൂടെയുണ്ടായിരുന്ന വ്യക്തിയെയും വധിച്ചു. ഈത്തപ്പനത്തോട്ടം കത്തിച്ചുകളഞ്ഞു.


അബൂസുഫ്യാനും സംഘവും പിന്തിരിഞ്ഞാടി. അതിവേഗം പലായനം ചെയ്യുകയാണവർ. മുസ്ലിംകൾ എത്തുംമുമ്പേ വളരെദൂരം പിന്നിടണം...


ആഹാരത്തിനുവേണ്ടി അവർ സവീഖ് (ഒരുതരം പലഹാരം) കൊണ്ടുവന്നിരുന്നു. ഓട്ടത്തിനു വേഗം കിട്ടാൻ വേണ്ടി സവീഖിന്റെ വലിയ കെട്ടുകൾ വലിച്ചെറിഞ്ഞുകൊണ്ടാണ് അവർ ഓടിയത്.


ഈ ആക്രമണവാർത്ത മദീനയിൽ അറിഞ്ഞു. നബിﷺതങ്ങളും ഇരുനൂറു സ്വഹാബികളും പുറപ്പെട്ടു.


അവർ സ്ഥലത്തെത്തുമ്പോഴേക്കും അബൂസുഫ്യാനും പാർട്ടിയും സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. അവർ വലിച്ചെറിഞ്ഞ കെട്ടുകൾ ശേഖരിച്ചു. കത്തിച്ചുകളഞ്ഞ ഈത്തപ്പഴത്തോട്ടം മുസ്ലിംകളെ ദുഃഖിപ്പിച്ചു. കൊല്ലപ്പെട്ട സ്വഹാബിവര്യന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.


അഞ്ചു ദിവസങ്ങൾക്കു ശേഷം നബി ﷺ തങ്ങൾ മദീനയിൽ മടങ്ങിയെത്തി...



Part : 91


ഓട്ടമത്സരം 


നീണ്ടുപരന്നു കിടക്കുന്ന മരുഭൂമി. ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന കറുത്ത മലകൾ. അവയ്ക്കിടയിലൂടെ ഒരു സംഘം നടന്നുപോകുന്നു. 


നബി ﷺ തങ്ങളുടെ കൂടെ പ്രിയപത്നി ആഇശ(റ)യും സഞ്ചരിക്കുന്നു. ദമ്പതികൾ പല കാര്യങ്ങൾ സംസാരിച്ചുകൊണ്ടാണു യാത്ര. സ്വഹാബികൾ ധൃതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. നബിﷺതങ്ങളും പത്നിയും പിന്നിലായിപ്പോയി... 


അപ്പോൾ നബിﷺതങ്ങൾ ചെറുപ്പക്കാരിയായ ഭാര്യയോട് ഒരു കുസൃതിച്ചോദ്യം: “നീ ഓട്ടമത്സരത്തിനു തയ്യാറുണ്ടോ..?” 


അസാധാരണമായ ചോദ്യം കേട്ട് ആഇശ(റ) അത്ഭുതപ്പെട്ടു. അവർ അതിശയം കലർന്ന സ്വരത്തിൽ ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, നമ്മൾ തമ്മിൽ ഓട്ടമത്സരം നടത്തുകയോ..?”


“അതേ, നമ്മൾ രണ്ടുപേരും മത്സരിച്ച് ഓടുക. ആരു ജയിക്കുമെന്നു കാണാമല്ലോ.” - നബിﷺയുടെ വിശദീകരണം.


ആഇശ(റ)യിലെ കളിക്കുട്ടി ഉണർന്നു.


മത്സരത്തിനു തയ്യാറായി. കൊച്ചുകുട്ടിയായിരിക്കുമ്പോൾ ആഇശ(റ) പാവകളെ വച്ചുകളിക്കുമായിരുന്നു. അന്നൊക്കെ നബി ﷺ തങ്ങൾ അതു കാണാറുമുണ്ട്. പല കളികൾ അറിയാം. അയൽപക്കത്തെ കൂട്ടുകാരികൾ വന്നുകൂടും. പിന്നെ ആഹ്ലാദവും പൊട്ടിച്ചിരികളും തന്നെ.


ആ കുസൃതിക്കുട്ടി ഇപ്പോഴിതാ ഓട്ടമത്സരത്തിനു തയ്യാറായിരിക്കുന്നു. നബിﷺതങ്ങളും തയ്യാറെടുത്തു. മത്സരം തുടങ്ങി. ഇരുവരും മത്സരിച്ചോടുന്നു.

ആഇശ(റ) മെലിഞ്ഞ പെൺകുട്ടിയാണ്. ഓട്ടത്തിനു നല്ല വേഗം. അവർ മുമ്പിലെത്തി. മത്സരം അവസാനിച്ചു. നബി ﷺ ഓട്ടത്തിൽ പിന്നിലായിപ്പോയി. ആഇശ(റ)യുടെ മുഖത്തു വിജയഭാവം.


അവർ വീണ്ടും യാത്ര തുടർന്നു. ഓട്ടപ്പന്തയത്തിന്റെ കഥ സ്വഹാബികൾ അറിഞ്ഞു. അവർ അതു പറഞ്ഞ് ആസ്വദിച്ചു. നബി ﷺ തങ്ങൾക്കും അതൊരു മധുരമുള്ള ഓർമയായി മനസ്സിൽ നിലനിന്നു.


അങ്ങനെ വർഷങ്ങൾ കടന്നുപോയി.


മരുഭൂമിയിൽ മറ്റൊരു യാത്ര. നബിﷺയും സ്വഹാബികളും ദീർഘയാത്രയിലാണ്. ഇത്തവണയും നബി ﷺ തങ്ങളോടൊപ്പം ആഇശ(റ) ഉണ്ട്.


വിശാലമായ പ്രദേശം. അതിലൂടെ കടന്നുപോകുമ്പോൾ പ്രവാചകൻ ﷺ പത്നിയോടു ചോദിച്ചു: “ആഇശാ, നീ ഓട്ടമത്സരത്തിനു തയ്യാറുണ്ടോ..?”


എന്തൊരു കുസൃതിച്ചോദ്യം. മനസ്സു പൂത്തുലഞ്ഞുപോയി. കുട്ടിക്കാലം ഓർമവരുന്നു. അന്നത്തെ ഓട്ടവും ചാട്ടവും. തുമ്പിയെപ്പോലെ പാറിപ്പറന്നു നടന്ന കാലം. ഇതാ വീണ്ടും കുട്ടിക്കാലം വരുന്നു... 


“ഞാൻ തയ്യാർ” - ആഇശ(റ) സമ്മതിച്ചു.


ഇരുവരും മത്സരത്തിനു തയ്യാറായി.


നിശ്ചിത സമയത്ത് ഓട്ടം തുടങ്ങി. മനസ്സിനൊപ്പം ശരീരം നീങ്ങുന്നില്ലെന്നു ആഇശ(റ)ക്കു മനസ്സിലായി. പഴയ കുട്ടിയാകാൻ പറ്റുന്നില്ല... 


നബിﷺതങ്ങൾ വേഗത്തിൽ ഓടുന്നു. ഓടി മുന്നേറുന്നു. താൻ പിന്നിലായിപ്പോയി. മത്സരത്തിൽ പരാജയപ്പെട്ടു... 


“ആഇശാ... ഇത് അതിനുപകരമാണ്.” പഴയ പരാജയത്തിനു മധുരമായ പ്രതികാരം. നബിﷺതങ്ങളുടെ ചെഞ്ചുണ്ടുകളിൽ പുഞ്ചിരി... 


യാത്രകഴിഞ്ഞ് എത്തിയശേഷം ആഇശ(റ) മറ്റു ഭാര്യമാരോടും കൂട്ടുകാരികളോടുമൊക്കെ വിശേഷം പറഞ്ഞു. “അന്നത്തെ മത്സരത്തിൽ ഞാൻ വിജയിച്ചു. അന്നു ഞാൻ മെലിഞ്ഞ പെൺകുട്ടിയായിരുന്നു. ഓട്ടത്തിനു നല്ല വേഗം കിട്ടി.


ഇന്നെനിക്കു തടി കൂടിയില്ലേ..! പഴയതുപോലെ ഓടാൻ കഴിയുമോ..? ഞാൻ തോറ്റുപോയി.” അതും പറഞ്ഞു ആഇശ(റ) ചിരിച്ചു...


വലിയൊരു ഫലിതം കേട്ടതുപോലെ മറ്റുള്ളവരും ചിരിച്ചു. മദീനയിൽ അതൊരു തമാശ വാർത്തയായി നിലനിന്നു... 


മറ്റുള്ളവരുമായി സംഭാഷണം നടത്തുന്നതിനിടയിൽ നബി ﷺ തങ്ങൾ നല്ല തമാശകൾ പറയും. മറ്റുള്ളവർ കേട്ടു ചിരിക്കും. ആ തമാശകളിലും എന്തെങ്കിലും കാര്യം കാണും. ഒന്നും വെറും വർത്തമാനമല്ല... 


അനുയായികൾ പ്രവാചകരുടെ (ﷺ) ഫലിതങ്ങളൊക്കെ ഓർത്തു

വയ്ക്കും. മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കും.


ഇടയ്ക്കു തമാശകൾ പറയണം. ആസ്വദിക്കണം. ചിരിക്കണം. അതൊക്കെ മനസ്സിനും ശരീരത്തിനും നല്ലതാണ്... 


സത്യം പറഞ്ഞു കൊണ്ടായിരിക്കണം തമാശകൾ പറയേണ്ടത് , അല്ലാതെ കള്ളം പറഞ്ഞു കൊണ്ടും മറ്റുള്ളവരെ ആക്ഷേപിച്ചു കൊണ്ടുമൊന്നുമല്ല എന്ന കാര്യം എല്ലാവരും വിസ്മരിച്ചു പോകുന്നു.    



Part : 92


ഒട്ടകത്തിന്റെ പരാതി


ഒരിക്കൽ ഒരു സ്വഹാബി നബിﷺതങ്ങളെ കാണാൻ വന്നു. അൻസ്വാരിയാണ്. തന്റെ ഒട്ടകത്തെപ്പറ്റി പരാതി പറയാനാണ് അദ്ദേഹം വന്നത്. നബിﷺതങ്ങൾ ഒരു കൂട്ടം സ്വഹാബികളോടൊപ്പമായിരുന്നു...


“അല്ലാഹുവിന്റെ റസൂലേ, എനിക്ക് ഒരു ഒട്ടകമുണ്ട്. അതു ജോലിചെയ്യാൻ കൂട്ടാക്കുന്നില്ല. മുതുകിൽ വെള്ളം ചുമക്കാൻ ആ ഒട്ടകം തയ്യാറല്ല. അതുകാരണം ഞങ്ങൾക്ക് ഈത്തപ്പനകൾ നനക്കാനാവുന്നില്ല. അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണം...”


അൻസ്വാരിയുടെ പരാതി കേട്ടു സ്വഹാബികൾ അത്ഭുതപ്പെട്ടു. ഒട്ടകം ജോലി ചെയ്യാത്തതിന് ഇവിടെയാണോ പരാതി പറയുന്നത്..!


“വരൂ, നമുക്കൊന്നു പോയി നോക്കാം.'' നബിﷺതങ്ങൾ സ്വഹാബികളോടു പറഞ്ഞു. എല്ലാവരും നടന്നു അൻസ്വാരിയുടെ കൂടെ...


ഒരു ഈത്തപ്പനത്തോട്ടത്തിലേക്കാണവർ പോയത്. തോട്ടത്തിന്റെ മൂലയിൽ ഒട്ടകം നിൽക്കുന്നു. ആകെ വെറിപിടിച്ച മട്ടാണ്. അതിനെ സമീപിക്കാൻ തന്നെ എല്ലാവർക്കും ഭയം. പ്രവാചകൻ ﷺ ഒട്ടകത്തിനടുത്തേക്കു നടന്നു. സ്വഹാബികൾ വിലക്കി...


“ഒട്ടകം വെറിപിടിച്ച നായയെപ്പോലെ നിൽക്കുകയാണ്. അതിനെ സമീപിച്ചാൽ ഉപ്രദവമാകും...”


സ്വഹാബികൾ പറഞ്ഞതൊന്നും റസൂൽ ﷺ പരിഗണിച്ചില്ല. നബിﷺതങ്ങൾ മൃഗത്തിന്റെ സമീപത്തു ചെന്നു നിന്നു. നബിﷺതങ്ങളെ കണ്ടപ്പോൾ ഒട്ടകത്തിനു സന്തോഷം. അതു വിനയപൂർവം തലതാഴ്ത്തി...


നബി ﷺ അതിന്റെ നെറ്റിയിലെ രോമത്തിൽ പിടിച്ചു. പ്രവാചകന്റെ (ﷺ) കരസ്പർശമുണ്ടായതോടെ ഒട്ടകം തീർത്തും ശാന്തമായി. ഒരടിമയെപ്പോലെ നിന്നു. നബിﷺതങ്ങൾ തിരിച്ചുവന്നു. ആളുകൾ അത്ഭുതപ്പെട്ടു. നല്ല അനുസരണയുള്ള ഒട്ടകം. അതു അനുസരണയോടെ വെള്ളം ചുമന്നുതുടങ്ങി. ഉടമസ്ഥനു സന്തോഷമായി...


അകലെ ഒരു ഈത്തപ്പനത്തോട്ടം. മരുഭൂമിയിൽ ഒരു പച്ചത്തുരുത്ത്. കാണാൻ ചന്തം. പല വലിപ്പത്തിലുള്ള ഈത്തപ്പനകൾ. അവിടെ പല ജോലികൾ നടക്കുന്നു. ഈത്തപ്പനകൾക്കു വേണ്ട ശുശ്രൂഷകൾ നൽകണം. വളവും വെള്ളവും നൽകണം. ഈത്തപ്പനകൾ നനച്ചുകൊടുക്കണം...


ആഴമുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കണം. ഒട്ടകങ്ങൾ വെള്ളം ചുമന്നുകൊണ്ടുവരും. ആ വെള്ളംകൊണ്ടു പനകൾ നനക്കും.

അത് ഒരു അൻസ്വാരിയുടെ തോട്ടമാണ്.


ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ അതുവഴി വരുന്നു. അൻസ്വാരിയുടെ തോട്ടത്തിലേക്കാണു വരുന്നത്. തോട്ടത്തിൽ ചില ഒട്ടകങ്ങൾ മേഞ്ഞുനടക്കുന്നു. അവയിൽ ഒരെണ്ണം നബിﷺതങ്ങളെ കണ്ട ഉടനെ ഓടിവരികയാണ്.


ഒട്ടകം ഉറക്കെ കരയുന്നു. കണ്ണുകളിൽ നിന്നു കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു.


ഒട്ടകത്തിന് എന്തോ പരാതി പറയാനുണ്ട്. പ്രവാചകന്റെ (ﷺ) സമീപത്ത് ഒട്ടകം വിനയത്തോടെ വന്നുനിന്നു. നബി ﷺ തങ്ങൾ സ്നേഹപൂർവം അതിന്റെ പിരടി തടവിക്കൊടുത്തു. ഒട്ടകത്തിന് ആശ്വാസമായി. കരച്ചിൽ നിറുത്തി...


“ഇതിന്റെ ഉടമസ്ഥൻ ആരാണ്..?” നബി ﷺ അന്വേഷിച്ചു. 


അൻസ്വാരി യുവാവു മുന്നോട്ടു വന്നു...

“ഇത് എന്റെ ഒട്ടകമാണ്.”


നബി ﷺ ആ യുവാവിനോട് ഇങ്ങനെ പറഞ്ഞു: “അല്ലാഹു ﷻ നിന്നെ ഈ മൃഗത്തിന്റെ യജമാനനാക്കിയില്ലേ..? ഇതിനോടു കരുണ കാണിക്കാൻ നിനക്കു കടമയുണ്ട്. ഇതിന്റെ കാര്യത്തിൽ നീ അല്ലാഹുﷻവിനെ ഭയപ്പെടുക. നീ ഈ ഒട്ടകത്തെക്കൊണ്ടു കഠിനമായി ജോലി ചെയ്യിക്കുന്നുണ്ടെന്നും പട്ടിണിക്കിടുന്നുണ്ടെന്നും ഇതെന്നോടു പരാതി പറയുന്നു...”


യുവാവ് ഞെട്ടിപ്പോയി..!! മൃഗങ്ങളോടു കരുണ കാണിക്കണമെന്നു നബി ﷺ ഉടമസ്ഥരോടു കൂടെക്കൂടെ ഉപദേശിക്കാറുണ്ടായിരുന്നു...



Part : 93


വീണ്ടും യുദ്ധത്തിലേക്ക് 


അബൂസുഫ്യാൻ ശാമിൽ നിന്നു കൊണ്ടുവന്ന കച്ചവട ചരക്കുകളെച്ചൊല്ലിയാണല്ലോ ബദർ യുദ്ധം നടന്നത്. ആ ചരക്കുകൾ അവകാശികൾക്കു വീതംവച്ചു കൊടുത്തില്ല. ദാറുന്നദ് വയിൽ സൂക്ഷിച്ചുവച്ചു. ഇതുമുഴുവൻ യുദ്ധോപകരണങ്ങൾ വാങ്ങി മുസ്ലിംകളുടെ നാശത്തിനുവേണ്ടി ചെലവഴിക്കും.


മക്കയിലെ ഓരോ വീട്ടിലും പ്രതികാരത്തിന്റെ അഗ്നി പുകയുകയാണ്. മരണപ്പെട്ടവരുടെ വിധവകൾ സംഘടിച്ചു. അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ് അവർക്കു നേതൃത്വം നൽകുന്നു...


അവർ വീടുകൾ തോറും സന്ദർശിക്കുന്നു. പ്രതികാര ജ്വാലകൾ ആളിക്കത്തിക്കുന്നു. ഹിന്ദിന്റെ ശപഥം മക്കക്കാരെ കോരിത്തരിപ്പിച്ചു...


പ്രതികാരം ചെയ്യുംവരെ എണ്ണ പുരട്ടില്ല, സുഗന്ധം ഉപയോഗിക്കില്ല. ഭർത്താവുമായി സമ്പർക്കമില്ല. മറ്റു പല സ്ത്രീകളും ഇതുപോലെ ശപഥം ചെയ്തു...


ഇതിനിടയിൽ കച്ചവടത്തിനു പോകാനുള്ള സമയമായി. മദീനയുടെ സമീപത്തുകൂടി കച്ചവടസംഘത്തെ കൊണ്ടു പോകാൻ കഴിയില്ല. മുസ്ലിംകൾ തടയും. മറ്റൊരു മാർഗം കണ്ടത്തണം...


ഇറാഖിലൂടെയുള്ള മാർഗം സ്വീകരിക്കാം. പ്രയാസങ്ങൾ കൂടും. എന്നാലും സുരക്ഷിതമാണ്. മുസ്ലിംകളെ പേടിക്കാനില്ല.


ഒരു ലക്ഷം ദിർഹം വിലവരുന്ന ചരക്കുകളുമായി അവർ യാത്ര തിരിച്ചു. മദീനക്കാരനായ നുഐം ബ്നു മസ്ഊദ് ഈ സമയത്തു മക്കയിലുണ്ടായിരുന്നു. വമ്പിച്ച വ്യാപാരസംഘത്തെ കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു..!!


അദ്ദേഹം കച്ചവടസംഘത്തെക്കുറിച്ചുള്ള വാർത്ത പ്രവാചകനെ (ﷺ) അറിയിച്ചു. പുതിയ സഞ്ചാരമാർഗം എങ്ങനെയെന്നും അറിയിച്ചു...


ഉടനെ നബി ﷺ സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിൽ നൂറു ഭടന്മാരെ അയച്ചു. വെയിൽ കത്തിപ്പടരുന്ന മരുഭൂമിയിലൂടെ അവർ യാത്ര ചെയ്തു. നജ്ദിലെത്തി...


മുസ്ലിംകൾ അതുവഴി വരുമെന്നു യാതൊരു പ്രതീക്ഷയും ഖുറയ്ശികൾക്കില്ല. വഴിയിൽ ഒരപകടവും പ്രതീക്ഷിക്കാതെ യാത്ര തുടരുകയാണ്. പെട്ടെന്നാണു മുസ്ലിം സംഘത്തെ മുമ്പിൽ കണ്ടത്. പിന്നൊന്നും ചിന്തിച്ചില്ല. കച്ചവടച്ചരക്കുകൾ ഉപേക്ഷിച്ചു ജീവനും കൊണ്ടോടുകയായിരുന്നു...


തന്റെ പിതാവിനെയും സഹോദരനെയും വധിച്ച ഹംസയെ വധിക്കണം. അതാണ് ഹിന്ദിന്റെ ആവശ്യം. ചാട്ടുളി പ്രയോഗത്തിൽ വിദഗ്ധനായ ഒരു അടിമയെക്കുറിച്ചു ഹിന്ദ് കേട്ടു... 


ജുബയ്ർ ബ്നു മുത്ഇം എന്ന പ്രമുഖന്റെ അടിമയായ വഹ്ശി. ഹിന്ദ് വഹ്ശിയെ വരുത്തി...


“വഹ്ശീ... നീ ചാട്ടുളി പ്രയോഗത്തിൽ മിടുമിടുക്കനാണ്..! നിന്റെ ഉന്നം പിഴയ്ക്കുകയില്ല. വഹ്ശീ, നീ ഞങ്ങളുടെ കൺകുളിർപ്പിക്കണം. നീ ചോദിക്കുന്നതെന്തും ഞങ്ങൾ സമ്മാനമായി നൽകും.” - ഹിന്ദ് വഹ്ശിയെ ഹരംപിടിപ്പിച്ചു...


വഹ്ശിയുടെ യജമാനൻ ജുബയർ പറഞ്ഞു: “നീ ഹംസയെ വധിച്ചാൽ നിന്നെ ഞാൻ സ്വതന്ത്രനാക്കും.


പിന്നെ നീ അടിമയല്ല.” - വഹ്ശിക്കു സന്തോഷമായി...



Part : 94


സുശക്തമായൊരു സൈന്യം ഒരുങ്ങി. ബനൂ മുസ്ത്വലഖ്, ബനുൽ ഹൗൽ എന്നീ ഗോത്രക്കാർ സഖ്യകക്ഷികളാണ്. തിഹാമയിലെയും കിനാനയിലെയും ആളുകൾ ഖുറയ്ശികളോടു ചേർന്നു.


ഖുറയ്ശി വനിതകളും രംഗത്തുണ്ട്. ഹിന്ദിന്റെ നേതൃത്വത്തിൽ അവർ പാട്ടുപാടുന്നു. പുരുഷന്മാരെ ആവേശം കൊള്ളിക്കുന്നു.


മൂവായിരം യോദ്ധാക്കൾ മദീനയെ ലക്ഷ്യംവച്ചു നീങ്ങി. നബിﷺതങ്ങളുടെ പിതൃസഹോദരനായ അബ്ബാസ് ഈ സൈനിക നീക്കം കണ്ട് അസ്വസ്ഥനായി. തന്റെ സഹോദരപുത്രനെ ഈ വിവരം ഉടനെ അറിയിക്കണം... 


വിശ്വസ്തനായ ഒരാളെ തേടിനടന്നു. ഒരു ഗിഫാർ ഗോത്രക്കാരനെ കണ്ടെത്തി. ഖുറയ്ശികളുടെ പുറപ്പാടിനെക്കുറിച്ചു വിവരിക്കുന്ന കത്ത് ഗിഫാർ ഗോത്രക്കാരന്റെ കയ്യിൽ കൊടുത്തയച്ചു...


മദീനയിലേക്കുള്ള വഴിയിൽ അദ്ദേഹം ഖുബാഇലെത്തി. അവിടുത്തെ പള്ളിയുടെ കവാടത്തിൽ വച്ച് നബി ﷺ തങ്ങളെ കണ്ടുമുട്ടി. കത്തു നൽകി...


ഉബയ്യ് ബ്നു കഅ്ബ് കത്തു വായിച്ചു കേൾപിച്ചു. ഞെട്ടിക്കുന്ന വാർത്ത.

വിവരം ശേഖരിക്കാൻ ചിലരെ ഉടനെ അയയ്ക്കണം. അനസ്(റ), മുഅനിസ്(റ) എന്നിവരെ ആദ്യം അയച്ചു. അതിനുശേഷം ഹുബാബ് ബ്നു മുൻദിർ (റ) വിനെയും അയച്ചു...


അവരെല്ലാം മദീനയുടെ പുറത്തേക്കു യാത്ര ചെയ്തു. ഖുറയ്ശികളുടെ കുതിരകളും ഒട്ടകങ്ങളും മേഞ്ഞുനടക്കുന്നത് അവർ കണ്ടെത്തി...


ശത്രുക്കൾ വളരെ സമീപം എത്തിക്കഴിഞ്ഞു. “ശത്രുക്കൾ മദീനയിൽ പ്രവേശിക്കാതെ നോക്കാം. ശക്തമായ ഉപരോധം ഏർപ്പെടുത്തണം. മദീനയിൽ നിന്നു ശത്രുക്കളെ നേരിടുകയുമാവാം.”

നബിﷺതങ്ങൾ അഭിപ്രായപ്പെട്ടു...


മദീനയിൽ നിന്നു പുറത്തുപോയി ശത്രുക്കളെ ഇടയിലേക്കുചെന്ന് ആക്രമണം നടത്തണമെന്നു പലരും അഭിപ്രായപ്പെട്ടു. ചെറുപ്പക്കാർ പൊതുവിൽ ആ അഭിപ്രായക്കാരായിരുന്നു...


“നിങ്ങൾ പരാജയപ്പെടുമെന്നു ഞാൻ സംശയിക്കുന്നു.'' പ്രവാചകൻ ﷺ പറഞ്ഞു. അപ്പോഴും മദീനയുടെ പുറത്തുവച്ചു യുദ്ധം ചെയ്യണമെന്നു ഭൂരിപക്ഷം വാദിച്ചു. നബി ﷺ അവർ പറഞ്ഞത് അംഗീകരിച്ചു.


ശവ്വാൽ മാസം പത്ത്. അതൊരു വെള്ളിയാഴ്ചയായിരുന്നു. ക്ഷമ കൈക്കൊള്ളുവാനും ശത്രുക്കൾക്കെതിരെ ധീരമായി പോരാടാനും പ്രവാചകൻ ﷺ സ്വഹാബികളെ ഉദ്ബോധിപ്പിച്ചു. വിജയം ക്ഷമാശീലരുടെ ഭാഗത്താണെന്ന് എടുത്തു പറഞ്ഞു. അന്നു സായാഹ്നത്തിൽ പ്രവാചകൻ ﷺ തന്റെ വീട്ടിൽ പ്രവേശിച്ചു. യുദ്ധത്തിനുള്ള ആയുധങ്ങൾ അണിഞ്ഞു...


പ്രവാചകൻ ﷺ തന്റെ ഭവനത്തിലേക്കു പോയപ്പോൾ സ്വഹാബികൾക്കിടയിൽ അഭിപ്രായം പറച്ചിൽ നടന്നു. ചില മുതിർന്ന സ്വഹാബികൾ ഇങ്ങനെ പറഞ്ഞു: “നബിﷺതങ്ങൾ മദീനയെ ഉപരോധിച്ചാൽ മതിയെന്നാണു നേരത്തെ പറഞ്ഞത്. സമ്മർദം കൊണ്ടാണു പുറത്തുപോയി യുദ്ധം ചെയ്യാമെന്നു സമ്മതിച്ചത്. അതു ശരിയായില്ല...”


ഇതു കേട്ടതോടെ പലർക്കും പരിഭ്രമമായി. തങ്ങൾ ചെയ്തതു തെറ്റായിപ്പോയോ എന്ന ഭീതി. അവർ പ്രവാചകനെ (ﷺ) കാത്തിരുന്നു. ആയുധം ധരിച്ചു പ്രവാചകൻ ﷺ പുറത്തുവന്നു. സ്വഹാബികൾ ചുറ്റും കൂടി...


“അങ്ങയുടെ അഭിപ്രായം പോലെ ചെയ്താൽ മതി. ഞങ്ങളുടെ വാക്കുകൾ പരിഗണിക്കേണ്ടതില്ല...” 


പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി: “അങ്കി ധരിച്ചശേഷം അഭിപ്രായം മാറ്റാനും ശത്രുക്കളുടെ കാര്യത്തിൽ അല്ലാഹു ﷻ ഒരു തീരുമാനമുണ്ടാക്കും മുമ്പെ അങ്കി അഴിച്ചുമാറ്റാനും ഒരു പ്രവാചകനും കഴിയില്ല. എന്റെ വാക്കുകൾ സ്വീകരിക്കൂ, മുമ്പോട്ടു പോകൂ, ക്ഷമാശീലർക്കാണു വിജയം...”


പ്രവാചകനും (ﷺ) സ്വഹാബികളും പുറപ്പെട്ടു. ആയിരം യോദ്ധാക്കൾ.

ആവേശപൂർവം അവർ മുന്നോട്ടു നടക്കുകയായിരുന്നു. മദീനക്കും ഉഹ്ദിനുമിടയിലുള്ള ശൗത്വി എന്ന പ്രദേശത്തെത്തി...


അവിടെവച്ച് അബ്ദുല്ലാഹിബ്നു ഉബയ്യ് ഇങ്ങനെ വിളിച്ചു പറഞ്ഞു. “മുഹമ്മദ് കുറേ ചെറുപ്പക്കാർക്കു വഴങ്ങി. ഞാൻ ഈ യുദ്ധത്തിനില്ല. ഞാൻ പോകുന്നു.”


 അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഓർക്കുന്നില്ലേ..? കപടവിശ്വാസികളുടെ നേതാവ്. അവൻ പിന്തിരിഞ്ഞുകളഞ്ഞു. അവൻ ഒറ്റക്കല്ലപോയത്. കൂടെ മുന്നൂറുപേരും. ആയിരം പേരിൽ മുന്നൂറുപേർ പിൻവാങ്ങി..!!


യുദ്ധം ചെയ്യാൻ ഇനി എഴുനൂറുപേർ മാത്രം. കപടവിശ്വാസികൾ പ്രവാചകനെ (ﷺ) വഞ്ചിക്കുകയായിരുന്നു. മുസ്ലിംകളുടെ ആത്മവീര്യം നശിപ്പിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം.


കടുത്ത പരീക്ഷണങ്ങളുടെ മധ്യത്തിലേക്കു മുസ്ലിംകൾ നടന്നടുക്കുന്നു. ജൂതന്മാരും കപടവിശ്വാസികളും പരിഹസിച്ചു ചിരിക്കുന്നു...



Part : 95


അല്ലാഹുﷻവിന്റെ സിംഹം


നബിﷺതങ്ങൾ സൈന്യത്തെ പരിശോധിച്ചു. പ്രായം കുറഞ്ഞ ചിലർ സൈന്യത്തിൽ കടന്നുകൂടിയിരുന്നു. അവരെ പുറത്താക്കാൻ വേണ്ടി പരിശോധന നടത്തി. റാഫിഅ്, സംഅ എന്നിവർ പട്ടാളക്കാരോടൊപ്പം യുദ്ധത്തിനു വന്ന കുട്ടികളായിരുന്നു. കാലിന്റെ വിരലുകൾ നിലത്തൂന്നി ഉയർന്നുനിന്നാണു പരിശോധനയെ നേരിട്ടത്...


റാഫിഇന്റെ ശ്രമം വെറുതെയായില്ല. യുദ്ധത്തിനു അനുമതി കിട്ടി. സംഅയെ പിടികൂടി പുറത്താക്കി...


“റാഫിഅ് കുട്ടിയാണ്. അവനെ സൈന്യത്തിലെടുത്തു. എന്നെയും എടുക്കണം. ഞാൻ അവനോടു ദ്വന്ദ്വയുദ്ധം നടത്താം. ഞാൻ ജയിക്കും...”


സംഅ വാശിപിടിച്ചു. അവർ തമ്മിൽ മൽപിടുത്തം നടന്നു. സംഅ ജയിച്ചു. യുദ്ധത്തിന് അനുവാദവും കിട്ടി...


മുസ്ലിം സൈന്യം ഉഹ്ദിലെത്തി. മദീനയിൽ നിന്നും എഴുപതു നാഴിക അകലെയുള്ള പ്രദേശം. ഉഹ്ദ് മലയ്ക്കു പിൻതിരിഞ്ഞു മദീനക്കു നേരെയാണ് അവർ നിന്നത്. 


പിൻവശത്തു വലിയൊരു മലയിടുക്ക് ഉണ്ടായിരുന്നു. ശത്രുക്കൾ അതിലൂടെ

കടന്നുവന്നു ആക്രമണം നടത്താം. അതു തടയാൻവേണ്ടി അമ്പത് അമ്പെയ്ത്ത് വിദഗ്ധരെ അവിടെ നിറുത്താൻ തീരുമാനിച്ചു...


അബ്ദുല്ലാഹിബ്നു ജുബയ്ർ(റ) ആയിരുന്നു അവരുടെ നേതാവ്, അമ്പെയ്ത്ത് വിദഗ്ധന്മാർക്കു പ്രവാചകൻ ﷺ കർശനമായ നിർദേശം നൽകി: 


“ഈ മലയിടുക്കു നിങ്ങൾ കാത്തുസൂക്ഷിക്കണം. ഒരു കാരണവശാലും നിങ്ങൾ ഈ പ്രദേശം വിട്ടു പോകരുത്. സ്ഥലം വിടാനുള്ള കൽപന വരുന്നതുവരെ ഇവിടെത്തന്നെ നിൽക്കണം. യുദ്ധം ജയിച്ചാലും തോറ്റാലും ഇവിടം വിടരുത്..." 


"ഞങ്ങൾ ശത്രുക്കളെ പരാജയപ്പെടുത്തുന്നതു കണ്ടാലും ഞങ്ങളെ ശത്രുക്കൾ കൊന്നൊടുക്കുന്നതു കണ്ടാലും ശരി, ഈ ആജ്ഞ പാലിക്കണം. ശത്രുക്കളുടെ കുതിരകൾക്കുനേരെ അമ്പെയ്തുകൊണ്ടിരിക്കണം. അമ്പുകൾ വരുന്നതുകണ്ടാൽ കുതിരകൾ മുന്നേറുകയില്ല.”


പ്രവാചകൻ ﷺ യോദ്ധാക്കളുടെ അണികൾക്കിടയിലൂടെ നടന്നു. അണികൾ ശരിപ്പെടുത്തിക്കൊണ്ടിരുന്നു...


“അല്ലാഹുﷻവിനെ സൂക്ഷിക്കുക. ക്ഷമ അവലംബിക്കുക. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ശരീരത്തിനു ശിരസ്സു പോലെയാകുന്നു. ശിരസ്സിനു രോഗം വന്നാൽ ശരീരത്തിലെ മറ്റ വയവങ്ങളെല്ലാം വേദന അനുഭവിക്കും. ഒരു സത്യവിശ്വാസിയുടെ വേദന മറ്റുള്ളവർക്കും വേദനയാണ്...'' നബിﷺതങ്ങൾ അനുയായികളെ ഓർമപ്പെടുത്തി...


ഖുറയ്ശികൾ സുസജ്ജരായിരുന്നു. ഒരു വിഭാഗത്തിനു നേതൃത്വം നൽകിയത് ഖാലിദ് ബ്നുൽ വലീദ്. അവർ വലതു ഭാഗത്തു നിലയുറപ്പിച്ചു. ബദറിൽ കൊല്ലപ്പെട്ട അബുജഹ്ലിന്റെ മകനാണ് ഇക്രിമത്. ഇടതു ഭാഗത്തു നിലയുറപ്പിച്ച സൈന്യത്തിന് ഇക്രിമ നേതൃത്വം നൽകുന്നു... 


സ്ത്രീകൾ ദഫ് മുട്ടിയും പാട്ടുപാടിയും അണികൾക്കിടയിലൂടെ ഓടിനടക്കുന്നു. ആവേശം എവിടെയും അലതല്ലുകയാണ്. ബദറിന്റെ പ്രതികാരചിന്ത ഇളകിമറിയുന്നു. അബൂആമിർ എന്ന അടിമ യുദ്ധത്തിനു തുടക്കംകുറിച്ചു...


ഇക്റിമയുടെ സൈന്യം മുസ്ലിംകളെ ആക്രമിച്ചു. മുസ്ലിംകൾ അവരെ കല്ലെറിഞ്ഞു തുരത്തി. അബൂആമിർ എന്ന അടിമയും കൂട്ടരും പിൻതിരിഞ്ഞോടി...


ഹംസ(റ) പടവാൾ വീശിക്കൊണ്ടു ശത്രുനിരയുടെ ഉള്ളിലേക്കു പാഞ്ഞുകയറി. നിരവധി ശത്രുക്കൾ വാളിന്നിരയായി...


ശ്രതുപക്ഷത്തുള്ള ധീരനായ തൽഹ മുസ്ലിംകളെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിക്കുന്നു. അലി(റ) വെല്ലുവിളി സ്വീകരിച്ചു. അവർ തമ്മിലുള്ള ഏറ്റുമുട്ടൽ രോമാഞ്ചജനകമായിരുന്നു. കായികഭ്യാസങ്ങളുടെ ഉജ്ജ്വലമായ പ്രകടനം...


അലി(റ)വിന്റെ കരങ്ങളുടെ വേഗം കൂടി. മിന്നെറിയുംപോലെ പടവാൾ കിടന്നുതിളങ്ങുന്നു. ഏതു വഴിയാണു വാൾ വരുന്നതെന്നറിയില്ല. തൽഹയുടെ കണ്ണഞ്ചിപ്പോയി. വെട്ടേറ്റു. ഒന്നല്ല, പലത്. താഴെ വീണുപോയി. തൽഹയുടെ അന്ത്യം സംഭവിച്ചു...


വഹ്ശിക്കു യുദ്ധത്തിൽ വലിയ താൽപര്യമില്ല. ഹംസ(റ)വിനെ വധിക്കണം. അടിമത്തത്തിൽ നിന്നു മോചനം നേടണം. പിന്നെ കൈനിറയെ പാരിതോഷികങ്ങൾ. ഇത് മാത്രമാണ് വഹ്ശിയുടെ ലക്ഷ്യം...



Part : 96


വഹ്ശിയുടെ യജമാനനാണു ജുബയർ. ബദ്ർ യുദ്ധത്തിൽ ജുബയറിന്റെ പിതാവു കൊല്ലപ്പെട്ടിരുന്നു. 


ഹംസ(റ)വിനെ നോട്ടമിട്ടുനടക്കുകയാണ് വഹ്ശി. മനുഷ്യരെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് അതാവരുന്നു ഹംസ(റ). ചാട്ടുളി എറിഞ്ഞാൽ കൊള്ളും. അത്ര അകലത്തിലാണ് ഇപ്പോഴുള്ളത്...


ചാട്ടുളി കയ്യിലെടുത്തു. ഉന്നംവച്ചു. ഒരൊറ്റ ഏറ്. ഉന്നം തെറ്റിയില്ല. അടിവയറ്റിൽ ചെന്നു തറച്ചു..! കാലുകൾക്കിടയിലൂടെ പുറത്തുചാടി. ധീരയോദ്ധാവായ ഹംസ(റ) മറിഞ്ഞു വീണുപോയി. എന്തൊരു വേദന. തനിക്ക് എന്താണു സംഭവിച്ചത്..?!


ഏതുതരം ആയുധമാണിത്. അമ്പും കുന്തവും വാളും ഒന്നുമല്ലല്ലോ..? തനിക്കുനേരെ പാഞ്ഞുവന്ന അമ്പും കുന്തവും വാളുമെല്ലാം പരിചകൊണ്ടു തടുക്കുകയായിരുന്നുവല്ലോ. ലാഇലാഹ ഇല്ലല്ലാഹ്.. സയ്യിദുശ്ശൂഹദാഅ്... രക്തസാക്ഷികളുടെ നേതാവ്. അസദുൽ ഇലാഹ്...


അല്ലാഹുﷻവിന്റെ സിംഹം. ഉഹുദിന്റെ മണ്ണിൽ ചലനമറ്റു കിടക്കുന്നു. മരണം ഉറപ്പായപ്പോൾ വഹ്ശി അടുത്തുചെന്നു. ചാട്ടുളി വലിച്ചൂരിയെടുത്തു. രക്തം തുടച്ചുകളഞ്ഞു. ഒരു മരത്തണലിൽ പോയിരുന്നു. ഇനി ആരെയും കൊല്ലണമെന്നില്ല. തന്റെ കടമ നിറവേറ്റി. വഹ്ശി പിൽക്കാലത്ത് ഇസ്ലാംമതം സ്വീകരിച്ചു...


ഹംസ(റ)വിന്റെ രക്തസാക്ഷിത്വം മുസ്ലിം അണികളിൽ ഒരുതരം ആവേശം ഉണർത്തി. ഹംസ(റ)വിനെപ്പോലെ രക്തസാക്ഷിത്വം വരിക്കാൻ നിരവധിപേർ മുന്നേറിക്കൊണ്ടിരുന്നു... 


ശത്രുക്കളുടെ അണികളിലേക്കുള്ള ഈ മുന്നേറ്റം അവരെ ഭയപ്പെടുത്തി. ഇതൊരു കൂട്ടക്കുരുതിയായിത്തീരുമോ..? ഖുറയ്ശികളുടെ പതാക വഹിച്ചിരുന്നവർ ഓരോരുത്തരായി വധിക്കപ്പെട്ടു. ഒരാൾക്കു പിന്നാലെ മറ്റൊരാൾ...


അവസാനം സുആബ് എന്നു പേരായ അബ്സീനിയൻ അടിമയുടെ കൈവശമായിരുന്നു പതാക. സുആബും വധിക്കപ്പെട്ടു. ഒമ്പതുപേർ പതാക കൈമാറിക്കൊണ്ടിരുന്നു. എല്ലാവരും വധിക്കപ്പെട്ടതോടെ ഖുറയ്ശികൾ പിന്തിരിഞ്ഞാടി...


പരാജയത്തിന്റെ കയ്പ്പു രസം അനുഭവപ്പെട്ടു തുടങ്ങി. സ്ത്രീകൾ തലതല്ലിക്കരഞ്ഞു. ആർത്തട്ടഹസിച്ചു. സാധനങ്ങൾ വലിച്ചെറിഞ്ഞുകൊണ്ട് അവർ ഓടുകയായിരുന്നു. തുടർന്നു ശത്രു പക്ഷത്തിന്റെ കൂട്ട ഓട്ടം. മുസ്ലിം സൈന്യം കുറെദൂരം അവരെ പിന്തുടർന്നു പിടികൂടുന്നതിനുപകരം, യുദ്ധമുതലുകൾ ശേഖരിക്കാനാണ് മുസ്ലിം യോദ്ധാക്കൾ തുനിഞ്ഞത്. ഇതു വലിയ അബദ്ധമായി..!!


ശത്രുക്കൾ തോറ്റോടിയാലും അവരുടെ ശക്തി തകർന്നു. എന്നു കരുതിക്കൂടാ. മുസ്ലിംകൾ തങ്ങളെ പിന്തുടരുന്നില്ലെന്നു കണ്ടാൽ അവർ വഴിയിലിരുന്നു ക്ഷീണം തീർക്കും. ശക്തി സംഭരിക്കും. ശക്തിയായി തിരിച്ചടിക്കും. ആ നിമിഷങ്ങളിൽ ഇത്തരം ചിന്തകളൊന്നും മുസ്ലിം സൈനികരുടെ മനസ്സിലേക്കു കടന്നുവന്നില്ല.


മല മുകളിൽ നിറുത്തിയിരുന്ന അമ്പെയ്ത്തുകാരും ഇതൊക്കെ കാണുന്നുണ്ട്. അവർ സ്ഥലംവിടാൻ ഒരുങ്ങുകയാണ്...


“ഒരു കാരണവശാലും സ്ഥലംവിടരുത്. പ്രവാചകരുടെ (ﷺ) കൽപന കിട്ടാതെ നാം ഇവിടെ വിടാൻ പാടില്ല. എല്ലാവരും ഇവിടെ ഉറച്ചു നിൽക്കണം”- സംഘത്തിന്റെ നേതാവായ അബ്ദുല്ലാഹിബ്നു ജുബയർ (റ) കർശനമായി താക്കീതു നൽകി...


“ഇനിയും ഇവിടെ നിൽക്കേണ്ട യാതൊരാവശ്യവുമില്ല. യുദ്ധം കഴിഞ്ഞു. നമുക്കു യുദ്ധക്കളത്തിലേക്കു പോകാം. യുദ്ധമുതലുകൾ സ്വീകരിക്കാം.”


അതും പറഞ്ഞ് ഏറെപേരും മലയിടുക്കിൽനിന്നു യാത്രയായി. ഏതാണ്ടു പത്തുപേർ അവിടെത്തന്നെ നിന്നു. ഇവിടെ അനുസരണക്കേടു സംഭവിച്ചുപോയി..!!


നേതാവായ അബ്ദുല്ലാഹിബ്നു ജുബയ്ർ(റ)വിന്റെ കൽപന അനുസരിക്കപ്പെട്ടില്ല. അതിന്റെ അനന്തഫലം വേദനാജനകമായിരുന്നു...



Part : 97


ഉഹുദ് നൽകുന്ന പാഠം 


പിന്തിരിഞ്ഞോടിയ ഖുറയ്ശിസൈന്യം ഓട്ടം നിറുത്തി. അവർ തിരിഞ്ഞുനോക്കി. ആശ്ചര്യം..! തങ്ങളുടെ പിന്നിൽ ആരുമില്ല. അവർ അൽപനേരം വിശ്രമിച്ചു. ഒരാക്രമണം കൂടി നടത്താം...


മലയിടുക്കിലെ അമ്പെയ്ത്തുകാരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. അവരെ തുരത്താൻ പ്രയാസമില്ല. ഉയർന്ന സ്ഥലത്തു നിന്നു പൊടുന്നനെ ആക്രമണം തുടങ്ങാം. ഖാലിദ് യുദ്ധതന്ത്രങ്ങൾ ആവിഷ്കരിച്ചു..!!


യുദ്ധം കഴിഞ്ഞു എന്ന ചിന്തയിലാണു മുസ്ലിംകൾ. യുദ്ധ മുതലുകൾ ശേഖരിക്കുന്ന തിരക്കിലാണവർ. ചിലർ വിശ്രമത്തിലായിരിക്കും. ഓർക്കാപ്പുറത്തുള്ള ആക്രമണം മുസ്ലിംകളെ പരിഭ്രമത്തിലാക്കും. ഖാലിദ് യുദ്ധതന്ത്രം വിവരിച്ചു.


ഖുറയ്ശികൾ ആവേശഭരിതരായി. സ്ത്രീകൾക്ക് ആഹ്ലാദം സഹിക്കാൻ വയ്യ. എല്ലാവരും ആയുധമണിഞ്ഞു. ക്ഷീണം മറന്നു. മുഹമ്മദിനെ വധിക്കുക. അതിനു സമയമായിരിക്കുന്നു. ശക്തമായ തിരിച്ചടി. അതിൽ എല്ലാം തകർന്നു തരിപ്പണമാകണം.


ഖുറയ്ശി സൈന്യം ഖാലിദിന്റെ നേതൃത്വത്തിൽ മലമുകളിലേക്കു കുതിച്ചുകയറി. അവിടെയുള്ള പത്തുപേർക്ക് എന്തു ചെയ്യാൻ കഴിയും..? അവർ അമ്പെയ്തു. ശത്രുക്കളെ തടുക്കാൻ നോക്കി.


മിന്നൽ വേഗത്തിൽ എല്ലാം കഴിഞ്ഞു. പത്തുപേരെയും തുരത്തി.

മുസ്ലിംകൾ അമ്പരന്നു. എന്താണു സംഭവിച്ചതെന്നറിയില്ല. മലമുകളിൽ നിന്നും അമ്പുകൾ തുരുതുരാ വരുന്നു...


ആളുകൾ ജീവനുംകൊണ്ടോടുന്നു. ചിലർ ആയുധമണിയുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത യുദ്ധം. ആയുധം താഴെ വച്ചവർ നിമിഷങ്ങൾകൊണ്ടു യുദ്ധസന്നദ്ധരായി. പൊരിഞ്ഞ യുദ്ധം. മുസ്ലിംകളുടെ അണികൾ ദുർബലമായി. യുദ്ധതന്ത്രങ്ങൾക്കു സമയം കിട്ടിയില്ല...


മുസ്അബ് ബ്നു ഉമർ(റ). സുന്ദരമായ ചെറുപ്പക്കാരൻ. പടയങ്കി ധരിച്ചുകഴിഞ്ഞാൽ നബി ﷺ തങ്ങളാണെന്നു തോന്നിപ്പോകും. യുദ്ധക്കളത്തിലെ വെപ്രാളം നിറഞ്ഞ അന്തരീക്ഷത്തിൽ ഖുറയ്ശികൾക്കും അങ്ങനെ തോന്നിപ്പോയി.


മുസ്തഅബ് ബ്നു ഉമയ്ർ(റ) അപ്പോൾ കൊടിപിടിച്ചു നിൽക്കുകയായിരുന്നു. പ്രവാചകരുടെ (ﷺ) പതാക. അതു താഴെ വീഴാൻ പാടില്ല. ഒരു കയ്യിൽ കൊടി മുറുകെപ്പിടിച്ചു. മറുകൈ കൊണ്ട് അതിശീഘ്രം പോരാടിക്കൊണ്ടിരുന്നു.


ശത്രുക്കൾ ആ സ്വഹാബിവര്യനെ പൊതിഞ്ഞു. അവർ ആഞ്ഞുവെട്ടിക്കൊണ്ടിരുന്നു. എത്രനേരം തടുത്തു നിർത്താനാവും, ധീരകേസരിയായ മുസ്അബ് (റ) വീരരക്തസാക്ഷിയായി...


“മുഹമ്മദിനെ വധിച്ചു..!”


“മുഹമ്മദിനെ ഞങ്ങൾ വെട്ടിക്കൊന്നു.” ഖുറയ്ശികൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.


ഖുറയ്ശികൾ ആഹ്ലാദംകൊണ്ടു മതിമറന്നു...


“മുഹമ്മദിന്റെ കഥ കഴിഞ്ഞു. ഇനി അവന്റെ അനുയായികളിൽ കഴിയുന്നത്രപേരെ വധിക്കണം.'' അബൂസുഫ്യാനും മറ്റു പലരും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു...



Part : 98


നബി ﷺ കൊല്ലപ്പെട്ടു എന്ന വാർത്ത മുസ്ലിംകളെ തളർത്തി... ഇനി എന്തിനു യുദ്ധം..? പലരും യുദ്ധക്കളം വിട്ടോടിപ്പോയി. മൈലുകൾക്കപ്പുറം വരെ ഓടിയവരുണ്ട്. മദീനയിലേക്കു പോകാൻ അവർക്കു ലജ്ജ. ഒന്നും

രണ്ടും ദിവസങ്ങൾ കഴിഞ്ഞാണവർ യുദ്ധക്കളത്തിലേക്കു വീണ്ടും വന്നത്...


പ്രവാചകൻ ﷺ മരണപ്പെട്ടെങ്കിൽ നാമെന്തിനു ജീവിക്കണം. അങ്ങനെയാണു ചിലർ ചിന്തിച്ചത്. അവർ യുദ്ധത്തിനു ശക്തികൂട്ടി.

പോർവിളിയുമായി മുമ്പോട്ടുകുതിച്ചു. പലരും ശഹീദായി. പലർക്കും ഗുരുതരമായി പരിക്കേറ്റു...


നബിﷺതങ്ങൾ യുദ്ധമുഖത്തുതന്നെയുണ്ട്. എങ്ങോട്ടും പോയില്ല. അമ്പുകൾ പ്രവാചകനു (ﷺ) നേരെ വന്നുകൊണ്ടിരുന്നു. ഏതാനും സ്വഹാബികൾ പ്രവാചകനെ (ﷺ) പൊതിഞ്ഞുനിന്നു. അവരുടെ ശരീരത്തിൽ അമ്പുകൾ വന്നു തറച്ചു. എന്നിട്ടും അവർ ഉറച്ചുനിന്നു...


അബൂത്വൽഹതുൽ അൻസ്വാരി(റ),അബൂദുജാന(റ), സഅദ് ബ്നു അബീവഖാസ്(റ). ഇവരൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. മരണത്തെ മുഖാ മുഖം കണ്ട ധീരന്മാർ. അവരുടെ നില വളരെ പരിതാപകരമായിരുന്നു.


ഉബയ്യ് ബ്നു ഖലഫ് ശത്രുക്കളുടെ ധീരയോദ്ധാവാണ്. അവൻ പ്രവാചകനെ (ﷺ) കണ്ടുകഴിഞ്ഞു. വില്ലു നേരെ പിടിച്ചു. അമ്പു തൊടുത്തു. പ്രവാചകനു (ﷺ) നേരെ ഉന്നംവച്ചു. മരണം നേർക്കുനേരെ... പെട്ടെന്നു പ്രവാചകൻ ﷺ സമീപത്തുണ്ടായിരുന്ന ഒരാളിൽനിന്നു ചാട്ടുളി വാങ്ങി. നബിﷺതങ്ങൾ അതു വീശിയെറിഞ്ഞു. അമ്പ് വിടുംമുമ്പെ ചാട്ടുളി അവന്റെ ശരീരത്തിൽ പതിച്ചു. അവൻ മറിഞ്ഞുവീണു. അവന്റെ കഥയും കഴിഞ്ഞു...


ഉബയ്യ് വധിക്കപ്പെട്ടു. പ്രവാചകന്റെ (ﷺ) കൈകൊണ്ടു വധിക്കപ്പെട്ട ഒരേ ഒരാൾ. തനിക്കുനേരെ ഉന്നംവച്ച് അമ്പെയ്യാൻ ഒരുങ്ങിനിന്നവനെ പ്രവാചകൻ ﷺ ആക്രമിച്ചു. ആത്മരക്ഷക്കു വേണ്ടി...


“ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം പുറത്തു വിടേണ്ട.” നബിﷺതങ്ങൾ പറഞ്ഞു. അതറിഞ്ഞാൽ ശത്രുക്കൾ യുദ്ധത്തിനു ശക്തികൂട്ടും...


ഇതിനിടയിൽ കഅബ് ബ്നു മാലിക് (റ) പ്രവാചകനെ (ﷺ) കണ്ടു. ഏതാനും സ്വഹാബികൾക്കിടയിൽ വളരെ ദയനീയമായ അവസ്ഥയിൽ...


നബിﷺതങ്ങളുടെ മുഖത്തു ചോര. ശത്രുക്കൾ എറിഞ്ഞ കല്ല് മുഖത്തുകൊണ്ടു. ഏറിന്റെ ശക്തിയിൽ പ്രവാചകൻ (ﷺ) വീണുപോയി. മുൻനിരയിലെ രണ്ടു പല്ലുകൾക്കു കേടുപറ്റി. ശിരോകവചത്തിന്റെ ചങ്ങലക്കണ്ണികൾ മുഖത്തെ മുറിവിൽ താഴ്ന്നു. മെല്ലെ എഴുന്നേറ്റുനിന്നു. മുമ്പോട്ടു നടന്നപ്പോൾ ഒരു കുഴിയിൽ വീണുപോയി. അബൂആമിർ കുഴിച്ചുവച്ച കുഴിയായിരുന്നു...


സ്വഹാബികൾ പ്രവാചകനെ (ﷺ) കുഴിയിൽനിന്ന് എഴുന്നേൽപിച്ചു. അനുയായികളുടെ വലയത്തിനുള്ളിലാണു നബിﷺതങ്ങൾ...


കഅ്ബ് ബ്നു മാലികിന്റെ ശബ്ദം മുഴങ്ങി. “സത്യവിശ്വാസികളേ, സന്തോഷവാർത്ത..! പ്രവാചകൻ ﷺ വധിക്കപ്പെട്ടിട്ടില്ല. നബിﷺതങ്ങൾ യുദ്ധരംഗത്തു തന്നെയുണ്ട്.”


കഅ്ബിന്റെ വാക്കുകൾക്ക് എന്തൊരു ശക്തി...


തളർന്ന് ഇരുന്നുപോയവർ ചാടിയിറങ്ങി. അവരുടെ നിരാശ അകന്നു. നവോന്മേഷത്തോടെ എല്ലാവരും യുദ്ധരംഗത്തെത്തി...


നബിﷺതങ്ങൾ ഉഹുദ് മലയിലേക്കു കയറി. ഉയരത്തിലേക്ക്, സുരക്ഷിത സ്ഥാനത്തേക്ക്. താഴെ യുദ്ധം. പുതിയ രംഗങ്ങൾ സൃഷ്ടിക്കുന്നു...


അലി(റ) എവിടെനിന്നോ കുറെ വെള്ളം കൊണ്ടുവന്നു. നബി ﷺ മുഖം കഴുകി. മുറിവിൽ ആണ്ടുപോയ അങ്കിയുടെ കണ്ണികൾ വലിച്ചെടുത്തു. ഒരു പാറപ്പുറത്താണു നബി ﷺ ഇരിക്കുന്നത്.


സ്വന്തമായി ആ പാറപ്പുറത്തു കയറാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല. ത്വൽഹ(റ) അവിടേക്കു നബിﷺയെ എടുത്തുവയ്ക്കുകയാണു ചെയ്തത്...


അബൂബകർ(റ), അലി(റ), അബ്ദുർറഹ്മാൻ ബ്നു ഔഫ്(റ), സുബയ്ർ(റ), അബൂഉബയ്ദത്(റ) എന്നിവരൊക്കെ നബിﷺയുടെ സംരക്ഷണത്തിൽ നിരതരായി.


പ്രവാചകൻ ﷺ ഇരിക്കുന്ന ചെരിവിൽ ശത്രുക്കൾ പ്രത്യക്ഷപ്പെട്ടു. ഉമർ(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അവരെ തുരത്തിയോടിച്ചു.


ത്വൽഹ(റ)വിന്റെ ശരീരത്തിൽ എഴുപതിൽപരം മുറിവുക ളുണ്ടായിരുന്നു. കഅ്ബ്(റ)വിനു പതിനേഴു മുറിവുകളേറ്റു.


പ്രവാചകൻ ﷺ വധിക്കപ്പെട്ടു എന്നു കേട്ടപാടെ, ശത്രുക്കളെ അരിഞ്ഞുവീഴ്ത്താൻ അവരുടെ മധ്യത്തിലേക്കു കുതിച്ച സ്വഹാബിയാണ് അനസ് ബ്നു നള്റ് (റ). അദ്ദേഹത്തിന്റെ ശരീരത്തിൽ എഴുപതു വെട്ടുകൾ ഏറ്റു. ശഹീദാകുംവരെ പട പൊരുതി...


മുസ്ലിംകൾ മെല്ലെ മെല്ലെ മലമുകളിലേക്കു പിൻവാങ്ങി.

അവർ അവിടെ കേന്ദ്രീകരിച്ചുതുടങ്ങി. ശത്രുക്കളും നന്നായി ക്ഷീണിച്ചിരുന്നു.


യുദ്ധം അങ്ങനെ അവസാനിച്ചു. ശത്രുക്കൾ പലതും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു...


“ഞങ്ങൾ ഇനിയും വരും. നിന്റെയൊക്കെ നാശം കണ്ടിട്ടേ അടങ്ങു... യുദ്ധത്തിനൊരുങ്ങി നിന്നോ... അടുത്ത വർഷം വീണ്ടും കാണാം.” അബുസുഫ്യാൻ വിളിച്ചുപറഞ്ഞു...



Part : 99


ഖുറയ്ശിപ്പട കളത്തിലിറങ്ങി. മയ്യിത്തുകൾക്കുനേരെ പരാക്രമം കാണിച്ചു. ഹംസ(റ)വിന്റെ മൃതദേഹം ഹിന്ദ് കുത്തിക്കീറി. കരൾ പിഴുതെടുത്തു ചവച്ചുതുപ്പി. കാതും മൂക്കും മുറിച്ചുകളഞ്ഞു. പല മയ്യിത്തുകളും അലങ്കോലമാക്കി. അവർ പെട്ടെന്നു പിൻവാങ്ങി...


പ്രവാചകൻ ﷺ നന്നെ ക്ഷീണിതനായിരുന്നു. ഇരുന്നുകൊണ്ടാണു നിസ്കരിച്ചത്. നബിﷺതങ്ങളും സ്വഹാബികളും യുദ്ധക്കളത്തിലേക്കുവന്നു. എന്തൊരു കാഴ്ചയാണിത്..?


എഴുപതു സ്വഹാബികൾ വധിക്കപ്പെട്ടിരിക്കുന്നു. പ്രവാചകൻ ﷺ ഞെട്ടിപ്പോയി..!! ഹംസ(റ)വിന്റെ ശരീരം. നെഞ്ചു പിളർത്തപ്പെട്ടിരിക്കുന്നു. ആകെ വികൃതമാക്കപ്പെട്ടിരിക്കുന്നു. നബി ﷺ വല്ലാതെ ദുഃഖിച്ചു. മുഖം ദുഃഖംകൊണ്ടു തുടുത്തു...


ഹംസ(റ)വിന്റെ മയ്യിത്ത് ആദ്യം ഖബറടക്കി. പിന്നെ മറ്റുള്ളവരെ ഖബറടക്കി. മുസ്അബ്(റ), ഹൻളല(റ), അംറ് ബ്നു ജമൂഹ്(റ), ജാബിർ ബ്നു അബ്ദില്ല(റ), സഹ്ല് ബ്നു റബീഅ്(റ), അനസ് ബ്നു നളറ്(റ)...,


അങ്ങനെ എഴുപതു സ്വഹാബികൾ. ഓരോരുത്തരെ ഖബറടക്കുമ്പോഴും അവരുമായി ബന്ധപ്പെട്ട് അനേകം സംഭവങ്ങൾ സ്വഹാബികളുടെ ഓർമയിൽ തെളിയുന്നു. കണ്ണീരും നെടുവീർപ്പുകളും...


അബൂസുഫ്യാൻ അലറി വിളിച്ചു പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു: “ബദ്റിനു പ്രതികാരം. ബദ്റിനു പകരമാണ് ഈ ദിവസം. അടുത്ത കൊല്ലം വീണ്ടും കാണാം...”


അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ് യുദ്ധക്കളത്തിൽ നൃത്തം വച്ച രംഗം കണ്ണിൽ നിന്നു മായുന്നില്ല...


ഹംസ(റ)വിന്റെ മൂക്കും കാതുകളും മാലചാർത്തി നടത്തിയ നൃത്തം. എത്ര ഭീകരം..!


മദീനയിലേക്കുള്ള മടക്കം. ഏറെ പ്രയാസം അതാണ്. ജൂതന്മാർ കാത്തിരിക്കുന്നു. കപടവിശ്വാസികളും കാത്തിരിക്കുന്നു. കളിയാക്കാൻ. കളിയാക്കിച്ചിരിക്കാൻ...


പരീക്ഷണങ്ങൾ തുടരുകയാണ്.


നിലനിൽപുതന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഖുറയ്ശികൾ മക്കയിലേക്കു തിരിച്ചുപോയി എന്നു വിശ്വസിക്കാനും കഴിയുന്നില്ല. അവർ വഴിയിൽ ഒളിച്ചിരിക്കും. ഒരിക്കൽകൂടി മദീനയെ ആക്രമിച്ചേക്കും. അങ്ങനെ വിജയം പൂർത്തിയാക്കും. ഇതാണു പ്രവാചകന്റെ (ﷺ) തോന്നൽ...


എക്കാലത്തെയും മുസ്ലിംകൾക്ക് ബദ്ർ മഹത്തായൊരു പാഠമാണ്...


എക്കാലത്തെയും മുസ്ലിംകൾക്ക് ഉഹുദ് ശക്തമായ താക്കീതാകുന്നു...


ബദ്റും ഉഹുദും നൽകുന്ന സന്ദേശം എന്നും എപ്പോഴും സത്യവിശ്വാസിയുടെ മനസ്സിൽ വേണം. ഉഹുദിലെ സംഭവം...


ധീരസേനാനിയായ ഖതാദ(റ)വിന്റെ കണ്ണിനു പരിക്കുപറ്റി. കുന്തങ്ങളും അമ്പുകളും ആ സൈനികന്റെ ശരീരത്തിൽ പതിച്ചുകൊണ്ടിരുന്നു.

അതൊക്കെ അവഗണിച്ചുകൊണ്ടു ധീരധീരം പോരാടി മുന്നേറുകയായിരുന്നു...


അതിന്നിടയിലാണു മാരകമായ മുറിവേറ്റത്. അതും കണ്ണിന്റെ പാർശ്വത്തിൽ. കണ്ണു തൂങ്ങിക്കിടക്കുന്നു. എന്തൊരു കാഴ്ച..! കണ്ണിന്റെ കാഴ്ച പോയതുതന്നെ. “അതു മുറിച്ചു നീക്കണം.'' - ചിലർ അഭിപ്രായപ്പെട്ടു.


ചിലർ നബിﷺതങ്ങളുടെ സമീപത്തേക്കോടി. ഖതാദ(റ)വിന്റെ കണ്ണിന്റെ അവസ്ഥ വിവരിച്ചു. ഖതാദ(റ)വിനെ നബിﷺതങ്ങളുടെ മുമ്പിലെത്തിച്ചു. പുണ്യംനിറഞ്ഞ കരങ്ങൾകൊണ്ടു കണ്ണു പൂർവസ്ഥിതിയിൽ എടുത്തുവച്ചു...


കണ്ണ് അവിടെ ഉറച്ചുനിന്നു. കാഴ്ചയും കിട്ടി..! കണ്ണു പഴയതുപോലെയായി.

ഖതാദ(റ) ഉന്മേഷവാനായിത്തീർന്നു.


സ്വഹാബികൾ പിന്നീടു ഖതാദ (റ)വിനെ കുറിച്ചോർക്കുമ്പോഴെല്ലാം ആ സംഭവം ഓർക്കും. ഉഹുദിലെ ആ ഭീകര രംഗം...


നബിﷺതങ്ങളുടെ പുണ്യം നിറഞ്ഞ കരങ്ങളുടെ മുഅ്ജിസത്തു പ്രകടമായ മറ്റൊരു സംഭവമായിരുന്നു അത്.


ഉഹുദ് യുദ്ധത്തിന്റെ ചരിത്രം രചിക്കപ്പെട്ടപ്പോൾ ഈ സംഭവം അതിന്റെ ഭാഗമായിത്തീർന്നു. തലമുറകൾ ഖതാദ(റ)വിന്റെ കഥ കൈമാറി.


ഉഹുദിന്റെ ചരിത്രം പഠിക്കുന്നവരുടെ മനസ്സിൽ ഖതാദ(റ) എക്കാലവും ജീവിക്കും. ഒപ്പം പ്രവാചകരുടെ (ﷺ) കരങ്ങളുടെ അമാനുഷികതയെക്കുറിച്ചുള്ള കോരിത്തരിപ്പിക്കുന്ന ഓർമകളും...



Part : 100


സൂത്രക്കാരന്റെ അന്ത്യം 


ആ രാത്രി ഭീകരമായിരുന്നു. എന്തും സംഭവിക്കാം. സ്ത്രീകളും കുട്ടികളുമെല്ലാം മദീനയിലാണുള്ളത്. വേഗം അവിടെ എത്തണം.


ഉഹുദിൽ സംഭവിച്ചതെന്താണെന്നു ജൂതന്മാരും കപടവിശ്വാസികളും അറിയും. അവർ ഇസ്ലാമിന്റെ കൊടിയ ശത്രുക്കളാണ്. മുസ്ലിംകളുടെ ശക്തി ക്ഷയിച്ചു എന്നു തോന്നിയാൽ അവർ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചേക്കും..!!


ഉഹുദിൽ നിന്ന് ഓടിപ്പോയ ഖുറയ്ശികൾ മദീനയിലേക്കു വന്നുകൂടായ്കയില്ല. അവർ ജൂതന്മാരും കപടവിശ്വാസികളുമായി കൈകോർക്കും. ഒരാക്രമണത്തിനു സാധ്യതയുണ്ട്.


പരിക്കു പറ്റാത്തവർ കുറവാണ്. വേദനയിൽ കുതിർന്ന യാത്രയാണിത്. തീരെ അവശരായവരെ ശുശ്രൂഷിക്കാൻ ഏർപാടു ചെയ്തു. നബിﷺതങ്ങളും സ്വഹാബികളും മദീനയിലെത്തി. ജൂതന്മാരും കപടവിശ്വാസികളും പരിഹാസം തുടങ്ങിയിട്ടുണ്ട്.


അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. മറ്റൊരു യുദ്ധത്തിനുള്ള യാത്ര..! ഈ പുറപ്പാട് മദീനക്കാരെ അതിശയിപ്പിച്ചു...


സമീപകാലത്തൊന്നും ഒരു യുദ്ധത്തിന് ഒരുങ്ങാൻ പറ്റാത്തവിധം മുസ്ലിംകളുടെ ശക്തി തകർന്നു എന്നാണ് അവർ കേട്ടത്. തൊട്ടടുത്ത ദിവസംതന്നെയിതാ യുദ്ധത്തിനിറങ്ങുന്നു. തങ്ങൾ കേട്ടതു പൂർണമായും ശരിയല്ലേ..?


അലി(റ) പതാക പിടിക്കുന്നു. കഴിഞ്ഞ ദിവസം തന്നോടൊപ്പം ഉണ്ടായിരുന്നവർ മാത്രമേ വരേണ്ടതുള്ളൂ എന്നു പ്രവാചകൻ ﷺ അറിയിച്ചു...


ഉഹുദിൽ നിന്നു മടങ്ങിയ ഖുറയ്ശികൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു...


“യുദ്ധത്തിൽ ആരാണു ജയിച്ചത്..?” - ചിലർ ചോദിച്ചു.


“നാം തന്നെ. എന്താ സംശയം..?” - മറ്റു ചിലർ.


“മുഹമ്മദിനെ വധിക്കാൻ കഴിഞ്ഞോ, വിജയം പൂർത്തിയാക്കിയോ, അതിനുമുമ്പേ തിരിച്ചുപോന്നതെന്ത്..?” - ഒരു കൂട്ടർ...


“മദീനയെ ആക്രമിക്കാമായിരുന്നില്ലേ, മുസ്ലിംകളുടെ ശക്തി തകർക്കാമായിരുന്നില്ലേ..?”


“മദീനയിലെ ജൂതന്മാർ നമ്മെ സഹായിക്കാൻ കാത്തിരിക്കുന്നു. പല ഗോത്രക്കാരും നമ്മെ സഹായിക്കാൻ അവിടെയുണ്ട്. എന്നിട്ടും മദീനയെ ആക്രമിക്കാൻ നമുക്കു കഴിഞ്ഞോ..?”


“മക്കയിലേക്കു മടങ്ങിയതു വലിയ അബദ്ധമായിപ്പോയി. മദീനയിലേക്കു തന്നെ തിരിക്കണം. യുദ്ധം ചെയ്യണം. മുഹമ്മദിന്റെ ശക്തി പൂർണമായി നശിപ്പിക്കണം...”


വഴിയിൽ നടന്ന ചർച്ചയാണിതെല്ലാം...


“മദീനയിലേക്കു തിരിക്കൂ, മുഹമ്മദിനെ വധിക്കൂ...” അണികൾ നേതാക്കളോടു പറയുന്നു. മദീനയെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...


മദീനയിൽ നിന്നു പുറപ്പെട്ട പ്രവാചകരും (ﷺ) കൂട്ടരും 'ഹംറാ ഉൽ അസദ്' എന്ന സ്ഥലത്തെത്തി. അബൂസുഫ്യാനും കൂട്ടരും മദീന ആക്രമിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണെന്ന് അവർക്കു വിവരം കിട്ടി.


അബൂസുഫ്യാനും കൂട്ടരും മദീനയിലേക്കു പുറപ്പെടാനുള്ള പരിപാടികൾ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. മുസ്ലിംകൾ തങ്ങളെ ആക്രമിക്കാൻ വരുന്നു..!


അത്ഭുതകരമായ വാർത്ത. ഈ സാഹചര്യത്തിൽ മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഇതു പ്രതീക്ഷിച്ചതല്ല...


പ്രതികാരത്തിനു വരികയാണ്. ശക്തിയാർജിച്ചു വരികയാണ്.

ഇനി അവരെ നേരിടുന്നതു ബുദ്ധിയല്ല. കിട്ടിയ പാതിവിജയവുമായി സ്ഥലം വിടുന്നതാണു ബുദ്ധി...


അബൂസുഫ്യാനും കൂട്ടരും അതിവേഗം സ്ഥലംവിട്ടു. മുസ്ലിം യോദ്ധാക്കൾ പരിസരപ്രദേശങ്ങൾ പരിശോധിച്ചു. ചിലരെ പിടികൂടി. അബൂഉസ്സയെ മുസ്ലിംകൾ പിടിച്ചുവച്ചു. അവർക്ക് അബൂഉസ്സയെ മതി...


ആളുകളെ വികാരഭരിതരാക്കാൻ പറ്റുന്ന കവിതകൾ രചിക്കുന്ന ആളാണ് അബൂഉസ്സ. ബദർ യുദ്ധത്തിൽ പിടിക്കപ്പെട്ടു, ബന്ദിയായി. തടവുകാരെ ബന്ധുക്കൾ വന്നു പിഴയടച്ചു സ്വതന്ത്രരാക്കി കൊണ്ടുപോയി. അബൂഉസ്സ ദരിദ്രനായിരുന്നു. പിഴയുമായി ആരും വന്നില്ല...



Part : 101


അബൂഉസ്സ. ആളുകളെ വികാരഭരിതരാക്കാൻ പറ്റുന്ന കവിതകൾ രചിക്കുന്ന ആളാണ് അബൂഉസ്സ. ബദ്ർ യുദ്ധത്തിൽ പിടിക്കപ്പെട്ടു, ബന്ദിയായി. തടവുകാരെ ബന്ധുക്കൾ വന്നു പിഴയടച്ചു സ്വതന്ത്രരാക്കി കൊണ്ടുപോയി. അബൂഉസ്സ ദരിദ്രനായിരുന്നു. പിഴയുമായി ആരും വന്നില്ല...


“ഞാൻ ദരിദ്രനാണ്. കുറെ പെൺമക്കളുണ്ട്. നോക്കാനാരുമില്ല. ഇനി ഒരിക്കലും പ്രവാചകനെതിരായി ഒന്നും പ്രവർത്തിക്കില്ല. കവിത ചൊല്ലുകയില്ല. യുദ്ധത്തിനു വരില്ല. എന്നെ വെറുതെ വിടണം...''


ദയാലുവായ പ്രവാചകൻ ﷺ അയാളെ വെറുതെവിട്ടു. മക്കയിൽ വന്നശേഷം വീണ്ടും ഇസ്ലാം മതത്തെയും പ്രവാചകനെയും (ﷺ) പരിഹസിച്ചു കൊണ്ടു കവിത പാടി. ബദറിന്റെ പ്രതികാരത്തിനു പ്രേരിപ്പിച്ചു...


ഉഹുദിലേക്കു പടനീങ്ങിയപ്പോൾ ഖുറയ്ശികൾ അബൂഉസ്സയെയും കൂട്ടി. അയാൾക്കു പുറപ്പെടാൻ തീരെ മനസ്സില്ലായിരുന്നു. ഖുറയ്ശികൾ വലിയ വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചു. ഒടുവിൽ മനസ്സില്ലാമനസ്സോടെ പുറപ്പെട്ടു. അയാളുടെ പാട്ടുകൾ ഖുറയ്ശികൾക്കാവേശമായിരുന്നു...


ഉഹുദിൽ പങ്കെടുത്ത കവി ഇതാ വീണ്ടും മുസ്ലിംകളുടെ പിടിയിലായിരിക്കുന്നു.


“ഞാനൊരു ദരിദ്രനാണ്. പെൺമക്കളെ നോക്കാൻ ആരുമില്ല. എന്നെ വെറുതെവിടണം. ഞാൻ മുസ്ലിംകൾക്കെതിരെ ഇനി പാട്ടു പാടില്ല. യുദ്ധത്തിനു വരില്ല. പ്രവാചകനെ (ﷺ) പരിഹസിക്കില്ല. ഇപ്പറഞ്ഞതു സത്യം...” അയാൾ ദയനീയമായി വിലപിച്ചു. പ്രതിജ്ഞ ആവർത്തിച്ചു...


“ഇല്ല, അല്ലാഹുﷻവാണ് സത്യം. മക്കയിൽച്ചെന്നു താടി തടവിക്കൊണ്ടു, മുഹമ്മദിനെ (ﷺ) ഞാൻ രണ്ടു തവണ വഞ്ചിച്ചു എന്നു നീ പറയരുത്. ഒരു സത്യവിശ്വാസിയെ ഒരു മാളത്തിൽ നിന്നു രണ്ടുതവണ പാമ്പ് കടിക്കുകയില്ല...”


അബൂഉസ്സ നന്നാവില്ല, ഉറപ്പാണ്. ജീവനോടെയിരുന്നാൽ മുസ്ലിംകൾക്കു വളരെ ദോഷം ചെയ്യും. അതുകൊണ്ട് അയാൾക്കു വധശിക്ഷ വിധിച്ചു...


ഇക്കാലത്തു നടന്ന മറ്റൊരു സംഭവം പറയാം. ഉസ്മാനു ബ്നു അഫ്ഫാൻ(റ)വിന്റെ ഭാര്യയായിരുന്നല്ലോ റുഖിയ്യ(റ). ബദർ യുദ്ധവേളയിലാണവർ മരണപ്പെട്ടത്.


ഭാര്യയുടെ മരണം ഉസ്മാൻ(റ)വിനെ വല്ലാതെ തളർത്തിക്കളഞ്ഞു. പ്രവാചക പുത്രിയുടെ ഭർത്താവായിരിക്കുക എന്ന പദവി നഷ്ടപ്പെട്ടു. പ്രവാചകനുമായി (ﷺ) ഉണ്ടായിരുന്ന പ്രത്യേക ബന്ധവും നഷ്ടപ്പെട്ടു. ആ പ്രത്യേക ബന്ധത്തിന്റെ നഷ്ടമാണ് ഏറെ ദുഃഖിപ്പിച്ചത്...


ഉസ്മാൻ(റ)വിന്റെ ദുഃഖം നബി ﷺ തങ്ങൾ കാണുന്നു. ആ ദുഃഖത്തിന്റെ ആഴം മനസ്സിലാക്കുന്നു.


ഉസ്മാൻ(റ)വിന്റെ മനസ്സിൽ എന്തെല്ലാം ഓർമകൾ തെളിഞ്ഞുവരുന്നു. റുഖിയ്യയുമായുള്ള വിവാഹം. ഖദീജ(റ)യുടെ സ്നേഹം നിറഞ്ഞ സാന്നിധ്യം. ഭാര്യയോടൊപ്പം അബ്സീനിയയിലേക്കുള്ള യാത്ര...


ഖുറയ്ശികളെ ഭയന്നു രാത്രിയാണു വീട്ടിൽനിന്നിറങ്ങിയത്. ഉമ്മയും മകളും യാത്ര പറഞ്ഞു പിരിഞ്ഞ രംഗം. എങ്ങനെയാണത് മറക്കുക..?

അബ്സീനിയയിൽ ആയിരിക്കുമ്പോൾ മാതാപിതാക്കളുടെ സ്ഥിതിയോർത്തു വിലപിക്കുന്ന മകൾ. ഉസ്മാൻ(റ)വിന്റെ നയനങ്ങൾ നിറഞ്ഞൊഴുകി...


പ്രവാചകൻ ﷺ ആ ധീര സ്വഹാബിയുടെ സങ്കടം തീർക്കാൻ ആശിച്ചു. തന്റെ പുത്രി ഉമ്മുകുൽസൂമിനെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചു. എല്ലാവർക്കും അതൊരു സന്തോഷവാർത്തയായിരുന്നു...


ആ വിവാഹം നടന്നു. ഉമ്മുകുൽസൂം(റ) ഉസ്മാൻ(റ)വിന്റെ

ജീവിതത്തിലേക്കു കടന്നുവന്നു. അവർ മാതൃകാ ദമ്പതികളായി ജീവിച്ചു. പ്രവാചകരുടെ രണ്ടു പുത്രിമാരെ വിവാഹം കഴിച്ചതുകാരണം "രണ്ടു പ്രകാശങ്ങളുടെ ഉടമ" (ദുന്നൂറയ്ൻ) എന്ന് ഉസ്മാൻ(റ)വിനു പേരു കിട്ടി...


ഉഹുദിൽ എഴുപതു മുസ്ലിം യോദ്ധാക്കളാണു ശഹീദായത്. അവരുടെ ഭാര്യമാർ വിധവകളായിത്തീർന്നു. അവരെ സംരക്ഷിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവർക്കാണ്. ആ വിധവകൾ ഉപജീവനത്തിനു വഴികാണാതെ വിഷമിക്കുകയാണ്. അവരെ ഭാര്യമാരായി സ്വീകരിച്ചു സംരക്ഷിക്കണം. പലരും വിധവകളെ ഭാര്യമാരായി സ്വീകരിച്ചു സംരക്ഷിച്ചു. രണ്ടു വിധവകളെ നബിﷺതങ്ങളും ഭാര്യമാരായി സ്വീകരിച്ചു.


ഒന്ന് - ഉമർ(റ)വിന്റെ മകൾ ഹഫ്സ(റ). അവരുടെ ഭർത്താവ് ബദ്റിൽനിന്നു പറ്റിയ മുറിവുകാരണം മരണപ്പെട്ടിരുന്നു.


രണ്ട് - ഖുസയ്മത്ത് മകൾ സയ്നബ് (റ). അവരുടെ ഭർത്താവ് ഉഹുദിൽ രക്ത സാക്ഷിയായി.


വിധവകളെ വിവാഹം ചെയ്തു സംരക്ഷിക്കുക എന്നതു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.


ഒരു സാമൂഹിക ബാധ്യത...


മുഹമ്മദ് നബി (സ്വ) ചരിത്രം|Prophet Mohammed (s) History in Malayalam story in malayalam pdf download muth nabi charithram malayalam history

You may like these posts